Thursday, 31 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (15)

ഛാന്ദോഗ്യോപനിഷത്ത്‌ (15)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനഞ്ചാം ദിവസം
മന്ത്രം - മൂന്ന്‌
`യേനാശ്രുതം ശ്രുതം ഭവത്യമതം മതമവിജ്ഞാതം 
വിജ്ഞാതമിതി. കഥം നു ഭഗവഃ സ ആദേശോ ഭവതീതി`.
യേന=ഏതൊന്നുപദേശിക്കപ്പെട്ടാല്‍; അശ്രുതം ശ്രുതം ഭവതി=കേള്‍ക്കാത്തതൊക്കെ കേട്ടതായി ഭവിക്കുമോ; അമതംമതം=വിചാരം ചെയ്യാത്തതൊക്കെ വിചാരം ചെയ്‌തതായി ഭവിക്കുമോ; അവിജ്ഞാതം വിജ്ഞാതം=അറിഞ്ഞനുഭവിക്കാത്തതൊക്കെ അറിഞ്ഞനുഭവിച്ചതായി ഭവിക്കുമോ; ഇതി=അതാണാ ഉപദേശം എന്നു പിതാവറിയിച്ചു; ഭഗവഃ=ഭഗവന്‍; സഃ ആദേശഃ കഥം ഭവതി=ആ ഉപദേശം എപ്രകാരമുള്ളതാണ്‌ എന്നു മകന്‍ ആരാഞ്ഞു.
`യേന` യാതൊന്നിനാല്‍, യാതൊന്ന്‌ ഉപദേശിക്കപ്പെട്ടാല്‍ `അശ്രുതം ശ്രുതം ഭവതി` കേള്‍ക്കപ്പെടാത്തത്‌ കേട്ടതായി തീരുമോ, `യേന അമതം മതം` യാതൊന്നിനാല്‍ വിചാരം ചെയ്യാത്തത്‌, വിചാരം ചെയ്യപ്പെട്ടതായി ഭവിക്കുമോ `യേന` യാതൊന്നിനാല്‍ `അവിജ്ഞാതം വിജ്ഞാതം` അറിഞ്ഞനുഭവിക്കാത്തത്‌ അനുഭവിച്ചതായി തീരുമോ `ഇതി` അതാണ്‌ കുട്ടീ ആ ഉപദേശം എന്ന്‌ അച്ഛന്‍ പറഞ്ഞു. `ഭഗവഃ` ഭഗവന്‍ `സഃ ആദേശം കഥം ഭവതി ഇതി` ഇതെനിക്ക്‌ മനസ്സിലായില്ലല്ലോ? അതെങ്ങെനെയിരിക്കും അച്ഛാ? അച്ഛന്‍ പറഞ്ഞു. കുട്ടീ, ഇതിങ്ങനെയാണ്‌. എങ്ങനെ? യാതൊന്നിന്റെ 
ശ്രവണമാത്രത്താല്‍ കേള്‍ക്കാത്തത്‌ കേള്‍ക്കപ്പെട്ടതായി ഭവിക്കുമോ, വിചാരം ചെയ്യാത്തത്‌ വിചാരം ചെയ്‌തതായി ഭവിക്കുമോ, അതിനെ നീ അറിഞ്ഞില്ലേ? അതാണത്‌. അപ്പോള്‍ അവന്‍ ചോദിച്ചു. അതെങ്ങനെയാണ്‌ ഇരിക്കുക? എന്നുപറഞ്ഞാല്‍ കേട്ടതൊക്കെ എനിക്ക്‌ പറയാന്‍ പറ്റും. എന്തൊക്കെ ഞാനറിഞ്ഞിട്ടുണ്ടോ അതൊക്കെ ഞാന്‍ പറഞ്ഞുതരാം. ഇതൊന്നും എനിക്കറിയില്ലാ. അച്ഛന്‍ ചോദിച്ചതെന്താണെന്ന്‌ അവന്‌ അറിയില്ല. അപ്പോള്‍ അവനോട്‌ അച്ഛന്‍ ഒരുദാഹരണം പറയുന്നു.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 42

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 42
 
തസ്മാദജ്ഞാനസംഭൂതം
ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്വൈനം സംശയം യോഗം
ആതിഷ്ഠോത്തിഷ്ഠ ഭാരത

അല്ലയോ ഭാരത, ആകയാല്‍ അജ്ഞാനംകൊണ്ട് ഉണ്ടായിട്ടുള്ള നിന്റെ ഹൃദയത്തിലിരിക്കുന്ന സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു മുറിച്ചു തള്ളിയിട്ട് ഈ യോഗത്തെ സമാശ്രയിക്കൂ. ധീരനായി എഴുന്നേല്‍ക്കൂ.
സംശയം എത്രത്തോളം ഉഗ്രമായി വളര്‍ന്നാലും അതിനെ ശമിപ്പിക്കാന്‍ ഒരു വഴിയുണ്ട്. ജ്ഞാനത്തിന്റെ ചന്ദ്രഹാസം കൈവശമുള്ള ഒരുവന് മൂര്‍ച്ചയേറിയ ആ ആയുധംകൊണ്ട് സംശയത്തെ നിശേഷം മുറിച്ചു നീക്കാന്‍ കഴിയും അതുകൊണ്ട് അല്ലയോ പാര്‍ത്ഥാ, നിന്റെ മനസ്സിലുണ്ടായിട്ടുള്ള സംശയത്തെ നശിപ്പിച്ച് യുദ്ധത്തിന് തയ്യാറായി എഴുന്നേല്‍ക്കുക.
അല്ലയോ ധൃതരാഷ്ട്ര മഹാരാജാവേ, എല്ലാ അവബോധത്തിന്‍റേയും ജനയിതാവും വിജ്ഞാനദീപവും കരുണാമയനുമായ ഭഗവാന്‍ മേല്‍പ്പറഞ്ഞ പ്രകാരം അര്‍ജ്ജുനനെ ഉപദേശിച്ചു. ഭഗവാനില്‍ നിന്നു നേരത്തേ കേട്ട ഉപദേശത്തിന്റെ വെളിച്ചത്തില്‍, സന്ദര്‍ഭത്തിനു അനുയോജ്യമായ വിധത്തില്‍ അര്‍ജ്ജുനന്‍ ചോദിച്ചതിനെപ്പറ്റിയെല്ലാം പിന്നീടു പറയുന്നതാണ്.
സഞ്ജയന്‍ മഹാരാജാവിനോടു പറഞ്ഞു.
അതിന്റെ തുടര്‍ച്ചയായി അവിടെ നടക്കുന്ന സംഭവങ്ങളും അര്‍ത്ഥഗര്‍ഭമായ സംഭാഷണങ്ങളും അതില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും രസവിശേഷങ്ങളും അര്‍ത്ഥസംപുഷ്ടവും മഹാര്‍ണ്ണവംപോലെ അഗാധവുമാണ്. സൂര്യബിംബം എത്രയോ ചെറുതായിട്ടാണ് നമുക്ക് ഗോചരീഭവിക്കുന്നത്. എന്നാല്‍ അതിന്റെ പ്രകാശധോരിണി മൂന്നുലോകങ്ങളുടേയും സീമയെ ലംഘിക്കുന്നില്ലേ? അതുപോലെ വാക്കുകള്‍ക്ക് സര്‍വ്വതോന്മുഖമായ ശക്തിയാണുള്ളത്. കല്പതരു ഓരോരുത്തര്‍ക്കും അവരവര്‍ക്കുള്ള ആഗ്രഹങ്ങളെ നിറവേറ്റിക്കൊടുക്കുന്നു. അതുപോലെയാണ് സര്‍വ്വവ്യാപിയായ വാക്കുകള്‍.

ഞാന്‍ എന്തിനധികം പറയണം. എനിക്കു പറയാനുള്ളത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണമെന്ന് മാത്രമാണ് എന്റെ അപേക്ഷ. സുശീലയും സുഭഗയും ഉന്നതകുലജാതയുമായ ഒരു യുവതിയെപോലെ സാത്ത്വികഭാവങ്ങളോടു കൂടിയതും സാഹിത്യമേന്മ നിറഞ്ഞതുമായുള്ള അഭിജാതമായ ഒരു കഥയാണു നിങ്ങളുടെമുമ്പാക ഉള്ളത്. എല്ലാവരും ഇഷ്ടപ്പെടുന്ന പഞ്ചസാരപൊതിഞ്ഞ ഔഷധം ആരാണു സന്തോഷത്തോടെ ക്രമം തെറ്റാതെ കഴിക്കാത്തത്? മലയപര്‍വ്വതത്തില്‍ നിന്നു വീശുന്ന സുഗന്ധിയായ മന്ദാരമാരുതനോടൊപ്പം, മധുവും മധുരസംഗീതവുംകൂടി അനുഭവിക്കുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചാല്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിര്‍മ അനുഭവിക്കാന്‍ ഇടയാകുന്നു. അതുപോലെ ഈ കഥ ശ്രവിച്ചാല്‍ പ്രാപഞ്ചിക ദുഃഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും മനസ്സ് സ്വസ്ഥമാകുകയും ചെയ്യും. ഒരു മന്ത്രം കൊണ്ട് ശത്രുവിനെ നശിപ്പിക്കുവാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് വാള്‍ ഉപയോഗിക്കുന്നത്? മാധുര്യം കലര്‍ന്ന പാ ല്‍കൊണ്ട് രോഗശമനം ഉണ്ടാകുമെങ്കില്‍ പിന്നെ കയ്ക്കുന്ന വേപ്പിന്‍നീരു കുടിക്കേണ്ട ആവശ്യമുണ്ടോ? മനസ്സിന് കടിഞ്ഞാണിടാതേയും ഇന്ദ്രിയങ്ങളെ പീഢിപ്പിക്കാതെയും ഈ കഥാശ്രവണം കൊണ്ടുതന്നെ മോചനം നേടാവുന്നതാണ്.

ഹൃദയത്തെ സ്നേഹകാരുണ്യവാത്സല്യാദികളുടെയെല്ലാം ഇരിപ്പിടമായാണ് ഋഷി പരികല്പിക്കുന്നത്. പ്രാണന്റെ കേന്ദ്രബിന്ദുവായ അവിടത്തില്‍ത്തന്നെ യാണ് ബുദ്ധിയുടെയും സ്ഥാനം. സംശയം കുടിയേറുന്നതും ജ്ഞാനം ഇരിക്കേണ്ടതും അവിടെത്തന്നെയാണ്. ആത്മവിഷയമായ സംശയത്തെ ആത്മജ്ഞാനംകൊണ്ട് അറുത്തുമാറ്റാനാണ് ആഹ്വാനം. രണ്ടിനും ഒരുമിച്ച് അവിടെ ഇരിക്കാനാവില്ല.

ഈ യുദ്ധത്തില്‍ എന്തിനെതിരെയാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് പലതവണ ഈ അധ്യായത്തില്‍ എടുത്തുപറയുന്നു. അരിഞ്ഞുതള്ളുക, വെട്ടിവീഴ്ത്തുക എന്നീ നിര്‍ദേശങ്ങള്‍ എന്തിനെതിരെ പുറപ്പെടുന്നു എന്നു കാണുക. ദുര്യോധനാദികളെയോ ഗുരുകാരണവന്മാരെയോ അല്ല വെട്ടാനും വീഴ്ത്താനുമുള്ളത്.

യോഗത്തില്‍ ദൃഢമായി നിലയുറപ്പിക്കാനായി എഴുന്നേല്‍ക്കുക എന്നാണ് അവസാനവാക്ക്. ഈ യോഗം ഏതെങ്കിലും പുരോഹിതനോ ദല്ലാളോ വിലയ്ക്ക് വില്ക്കുന്നതോ ഏതെങ്കിലും ജാതിമതലിംഗപ്രായപരിധികള്‍ക്ക് അകത്തുമാത്രം കിട്ടാവുന്നതോ ഹിമാലയഗുഹകളില്‍ കഠിനതപസ്സനുഷ്ഠിക്കുന്ന ആളുകളില്‍നിന്ന് രഹസ്യമായി ഗ്രഹിക്കാവുന്നതോ ഒന്നുമല്ല. ആര്‍ക്കും കിട്ടാവുന്നതും വളരെ സുഖകരമായി പരിശീലിക്കാവുന്നതും ഒരിക്കല്‍ വശമാക്കിയാല്‍ ഒരുകാലത്തും കൈമോശം വരാത്തതുമാകുന്നു. ഹൃദയത്തില്‍ അറിവിന്റെ വിളക്ക് ഒരിക്കല്‍ കൊളുത്തിക്കിട്ടിയാല്‍ ഒരിക്കലുമത് അണയുന്നില്ല. ആരാലും അത് കെടുത്താനാവുകയുമില്ല. ഈ പ്രപഞ്ചത്തില്‍ ഏറ്റവും പവിത്രമായത് ആ വെളിച്ചമാണ്.

ഇതി ജ്ഞാനകര്‍മസന്ന്യാസയോഗോ നാമ ചതുര്‍ത്‌ഥോ/ധ്യായഃ
ജ്ഞാനകര്‍മസന്ന്യാസയോഗമെന്ന നാലാമധ്യായം സമാപിച്ചു.

(തുടരും.....)

