Tuesday, 1 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 12

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 12
കാങ് ക്ഷന്ത കര്‍മ്മണാം സിദ്ധിം
യജന്ത ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിര്‍ഭവതി കര്‍മ്മജാ
ഈ ലോകത്തില്‍ കര്‍മ്മം ചെയ്ത് പലതും നേടാന്‍ കൊതിക്കുന്നവര്‍ ആഗ്രഹവൃത്തിക്കു സഹായികളെന്നു കരുതുന്ന ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മ്മത്തില്‍നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു.
ഇപ്രകാരമുള്ളവര്‍ ബഹുമുഖ ലക്ഷ്യങ്ങളോടെ അവരവരുടെ മനോഭാവം അനുസരിച്ച് വിവിധ ദേവതകളെ, ശരിയായ ആചാരക്രമങ്ങളോടും ആരാധനാ വ്യവസ്ഥകളോടും കൂടി ആരാധിക്കുന്നു. അതിന്റെ ഫലമായി ആവശ്യമുള്ളത് ഈ ദേവതകളില്‍നിന്നു നേടിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. എന്നാല്‍ ഇത് അവരുടെ കര്‍മ്മഫലം മാത്രമാണെന്നുള്ള രഹസ്യം അവര്‍മനസ്സിലാക്കുന്നില്ല. ഈ ലോകത്ത് ഒരുവന്റെ സ്വന്തം കര്‍മ്മങ്ങളെക്കാള്‍ വലുതായി ഒരു ദാനകര്‍ത്താവില്ല. യഥാര്‍ത്ഥത്തില്‍ ഈ കര്‍മ്മത്തില്‍, നല്‍കുന്നവനും വാങ്ങുന്നവനും കര്‍മ്മങ്ങള്‍ തന്നെയാണ് കര്‍മ്മങ്ങള്‍മാത്രമേ ഈ ലോകത്തില്‍ ഫലങ്ങളെ ജനിപ്പിക്കുകയുള്ളൂ. വിതയ്ക്കുന്നത് മാത്രമാണ് ഫലമായി നാം കൊയ്തെടുക്കുന്നത്. കണ്ണാടിയുടെ മുന്നില്‍ കാണിക്കുന്ന വസ്തുവിന്റെ പ്രതിബിംബം മാത്രമേ കണ്ണാടിയില്‍ പ്രതിഫലിക്കുകയുള്ളൂ. മലയുടെ അടിവാരത്തിലിരുന്നു പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമേ പ്രതിദ്ധ്വനിക്കുകയുള്ളു. അതുപോലെ, വിവിധ ദേവതമാരോടുള്ള ആരാധനയുടെ അടിസ്ഥാന വിശ്വാസം ഞാനാണെങ്കില്‍ ഒരോരുത്തനും അവനവന്റെ ആഗ്രഹവും കര്‍ത്തവ്യപാലനവും അനുസരിച്ചുള്ള കര്‍മ്മഫലം മാത്രമേ ലഭിക്കുകയുള്ളൂ.
ഒരു താത്പര്യത്തിന്റെ പൂര്‍ണമായ വ്യാപ്തിയില്‍ അടങ്ങിയിരിക്കുന്ന ബോധമണ്ഡലത്തെയാണ് ഇവിടെ 'ലോകം' എന്ന വാക്കുകൊണ്ട് മനസ്സിലാക്കേണ്ടതെന്ന് നിത്യചൈതന്യയതി വ്യാഖ്യാനിക്കുന്നു. ലോകങ്ങളെ ദൈവികമെന്നും മാനുഷമെന്നും ആസുരമെന്നും തരം തിരിക്കാവുന്നതാണ്. ഇംഗ്ലീഷില്‍ ഇതിനെ യൂണിവേഴ്‌സ് ഓഫ് ഇന്ററസ്റ്റ് എന്ന് പറഞ്ഞുപോരുന്നു. 'ആത്മോപദേശശതക'ത്തില്‍ ഗുരുസ്വാമികള്‍ എടുത്തു പറയുന്ന 'അനേകജഗ'ത്തും ഈ അര്‍ഥത്തിലുള്ള ലോകമാണ്.
