Tuesday, 8 July 2014

ഉപനിഷത്ത്‌ പഠനം (110), നൂറ്റിപത്താം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (110), നൂറ്റിപത്താം ദിവസം, ഈശാവാസ്യം
അങ്ങനെയാണെങ്കില്‍ ``കല്യാണം കഴിഞ്ഞു'' എന്നുപറഞ്ഞാലോ? മംഗളകരമായിട്ടുള്ളതെല്ലാം എന്റെ ജീവിതത്തില്‍നിന്ന്‌ ഇതാ കഴിഞ്ഞു എന്നതുതന്നെ. ``കല്യാണം`` എന്നാല്‍ പ്രഭാതത്തില്‍ ശബ്‌ദമുണ്ടാക്കുന്നത്‌. ``പ്രാതേ കല്യതേ ഇതി കല്യാണഃ``. നല്ല നല്ല ശബ്‌ദങ്ങള്‍. പ്രഭാതം തന്നെ കല്യാണമാണ്‌. സൂര്യനാണ്‌ ആദ്യം തന്നെ ഉണരുന്നത്‌. കിരണങ്ങള്‍ ആദ്യം വീഴുന്നത്‌ സമുദ്രത്തിലാണ്‌. അപ്പോള്‍ സമുദ്രമുണരും. ജലം ഉണര്‍ന്നുകഴിഞ്ഞാല്‍ ജലജീവികള്‍ ഉണരും. ഒപ്പം തന്നെ വൃക്ഷങ്ങളും. ഒപ്പം ഭൂമിയും. വൃക്ഷത്തില്‍ കൂടുകെട്ടി താമസിക്കുന്ന കിളികള്‍ ഉണരും. കിളികള്‍ ഉണര്‍ന്നുകഴിഞ്ഞാല്‍ നമ്മളെ ഉണര്‍ത്താന്‍ ശ്രമിക്കും. ഇങ്ങനെയൊരു ഗംഭീരമായ ഉണര്‍ച്ചയുണ്ട്‌. പ്രപഞ്ചം വരുന്നത്‌. ക്രമമായി ഓരോരുത്തരും വരുന്നു. ആരാണ്‌ ആദ്യം എഴുന്നേല്‍ക്കുന്നത്‌? സൂര്യന്‍. ഇങ്ങനെ ഓരോരുത്തരെയും എഴുന്നേല്‌പിച്ച്‌ കൊണ്ട്‌ ഇങ്ങനെ വരുകയാണ്‌. എന്തുമനോഹരമാണത്‌. 
അതുകൊണ്ടാണ്‌ സുപ്രഭാതത്തില്‍ വിശ്വാമിത്രന്‍ രാമനോട്‌ ഇങ്ങനെ പറഞ്ഞത്‌. രാമനെ ഉണര്‍ത്തുന്നത്‌. ``കൗസല്യാ സുപ്രജാ രാമാ പൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ ഉത്തിഷ്‌ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാന്വിതം'' കൗസല്യയുടെ നല്ല മോനെ, രാമാ, കിഴക്ക്‌ സൂര്യന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. എഴുന്നേല്‍ക്കൂ. ഇനി എഴുന്നേല്‍ക്കാതിരിക്കരുത്‌. കാരണം സൂര്യനുണര്‍ന്നു. ജലം, ഭൂമി, വൃക്ഷങ്ങള്‍, കിളികള്‍ ഇവയെല്ലാം ഉണര്‍ന്നു. ഇനി അടുത്തത്‌ ഉണരേണ്ടത്‌ നമ്മളാണ്‌. അതുകൊണ്ട്‌ നീ ഉണരൂ. നരന്മാരില്‍ ശ്രേഷ്‌ഠനായിട്ടുള്ള രാമാ, വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനായിട്ട്‌ ഉണരൂ. കാരണം സൂര്യന്‍ ഇത്രയും വലിയ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നു. അതിനാല്‍ സൂര്യന്‌ ഇങ്ങനെയൊരു കല്യാണതമം രൂപമുണ്ട്‌. അങ്ങേയറ്റത്തെ മംഗളകരമായിട്ടുള്ള, മംഗളത്തെ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു രൂപം. അതിനെ ``തേ തത്‌ പശ്യാമി`` ഞാന്‍ അതിനെ കാണട്ടെ. അങ്ങയുടെ ശരിയായ രൂപമാണെനിക്ക്‌ കാണേണ്ടത്‌. ഈ കാണുന്ന പ്രകാശകിരണങ്ങള്‍ക്കപ്പുറത്ത്‌ അങ്ങേയ്‌ക്കൊരു മംഗളകരമായ ഒരു ഭാവമുണ്ട്‌. ആ ഭാവത്തെ ഞാന്‍ കാണട്ടെ. ഇത്‌ കാണട്ടെ എന്ന്‌ പറയുകയും പിന്നെ ശിഷ്യന്‍ ഇതിനെ സാക്ഷാത്‌കരിക്കുകയുമാണ്‌ ചെയ്യുന്നത്‌. അതാണിവിടെ പറയുന്നത്‌. ``യഃ അസൗ പുരുഷഃ`` യാതൊരു പുരുഷനാണോ അങ്ങയില്‍, പുരുഷന്‍=പൂര്‍ണന്‍, ശയിക്കുന്നവന്‍ (പുരേ ശയനാത്‌ ഇതി പുരുഷഃ), പുരത്തില്‍ ശയിക്കുന്നവന്‍, പൂര്‍ണത്വാത്‌ ഇതി പുരുഷഃ=പൂര്‍ണനായി ഇരിക്കുന്നതുകൊണ്ട്‌ പുരുഷഃ. ലിംഗവാചിയായ പുരുഷനെയല്ല ഉപനിഷത്ത്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. മാതൃത്വവും പുരുഷത്വവും എല്ലാറ്റിലും ഉള്ളതാണ്‌. 
യാതൊരു പുരുഷനാണോ ആദിത്യനില്‍ നിലകൊള്ളുന്നത്‌ ``സഃ അഹമസ്‌മി`` ഞാന്‍ അത്‌ ആകുന്നു. ഇങ്ങനെ സൂര്യനുമായി ചേരുന്ന ഒരു പ്രക്രിയ എന്നുപറഞ്ഞാല്‍ നമ്മള്‍ സൂര്യനിലേക്ക്‌ പോകുന്നു എന്നല്ല. സൂര്യകിരണങ്ങള്‍ വീഴുന്ന സമയത്ത്‌ തന്നെ നമ്മള്‍ സൂര്യനായി മാറുന്ന ഒരു പ്രക്രിയ അല്ലെങ്കില്‍ ധ്യാനത്തിലൂടെ താന്‍ സൂര്യനായി തീരുന്നു. എന്നിട്ട്‌ പറയുന്നത്‌ ഇതാണ്‌. ഞാന്‍ സൂര്യനാകുന്നു. ``യഃ അസൗ പുരുഷഃ സഃ അഹമസ്‌മി`` എന്റെ കേന്ദ്രവും അങ്ങയുടെ കേന്ദ്രവും ഒന്നുതന്നെ. നമ്മള്‍ രണ്ടല്ല; ഒന്നാണ്‌. ഇങ്ങനെ സാക്ഷാത്‌കരിക്കാന്‍ പറ്റുന്ന ഒരു കേന്ദ്രമാണ്‌ സൂര്യന്‍.
(തുടരും....)

No comments:

Post a Comment