Wednesday, 30 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (14)

ഛാന്ദോഗ്യോപനിഷത്ത്‌ (14)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനാലാം ദിവസം
അവനെ കണ്ടപ്പോള്‍ `തം പിതാ ഉവാച` അവനോട്‌ പിതാവ്‌ ചോദിച്ചു. അച്ഛന്‍ ഇവന്റെ വരവ്‌ കണ്ടപ്പോള്‍ തന്നെ അമ്പരന്നുപോയി. അച്ഛനിങ്ങനെ നോക്കി. ആരാണ്‌ ഈ വരുന്നത്‌? 
എങ്ങനെയായിരിക്കും ആ വരവ്‌. ജീന്‍സൊക്കെയിട്ട്‌? ഗ്രാമത്തില്‍ നിന്ന്‌്‌ പോയതാണ്‌. നഗരത്തില്‍ പഠിപ്പൊക്കെ കഴിഞ്ഞ്‌ വരുമ്പോള്‍ ജീന്‍സിന്റെ മുട്ടിന്‌ വലിയ ഒരു ദ്വാരം. അച്ഛന്‍ ചോദിച്ചു. മോനെ, നിന്റെ പാന്റ്‌ കീറി പോയിരിക്കുന്നുവല്ലോ. തിരിഞ്ഞുനോക്കൂ ബാക്കിലുമുണ്ട്‌ രണ്ടുമൂന്ന്‌ ദ്വാരങ്ങള്‍. ഇല്ലേ? പോക്കറ്റില്‍ ചീപ്പിങ്ങിനെ വെച്ചിട്ടുണ്ട്‌. ബുക്ക്‌ ചുരുട്ടീട്ട്‌ തിരുകിവെച്ചിരിക്കുന്നു. 
ഗ്രാജ്വേഷന്‍ കഴിഞ്ഞാല്‍ ഇങ്ങനെയാണ്‌ ആള്‌ വരുന്നത്‌. അപ്പോള്‍ ഈ വരവ്‌ പണ്ടേയുണ്ട്‌. ഈ അടുത്തകാലത്ത്‌ തുടങ്ങിയതൊന്നുമല്ല. എന്നിട്ടങ്ങനെ അച്ഛന്റെ മുമ്പില്‍ നിന്നു. 
അവനോട്‌ അച്ഛന്‍ ചോദിച്ചു. `ഹേ ശ്വേതകേതോ` അല്ലയോ ശ്വേതകേതോ `സൗമ്യ` അല്ലയോ കുഞ്ഞേ `ഇദം യന്നു്‌ എന്താണിങ്ങനെ? നീയെന്താണ്‌ ഇങ്ങനെയൊക്കെ വന്നിരിക്കുന്നത്‌. `മഹാമാനാഃ അനുചാനാമാനീ സ്‌തബ്‌ധഃ അസി` നീയൊരു തലക്കനത്തോടുകൂടിയിട്ടും അഹങ്കാരത്തോടുകൂടിയിട്ടുമൊക്കെയാണല്ലൊ 
വന്നിരിക്കുന്നത്‌. വിനയമൊന്നും നിന്നില്‍ കാണുന്നുതന്നെയില്ലല്ലോ. അച്ഛന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടുണ്ടാവും, ഇതാ ഞാന്‍ വന്നിരിക്കുന്നു എന്ന ഭാവത്തില്‍. 
അവനോട്‌ `ഉത തം ആദേശം അപ്രാക്ഷ്യഃ` മകനെ നീ ആ ആദേശം ചോദിച്ചറിഞ്ഞില്ലേ, നീയതറിഞ്ഞില്ലേ എന്ന്‌ അച്ഛന്‍ ചോദിക്കുകയാണ്‌. അപ്പോള്‍ ഇവന്‍ വിചാരിച്ചു. ഇതെന്തുപറ്റി അച്ഛന്‌. ചിലപ്പോള്‍ അടുക്കളയില്‍ പോയി ചോദിച്ചിട്ടുണ്ടാവും. ``അമ്മേ, അച്ഛന്‌ എന്തു പറ്റി? ഞാന്‍ പോകുന്നതുവരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ. അച്ഛന്‍ പിച്ചുംപേയും പറയുന്നു. അത്‌ ചോദിച്ചില്ലേയെന്ന്‌. അച്ഛനെന്നെ മനസ്സിലായിട്ടില്ല്യാ എന്നാണ്‌ തോന്നുന്നത്‌''. തം ആദേശം അപ്രാക്ഷ്യഃ നീ അത്‌ ചോദിച്ചില്ലേ കുട്ടീ? എന്താണ്‌ ആ ആദേശം?
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 41

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 41

യോഗസംന്യസ്ത കര്‍മ്മാണം...
ജ്ഞാനസംച്ഛിന്ന സംശയം
ആത്മവന്തം ന കര്‍മ്മാണി
നിബന്ധ്നന്തി ധനഞ്ജയ


അല്ലയോ ധനഞ്ജയ, സകല കര്‍മ്മങ്ങളേയും യോഗദ്വാരാ ഭഗവാനില്‍ സമര്‍പ്പിക്കുന്ന യോഗിയും, ആത്മബോധംകൊണ്ട് സകല സംശയങ്ങളേയും ഇല്ലാതാക്കിയവനും, ആത്മനിഷ്ഠയില്‍ ഇരിക്കുന്നവനുമായവനെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല.
ആകയാല്‍ സംശയത്തേക്കാള്‍ വലിയ ഒരു പാപം ലോകത്തിലില്ല. അതു മനുഷ്യനെ നശിപ്പിക്കുന്ന ഒരു കെണിയാണ്. അതുകൊണ്ട് നീ ഒരിക്കലും അതിനെ സല്‍കരിക്കാതെ ആട്ടിയോടിക്കുകയാണുവേണ്ടത്. ജ്ഞാനമില്ലാത്ത ഒരുവനിലാണ് ഇതു കാണുന്നത്. അജ്ഞത അതിന്റെ അന്ധകാരം പരത്തുമ്പോള്‍ സംശയം മനസ്സില്‍ ദൃഢമായി വളരുകയും വിശ്വാസത്തിന്റെ എല്ലാ വീഥികളേയും ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. സംശയം മനസ്സിനെ അടിപ്പെടുത്തുമെന്ന് മാത്രമല്ല. അത് ബുദ്ധിയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യും. അതോടെ മൂന്നുലോകങ്ങളേയും അവന്‍ അവിശ്വസിക്കുന്നു.
സ്വാതന്ത്ര്യമാണ് പരമമായ ശാന്തി. കര്‍മസന്ന്യാസം കര്‍മത്തില്‍നിന്നുള്ള ഭൗതികമായ പിന്മാറലല്ല, യജ്ഞസങ്കല്പത്തോടെ എല്ലാ കര്‍മവും കുശലതയോടെ ചെയ്യലാണ്. അതാണ് കര്‍മയോഗം. അതിനു കഴിവുണ്ടാകണമെങ്കില്‍ തന്റെ യഥാര്‍ഥ ഉണ്‍മയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും നേരറിവുകൊണ്ട് വെട്ടിത്തെളിച്ചിരിക്കണം. ജ്ഞാനിക്കും യോഗിക്കും വെവ്വേറെ തരംതിരിവുകളല്ല ഉണ്ടാകുന്നത്. സംശയം നീങ്ങി സ്ഥിതപ്രജ്ഞനായ ആള്‍ക്ക് എല്ലാ കര്‍മങ്ങളും യജ്ഞസങ്കല്പത്തോടെയേ ചെയ്യാന്‍ കഴിയൂ. സാംഖ്യവും യോഗവും ഒന്നുതന്നെ എന്ന് അടുത്ത അധ്യായത്തില്‍ പറയാന്‍പോകുന്നു. ഏത് വിദ്യയും തിയറി അറിയാതെയും അറിഞ്ഞും, രണ്ടുതരത്തിലും, ചെയ്യാമല്ലോ. ചെയ്തു പഠിക്കാത്ത തിയറി നിഷ്പ്രയോജനം. തിയറി അറിയാത്ത പരിശീലനം, അത് എത്ര മികച്ചതായാലും അപൂര്‍ണം.

ഈ രണ്ടിന്റെയും പാരസ്പര്യം ഗീത അടിവരയിട്ടുറപ്പിക്കുന്നു. ഗീതയുടെ വഴിയില്‍ പോയാല്‍ കിട്ടാനുള്ളത് പരലോകസുഖമോ വിശേഷസിദ്ധികളോ അല്ല, നിത്യശാന്തവും പരമാനന്ദകരവും ലയപൂര്‍ത്തിയുള്ളതുമായ ജീവിതംതന്നെയാണ്. പ്രപഞ്ചജീവനുമായി താദാത്മ്യം പ്രാപിക്കുന്ന ആള്‍ ഈശ്വരന്‍തന്നെയായിത്തീരുന്നു.

(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌ (13)

ഛാന്ദോഗ്യോപനിഷത്ത്‌ (13)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിമൂന്നാം ദിവസം
ഇങ്ങനെ പന്ത്രണ്ടുവയസ്സുവരെ ചുറ്റുപാടില്‍നിന്ന്‌ അവന്‌ സ്വയം ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കാനുണ്ട്‌. തുറന്നുവെച്ച ക്യാമറപോലെയാണ്‌. എല്ലാം ഒപ്പിയൊപ്പിയെടുക്കുന്ന കാലം. കുട്ടിക്കാലത്ത്‌ ഈ ചെറിയ കുട്ടിയുടെ ``അച്ഛാ, കാക്ക പോയി'' എന്നുള്ളതില്‍ എല്ലാമുണ്ട്‌. അമ്മ ഓഫീസില്‍ പോയതാണെങ്കിലും, ചേച്ചി സ്‌കൂളില്‍ പോയതാണെങ്കിലും, അച്ഛന്‍ ജോലിക്ക്‌ പോയതാണെങ്കിലും എല്ലാം. അതില്‍ നിന്ന്‌ വളര്‍ന്നുവളര്‍ന്നു വന്ന അവനോടാണ്‌ അച്ഛന്‍ പറഞ്ഞത്‌. ``കുട്ടാ സ്‌കൂളില്‌ പോണം''. നമ്മുടെ കുലത്തില്‍ ഇങ്ങനെ ആരും പഠിക്കാതിരുന്നിട്ടില്ല. അവന്‍ പന്ത്രണ്ടുവര്‍ഷം ആയപ്പോള്‍ പോകുന്നു `ചതുര്‍വിംശതി വര്‍ഷഃ` ഇരുപത്തിനാല്‌ വര്‍ഷം. പിന്നെയും ഒരു പന്ത്രണ്ട്‌. അപ്പോള്‍ പന്ത്രണ്ട്‌ വയസ്സില്‍ പോയ അവന്‍ പന്ത്രണ്ട്‌ കൊല്ലം കഴിഞ്ഞിട്ട്‌ തിരിച്ചുവരും. പന്ത്രണ്ടുവര്‍ഷമാണ്‌ വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവെച്ചിട്ടുള്ളത്‌. പ്ലസ്‌ടു കഴിഞ്ഞു. കല്ല്യാണം കഴിഞ്ഞ്‌ രണ്ടുകുട്ടികളുമായി. ഇപ്പോഴും പഠിക്കുകയാണ്‌. വീണ്ടും പഠിക്കുന്നു.
അറുപത്‌ വയസ്സിലൊക്കെ എസ്‌.എസ്‌.എല്‍.സി. എഴുതാന്‍ പോവും. എസ്‌.എസ്‌.എല്‍.സി. എഴുതി കഴിഞ്ഞാല്‍ പ്രമോഷനുണ്ട്‌ അതിനുവേണ്ടിയിട്ടാണ്‌. ഇതുപോലെയാവരുത്‌ പഠനം. `സഹ ദ്വാദശ വര്‍ഷ ഉപേത്യ ചതുര്‍വിംശതി വര്‍ഷഃ` ഇരുപത്തിനാല്‌ വയസ്സുവരെ അവനവിടെ താമസിച്ചു പഠിച്ചു എന്ന്‌ മനസ്സിലാക്കുക. `സര്‍വ്വാന്‍ വേദാന്‍ അധീത്യ` നാല്‌ വേദങ്ങളും അധ്യയനം ചെയ്‌തു. `മഹാമനാഃ` തനിക്ക്‌ സദൃശമായിട്ട്‌ ആരുമില്ല എന്ന ഭാവത്തോടുകൂടി തിരിച്ചുവന്നു. വേദം പഠിച്ചുകഴിഞ്ഞാല്‍ 
അങ്ങനെയുണ്ടായേക്കാം. എല്ലാം കരഗതമാക്കി എന്നൊരു ഹുങ്ക്‌. അഹങ്കാരത്തോടുകൂടി `അനുചാനമാനീ സ്‌തബ്‌ധഃ` ഉചിതമല്ലാത്ത മാനത്തോടുകൂടി, അഹങ്കാരത്തോടുകൂടി സ്‌തബ്‌ധനായിക്കൊണ്ട്‌, ആരുടെ മുന്നിലും തലകുനിക്കാത്തവനായിക്കൊണ്ട്‌. വിദ്യകൊണ്ട്‌ നേടേണ്ടതെന്താണ്‌? വിനയമാണ്‌. ആ വിനയം കിട്ടാത്തവനായിട്ട്‌ അവനങ്ങനെ വന്നു. `ഏയായ` തിരിച്ചെത്തി.
(തുടരും....)

Tuesday, 29 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 40

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 40

അജ്ഞശ്ചാശ്രദ്ധധാനശ്ച...
സംശയാത്മാ വിനശൃതി
നായം ലോകോഽസ്മി ന പരോ
ന സുഖം സംശയാത്മനഃ


ആത്മാവിനെ അറിയാത്തവനും (അജ്ഞന്‍) ഗുരുപദേശത്തില്‍ അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല.

