Wednesday, 2 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 13

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 13
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം
വിദ്ധ്യകര്‍ത്താരമവ്യയം
ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന നാലു വര്‍ണ്ണങ്ങള്‍ ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗത്തെ അനുസരിച്ച് എന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ഞാന്‍ അതിന്റെ കര്‍ത്താവാണെങ്കിലും പരമാര്‍ത്ഥത്തില്‍ എന്നെ അകര്‍ത്താവായും വ്യയമില്ലാത്തവനായും അറിഞ്ഞാലും.
ഗുണങ്ങളിലും കര്‍മങ്ങളിലുമുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ണങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഞാനതിന്റെ കര്‍ത്താവാണെന്നാലും നാശരഹിതനായ എന്നെ (ശരിയായി) അറിയേണ്ടത് (അതിന്റെ) അകര്‍ത്താവായാണ്.
സത്ത്വാദിഗുണങ്ങളുടേയും വിഭാഗത്തോടുകൂടിയതാണ് ബ്രാഹ്മണന്‍, ക്ഷത്രിയന്‍,വൈശ്യന്‍, ശൂദ്രന്‍ എന്നീ നാലു വര്‍ണ്ണങ്ങള്‍. അവയെ ഞാന്‍ സൃഷ്ടിച്ചു എന്നറിയുക. അതോടൊപ്പം പ്രകൃതിഗുണങ്ങളുടെ സ്വഭാവാനുസൃതമായ കര്‍മ്മങ്ങളും ഞാന്‍ ഏര്‍പ്പെടുത്തുകയുണ്ടായി. മനുഷ്യര്‍ എല്ലാവരും മൗലികമായ തത്വങ്ങളില്‍ ഒരുപോലെയാണ്. എന്നാല്‍ അവരുടെ പ്രകൃതിഗുണങ്ങളുടേയും കര്‍മ്മങ്ങളുടെയും അടിസ്ഥാനത്തില്‍ അവര്‍ നാലു വര്‍ണ്ണങ്ങളായി തരംതിരിക്കപ്പെടുന്നു. ഇക്കാരണത്താല്‍ അല്ലയോ ധനുര്‍ദ്ധരാ, ഞാന്‍ ചാതുര്‍വര്‍ണ്ണത്തിന്റെ അകര്‍ത്താവാണെന്നും അറിയുക.
ഈ പദ്യത്തിന്റെ ആദ്യപാദം ഒരുപാട് ദുരുപയോഗത്തിന് ഉപാധിയായിട്ടുണ്ട്, ഏറെ കോലാഹലങ്ങള്‍ക്ക് കാരണമായിട്ടുമുണ്ട്. ദുഷിച്ച സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് സാധൂകരണമായി സ്വയംകല്പിതമേലാളര്‍ ഇത് ഉദ്ധരിക്കുന്നു, ഇന്നും. ഗീത ഇക്കൂട്ടര്‍ക്ക് ചൂട്ടുപിടിക്കുന്നതായി നിഷ്‌കളങ്കബുദ്ധികള്‍ക്ക് സ്വാഭാവികമായും തോന്നിപ്പോകുന്നു. ഇവരെ ഗീതാസാരം ഗ്രഹിക്കുന്നതില്‍ നിന്ന് മേലാളര്‍ തടഞ്ഞുനിര്‍ത്തുന്നതിനാല്‍ സത്യാവസ്ഥ ഇവര്‍ അറിയുന്നുമില്ല. മനസ്സില്‍ വിരോധം നേരത്തേ നിശ്ചിതമായതിനാല്‍, അറിയാന്‍ കഴിവുള്ളവര്‍പോലും അറിയാന്‍ ശ്രമിക്കാതെയുമായി. അങ്ങനെ, ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം അപ്രാപ്യവും അപരിചിതവും മാത്രമല്ല വെറുക്കപ്പെട്ടതുമായിപ്പോയി.
യഥാര്‍ഥത്തില്‍ ഓരോ മനുഷ്യനും ഓരോ വ്യത്യസ്ത സൃഷ്ടിയാണ്. ഈ വ്യത്യസ്തതയാണല്ലോ ഓരോ ജന്മത്തിന്റെയും പ്രസക്തി. ഈ അനന്തവൈവിധ്യത്തില്‍ സാമാന്യമായ ഒരു ക്രമീകരണം സാധ്യമാണെന്നാണ് യോഗശാസ്ത്രനിഗമനം. