Wednesday, 23 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (07)

ഛാന്ദോഗ്യോപനിഷത്ത്‌ (07)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഏഴാം ദിവസം
`അഹം ബ്രഹ്മാഃ മാ നിരാകുര്യാം` ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാന്‍ ഇടയാകാതിരിക്കട്ടെ. എന്റെ ഇന്ദ്രിയങ്ങള്‍ ബ്രഹ്മത്തെ നിരാകരിക്കുന്നതാകാന്‍ ഇടയാകാതിരിക്കട്ടെ. 
എന്റെ ഇന്ദ്രിയങ്ങള്‍ ബ്രഹ്മത്തെ അറിയുന്നതിനാണ്‌ തേജസ്സുറ്റതായിട്ടിരിക്കേണ്ടത്‌. ബ്രഹ്മത്തെ ഉള്‍ക്കൊള്ളാന്‍. ബ്രഹ്മസാമര്‍ത്ഥ്യത്തിനായി എന്റെ ഇന്ദ്രിയങ്ങള്‍ സചേതനമായിട്ടിരിക്കട്ടെ. 
അതിനായിട്ടിരിക്കട്ടെ എന്റെ വാക്ക്‌. എന്റെ പ്രാണന്‍, എന്റെ ശ്രോത്രം, എന്റെ ചക്ഷുഃ എന്റെ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുന്നതിനായിട്ട്‌ ശക്തിമത്തായി ഭവിക്കട്ടെ. 
ഇതാണ്‌ ആദ്യത്തെ പ്രാര്‍ത്ഥന. `സര്‍വ്വം ഔപനിഷദം ബ്രഹ്മഃ` എന്നുള്ളതുകൊണ്ട്‌ ഞാനതിനെ `മാ നിരാകുര്യാം` നിരാകരിക്കാതിരിക്കട്ടെ. 
ശരീരത്തിന്‌ എന്തെങ്കിലുമൊക്കെ അസുഖങ്ങള്‍ വരുമ്പോള്‍ 
ഉടനെ അതിന്റെ ആളുകളെ പോയി കാണൂ. വൈദ്യന്‍ സാക്ഷാല്‍ ധന്വന്തരീമൂര്‍ത്തിയാണ്‌. ധന്വന്തരിയുടെ പ്രതിരൂപമാണ്‌ അദ്ദേഹം. വൈദ്യനാണ്‌, ഭിഷഗ്വരനാണ്‌. അദ്ദേഹം കല്‌പിച്ചുതരുന്നതൊക്കെ അമൃതായിട്ട്‌ സ്വീകരിച്ചുകൊള്ളൂ. എന്നുവെച്ച്‌ ഒരുപാട്‌ ഇംഗ്ലീഷ്‌ മരുന്ന്‌ കഴിക്കണമെന്നല്ല; ഏത്‌ മരുന്നായാലും. ഇടയ്‌ക്കിടയ്‌ക്ക്‌ വെറുതേ പോയിട്ട്‌ ഡോക്‌ടറെ കാണേണ്ടതില്ല. എനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല. എങ്കിലും ഒന്ന്‌ ചെക്ക്‌ ചെയ്യാം. അങ്ങനെയുമുണ്ട്‌ ചിലര്‍. ഇടയ്‌ക്കിടയ്‌ക്ക്‌ പരിശോധിച്ചുകൊണ്ടിരിക്കും. അതിനായി പുതിയ സാങ്കേതികവിദ്യകളൊക്കെ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. 
എന്റെ ഇന്ദ്രിയങ്ങളൊക്കെ തേജസ്സുറ്റതായിട്ട്‌ ഭവിക്കട്ടെ. 
ബ്രഹ്മത്തെ അറിയാനായി. ഞാനതിനെ നിരാകരിക്കാതിരിക്കട്ടെ എന്നുപറയുമ്പോള്‍ പൂര്‍ണ്ണമായിട്ടാവണം. 
`മനോബുദ്ധി അഹംകാരം ചിത്താനിനാഹം` എന്നല്ലേ പറഞ്ഞത്‌? ചെവി വേദനിച്ചിട്ട്‌ വയ്യ. എന്തോ ചെറിയ പഴുപ്പാണെന്നാണ്‌ തോന്നുന്നത്‌. പക്ഷേ ശരീരമല്ലല്ലോ ഞാന്‍ എന്ന്‌ പറയരുത്‌. നല്ലൊരു ചെവിവൈദ്യനെ കാണണം. എന്നിട്ട്‌ കാര്യം പറയണം. `ബ്രഹ്മ മാ മാ നിരാകരോത`്‌ ബ്രഹ്മത്തെ നിരാകരിക്കരുത്‌. `മാ മാ` ബ്രഹ്മത്തിന്‌ എതിരായിട്ട്‌ നില്‍ക്കരുത്‌.
ബ്രഹ്മം എന്നെ നിരാകരിക്കാതിരിക്കട്ടെ. നല്ല പ്രയോഗമാണ്‌. ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ. 
ബ്രഹ്മം എന്നെ നിരാകരിക്കാതിരിക്കട്ടെ. ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കണമെങ്കില്‍ അറിവ്‌ വേണം. ഇതാണെന്നെ ബ്രഹ്മത്തില്‍നിന്ന്‌ നിരാകരിക്കാതിരിക്കാന്‍ എനിക്ക്‌ വേണ്ടതായിട്ടുള്ള അറിവ്‌. `സര്‍വ്വം ഔപനിഷദം ബ്രഹ്മഃ` എന്ന 
അറിവ്‌. 
ബ്രഹ്മം എന്നെ നിരാകരിക്കുന്നത്‌ എങ്ങനെയാണ്‌? 
ബ്രഹ്മത്തിന്റെ മായികമായിട്ടുള്ള വലയമുണ്ടല്ലോ, നാമരൂപാദികള്‍ സത്യമാണെന്നത്‌, അതുകണ്ടു ഞാന്‍ ഭ്രമിക്കാതിരിക്കട്ടെ. ഈ തിരിച്ചും മറിച്ചുമുള്ള കാഴ്‌ചയുണ്ടല്ലോ അത്‌ വളരെ പ്രധാനമാണ്‌. അതെന്നെ മോഹിപ്പിക്കാതിരിക്കട്ടെ. അത്‌ മോഹിപ്പിച്ചുകൊണ്ടിരിക്കും പക്ഷേ ഞാന്‍, ഈ വലയില്‍ പെടാതിരിക്കട്ടെ.
`അനിരാകരണം അസ്‌തു` ഞാനും ബ്രഹ്മവും, ഞാനും സത്യവും തമ്മില്‍ വേര്‍പിരിയാതിരിക്കട്ടെ. വേര്‍പിരിയാതെ ഞങ്ങള്‍ 
ഒന്നായിട്ടിരിക്കട്ടെ. `മേ അനിരാകരണം അസ്‌തു` എനിക്കൊരിക്കലും ബ്രഹ്മത്തില്‍നിന്ന്‌ വേര്‍പാടോ, ബ്രഹ്മത്തിന്‌ എന്നില്‍നിന്നുള്ള വേര്‍പാടോ ഇല്ലാതിരിക്കട്ടെ. അങ്ങനെ ഒരു വേര്‍പാടുണ്ടാവുമ്പോഴാണ്‌ ദുഃഖമുണ്ടാകുന്നത്‌
(തുടരും....)

No comments:

Post a Comment