ജ്ഞാനസമ്പാദനത്തിന് താത്പര്യമില്ലാത്ത ഒരുവന്റെ ജീവിതം നിരര്‍ത്ഥകമാണ്. മരണമാണ് ഇത്തരത്തിലുള്ള ജീവിതത്തേക്കാള്‍ ഭേദം. ജ്ഞാനമില്ലാത്ത ഒരുവന്റെ ജീവിതം അവിവേകത്തിലും അവിദ്യയിലും വേരൂന്നി നില്‍ക്കുന്നു. ആളൊഴിഞ്ഞ വീടുപേലെയോ, ജീവനില്ലാത്ത ശരീരം പോലെയോ അത് നിഷ്പ്രയോജനമാണ്. ഒരുവന്‍ ജ്ഞാനം യഥാര്‍ത്ഥത്തില്‍ സമ്പാദിച്ചിട്ടില്ലെങ്കില്‍പോലും അത് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അവന് അത് സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, അതില്‍ അല്പമായ താത്പര്യംപോലുമില്ലാത്തവന്‍ സംശയത്തിന്റെ തീച്ചൂളയില്‍ പതിച്ചിരിക്കുകയാണ്. അമൃത് ആസ്വദിക്കുന്നതിനുപകരം വെറുക്കുന്ന ഒരുവന്റെ മരണം ആസന്നമാണെന്നറിയുക. അതുപോലെ ജ്ഞാനത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇന്ദ്രിയസുഖങ്ങളില്‍ മുഴുകിക്കഴിയുകയും ചെയ്യുന്ന ഒരുവന് വികല്പം ബാധിച്ചിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അപ്രകാരം സംശയാത്മാവായ ഒരുവന്റെ ജീവിതം അധഃപതിക്കുകയും അവന് ഇഹത്തിലും പരത്തിലും ഒരുപോലെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യും. സന്നിപാതജ്വരം ബാധിച്ച ഒരുവന് ചൂടും തണുപ്പും തിരിച്ചറിയാന്‍ കഴിയാത്തതുപോലെ, സംശയാലുവിന് സത്യവും അസത്യവും, നന്മയും തിന്മയും, ഗുണവും ദോഷവും തമ്മിലുള്ള അന്തരം തിരിച്ചറിയുവാന്‍ കഴിയുന്നില്ല. അന്ധനായി ജനിച്ച ഒരുവന്‍ പകലും രാത്രിയും അറിയാത്തതുപോലെ സംശയഗ്രസ്തനായ ഒരുവന്‍ ഒന്നുംതന്നെ മനസ്സിലാക്കുന്നില്ല. അവന് എല്ലാം നഷ്ടപ്പെടുന്നു.

ചോദ്യം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതിനെയല്ല ഇവിടെ തള്ളിപ്പറയുന്നത്. അത് മനനത്തിന്റെ ഭാഗമാണ്. ഒന്നും ശരിയല്ല എന്ന മുന്‍വിധിയെയും സുചിന്തിതവും സ്വന്തവുമായ ഒരു നിലപാടുതറ ഇല്ലാതിരിക്കുന്നതിനെയുമാണ് പഴിക്കുന്നത്. എല്ലാ സംവേദനങ്ങളെയും ഒരുപോലെ സംശയിക്കുന്നത് മനോബുദ്ധികളുടെ വൈകല്യത്തിനേ തെളിവാകൂ. ആ 'രോഗം' പിടിപെട്ടവര്‍ക്ക് ഈഷലുകളില്‍ നട്ടംതിരിയാനല്ലാതെ ഒരു നിമിഷവും സുഖമായിരിക്കാന്‍ കഴിയില്ല. 'നശിക്കുന്നു' എന്നതിന് ശാന്തി ലഭിക്കാതെപോകുന്നു എന്നേ അര്‍ഥമുള്ളൂ. ഒരു നിത്യനരകമുണ്ടെന്നോ അതില്‍ അകപ്പെടുമെന്നോ അല്ല. പാപികളില്‍ മഹാപാപിക്കുപോലും ശ്രദ്ധയുണ്ടായാല്‍ ജ്ഞാനം ലഭിക്കുമെന്ന് തൊട്ടുമുമ്പ് പറഞ്ഞേയുള്ളൂ; അതിന് ഒരു ഞൊടിയിട മതിതാനും.

(തുടരും.....)

Monday, 28 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (12)

ഛാന്ദോഗ്യോപനിഷത്ത്‌ (12)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പന്ത്രണ്ടാം ദിവസം
മന്ത്രം - രണ്ട്‌
`സഹദ്വാദശവര്‍ഷ ഉപേത്യ ചതുര്‍വിംശതി വര്‍ഷഃ
സര്‍വ്വാന്‍ വേദാനധീത്യ മഹാമനാ അനൂചാനമാനീ 
സ്‌തബ്‌ധ ഏയായ. തം ഹപിതോവാച
ശ്വേതകേതോ യന്നു സൗമ്യ ഇദം മഹാമനാ 
അനുചാനമാനീ സ്‌തബ്‌ധോസ്യുത തമാദേശമപ്രാക്ഷ്യഃ`
ദ്വാദശവര്‍ഷഃ സഹ=പന്ത്രണ്ടുവയസ്സു പ്രായമായിരുന്ന ശ്വേതകേതുവാകട്ടെ; ഉപേത്യ=ഗുരുകുലത്തിലെത്തി; ചതുര്‍വിംശതിവര്‍ഷഃ=ഇരുപത്തിനാലു വയസ്സുവരെ അവിടെ താമസിച്ച്‌; സര്‍വാന്‍ വേദാന്‍ അധീത്യ=നാലു വേദങ്ങളും പഠിച്ച്‌; മഹാമനാഃ=തനിക്കു തുല്യനായി ആരുമില്ലെന്ന ഭാവത്തോടെ; അനൂചാനമാനീ=തനിക്കിനി ആരില്‍ നിന്നുമൊന്നും ഗ്രഹിക്കാനില്ലെന്ന ഭാവത്തോടെ; സ്‌തബ്‌ധഃ=താനാരുടെ മുന്‍പിലും തലകുനിക്കുകയില്ലെന്ന ഭാവത്തോടെ, ഏയായ=വീട്ടില്‍ മടങ്ങിയെത്തി; തംപിതാ ഉവാചഹ=അവനോട്‌ അച്ഛന്‍ ചോദിച്ചു; ശ്വേതകേതോ=അല്ലയോ ശ്വേതകേതോ, സൗമ്യ=കുഞ്ഞേ, ഇദം യത്‌നു=ഇതെന്താണിങ്ങനെ; മഹാമനാഃ അനുചാനമാനീ സ്‌തബ്‌ധഃ അസി=അഹങ്കാരിയും വിനയമില്ലാത്തവനുമായി നീ കാണപ്പെടുന്നത്‌; ഉത തം ആദേശം അപ്രാക്ഷ്യഃ=ആ ഉപദേശം നീ ചോദിച്ചറിഞ്ഞില്ലേ?
`സഹ ദ്വാദശ വര്‍ഷ ഉപേത്യ` അവന്‌ പന്ത്രണ്ട്‌ വര്‍ഷം എത്തിയ സമയത്ത്‌ `ഉപേത്യ` ഗുരുകുലത്തെ പ്രാപിച്ചു. അപ്പോള്‍ പന്ത്രണ്ട്‌ വയസ്സായ പുത്രനോടാണ്‌ അച്ഛന്‍, ഉദ്ദാലകന്‍, ഗുരുകുലത്തില്‍ പോയി വിദ്യ അഭ്യസിക്കണമെന്ന്‌ പറഞ്ഞത്‌. 
ഇതില്‍നിന്ന്‌ നമ്മുടെ വൈദിക വിദ്യാഭ്യാസം എപ്പോള്‍ 
ആരംഭിക്കുന്നു എന്നതിന്റെ ഒരു സൂചനകിട്ടും. പന്ത്രണ്ടുവയസ്സിലാണ്‌ ഈ അധ്യയനം. അപ്പോള്‍ ഈ പന്ത്രണ്ടുവയസ്സുവരെയുള്ള വിദ്യാഭ്യാസം വീട്ടിലാണ്‌ ചെയ്യുന്നത്‌. അമ്മയില്‍ നിന്ന്‌, അച്ഛനില്‍നിന്ന്‌ ഒക്കെ പാഠങ്ങള്‍ പഠിക്കുന്നു. പിന്നെ ചുറ്റുപാടില്‍നിന്നും പ്രകൃതിയില്‍ നിന്നുമൊക്കെ അവന്‌ ധാരാളം പഠിക്കാനുണ്ട്‌. ഇതിനെക്കുറിച്ച്‌ സ്‌കൂളില്‍ പോയിട്ട്‌ പഠിക്കേണ്ടതില്ല. ബി എ ടി ബാറ്റ്‌, ആര്‍ എ ടി റാറ്റ്‌, സി എ ടി കാറ്റ്‌ എന്നിവ പഠിക്കാനും സ്‌കൂളില്‍ പോകണമെന്നില്ല. അത്‌ അവന്റെ വീടിന്റെ ചുറ്റുവട്ടത്തുനിന്നും അറിയും. ഇത്‌ തക്കാളിയാണ്‌. ഇത്‌ വാഴപ്പഴമാണ്‌. ഇത്‌ ഓറഞ്ചാണ്‌ ഇതൊക്കെ പറയാന്‍ നിങ്ങള്‍ക്ക്‌ വീട്ടില്‍ അടുക്കളയില്‍ കൊണ്ടിരുത്തിയാല്‍ പോരേ? മാത്രമല്ല അവന്‍ നേരിട്ട്‌ നന്നായി പഠിക്കും. ഒരു തക്കാളി എടുത്ത്‌ അവന്‍ അത്‌ കടിച്ച്‌ തിന്നുമ്പോഴും ഉള്ളിയെടുത്ത്‌ കടിക്കുമ്പോഴും ഇതിന്റെ വൈവിധ്യങ്ങളൊക്കെ അവന്‍ നേരിട്ട്‌ പഠിക്കും. പൂച്ചയെക്കുറിച്ചും എലിയെക്കുറിച്ചുമൊക്കെ പന്ത്രണ്ട്‌ വയസ്സ്‌ വരെ അവന്‍ പഠിക്കട്ടെ.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 39

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 39


ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം‌...
തത്പരഃ സംയേതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം
അചിരേണാധിഗച്ഛതി



ഗുരുപദേശത്തില്‍ ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില്‍ താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന്‍ ബ്രഹ്മജ്ഞാനത്തെ പ്രാപിക്കുന്നു. ജ്ഞാനം കൈവന്നിട്ട് അവന്‍ വേഗത്തില്‍ മോക്ഷത്തെ പ്രാപിക്കുന്നു.


ആത്മാനന്ദത്തിന്റെ അനുഭൂതി ആസ്വദിക്കമൂലം ഇന്ദ്രിയവിഷയങ്ങളോട് വെറുപ്പുതോന്നുന്നവന്‍. ഇന്ദ്രിയങ്ങളെ പരിഹാസവിഷയങ്ങളാക്കുന്നവന്‍, ചിന്തകളെ സ്വന്തം ചിത്തത്തെപ്പോലും അറിയിക്കാത്തവന്‍, പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളുമായി സംബന്ധപ്പെടാതെ ഒഴിഞ്ഞുമാറി നില്‍ക്കുന്നവന്‍, ആനന്ദതുന്ദിലനായി സദാ കര്‍ത്തവ്യപാലനത്തില്‍ മുഴുകുന്നവന്‍, ഇപ്രകാരമുള്ള ഒരുവനെ അനന്തമായ ആനന്ദം നല്കുന്ന ജ്ഞാനം തേടിയെത്തുന്നു. ജ്ഞാനം ഒരിക്കല്‍ ഹൃദയകമലത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട് പരമസുഖമായ ആനന്ദമായി വികസിക്കുമ്പോള്‍, അവന്റെ ആത്മാവിന്റെ ദര്‍ശനംവിശാലമാകുന്നു. അവന്‍ എവിടെ നോക്കിയാലും ശാന്തിയും ആനന്ദവും മാത്രം ദര്‍ശിക്കുന്നു. എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു. ഇപ്രകാരം ജ്ഞാനബീജം ദ്രുതഗതിയില്‍ വര്‍ണ്ണനാതീകമായ വിധത്തില്‍ മുളച്ചു തഴച്ചുവളരുന്നു.


പാഠവും ഗുരുവാക്യവും സത്യമാണെന്ന വിശ്വാസവും രണ്ടിന്റെയും കൃത്യമായ അര്‍ഥം ഗ്രഹിക്കാനുതകുന്ന മനോഭാവവുമാണ് ശ്രദ്ധയുടെ ലക്ഷണം. തത്പരത, ബുദ്ധിയും മനസ്സും മാത്രമല്ല മുഴുവന്‍ സ്വത്വവും സത്യാന്വേഷണത്തില്‍ കളങ്കമില്ലാതെ ആകൃഷ്ടമായ അവസ്ഥയാണ്. ഇപ്പറഞ്ഞ രണ്ടും, ആത്മനിയന്ത്രണമില്ലാത്തവനില്‍ സ്വയം നിലവില്‍വരുന്നവയോ, നൈമിഷികമായി വന്നുകിട്ടിയാലും നിലനില്ക്കുന്നവയോ അല്ല. ജ്ഞാനം കിട്ടിയാലോ, ഉത്തമമായ ഉപശാന്തിയെ (ഉപരതിയെ) വേഗത്തില്‍ പ്രാപിക്കയും ചെയ്യും.


വിശ്വാസം എന്നതിന്റെ സ്വഭാവം ശ്രദ്ധിക്കുക. തുറന്ന വാതിലിന്റെ പ്രകൃതമാണതിന് കല്പിക്കപ്പെടുന്നതെങ്കിലും അതിലൂടെ അകത്തുകടക്കുന്നതെല്ലാം ശരിയാണ് എന്ന മുന്‍വിധി ഇല്ല. മനനവും ശരിയായ അര്‍ഥഗ്രഹണവും കഴിഞ്ഞാണ് അംഗീകാരം. ഒരിക്കലും അന്ധമായല്ല. ഗീത മുഴുവന്‍ ഉപദേശിച്ചിട്ട്, ഇതെല്ലാം വിമര്‍ശനബുദ്ധ്യാ വിലയിരുത്തി യഥേഷ്ടം പ്രവര്‍ത്തിച്ചോളുക എന്നാണല്ലോ ഭരതവാക്യം. (അന്ധമായ വിശ്വാസവും ജീവശാസ്ത്രപരമായ ബന്ധുരക്ഷാത്വരയും ചേര്‍ന്നാല്‍ വര്‍ഗീയതയായി, കുടിപ്പകയായി, ചാവേര്‍ബോംബുവരെ ആയി).


(തുടരും.....)