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ത്രിഗുണങ്ങളുടെ സന്തതികളാണെന്നും ഓരോ സൃഷ്ടിയിലും ത്രിഗുണങ്ങളില്‍ ഏതെങ്കിലുമൊന്നിന് പ്രാമുഖ്യം കാണുമെന്നുമാണ് ഉപനിഷത്തിലെ ജീവശാസ്ത്രം പറയുന്നത്. (അക്ഷരമെന്ന മാധ്യമത്തില്‍ അക്ഷരാതീതശക്തിയുടെ അനുരണനമുണ്ടാകുമ്പോള്‍ ത്രിഗുണങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന് ഗുണങ്ങളെക്കുറിച്ചുള്ള അധ്യായത്തിലെത്തുമ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാം). മനോഭാവത്തിലെ (അതിനാല്‍ പ്രവൃത്തിയിലെയും) താത്പര്യഭേദമായാണ് ഗുണവ്യത്യാസം പ്രകടമാകുക. ഗുണം കൊണ്ടും കര്‍മംകൊണ്ടുമാണ് ഈ വ്യത്യാസം; ജന്മംകൊണ്ടല്ല. മാതാപിതാക്കളുടെ ഗുണങ്ങളുള്ള സന്തതികളാണ് ഉണ്ടാവുക എന്നുപറയാന്‍ ഒരു വഴിയുമില്ല. ചാതുര്‍വര്‍ണ്യം സൃഷ്ടിക്കപ്പെടുന്നത് ജന്മം കൊണ്ടാണെന്ന് ഈ പദ്യത്തില്‍ പറയുന്നേയില്ല. ഗുണംകൊണ്ടും കര്‍മംകൊണ്ടുമാണ് മനുഷ്യര്‍ ഭിന്നപ്രകൃതികളാകുന്നത്. ജന്മംകൊണ്ട് ആരും ഒന്നുമാകുന്നില്ല. ഭിന്നപ്രകൃതികളാകുമ്പോഴും മനുഷ്യര്‍ തമ്മില്‍ ഉച്ചനീചത്വമുണ്ടെന്ന് ഈ പദ്യത്തില്‍ ഒരു തരത്തിലും സൂചിപ്പിക്കുന്നില്ല. മാറ്റിത്തീര്‍ക്കാന്‍ വയ്യാത്തതായി ഒരു ഗുണാവസ്ഥയുമില്ല. മാത്രമല്ല, ഒരു ഗുണവും മറ്റൊരു ഗുണത്തേക്കാള്‍ 'നല്ല'തോ 'ചീത്ത'യോ ആണെന്ന സൂചനയേ ഇല്ല.
ആചാര്യസ്വാമികള്‍ വ്യക്തിത്വങ്ങളെ ഗുണഭേദങ്ങളുടെ അടിസ്ഥാനത്തില്‍ നാലാക്കി ക്രമപ്പെടുത്തുന്നു: സത്വഗുണം പ്രധാനമായത്, രജോഗുണം പ്രധാനവും സത്വഗുണം അപ്രധാനവുമായത്, രജോഗുണം പ്രധാനവും തമോഗുണം അപ്രധാനവുമായത്. തമോഗുണം പ്രധാനവും രജോഗുണം അപ്രധാനവുമായത്. ഇതേ സംഗതിയെ ഗുരു നിത്യചൈതന്യയതി ആധുനിക മനശ്ശാസ്ത്രജ്ഞനായ കാള്‍ ഗുസ്താഫ് യുങ്ങിന്റെ സൈക്കോളജിക്കല്‍ ടൈപ്‌സ് എന്ന ആശയവുമായി താരതമ്യം ചെയ്യുന്നു. അനേകായിരം ആളുകളുടെ വ്യക്തിത്വങ്ങളെ പഠിച്ചതില്‍ നിന്ന് യുങ് ആളുകളെ പൊതുവെ രണ്ടായിത്തിരിക്കുന്നു: അന്തര്‍മുഖരും ബഹിര്‍മുഖരും . ഈ ഓരോ വിഭാഗത്തിനും അദ്ദേഹം വീണ്ടും ഈരണ്ട് ഉപവിഭാഗങ്ങള്‍കൂടി നിര്‍ദേശിച്ചു. ബഹിര്‍മുഖരായ അന്തര്‍മുഖരും അന്തര്‍മുഖരായ ബഹിര്‍മുഖരും. പക്ഷേ, ഈ നാല് 'വര്‍ണ'ങ്ങളില്‍ ഏതെങ്കിലുമൊന്ന് ഒരാളില്‍ ചിരസ്ഥായിയായി ഇരിക്കുന്നു എന്നോ ഒരാള്‍ ആജീവനാന്തം ഒരേ വര്‍ണത്തോടുകൂടി കഴിയുന്നു എന്നോ അര്‍ഥമില്ല. ഏതൊരാള്‍ക്കും തന്റെ മനോഭാവവും കര്‍മമണ്ഡലവും സ്വപ്രയത്‌നനംകൊണ്ട് മാറ്റിത്തീര്‍ക്കാം. ഇങ്ങനെയുള്ള ഭേദം പ്രകൃത്യനുസാരമാണ് എന്നു മാത്രമേ ഈ ഗീതാശ്ലോകത്തിന്റെ ആദ്യപാദത്തിന് അര്‍ഥമുള്ളൂ. അല്ലാതെ കടകെട്ട ജാതിവ്യവസ്ഥ ഈശ്വരകൃതമാണെന്നല്ല.
ഈ ഗീതാശ്ലോകത്തിലെ രണ്ടാംപാദത്തിന്റെ സാരവും ഇതുതന്നെയാണ്. പ്രപഞ്ചത്തില്‍ പിറക്കുന്ന എല്ലാ മനുഷ്യരുടെയും ഗുണവിശേഷങ്ങളുടെ കര്‍ത്താവ് ഞാന്‍തന്നെയെങ്കിലും എന്നെ ശരിയായി അറിയേണ്ടത് അവയുടെ അകര്‍ത്താവും നാശരഹിതനുമായാണ്. എന്നു വെച്ചാല്‍ (എക്കാലവും) അവയെ അപ്രകാരമല്ലാതാക്കി മാറ്റുന്നവനും ഞാന്‍തന്നെ!
മനുഷ്യനില്‍ ശേഷിക്കുന്ന അനാശാസ്യ വാസനകളെയും വികാരങ്ങളെയും ഇല്ലാതാക്കി പരമമായ സുഖത്തിലേക്ക് നയിക്കുന്നത് ഞാന്‍തന്നെ എന്ന് സാരം. ഉള്ളിലും പുറത്തുമുള്ള എല്ലാ ദുഷ്ടശക്തികളെയും ഇല്ലായ്മ ചെയ്യാന്‍ പോരിന് പ്രേരിപ്പിക്കുന്നതും ഞാന്‍തന്നെ. ആ രൂപാന്തരം സാധിക്കാനുള്ള പ്രത്യയശാസ്ത്രമാണ് ഗീത.
(തുടരും.....)

No comments:

Post a Comment