Friday, 4 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 15

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 15
ഏവം ജ്ഞാത്വാ കൃതം കര്‍മ
പൂര്‍വൈരപി മുമുക്ഷുഭിഃ
കുരു കര്‍മൈവ തസ്മാത്വം
പൂര്‍വൈഃ പൂര്‍വതരം കൃതം
ഇപ്രകാരം (അഹങ്കാരം മുതലായവ കൂടാതെ ചെയ്യപ്പെടുന്ന കര്‍മ്മം ബന്ധകരമായി ഭവിക്കുന്നില്ലെന്ന്) അറിഞ്ഞിട്ടും പണ്ടുമുതല്‍ സത്യാന്വേഷികള്‍ കര്‍മ്മം അനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടുചെയ്തുപോന്ന പ്രകാരം നീയും കര്‍മ്മത്തെത്തന്നെ ചെയ്യുക.
ഇപ്രകാരം എല്ലാവിധത്തിലുമുള്ളതായ ജീവിതവ്യവ്യവസ്ഥകളുടെയും ഉല്‍പ്പത്തി എന്നില്‍നിന്നാണെങ്കിലും ഞാന്‍ അതിന്റെ കര്‍ത്താവല്ല. ഇതറിയുന്നവന്‍ എല്ലാബന്ധത്തില്‍ നിന്നും മുക്തനാകും. ഇതറിയാതെ മുന്‍കാലങ്ങളില്‍ പലരും മുക്തിനേടുന്നതിനു വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കര്‍മ്മങ്ങള്‍ക്ക് യാതൊരു ഫലവും സിദ്ധിക്കുകയില്ല. വരണ്ടുണങ്ങിയ വിത്തുകള്‍ വിതച്ചാല്‍ കിളിര്‍ക്കാത്തതുപോലെ ഈകര്‍മ്മങ്ങള്‍ ഫലശൂന്യങ്ങളായി പോകും. ഫലത്തില്‍ ആശവെയ്ക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍കൊണ്ട് ആരും ബന്ധിതരാകുന്നില്ല. അതു മോക്ഷത്തിലേക്കു നയിക്കും. അര്‍ജുനാ,വിവേകിയായ ഒരു സത്യാന്വേഷി കര്‍മ്മത്തേയും അവന്റെ ഇഷ്ടാനിഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതു ശരിയല്ല.
ഗീത ഒരു നവോത്ഥാനപാഠമാണ് എന്ന് വരുന്നു. ചിരപുരാതനമായ അറിവ് (ഇടക്കാലത്ത് നഷ്ടപ്പെട്ടത്) വീണ്ടെടുത്തും അവലംബിച്ചും പ്രവര്‍ത്തിക്കുക എന്നാണ് നിര്‍ദേശം. ഭൂമിയില്‍ അനാദികാലം തൊട്ടുള്ള അറിവിന്റെ പുനഃപ്രകാശനമാണ് ഗീത നിര്‍വഹിക്കുന്നത്. (ഈ അറിവ് ആദ്യം എവിടെ ഉണ്ടായി എന്ന ചോദ്യം പ്രസക്തമേ അല്ല.)
കര്‍മത്തെക്കുറിച്ച് ചിരപുരാതനമായി ഉണ്ടായിരുന്ന ശരിയായ അറിവ് ഇനി വിസ്തരിക്കുന്നു.
(തുടരും.....)

No comments:

Post a Comment