Sunday, 27 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (11)

ഛാന്ദോഗ്യോപനിഷത്ത്‌ (11)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനൊന്നാം ദിവസം
ഇവിടെ അച്ഛന്‍ മകനോട്‌ പറയുന്നു. ഹേ ശ്വേതകേതോ 'ബ്രഹ്മചര്യം വസ' നീ സ്‌കൂളില്‍ പോകേണ്ടവനാണ്‌. പഠിക്കണം. 'സൗമ്യ' അല്ലയോ കുട്ടി. 'അസ്‌മാത്‌കുലീനഃ' നമ്മുടെ കുലത്തില്‍ 'അനനൂച്യ' അദ്ധ്യയനം ചെയ്യാത്ത, വിദ്യ അഭ്യസിക്കാത്ത 'ബ്രഹ്മബന്ധുഃ ഇവ ഭവതി' വിദ്യ അഭ്യസിച്ചവരെപോലെ ആരും ഇല്ല. വിദ്യ അഭ്യസിക്കാതെ, വിദ്യ അഭ്യസിച്ചവനെപോലെ നമ്മുടെ കുലത്തില്‍ ആരെങ്കിലുമുണ്ടോ കുട്ടി എന്നുചോദിച്ചാല്‍ ആരുമില്ല. അതുകൊണ്ട്‌ മകനെ, നീ പഠിക്കണം. നമ്മുടെ കുലത്തില്‍ ആരും തന്നെ പഠിക്കാത്തവരായിട്ട്‌ ഉണ്ടായിട്ടില്ല. നാം സ്‌കൂളിലേക്ക്‌ പറഞ്ഞുവിടുന്ന കുട്ടിക്ക്‌ ഇത്‌ പറഞ്ഞാല്‍ മനസ്സിലാകുമോ? എന്തെങ്കിലുമൊക്കെ തരാമെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ചുകൊണ്ടാണ്‌്‌ അവനെ സ്‌കൂളിലേക്ക്‌ വിടുന്നത്‌. 
' ബ്രഹ്മചര്യം വസ സൗമ്യാ അസ്‌മാത്‌ കുലീനഃ ന അനന്യൂച ബ്രഹ്മബന്ധുഃ ഇവ ഭവതി ഇതി' നമ്മുടെ കുലത്തില്‍ ആരും ബ്രഹ്മബന്ധുവിനെ പോലെ ഇരുന്നിട്ടില്ല. അപ്പോള്‍ അച്ഛന്‍ ഇത്‌ ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌. 
``എടാ എനിക്കോ പഠിക്കാന്‍ പറ്റീല്ല്യ. നീയെങ്കിലും പഠിച്ച്‌ നന്നാവ്‌''എന്നല്ല പറയേണ്ടത്‌. ഇതും നമ്മുടെ ഭാരതീയ സംസ്‌കൃതിയില്‍, നമ്മുടെ ആചാര്യന്മാര്‍ അംഗീകരിക്കുന്നില്ല. എനിക്ക്‌ സാധിക്കാത്തത്‌ നീ നേടണം എന്നല്ല പറയുന്നത്‌. ഞാന്‍ സാധിച്ചതാണ്‌.ഞാന്‍ മാത്രമല്ല, എന്റെ കുലത്തില്‍, നീ ഉള്‍പ്പെടുന്ന നമ്മുടെ 
കുലത്തില്‍ ആരും തന്നെ വിദ്യ നേടാത്തവരായിട്ട്‌ ഉണ്ടായിട്ടില്ല. എനിക്ക്‌ നേടാന്‍ പറ്റാത്തതിന്‌ നീ എങ്ങിനെയെങ്കിലും നേടിയെടുക്കണം, അത്‌ കൊണ്ട്‌ നിന്നെ ഞാന്‍ പഠിപ്പിക്കുന്നു എന്നല്ല.
കുട്ടികളെ വാശിക്ക്‌ ഡോക്ടറാക്കും. എന്തിനാണ്‌? ഒരിക്കല്‍ ഒരു ഡോക്ടറെ കാണാന്‍ പോയ സമയത്ത്‌ അദ്ദേഹം പറഞ്ഞു. ``ഇപ്പോ എനിക്ക്‌ സൗകര്യമില്ല'' എന്ന്‌. എന്നാല്‍ ശരി, എന്റെ മോനെ ഡോക്ടറാക്കീട്ട്‌ തന്നെ കാര്യം. ഇതൊക്കെ സിനിമയില്‍ കാണാന്‍ നല്ലതാണ്‌. ഉപനിഷത്തില്‍ നമ്മുടെ സംസ്‌കൃതി ഇതിനെയൊന്നും അംഗീകരിക്കുന്നില്ല.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 38

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 38

ന ഹി ജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ...
തത് സ്വയം യോഗസംസിദ്ധഃ
കാലേനാത്മനി വിന്ദതി


തപോയോഗാദി യജ്ഞങ്ങളില്‍ ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല്‍ കര്‍മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ പ്രാപിച്ചവന്‍ സ്വസ്വരൂപമായ ആത്മാവില്‍ തന്നെത്താന്‍ ആത്മജ്ഞാനത്തെ അനായാസേന അനുഭവിക്കാന്‍ ഇടവരുന്നു.
ഇതെല്ലാം തികച്ചും അസാദ്ധ്യമായ കാര്യങ്ങളാണ്. ഇതേപ്പറ്റി ചിന്തിക്കുന്നതുതന്നെ ആക്ഷേപാര്‍ഹമാണ്. ജ്ഞാനത്തെപ്പോലെ പൂജ്യവും പരിപാവനവുമായ മറ്റൊന്നില്ല. ജ്ഞാനം ശ്രേഷ്ഠമായ നന്മയാണ്. അതിനോട് സദൃശമായിട്ട് മറ്റെന്താണുള്ളത്? ചൈതന്യത്തിനോട് കിടനില്‍ക്കാന്‍ കഴിയുന്നതായി എന്തെങ്കിലുമുണ്ടോ? സൂര്യന്റെ പ്രതിബിംബം സൂര്യനെപ്പോലെ തിളങ്ങുമോ? ആകാശത്തെ കൈകള്‍കൊണ്ട് താങ്ങിനിര്‍ത്താന്‍ പറ്റുമോ? ഭൂമിയുടെ ഭാരം അളക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇതിനൊക്കെ കഴിയുമെങ്കില്‍ മാത്രമേ ജ്ഞാനത്തിനു തുല്യമായ എന്തെങ്കിലും ഈ ലോകത്ത് കണ്ടെത്താന്‍ കഴിയുകയുള്ളൂ. വീണ്ടും വീണ്ടും പരിഗണിക്കുകയും വിവിധ വീഷണകോണങ്ങളില്‍ കൂടി വീക്ഷിക്കുകയും ചെയ്താലും, ജ്ഞാനത്തിനല്ലാതെ മറ്റൊന്നിനും ജ്ഞാനത്തിന്റെ പരിശുദ്ധിയും പ്രൗഢിയും ഉള്ളതായി കാണുകയില്ല. അമൃതിന്റെ സ്വാദ് എന്തിനെപ്പോലെ എന്നു ചോദിച്ചാല്‍ അമൃതിനേപ്പോലെ എന്നുമാത്രം പറയാന്‍ കഴിയുന്നപോലെ, ജ്ഞാനത്തെ ജ്ഞാനത്തോടു മാത്രമേ ഉപമിക്കാന്‍ പറ്റൂ. ഇതെപ്പറ്റി ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു വെറുതെ സമയം ചെലവഴിക്കാനായിരിക്കും.
കര്‍മയോഗി കാലംകൊണ്ടേ പരമമായ അറിവിലെത്തിയുള്ളൂ എന്നുവരാം. വഴിയില്‍ ഏറെ ഇടര്‍ച്ചകള്‍ ഉണ്ടാകാം. ഇവ സ്വാഭാവികമാണെന്നും അങ്ങെത്തുമെന്നുമുള്ള ഉറപ്പാണ് നല്കപ്പെടുന്നത്.
ആത്മശുദ്ധീകരണത്തിന്, അറിവിനോളം ശേഷിയുള്ള മറ്റൊരു ഉപാധിയില്ല. അഥവാ, അറിവ് ബ്രഹ്മംതന്നെ (സത്യം ജ്ഞാനമനന്തം ബ്രഹ്മ-തൈത്തിരീയം. വിജ്ഞാനമാനന്ദം ബ്രഹ്മ-ബൃഹദാരണ്യകം. പ്രജ്ഞാനം ബ്രഹ്മ എന്ന് മഹാവാക്യവും)

യുദ്ധതന്ത്രങ്ങളെക്കുറിച്ചല്ല, മഹത്തായ അറിവിനെക്കുറിച്ചാണ് മഹാരണാങ്കണത്തില്‍ മുഖ്യമായ ചര്‍ച്ച. പരമമായ അറിവ് നേടാന്‍ തടസ്സമായി എന്തെല്ലാമുണ്ടെന്നും അവയെ ഏതേത് ആയുധംകൊണ്ട് വകവരുത്താമെന്നും പറയുന്നു. ജയിച്ചാല്‍ കിട്ടാനുള്ളതോ അറിവു മാത്രവും.
ഇത്രയും കേട്ടപ്പോള്‍ പാര്‍ത്ഥന്‍ ഭഗവാനോടു പറഞ്ഞു:
അങ്ങു പറയുന്നതു സത്യമാണ്. തുടര്‍ന്ന് എന്തോ ചോദിക്കാന്‍ ഭാവിച്ച അര്‍ജ്ജുനനോട് അവന്റെ മനോഗതം മുന്‍കൂട്ടി മനസ്സിലാക്കിയ ഭഗവാന്‍ പറഞ്ഞു:
ഈ ജ്‍ഞാനം എങ്ങനെ സമ്പാദിക്കണമെന്നു ഞാന്‍ പറയാം. അര്‍ജ്ജുനാ, ശ്രദ്ധിച്ചുകേള്‍ക്കുക.

(തുടരും.....)

Saturday, 26 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (10)

ഛാന്ദോഗ്യോപനിഷത്ത്‌ (10)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പത്താം ദിവസം
സത്വബുദ്ധിയായിട്ടുള്ള അവനോട്‌ അവന്റെ അച്ഛന്‍ പറഞ്ഞു. ഹേ ശ്വേതകേതോ, അല്ലയോ കുട്ടി 'ബ്രഹ്മചര്യം വസ' ബ്രഹ്മചാരിയായിട്ട്‌ ഇരിക്കൂ. വസിക്കൂ. മോനേ നീ കല്ല്യാണം കഴിക്കരുത്‌ എന്നല്ല. 'ബ്രഹ്മചര്യം വസ' എന്നാല്‍ വേദാധ്യായനം ചെയ്യണം. സ്‌കൂളിലേക്ക്‌ പോയ്‌ക്കൊള്ളൂ. സ്‌കൂളില്‍ പോകാന്‍ തയ്യാറാവണം. ഇതില്‍നിന്ന്‌ നമുക്ക്‌ പഠിക്കാനുണ്ട്‌. 
നാം കുട്ടികളെ തയ്യാറാക്കി സ്‌കൂളിലേക്ക്‌ കൊണ്ടുപോകുന്നത്‌ എങ്ങിനെയാണ്‌? കുട്ടികളെ വേറെ എന്തൊക്കെയോ പറഞ്ഞിട്ട്‌ കൊണ്ടുപോകും. കെ.ജി. ക്ലാസ്സിലൊക്കെ ചേര്‍ക്കുന്ന സമയത്ത്‌ കുട്ടി ചേട്ടനെയോ, ചേച്ചിയെയോ ബാഗുമൊക്കെയിട്ട്‌ പോകുന്നത്‌ കാണുന്ന സമയത്ത്‌, ഇവന്റെയുള്ളില്‍ എന്നാണ്‌ എന്നെയും സ്‌കൂളില്‍ കൊണ്ടുപോവുന്നത്‌ എന്നുള്ള വല്ലാത്തൊരു ആഗ്രഹമുണ്ടാകും. ചേട്ടനെയോ ചേച്ചിയേയോ സ്‌കൂളിലേക്ക്‌ കൊണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഇവന്‍ അമ്മയുടെ ഒക്കത്തിരുന്ന്‌ കൂടെ വന്നിട്ടുണ്ടാകും. എന്നിട്ടവര്‍ ക്ലാസ്സിലേക്ക്‌ പോകുമ്പോള്‍ എനിക്കും പോണം എന്നൊക്കെ പറഞ്ഞ്‌ കരയും. അപ്പോള്‍ ടീച്ചര്‍ പറയും: അടുത്തകൊല്ലം വരാം എന്നൊക്കെ. അങ്ങനെയാണ്‌ ആദ്യത്തെ സ്‌കൂളിലേക്കുള്ള യാത്ര. 
ആദ്യത്തെ നമ്മുടെ സ്‌കൂള്‍ യാത്ര. ഒരു വല്ലാത്തൊരു അനുഭവമൊക്കെ ആയിരിക്കും. ഒന്നാം ക്ലാസ്സിലേക്ക്‌ പോകുമ്പോള്‍ 
അല്ലെങ്കില്‍ നഴ്‌സറിയിലേക്ക്‌ പോകുമ്പോള്‍ അന്ന്‌ വലിയൊരുത്സാഹമാണ്‌. കാരണം അച്ഛന്‍ ബാഗ്‌ കൊണ്ടുവന്നിട്ടുണ്ടാകും. പിന്നെ വാട്ടര്‍ ബോട്ടില്‍, അങ്ങനെ എന്തെങ്കിലുമൊക്കെ പുതിയ പുതിയ സമാഗ്രികള്‍ നമുക്ക്‌ വേണ്ടി വാങ്ങിയിട്ടുണ്ടാകും. വലിയ ഉത്സാഹത്തോടെയാണ്‌ പോവുന്നത്‌. അവിടെ ചെന്നുകഴിഞ്ഞാല്‍ ചിലപ്പോള്‍ കരച്ചിലാവും. രണ്ടാംദിവസം മുതല്‍ പിന്നെയങ്ങോട്ടേക്ക്‌ പോവുന്നത്‌ നമുക്ക്‌ ഇഷ്‌ടമേയുള്ള കാര്യമല്ല. പിന്നെ അമ്മ നമ്മളെ കൊണ്ടുപോകുന്നത്‌ തഞ്ചത്തിലും താളത്തിലുമൊക്കെയാണ്‌. സ്‌കൂളിലേക്ക്‌ പോവുകയാണെന്ന്‌ പറഞ്ഞിട്ടല്ല കൊണ്ടുപോവുക. ഉറങ്ങിക്കിടക്കുന്നിടത്തുനിന്ന്‌ അങ്ങനെതന്നെ എടുത്തുകൊണ്ടുപോവും. എന്നിട്ട്‌ അവിടെ കൊണ്ടുവെച്ച്‌ കാണാതെ പോരും. എന്നിട്ട്‌ കുട്ടി കരയും. ഈയൊരു രീതിയെ ഭാരതീയ സംസ്‌കൃതി അംഗീകരിക്കുന്നേയില്ല. സന്തോഷത്തോടെയും ഉത്സാഹത്തോടെയും കൂടിയാണ്‌ കുട്ടി സ്‌കൂളിലേക്ക്‌ പോകേണ്ടത്‌.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 37

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 37

യഥൈധാംസി സമിദ്ധോഽഗ്നിഃ
ഭസ്മസാത് കുരുതേഽര്‍ജ്ജുന,
ജ്ഞാനാഗ്നി സര്‍വ്വ കര്‍മ്മാണി
ഭസ്മാത് കുരുതേ തഥാ

അല്ലയോ അര്‍ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം ആത്മജ്ഞാനസ്വരൂപമായി രിക്കുന്ന അഗ്നി സകല കര്‍മ്മങ്ങളേയും ഭസ്മമാക്കുന്നു.