ദൈവികലോകത്തില്‍ കര്‍മഫലേച്ഛയില്ല. തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല സൂര്യന്‍ ചൂടും വെളിച്ചവും തരുന്നതും സദ്ഗുരു വിദ്യ നല്‍കുന്നതും. മാനുഷലോകത്തില്‍ കര്‍മത്തിന് ന്യായമായ ഫലം കിട്ടണമെന്ന നിലപാടാണുള്ളത്. ആസുരലോകത്തോ അല്പകര്‍മത്തിനോ ഒന്നും ചെയ്യാതെയോ വലിയ ഫലം ഇച്ഛിക്കപ്പെടുന്നു. കളവും പിടിച്ചുപറിയും ഉദാഹരണം.
ജന്മവാസനയനുസരിച്ച് മനുഷ്യര്‍ ഈ ലോകങ്ങളില്‍ ഏതിലുമാകാം. കാര്യകാരണങ്ങള്‍ വേണ്ടുവോളം കണക്കിലെടുത്താണ് കര്‍മം എന്നതിനാല്‍ മനുഷ്യലോകത്തില്‍ ഫലസിദ്ധി ഉടനുടനുണ്ടാകുന്നു. അതിനാവശ്യമായ ഉപാസനയാണ് ചിലര്‍ ചെയ്യുന്നത്. അഗ്‌നനിയെയും വൈദ്യുതിയെയും രാസപ്രക്രിയകളെയും ഉപാസിക്കുന്നവരുണ്ടല്ലോ. പലപ്പോഴും മറ്റെല്ലാം മറന്നാണ് ഈ ഉപാസനകളില്‍ മുഴുകുന്നത്. അപരാവിദ്യകളില്‍ ആത്മാര്‍പ്പണം നടത്തുന്നവര്‍ ഈ ഇനത്തില്‍പ്പെടുന്നു.
മോഷ്ടിക്കാന്‍ പോകുമ്പോള്‍ ഗണപതിക്ക് തേങ്ങയുടച്ച് പുറപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസംവരെ, ആസുരലോകത്തേക്കും ഈ ആത്മാര്‍പ്പണം നീളുന്നു. ദുരാഗ്രഹപൂര്‍ത്തിക്ക് സങ്കല്പശക്തികളെ കൂട്ടുപിടിക്കുന്നവരുമുണ്ട്. 'ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതൊക്കെ അവനെന്നു തോന്നു'മല്ലോ!
എന്തിന് ഇങ്ങനെയൊക്കെ, ഈശ്വരന് എല്ലാവരെയും നേര്‍വഴിക്ക് നയിക്കാന്‍ പാടില്ലേ എന്ന ചോദ്യം ഇപ്പോള്‍ വരുന്നു. നേര്‍വഴിക്കുതന്നെയാണ് നയിക്കുന്നതെന്നാണ് ഉത്തരം. പക്ഷേ, ഇരുളില്ലാതെ വെളിച്ചമില്ലാത്തപോലെ തിന്മയില്ലാതെ നന്മയുമില്ല. വൈരുധ്യങ്ങളുടെ സ്ഥിരമായ ഡയലക്റ്റിക്‌സാണ് പ്രപഞ്ചത്തിന്റെ അടിത്തറ എന്നുനേരത്തേ കണ്ടു. തെറ്റി അടിവെച്ചാലേ ചിലര്‍ക്ക് ശരിയിലേക്ക് ചുവടു പോകൂ! ഏതവസ്ഥയില്‍ നിന്നും ശരിയിലേക്ക് വരാന്‍ എപ്പോഴും സാധ്യതകള്‍ തുറന്നുകിടക്കുന്നു. അവയുടെ സൂത്രധാരന്‍കൂടി ആയാണ് പരമപുരുഷനെ അറിയേണ്ടത് എന്ന് ഇനി വിശദമാക്കുന്നു.
(തുടരും.....)

No comments:

Post a Comment