മഹാപ്രളയകാലത്ത് കത്തിയെരിയുന്ന മൂന്നുലോകങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ധൂമപടലത്തെ ചുറ്റിയടിക്കാന്‍ കഴിയുന്ന ചക്രവാതത്തിന്, മേഘങ്ങളെ ചിതറിച്ചുകളയാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ? അഥവാ, വെള്ളത്തെപ്പോലും എരിക്കാന്‍ കഴിയുന്ന ബഡവാഗ്നി ചുഴലികൊടുങ്കാറ്റടിച്ച് ആളിക്കത്തുമ്പോള്‍ വിറകും വൈക്കോലുമിട്ട് അതണയ്ക്കുവാന്‍ പറ്റുമോ?

കര്‍മങ്ങളെ, ഇനിയും മുളപൊട്ടാനുള്ളത് (സഞ്ചിതം), പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത് (പ്രാരബ്ധം), ഇനിയും വിത്തു വീഴാനുള്ളത്(ആഗാമി) എന്നിങ്ങനെ മൂന്നായി തിരിച്ച് ഇപ്പറഞ്ഞ 'സര്‍വ' ത്തില്‍നിന്ന് പ്രാരബ്ധകര്‍മങ്ങളെ മിക്ക വ്യാഖ്യാതാക്കളും ഒഴിവാക്കിക്കാണുന്നു. ആ ഇനത്തില്‍പ്പെട്ട കര്‍മങ്ങള്‍ അനുഭവിച്ചുതന്നെ തീരണം എന്നാണ് വാദം. പക്ഷേ, ഏതുതരം വിറകാണെങ്കിലും കത്തിയിരിക്കും എന്നുതന്നെയാണ് ഋഷി ഉദ്ദേശിക്കുന്നത്. കര്‍മത്തിന് കാരണമായ അഹംബുദ്ധിയും ഞാന്‍ അറിയുന്നു എന്ന ബുദ്ധിയും രണ്ടല്ലെങ്കിലും ആ ബുദ്ധിയില്‍ തന്നെ ഞാന്‍ സച്ചിദാനന്ദഘനമാണ് എന്ന അനുഭവജ്ഞാനം പ്രകാശിച്ചു കഴിഞ്ഞാല്‍, കര്‍ത്തൃത്വബോധം തീര്‍ത്തും നശിക്കുന്നുവല്ലോ. പിന്നെ അയാള്‍എന്തെങ്കിലുമൊന്ന് ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യുന്നതെങ്ങനെ?

(തുടരും.....)

Friday, 25 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 36

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 36

അപി ചേദസി പാപേഭ്യഃ...
സര്‍വ്വേഭ്യഃ പാപകൃത്തമഃ
സര്‍വ്വം ജ്ഞാനപ്ലവേനൈവ
വ്യജിനം സന്തരിഷ്യസി


പാപികളിലെല്ലാം വച്ച് ഏറ്റവും വലിയ പാപിയാണങ്കില്‍പോലും സര്‍വ്വപാപങ്ങളേയും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ നീ തരണം ചെയ്യും.അല്ലയോ പാര്‍ത്ഥാ, നീ പാപങ്ങളു‌ടെ ഖനിയാകട്ടെ, അജ്ഞതയുടെ അലയാഴിയാകട്ടെ, മായാമോഹത്തിന്റെ മഹാമേരുവാകട്ടെ, എന്തു തന്നെ ആയിരുന്നാലും അതെല്ലാം ജ്ഞാനത്തിന്റെ കാന്തി പ്രസരത്തില്‍ മുങ്ങി നിരര്‍ത്ഥകമായിത്തീരും. അത്രത്തോളം പ്രഭാവം ഉള്ളതാണ് ജ്ഞാനം. ജ്ഞാനത്തില്‍ അത്രത്തോളം ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരിക്കുന്നു. അനന്തമായ ബ്രഹ്മത്തിന്റെ വെറും ഒരു നിഴല്‍മാത്രമാണ് മിഥ്യയായ ഈ പ്രപഞ്ചം.

എന്നിട്ടും പ്രപഞ്ചം സത്യമാണെന്നു വിശ്വസിക്കുന്ന ഭീമമായ തെറ്റ്, ജ്ഞാനത്തിന്റെ പ്രകാശധോരണിയില്‍ ഉരുകിപ്പോകുന്നു. അപ്പോള്‍ പിന്നെ ജ്ഞാനം നിന്റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുക എന്നുള്ളത് എത്രയോ നിസാരമായ ഒരു കാര്യമാണ്. നിന്റെ സംശയങ്ങളെല്ലാം നിസ്സാരമാണ്. ജ്ഞാനത്തെപ്പോലെ ബൃഹത്തും സര്‍വ്വതോന്മുഖവും നിരുപവുമായ മറ്റൊന്നും ഈ ലോകത്തിലില്ല.

പാപപദത്തിന് മുന്‍പൊരിക്കല്‍ പറഞ്ഞ അര്‍ഥമേ എടുക്കാവൂ. അതായത്, യജ്ഞഭാവനയോടെയല്ലാതെ ചെയ്യുന്ന എല്ലാതും പാപമാണ്. പരമാര്‍ഥജ്ഞാനത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന വിവേകം ഇല്ലാത്തതിനാലാണ് കര്‍മം പാപമായിത്തീരുന്നത്. ചെയ്തുപോയതും ചെയ്യാനിരിക്കുന്നതുമായ എല്ലാ പാപങ്ങളെയും നേരറിവിന്റെ തോണികൊണ്ട് താണ്ടാം.

ആരാണ് അറിവിനവകാശി എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഇത്. എല്ലാവരും അവകാശികളാണ്. ഋതുവാര്‍ന്ന പെണ്ണും ഇരപ്പനും ദാഹകനും പതിതനും അഗ്‌നനിഹോത്രം ചെയ്ത ബ്രാഹ്മണനും തുല്യമാണ് അര്‍ഹത.

(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌ (09)

ഛാന്ദോഗ്യോപനിഷത്ത്‌ (09)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഒമ്പതാം ദിവസം
അദ്ധ്യായം ആറ്‌ - ഒന്നാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌
'ശ്വേതകേതുര്‍ഹാരുണേയ ആസ തം ഹ പിതോവാച
ശ്വേതകേതോ വസ ബ്രഹ്മചര്യം
നവൈ സൗമ്യാസ്‌മത്‌കുലീനോ�നനൂച്യ
ബ്രഹ്മബന്ധുരിവ ഭവതീതി'
ആരുണേയ:=അരുണന്റെ പൗത്രനായി; ശ്വേതകേതുഃ ആസഹ= ശ്വേതകേതു ഉണ്ടായിരുന്നു; തം പിതാ ഉവാചഹ=അവനോട്‌ അച്ഛന്‍ പറഞ്ഞു; ശ്വേതകേതോ=അല്ലയോ ശ്വേതകേതോ; ബ്രഹ്മചര്യം വസ=ഗുരുകുലത്തിലെത്തി വിദ്യ അഭ്യസിക്കൂ; സൗമ്യ=കുഞ്ഞേ; അസ്‌മത്‌കുലീനഃ=നമ്മുടെ കുടുംബത്തിലുള്ളവന്‍; അനനൂച്യ=വിദ്യ അഭ്യസിക്കാതെ; ബ്രഹ്മബന്ധുഃ ഇവ ഭവതി ഇതി=ബ്രാഹ്മണബന്ധുവിനെപ്പോലെ കഴിയുന്നു എന്നത്‌; നവൈ=ഒരിക്കലും ഉചിതമല്ല തന്നെ.
ഒരു കഥ പോലെ പറയുകയാണ്‌ ഇവിടെ. 'ആരുണേയഃ' 
അരുണന്റെ പൗത്രനായി 'ശ്വേതകേതുഃ ആസഹ' ശ്വേതകേതു 
ഉണ്ടായിരുന്നു. ആരുണേയന്‍ എന്നാല്‍ ഉദ്ദാലകന്‍. 'തം പിതാ ഉവാച' അവനോട്‌ അവന്റെ പിതാവ്‌ പറഞ്ഞു. അല്ലയോ ശ്വേതകേതോ, അല്ലയോ കുട്ടി. ആരാണ്‌ ശ്വേതകേതു? 'ശ്വേതം' എന്നാല്‍ വെളുപ്പ്‌. വെളുപ്പ്‌ സത്വത്തെ പ്രതിനിധാനം ചെയ്യുന്നു. 'കേതു' എന്നാല്‍ ബുദ്ധി. 'ശ്വേതകേതു' എന്നാല്‍ സത്വബുദ്ധിയായിട്ടുള്ളവന്‍. 
'തതഃശ്വേതൈര്‍ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൗ മാധവഃ പാണ്‌ഡവാശ്ചൈവ ദിവ്യൗ ശംഖൗ പ്രദധ്‌മതുഃ' എന്ന്‌ 
ഭഗവദ്‌ഗീതയില്‍ ഒന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ കുരുക്ഷേത്ര
ഭൂമിയിലേക്ക്‌ വരുന്നതിനെ സഞ്‌ജയന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്‌.അനന്തരം 'ശ്വേതൈര്‍ഹയൈര്‍യുക്തേ' വെളുത്ത കുതിരകളെ പൂട്ടിയിട്ടുള്ള ആ തേരില്‍. വെളുപ്പ്‌ സത്വഗുണത്തെ പ്രതിനിധാനം 
ചെയ്യുന്നു.
(തുടരും....)

Thursday, 24 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (08)

ഛാന്ദോഗ്യോപനിഷത്ത്‌ (08)

ആറാം അദ്ധ്യായം

തത്ത്വമസി മഹാകാവ്യവിചാരം
എട്ടാം ദിവസം
 
സീത രാമനില്‍നിന്ന്‌ അകലുമ്പോഴാണ്‌ ദുഃഖമുണ്ടാകുന്നത്‌. സീത രാമനോടുകൂടി ഇരിക്കുമ്പോഴോ? പ്രശ്‌നമൊന്നുമില്ല. ഇങ്ങനെ അകലാതിരിക്കട്ടെ. അകലാന്‍ കാരണമായിട്ടിരിക്കുന്നത്‌ സ്വര്‍ണമാനാണ്‌. അത്‌ സത്യമാണെന്ന്‌ തോന്നാതിരിക്കട്ടെ. 
അതുകൊണ്ട്‌ ഉപനിഷത്തില്‍ വിദ്യാര്‍ത്ഥി പറഞ്ഞു ``ഹിരണ്മ യേന പാത്രേണ സത്യാസ്യാപിഹിതം മുഖം തത്ത്വം പൂഷന്നപാവൃണു സത്യധര്‍മായ ദൃഷ്‌ടയേ'' സത്യധര്‍മ്മനായിട്ടുള്ളഎന്റെ ദൃഷ്‌ടിക്കായിക്കൊണ്ട്‌ 'ഹിരണ്‍മയേന പാത്രേണ മുഖം അപാവൃണു' ആ മൂടുപടത്തെ എടുത്തുമാറ്റിയാല്‍ സത്യത്തെ കാണാം. 
'അനിരാകരണമസ്‌തു മേ അനിരാകരണം അസ്‌തു' ഇതില്‍ നിന്നുള്ളൊരു വേര്‍പാട്‌ ഞങ്ങള്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. 'തത്‌ ആത്മനി നിരതേ മയി' ആ ബ്രഹ്മത്തെ അറിയാന്‍ ആ സത്യതല്‌പരനായിട്ടുള്ള, അതില്‍ രമിക്കുന്ന, അതില്‍ ആ താല്‌പര്യത്തോടുകൂടിയിട്ടുള്ള എന്നില്‍, സത്യാനുഭവത്തിനായി കൊതിക്കുന്ന, ആ സാക്ഷാത്‌കാരത്തിനായി വെമ്പുന്ന എന്നില്‍ 'ഉപനിഷത്സു യേ ധര്‍മ്മാഃ തേ മയി സന്തു' യാതൊരു ധര്‍മ്മങ്ങളാണോ ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ളത്‌, എന്തെന്ത്‌ ധര്‍മ്മങ്ങളെക്കുറിച്ച്‌ ഉപനിഷത്ത്‌ പറഞ്ഞിട്ടുണ്ടോ അതൊക്കെ 'തേ മയി' അത്‌ എന്നില്‍
'സന്തു' ഭവിക്കട്ടെ. വീണ്ടും പറയുന്നു 'തേ മയി സന്തു' അതെന്നില്‍ ഭവിക്കട്ടെ. 
ഈ ഉപനിഷത്തില്‍ പറയാന്‍ പോകുന്ന ധര്‍മ്മങ്ങളൊക്കെ എന്നില്‍ സംഭവിക്കാനുള്ളതാണ്‌. 'തത്വമസി' മഹാവാക്യം എന്നില്‍ സംഭവിക്കട്ടെ. സംഭവിക്കട്ടെ എന്നൊരു പ്രാര്‍ത്ഥന വേണം. നമുക്ക്‌ ഉപനിഷത്തിലേക്ക്‌ പ്രവേശിക്കാം.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 35

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 35

യത് ജ്ഞാത്വാ ന പുനര്‍മോഹം...
ഏവം യാസ്യസി പാണ്ഡവ!
യേന ഭൂതാന്യശേഷേണ
ദ്രക്ഷ്യസ്യാത്മന്യഥോമയി


അല്ലയോ അര്‍ജ്ജുന, തത്ത്വദര്‍ശികളായ ബ്രഹ്മനിഷ്ഠന്മാരില്‍ നിന്നും ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍, പിന്നെ ഒരിക്കലും ഞാന്‍ എന്‍റേത് എന്നിങ്ങനെ ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള മമതാമോഹം നിനക്കുണ്ടാവുകയില്ല. എന്തുകൊണ്ടെന്നാല്‍ ഈ ജ്ഞാനംകൊണ്ട് നീ സകല പ്രപഞ്ചഘടകങ്ങളേ യും നിന്നില്‍ത്തന്നെ (സ്വന്തം ആത്മാവില്‍) കാണുകയും, അനന്തരം നിന്റെ ആത്മാവിനെ പരമാത്മാവായിരിക്കുന്ന എന്നില്‍ ദര്‍ശിക്കുകയും ചെയ്യും.
ജ്ഞാനത്തിന്റെ വെളിവ് ലഭിക്കുമ്പോള്‍ നിന്റെ മനസ്സ് പരബ്രഹ്മത്തെ പോലെ ഭയരഹിതവും എല്ലാ പാരതന്ത്ര്യങ്ങളില്‍ നിന്നും സ്വതന്ത്രവും ആകുന്നു. പിന്നീട് നിന്റെ മനസ്സില്‍ യാതൊരു സംശയവും അവശേഷിക്കുന്നില്ല. അപ്പോള്‍ നീ ഉള്‍പ്പടെ ഏല്ലാ ജീവജാലങ്ങളേയും എന്നില്‍ ദര്‍ശിക്കാന്‍ നിനക്കു കഴിയും.

മഹത്തായ ഗുരുവിന്റെ കാരുണ്യം നിനക്കു ലഭിക്കുമ്പോള്‍ നിന്നില്‍ ജ്ഞാനോദയം ഉണ്ടാവുകയും അതിന്റെ കിരണങ്ങളേറ്റ് മായാമോഹത്തിന്റെ അന്ധകാരം നിന്നില്‍നിന്ന് അകന്നുപോകുകയും ചെയ്യും.

എല്ലാ വിഷയാനുഭൂതികളും സ്വന്തം വാസനയുടെ പ്രിയാപ്രിയങ്ങള്‍ക്ക് നിരക്കുന്ന രീതിയില്‍ സങ്കല്പംകൊണ്ട് മനസ്സുതന്നെ നിര്‍മിക്കുന്നതാണ് എന്ന സ്വസ്വരൂപജ്ഞാനം ഉണ്ടാകുമ്പോള്‍ ബുദ്ധി ഭ്രമിക്കാതാവും. അതോടെ, ദുര്‍വിചാരങ്ങള്‍ക്കെതിരെ അകത്തുള്ള പോരെന്നപോലെ, പുറംലോകത്തില്‍ അനീതിക്കെതിരെയുള്ള യുദ്ധവും യജ്ഞമായിത്തീരും.

'പിന്നില്‍' എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പ്രപഞ്ചജീവന്‍ എന്ന അനുസ്യൂതിയെയാണ്. അവനവന്റെ ജീവനില്‍ സകലചരാചരജീവനെയും കാണുകയും ആ ആകെത്തുകയെ പ്രപഞ്ചജീവനില്‍ തുടര്‍ന്നു കാണുകയും ചെയ്യുമ്പോള്‍ ശിഷ്യനും ഗുരുവും ഒന്നായി, കാഴ്ചപൂര്‍ത്തിയായി;
ജീവാത്മപരമാത്മൈക്യം സംഭവിച്ചു.
\
 (തുടരും.....)
 

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 34

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 34

തദ്വിദ്ധി പ്രണിപ്രാതേന
പരിപ്രശ്നേന സേവായ...
ഉപദേഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദര്‍ശിനഃ


ആത്മതത്വം അറിഞ്ഞിരിക്കുന്ന ജ്ഞാനികള്‍ ജ്ഞാനത്തെ നിനക്കുപദേശിച്ചുതരും. ഈ ജ്ഞാനം ഗുരുപാദത്തില്‍ സാഷ്ടാംഗം പ്രണമിച്ചും അവസരം നോക്കി ഗുരുവിനോട് തത്വപരമായ ചോദ്യങ്ങള്‍ ചോദിച്ചും ശുശ്രൂഷകൊണ്ട് ഗുരുവിനെ പ്രസാദിപ്പിച്ചും അറിയേണ്ടതാണ്.
വിശിഷ്ടമായ ഈ ജ്ഞാനം സമ്പാദിക്കണമെന്ന് നീ ആഗ്രഹിക്കുന്നവെങ്കില്‍, നീ അര്‍പ്പണബോധത്തോടെ ഹൃദയംഗമമായി ജ്ഞാനികളെ സേവിക്കണം. തത്ത്വവിത്തുകളുടെ പാദസേവ അവരുടെ ജ്ഞാനക്ഷേത്രങ്ങളിലേക്കുള്ള പടിവാതിലാണ്. അവരെ ശുശ്രൂഷിച്ച് അവരുടെ വിശ്വാസം നേടിയെടുക്കണം.

വിനയത്തോടെ അവരുടെ പാദത്തില്‍ സാഷ്ടാംഗനമസ്കാരം ചെയ്യണം. അഹംങ്കാരമോ അഹന്തയോ ഇല്ലാതെ സര്‍വ്വാത്മനാ അവരെ ആശ്രയിക്കണം. അപ്പോള്‍ നീ അവരോട് അര്‍ത്ഥിച്ചാല്‍ നിനക്ക് അറിയേണ്ടതെല്ലാം അവര്‍ നിനക്കുവെളിവാക്കിത്തരും. ഇപ്രകാരം ലഭിക്കുന്ന ജ്ഞാനം നിന്റെ സംശയങ്ങളെയെല്ലാം ദൂരീകരിക്കും. ഈ വിജ്ഞാന ദീപത്താല്‍ നിന്റെ ഹൃദയം പ്രഭാപൂരിതമായാല്‍ പിന്നെ അതൊരിക്കലും തൃഷ്ണയ്ക്കും ചാഞ്ചല്യത്തിനും ഇരയായിത്തീരുകയില്ല.

ഇവിടെയും ആദ്യം വേണ്ടത് 'എനിക്ക് അറിവില്ലായ്മയുണ്ട്, അത് നീക്കണം' എന്ന മനഃസ്ഥിതിയാണല്ലോ. ഏതെങ്കിലും വിഷാദയോഗത്തിലൂടെ എല്ലാവര്‍ക്കും ഏതെങ്കിലുമൊരു ജീവിതഘട്ടത്തില്‍ അതുണ്ടാകും.
പക്ഷേ, വിദ്യാഭ്യാസരീതി ശ്രദ്ധിക്കുക. ശിഷ്യന്റെ ഗുരുഭക്തിയും ജ്ഞാനദാഹവും സമീപനരീതിയും ഗുരുവിന്റെ ജ്ഞാനാനുഭവങ്ങളും അന്യൂനമായിരിക്കണം
(തുടരും.....)

Wednesday, 23 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (07)

ഛാന്ദോഗ്യോപനിഷത്ത്‌ (07)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഏഴാം ദിവസം
`അഹം ബ്രഹ്മാഃ മാ നിരാകുര്യാം` ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാന്‍ ഇടയാകാതിരിക്കട്ടെ. എന്റെ ഇന്ദ്രിയങ്ങള്‍ ബ്രഹ്മത്തെ നിരാകരിക്കുന്നതാകാന്‍ ഇടയാകാതിരിക്കട്ടെ. 
എന്റെ ഇന്ദ്രിയങ്ങള്‍ ബ്രഹ്മത്തെ അറിയുന്നതിനാണ്‌ തേജസ്സുറ്റതായിട്ടിരിക്കേണ്ടത്‌. ബ്രഹ്മത്തെ ഉള്‍ക്കൊള്ളാന്‍. ബ്രഹ്മസാമര്‍ത്ഥ്യത്തിനായി എന്റെ ഇന്ദ്രിയങ്ങള്‍ സചേതനമായിട്ടിരിക്കട്ടെ. 
അതിനായിട്ടിരിക്കട്ടെ എന്റെ വാക്ക്‌. എന്റെ പ്രാണന്‍, എന്റെ ശ്രോത്രം, എന്റെ ചക്ഷുഃ എന്റെ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുന്നതിനായിട്ട്‌ ശക്തിമത്തായി ഭവിക്കട്ടെ. 
ഇതാണ്‌ ആദ്യത്തെ പ്രാര്‍ത്ഥന. `സര്‍വ്വം ഔപനിഷദം ബ്രഹ്മഃ` എന്നുള്ളതുകൊണ്ട്‌ ഞാനതിനെ `മാ നിരാകുര്യാം` നിരാകരിക്കാതിരിക്കട്ടെ. 
ശരീരത്തിന്‌ എന്തെങ്കിലുമൊക്കെ അസുഖങ്ങള്‍ വരുമ്പോള്‍ 
ഉടനെ അതിന്റെ ആളുകളെ പോയി കാണൂ. വൈദ്യന്‍ സാക്ഷാല്‍ ധന്വന്തരീമൂര്‍ത്തിയാണ്‌. ധന്വന്തരിയുടെ പ്രതിരൂപമാണ്‌ അദ്ദേഹം. വൈദ്യനാണ്‌, ഭിഷഗ്വരനാണ്‌. അദ്ദേഹം കല്‌പിച്ചുതരുന്നതൊക്കെ അമൃതായിട്ട്‌ സ്വീകരിച്ചുകൊള്ളൂ. എന്നുവെച്ച്‌ ഒരുപാട്‌ ഇംഗ്ലീഷ്‌ മരുന്ന്‌ കഴിക്കണമെന്നല്ല; ഏത്‌ മരുന്നായാലും. ഇടയ്‌ക്കിടയ്‌ക്ക്‌ വെറുതേ പോയിട്ട്‌ ഡോക്‌ടറെ കാണേണ്ടതില്ല. എനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല. എങ്കിലും ഒന്ന്‌ ചെക്ക്‌ ചെയ്യാം. അങ്ങനെയുമുണ്ട്‌ ചിലര്‍. ഇടയ്‌ക്കിടയ്‌ക്ക്‌ പരിശോധിച്ചുകൊണ്ടിരിക്കും. അതിനായി പുതിയ സാങ്കേതികവിദ്യകളൊക്കെ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. 
എന്റെ ഇന്ദ്രിയങ്ങളൊക്കെ തേജസ്സുറ്റതായിട്ട്‌ ഭവിക്കട്ടെ. 
ബ്രഹ്മത്തെ അറിയാനായി. ഞാനതിനെ നിരാകരിക്കാതിരിക്കട്ടെ എന്നുപറയുമ്പോള്‍ പൂര്‍ണ്ണമായിട്ടാവണം. 
`മനോബുദ്ധി അഹംകാരം ചിത്താനിനാഹം` എന്നല്ലേ പറഞ്ഞത്‌? ചെവി വേദനിച്ചിട്ട്‌ വയ്യ. എന്തോ ചെറിയ പഴുപ്പാണെന്നാണ്‌ തോന്നുന്നത്‌. പക്ഷേ ശരീരമല്ലല്ലോ ഞാന്‍ എന്ന്‌ പറയരുത്‌. നല്ലൊരു ചെവിവൈദ്യനെ കാണണം. എന്നിട്ട്‌ കാര്യം പറയണം. `ബ്രഹ്മ മാ മാ നിരാകരോത`്‌ ബ്രഹ്മത്തെ നിരാകരിക്കരുത്‌. `മാ മാ` ബ്രഹ്മത്തിന്‌ എതിരായിട്ട്‌ നില്‍ക്കരുത്‌.
ബ്രഹ്മം എന്നെ നിരാകരിക്കാതിരിക്കട്ടെ. നല്ല പ്രയോഗമാണ്‌. ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ. 
ബ്രഹ്മം എന്നെ നിരാകരിക്കാതിരിക്കട്ടെ. ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കണമെങ്കില്‍ അറിവ്‌ വേണം. ഇതാണെന്നെ ബ്രഹ്മത്തില്‍നിന്ന്‌ നിരാകരിക്കാതിരിക്കാന്‍ എനിക്ക്‌ വേണ്ടതായിട്ടുള്ള അറിവ്‌. `സര്‍വ്വം ഔപനിഷദം ബ്രഹ്മഃ` എന്ന 
അറിവ്‌. 
ബ്രഹ്മം എന്നെ നിരാകരിക്കുന്നത്‌ എങ്ങനെയാണ്‌? 
ബ്രഹ്മത്തിന്റെ മായികമായിട്ടുള്ള വലയമുണ്ടല്ലോ, നാമരൂപാദികള്‍ സത്യമാണെന്നത്‌, അതുകണ്ടു ഞാന്‍ ഭ്രമിക്കാതിരിക്കട്ടെ. ഈ തിരിച്ചും മറിച്ചുമുള്ള കാഴ്‌ചയുണ്ടല്ലോ അത്‌ വളരെ പ്രധാനമാണ്‌. അതെന്നെ മോഹിപ്പിക്കാതിരിക്കട്ടെ. അത്‌ മോഹിപ്പിച്ചുകൊണ്ടിരിക്കും പക്ഷേ ഞാന്‍, ഈ വലയില്‍ പെടാതിരിക്കട്ടെ.
`അനിരാകരണം അസ്‌തു` ഞാനും ബ്രഹ്മവും, ഞാനും സത്യവും തമ്മില്‍ വേര്‍പിരിയാതിരിക്കട്ടെ. വേര്‍പിരിയാതെ ഞങ്ങള്‍ 
ഒന്നായിട്ടിരിക്കട്ടെ. `മേ അനിരാകരണം അസ്‌തു` എനിക്കൊരിക്കലും ബ്രഹ്മത്തില്‍നിന്ന്‌ വേര്‍പാടോ, ബ്രഹ്മത്തിന്‌ എന്നില്‍നിന്നുള്ള വേര്‍പാടോ ഇല്ലാതിരിക്കട്ടെ. അങ്ങനെ ഒരു വേര്‍പാടുണ്ടാവുമ്പോഴാണ്‌ ദുഃഖമുണ്ടാകുന്നത്‌
(തുടരും....)

Tuesday, 22 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (06)

ഛാന്ദോഗ്യോപനിഷത്ത്‌ (06)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ആറാം ദിവസം
`ചക്ഷുഃ` നേത്രത്തെ ശുദ്ധമാക്കിവെക്കുക. എങ്ങനെയാണ്‌ നേത്രങ്ങളെ ശുദ്ധമാക്കേണ്ടത്‌? കാഴ്‌ചകള്‍ക്ക്‌ നിറം കൊടുക്കാതിരിക്കുക. കാഴ്‌ചകളെ വസ്‌തുനിഷ്‌ഠമായി കാണാം. വസ്‌തുനിഷ്‌ഠം എന്നാല്‍ പ്രതീകദൃഷ്‌ടിയോടുകൂടിയിട്ട്‌ കാണുക. അതില്‍ ഭാവനയുണ്ടായിരിക്കട്ടെ. എന്തു ഭാവന? നമ്മുടേതായിട്ടുള്ള പുതിയ പുതിയ ഭാവനകളല്ല. അതത്ര ശരിയല്ലല്ലോ എന്ന ഭാവനയല്ല. ശരിയല്ലായ്‌ക പുറമേയല്ല. ഓര്‍ത്തോളൂ ശരിയല്ലായ്‌ക നമ്മുടെ 
ഉള്ളിലാണ്‌. നമുക്ക്‌ കാണുമ്പോള്‍ ശരിയല്ലായ്‌ക തോന്നുന്നുവെങ്കില്‍ അത്‌ നമ്മുടെ ഉള്ളില്‍ തന്നെയാണ്‌. നമ്മുടെ ഉള്ളില്‍ ശരി ഉണ്ടെങ്കില്‍ പുറമേ ശരിയല്ലായ്‌കയാണെങ്കില്‍ തന്നെ നമുക്കത്‌ തിരിച്ചറിയില്ല. ശരിയായിട്ടേ നമുക്ക്‌ കാണൂ. അതുകൊണ്ട്‌ നമ്മുടെ നേത്രം പുഷ്‌ടിയുള്ളതായിട്ടിരിക്കട്ടെ.
`ശ്രോത്രം` കാത്‌. എന്റെ ചെവി ശുദ്ധമായിട്ടിരിക്കട്ടെ. കേള്‍ക്കുന്നത്‌ ശുദ്ധമാകണമെങ്കില്‍ പറയുന്നതും ശുദ്ധമാകണം. വാക്‌ ശൗചം ഉണ്ടെങ്കിലേ ഈ ശുചിത്വം ഉണ്ടാവുകയുള്ളൂ. പറയുന്നത്‌ ശുദ്ധമാണെങ്കില്‍ പിന്നെ കേള്‍ക്കുന്നതും ശുദ്ധമായിരിക്കും. 
കിഞ്ചനവര്‍ത്തമാനത്തിന്‌ ആഗ്രഹമുള്ളവര്‍ക്ക്‌ എവിടെ പോയാലും ആളെക്കിട്ടും. അങ്ങനെയുള്ളവര്‍ യജ്ഞശാലയിലാണെങ്കിലും അവരുടേതായിട്ടുള്ള ഒരു വൃത്തം സൃഷ്‌ടിക്കും. അവരുടെ ചര്‍ച്ച ഉപനിഷത്തായിരിക്കില്ല. ഉപനിഷത്ത്‌ പറയുന്നു, ശുദ്ധമായിട്ടിരിക്കട്ടെ ശ്രോത്രം. ഉപനിഷത്ത്‌്‌ മന്ത്രങ്ങളെക്കൊണ്ട്‌ പൂരിതമാക്കേണ്ട ഇത്‌ നിരര്‍ത്ഥകമായ വ്യര്‍ത്ഥമായ കാര്യങ്ങളെക്കൊണ്ട്‌ മലിനമാക്കരുത്‌. നമ്മുടെ ഇന്ദ്രിയങ്ങളെ എങ്ങനെയാണ്‌ തൃപ്‌തിപ്പെടുത്തേണ്ടത്‌ എന്നതിനെക്കുറിച്ച്‌ ഭര്‍തൃഹരി സമാനമായിട്ടൊരു ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌. 
`അഥഃ` അനന്തരം `സര്‍വ്വാണി ഇന്ദ്രിയാണി ച ബലം` എല്ലാ 
ഇന്ദ്രിയങ്ങളും തേജസ്സുറ്റതായിരിക്കട്ടെ. ബലപ്പെട്ടതായിരിക്കട്ടെ. കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പുഷ്‌ടിപ്പെടട്ടെ. സമര്‍ത്ഥങ്ങളായി ഭവിക്കട്ടെ. ആരോഗ്യത്തോടുകൂടി ഇരിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ `സര്‍വ്വം ഔപനിഷദം ബ്രഹ്മ` ഇതെല്ലാം ഉപനിഷത്തില്‍ പ്രതിപാദിച്ച ബ്രഹ്മമാണ്‌. ഉപനിഷദ്‌ബ്രഹ്മമെന്നു പറയുന്നതില്‍ നിന്ന്‌ രൂപംകൊണ്ടതാണിതെല്ലാം. ആദ്യം ഇതിനെ ബ്രഹ്മമെന്നറിയാം.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 33

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 33

ശ്രേയാന്‍ ദ്രവ്യമയാദ്യജ്ഞാത്
ജ്ഞാനയജ്ഞഃ പരന്തപ
സര്‍വ്വം കര്‍മ്മാഖിലം പാര്‍ത്ഥ
ജ്ഞാനേ പരിസമാപ്യതേ

ഹേ പരന്തപ, ദ്രവ്യത്തെക്കൊണ്ടു ചെയ്യുന്ന യജ്ഞത്തെക്കാള്‍ ജ്ഞാനമാകുന്ന യജ്ഞം ശ്രേഷ്ഠമാകുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാ കര്‍മ്മവും സമ്പൂര്‍ണ്ണഭാവത്തില്‍ ഫലസഹിതം ബ്രഹ്മജ്ഞാനത്തില്‍ തന്നെയാണ് പര്യവസാനിക്കുന്നത്.
ഈ യജ്ഞങ്ങളിലെല്ലാം ആവശ്യമായിരിക്കുന്ന ജഡികവും പ്രാപഞ്ചികവുമായ പല കര്‍മ്മങ്ങളും വേദത്തില്‍ നല്കിയിട്ടുള്ള വിശദീകരണങ്ങളില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാകയാല്‍ അവ സ്വര്‍ഗ്ഗപ്രാപ്തിക്കു വഴിതെളിക്കുന്ന അസാധാരണമായ ഫലത്തെ ഉളവാക്കുന്നു. ഈ ദ്രവ്യയജ്ഞങ്ങള്‍ യജ്ഞങ്ങളെന്ന നിലയില്‍ ഉത്കൃഷ്ടങ്ങളാണ്. എങ്കിലും ജ്ഞാനത്തില്‍ വേരൂന്നി നില്‍ക്കുന്ന ജ്ഞാനയജ്ഞവുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവ അര്‍ക്കകാന്തിയില്‍ ഒളിമങ്ങുന്ന താരപ്രഭപോലെ വിളറി വ്യര്‍ത്ഥമായിപോകുന്നു. ഈ ജ്ഞാനം പ്രബോധിതമായ ആത്മാവിന്റെ ആദ്ധ്യാത്മിക ചഷുസ്സുകള്‍ക്ക് ദിവ്യമായ നേത്രാഞ്ജനമാണ്. യോഗികള്‍ ഇതുപയോഗിച്ച് അന്തര്‍ഗതമായി ഒളിഞ്ഞുകിടക്കുന്ന പരമാനന്ദത്തിന്റെ നിധി കണ്ടെത്തുന്നു. ഈ ആനന്ദം പ്രാപഞ്ചിക കര്‍മ്മങ്ങളുടെ മഹത്തായ പരിസമാപ്തിയാണ്. മോചനത്തിന്റെ ധന്യമായ ഖനിയാണ്. ഇത് ആത്മീയ ബുഭൂഷയെ തൃപ്തിപ്പെടുത്തുന്നു. ഇതുമൂലം കാമം ശിഥിലമാകുന്നു.

യുക്തിവിചാരം താറുമാറാകുന്നു. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളെ വിസ്മരിക്കുന്നു. ചിത്തം ചിത്തവിചാരങ്ങളെ പൊട്ടിച്ചെറിയുന്നു. സംസാരിക്കാനുള്ള ശേഷി സംസാരത്തിനു നഷ്ടപ്പെടുന്നു. അപ്പോള്‍ എല്ലാറ്റിലും ആത്മസ്വരൂപത്ത മാത്രം അയാള്‍ ദര്‍ശിക്കുന്നു. അതോടെ പരിത്യാഗത്തിന്റെ പരമലക്ഷ്യം പ്രാപിച്ചിരിക്കുന്നു. ത്യാജ്യഗ്രാഹ്യശക്തി കരസ്തമാക്കാനുള്ള ഉന്നം സമ്പൂര്‍ണ്ണമായി നേടിക്കഴിഞ്ഞിരിക്കുന്നതിനാല്‍ അയാള്‍ അനായാസേന ആത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.

ദ്രവ്യസാധനങ്ങളെക്കൊണ്ടുള്ള യജ്ഞത്തേക്കാള്‍ ജ്ഞാനയജ്ഞം ശ്രേഷ്ഠമാകുന്നത് രണ്ടാമത്തേത് ഫലത്തെ ഉണ്ടാക്കാത്തതിനാലാണ് എന്നുമാത്രം പറഞ്ഞാല്‍ പോരാ, ആദ്യത്തേത് ഭോഷ്‌കും ധൂര്‍ത്തുമായതിനാലാണ് എന്നുകൂടി പറയാം.
ഉണ്ടായിക്കിട്ടിയ അറിവില്‍ അറിവില്ലായ്മകളെ ഹോമിക്കുന്നതാണ് ജ്ഞാനയജ്ഞം. ഒരു ചെറിയ തീപ്പൊരി ഉണ്ടായിക്കിട്ടിയാല്‍ അതില്‍നിന്ന് തുടങ്ങാം. ഹോമദ്രവ്യത്തിന് ക്ഷാമമില്ലെങ്കില്‍ അത്രയും വേഗം തീ ആളും.
എല്ലാ കര്‍മങ്ങളും ജ്ഞാനത്തിലാണ് ചെന്നവസാനിക്കുന്നത്. എന്നുവെച്ചാല്‍ എല്ലാകര്‍മങ്ങളുടെയും ലക്ഷ്യം ആത്യന്തികമായ ജ്ഞാനമായിരിക്കണം.

അറിവ് കര്‍മചോദനയും കര്‍മം ജ്ഞാനാന്വേഷണവും ആകണം.
'അലകളുമാഴിയുമെന്നുവേണ്ടയെല്ലാവുലകുമുയര്‍ന്നറിവായി മാറിടുന്നു' എന്ന് ആത്മോപദേശശതകത്തില്‍ (50) ഗുരുസ്വാമികള്‍ വിവരിക്കുന്ന ജ്ഞാനംതന്നെ ഈ സമാപനം.
അറിവിന്റെ ആദ്യത്തെ ഒരു തീപ്പൊരിയെങ്കിലും വേണ്ടേ യജ്ഞം തുടങ്ങാന്‍? അത് എവിടന്ന് കിട്ടുമെന്നാണെങ്കില്‍-
(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌ (05)

ഛാന്ദോഗ്യോപനിഷത്ത്‌ (05)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
അഞ്ചാം ദിവസം
ആകാശം, വായു, അഗ്നി, ജലം, ഭൂമി. ഇവയെ അഞ്ച്‌ ദേവതകളായി പറയുന്നു. ഇവരൊക്കെ ദേവതകളാണ്‌. ഈ ദേവതകളുടെ കോപത്തെക്കുറിച്ച്‌ പറയാറുണ്ട്‌. ഈ ദേവതകളെ പൂജിക്കേണ്ടതിനെക്കുറിച്ച്‌ പറയാറുണ്ട്‌. ഇവര്‍ക്കൊക്കെ നാം പൂജകള്‍ നല്‍കാറുണ്ട്‌. വീടുവെയ്‌ക്കുന്ന സമയത്ത്‌ ഭൂമിപൂജ ചെയ്യും. അങ്ങനെ ഓരോ പൂജകള്‍. പുഷ്‌പം ആകാശത്തിന്‌ വേണ്ടിയുള്ളതാണ്‌. അതിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച്‌ അവര്‍ പറഞ്ഞിട്ടുണ്ട്‌. അതിനെ 
സംരക്ഷിക്കുന്നില്ലെങ്കില്‍ വ്യഷ്‌ടിതലത്തില്‍ നിങ്ങള്‍ക്കിതിന്റെ ഹാനിയുണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്‌. സമഷ്‌ടിയുടെ ഒരു സൂക്ഷ്‌മഭാവം നിങ്ങളില്‍ ഓരോരുത്തരിലും കേന്ദ്രീകൃതമായി വര്‍ത്തിക്കുന്നുണ്ട്‌ എന്നറിയണം.
വിറകിലെ അഗ്നി. നമ്മുടെ ഉള്ളിലുമുണ്ട്‌ അഗ്നി. വായുവുണ്ട്‌, ആകാശമുണ്ട്‌, ഭൂമിയുണ്ട്‌, ജലമുണ്ട്‌, അഗ്നിയുണ്ട്‌. ഈ അഞ്ചു മഹാതത്വങ്ങളും നമ്മുടെ ഉള്ളിലുണ്ട്‌. അതിന്റെ ചേര്‍ച്ചയാണ്‌ ഈ വിശ്വം. അപ്പോള്‍ ഈ അന്തരീക്ഷത്തെ ശുദ്ധമാക്കിവെക്കുമ്പോള്‍, വായുവിനെ ശുദ്ധമാക്കിവെക്കുമ്പോള്‍, നമ്മുടെ ശരീരത്തിലെ വായു 
അറകളൊക്കെ ശുദ്ധമായിട്ടിരിക്കും. സമഷ്‌ടി അന്തരീക്ഷത്തെ 
മലിനപ്പെടുത്തുന്നുവെങ്കില്‍ നമ്മുടെ ഉള്ളിലുള്ള ഈയൊരു സിസ്റ്റവും മലിനമാവും. നമ്മുടെ ശ്വാസകോശങ്ങളിലെ ആ അറകള്‍ക്ക്‌ ദൂഷ്യമുണ്ടാവും. ശ്വാസകോശസംബന്ധമായിട്ടുള്ള ദോഷം എന്നവര്‍ പറയുന്നത്‌ ഇതിനെയാണ്‌. ദോഷം എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക്‌ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും എന്നാണ്‌.
ഇതുപോലെയാണ്‌ വായു, ആകാശം, ഭൂമി, ജലം എന്നിവയ്‌ക്കെല്ലാം. അതിലേറ്റവും പ്രധാനമാണ്‌ ജലവും വായുവും. ഈ ജലസ്രോതസ്സുകളൊക്കെ നാം മലിനപ്പെടുത്തുമ്പോഴാണ്‌ നമ്മുടെ വ്യഷ്‌ടിതലത്തിലുള്ള ജലസ്രോതസ്സായ കിഡ്‌നിക്ക്‌ കുഴപ്പമുണ്ടാകുന്നത്‌. അതിന്റെ പാപമെന്നോ ദോഷമെന്നോ പറയും. സമഷ്‌ടി ജലസ്രോതസ്സുകളായിട്ടുള്ള കുളങ്ങളും കിണറുകളും ശുദ്ധമായി സൂക്ഷിക്കണം. അതുകൊണ്ടാണവര്‍ പറയുന്നത്‌ മലമൂത്രവിസര്‍ജ്ജനാദികളൊന്നും ഒരിക്കലും ഇങ്ങനെയുള്ളിടത്ത്‌ ചെയ്യരുത്‌ എന്ന്‌. ജലത്തെ മലിനപ്പെടുത്തുന്ന സമയത്ത്‌ ആ മാലിന്യം നമ്മില്‍തന്നെ എത്തിച്ചേരുന്നു. പല അസുഖങ്ങളും എന്തുകൊണ്ട്‌ വന്നു എന്ന്‌ ചോദിക്കാറില്ലേ? അത്‌ ഇതിന്റെയൊക്കെ ഒരു ഫലമാണ്‌. നാം തന്നെ വരുത്തിവെച്ചിട്ടുള്ളതാണ്‌. നാം കുടിക്കുന്ന ജലം ശുദ്ധമാണെങ്കിലും അല്ലെങ്കിലും ഉള്ളില്‍ പോയിക്കഴിഞ്ഞാല്‍ അതനുസരിച്ചായിരിക്കും ജലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ദാഹിക്കുമ്പോള്‍ ജലം തന്നെ കുടിക്കണം. പെപ്‌സിയല്ല കുടിക്കേണ്ടത്‌. പെപ്‌സിയില്‍ കീടനാശിനിയുണ്ടോയെന്നല്ല കീടനാശിനിയില്‍ പെപ്‌സിയുണ്ടോ എന്നാണ്‌ അന്വേഷണം. `പ്രാണഃ' എന്റെ പ്രാണന്‍ ശുദ്ധമായിട്ടിരിക്കട്ടെ.

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 32

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 32

ഏവം ബഹുവിധാ യജ്ഞാഃ
വിതതാ ബ്രഹ്മണോ മുഖേ...
കര്‍മ്മജാന്‍ വിദ്ധിതാന്‍ സര്‍വ്വാന്‍
ഏവം ജ്ഞാത്വാ വിമോഷ്യസേ


ഇപ്രകാരം അനേകവിധമായ യജ്ഞങ്ങള്‍ വേദമുഖത്തില്‍ വിവരിച്ചു പറഞ്ഞിരിക്കുന്നു. എന്നാല്‍ അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള കര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിയുക. യജ്ഞങ്ങള്‍ കര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിഞ്ഞാല്‍ സംസാരബന്ധത്തില്‍ നിന്ന് നിനക്ക് മുക്തനാകാന്‍ കഴിയും.
വേദത്തില്‍ വേണ്ടവണ്ണം വിശദമായി വിവരിച്ചിട്ടുള്ള അനവധി യജ്ഞങ്ങളെപ്പറ്റി ഞാന്‍ നിന്നോടു പറഞ്ഞുകഴിഞ്ഞു. അതേപറ്റിയെല്ലാം ഇനിയും കൂടുതലായി വിശദീകരിച്ചിട്ട് യാതൊരു കാര്യവും ഇല്ല. സമസ്ത യജ്ഞങ്ങളും കര്‍മ്മത്തില്‍ വേരൂന്നി നില്‍ക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ പൊരുള്‍. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ പിന്നെ കര്‍മ്മങ്ങള്‍ ഒരിക്കലും നിന്റെ ആത്മാവിനെ തളച്ചിടുകയില്ല.

'സഹയജ്ഞ'രായ പ്രജകളെയാണ് പ്രജാപതി സൃഷ്ടിച്ചതെന്ന് നേരത്തേ (3-10) പറഞ്ഞു. ആ പ്രജാപതിയില്‍നിന്നുതന്നെയാണ് വിവിധ യജ്ഞങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ഉണ്ടായതെന്ന് ഇപ്പോള്‍ പറയുന്നു. ബ്രഹ്മാവ് എന്ന ദൈവം ഉണ്മയാണോ എന്ന ചോദ്യം അതിനാല്‍ ഉദിക്കുന്നു.
സ്പന്ദിക്കുന്ന ബ്രഹ്മാണ്ഡങ്ങളുടെ കടാഹമായാണ് ഉപനിഷത്ത് ബൃഹദ്പ്രപഞ്ചത്തെ കാണുന്നത്. ഓരോ ബ്രഹ്മാണ്ഡവും ഒരു ബിന്ദുവിലേക്കു ചുരുങ്ങുകയും അനന്തമായി വികസിക്കയും ചെയ്യുന്നു. (നാമിന്ന് മഹാവിസ്‌ഫോടനമെന്നു പറയുന്നത് ഇപ്പോഴത്തെ ഈ ബ്രഹ്മാണ്ഡത്തിന്റെ വികാസത്തുടര്‍ച്ചയായിരിക്കാം.) സൂക്ഷ്മാവസ്ഥയിലിരിക്കേ ബ്രഹ്മാണ്ഡത്തില്‍ സ്ഥലകാലങ്ങളില്ല. അനന്തമായ കാലം ചുരുണ്ടുകിടക്കുന്നു എന്നു വേണമെങ്കില്‍ പറയാം. അക്ഷരാതീതശക്തി ആ ബിന്ദുവില്‍ ബീജമായി കിടക്കുന്നു. ഇത് അനന്തശായിയായ വിഷ്ണു എന്ന പ്രതീകം. ഇതിന്റെ കേന്ദ്രബിന്ദുവില്‍നിന്ന് (നാഭിയില്‍നിന്ന്) തുടങ്ങുന്ന വികാസത്തിന്റെ ഒരു ഘട്ടത്തില്‍ ചതുര്‍മാനമായ സ്‌പേസ് ഉരുത്തിരിയുന്നു. ഇത് നാന്മുഖനായ ബ്രഹ്മാവ് എന്ന പ്രതീകം. ബ്രഹ്മാവ് എന്ന സ്ഥലകാലസംയുക്തത്തിലാണ് എല്ലാ സൃഷ്ടികളും ജനിക്കുന്നത്. പ്രപഞ്ചത്തില്‍ എല്ലാമെല്ലാം തുടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ താളമാണ് ചരാചരങ്ങളുടെ സൃഷ്ടിയുടെയും സംഹാരത്തിന്റെയും ഗതി നിര്‍ണയിക്കുന്നത്. തുടിതാളക്കാരനായ ശിവന്‍ ഇതിന്റെ പ്രതീകം. പ്രപഞ്ചവിജ്ഞാനീയം എളുപ്പത്തില്‍ പഠിപ്പിക്കാന്‍ ഉപാധികളായി രൂപപ്പെടുത്തിയ ഈ പ്രതീകങ്ങള്‍ കാലംകൊണ്ട് മൂര്‍ത്തരൂപങ്ങളായി; വഴക്കാളികളും അസൂയാലുക്കള്‍പോലും ആയി; ഇവര്‍ക്കെല്ലാം വെവ്വേറെ അനുയായിവൃന്ദങ്ങള്‍ ഉണ്ടാവുകയും അവര്‍ പലപ്പോഴും പരസ്പരം കൂട്ടക്കൊലവരെ നടത്തുകയും പതിവായി.
ബ്രഹ്മാവിന്റെ മുഖത്തുനിന്നു വിസ്തരിക്കപ്പെട്ട യജ്ഞങ്ങളെല്ലാം കര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്നവയെന്നറിയണം. യജ്ഞഹൃദയം കര്‍മമാണ്.

കര്‍മങ്ങളുടെ ശരിയായ നിര്‍വഹണമാണ് യജ്ഞം എന്ന അറിവാണ് മോക്ഷത്തിലേക്കുള്ള വഴി.

(തുടരും.....)

Monday, 21 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 31

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 31

യജ്ഞശിഷ്ടാമൃതഭുജോ...
യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ
കുതോഽന്യഃ കുരുസത്തമ


മുന്‍പറയപ്പെട്ട പ്രകാരമുള്ള യജ്ഞങ്ങളെ ചെയ്തതിന്റെ ശേഷം അമൃതതുല്യമായ വിഹിതാന്നത്തെ ഭുജിക്കുന്നവന്‍ നിത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞംചെയ്യാത്തവന് ഈ അല്പസുഖത്തോടുകൂടിയ ലോകം തന്നെ ഇല്ല. അപ്പോള്‍പിന്നെ ബഹുസുഖത്തോടുകൂടിയ സ്വര്‍ഗ്ഗാദി അന്യലോകങ്ങള്‍ എവിടെ, എങ്ങനെ സിദ്ധിക്കും.

യജ്ഞം കഴിഞ്ഞ് ശേഷിക്കുന്ന അമൃതം എന്താണ്?
ഈ യജ്ഞങ്ങള്‍ കഴിഞ്ഞ് അവശേഷിക്കുന്നത് കേവലം അന്നമാണെന്ന് കരുതരുത്. അത് അകളങ്കവും അനശ്വരവും പരമവുമായ ജ്ഞാനമാണ്. പരബ്രഹ്മത്തെ തേടുന്ന ഒരു സത്യാന്വേഷി ഈ ജ്ഞാനത്തെ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്നുള്ള മന്ത്രോച്ചാരണത്തോ‌ടുകൂടി ഉപാസിക്കുന്നു.

ആത്മീയമായ യജ്ഞങ്ങള്‍ നടത്തി ഇച്ഛാപൂര്‍ത്തിവരുത്തുന്നവര്‍ അതിന്റെ ശേഷിപ്പായി ലഭിക്കുന്ന ജ്ഞാനമായ അമൃത് അത്യന്തം സംതൃപ്തിയോടെ ഭുജിക്കുകയും അമരത്വംനേടി അനായാസമായി പരബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. യോഗത്തിന്റെ വഴികള്‍ അനുഷ്ഠിക്കാതെയും ആത്മീയമായി തീവ്രമായ ഉത്കര്‍ഷേച്ഛ ആഗ്രഹിക്കാതെയും ചിത്തസംയമനത്തിനുവേണ്ടി പോരാടാതെയും ഇരിക്കുന്ന ഒരുവന് യഥാര്‍ത്ഥ പരിത്യാഗത്തിന്റെ ആനന്ദാശ്ലേഷം ലഭിക്കുന്നതല്ല. യജ്ഞരൂപത്തിലല്ലാതെ സ്വാര്‍ത്ഥമോഹിതനായി കര്‍മ്മം ചെയ്യുന്നവന് ശാന്തിയോ സുഖമോ അനുഭവിക്കാന്‍ ഇടയാകുന്നില്ല. അവന് ഈ ലോകംതന്നെ നഷ്ടപ്പെടുന്നു.

അപ്പോള്‍ പിന്നെ പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?
'യജ്ഞശേഷ'മാണ് ഭക്ഷിക്കേണ്ടത് എന്ന പ്രസ്താവത്തില്‍ മനോഹരമായ നര്‍മമുണ്ട്. വിഭവങ്ങള്‍ അഗ്‌നനിയില്‍ എരിയിക്കുന്ന മന്ത്രമുഖരിതങ്ങളായ മഹായജ്ഞങ്ങളാകണം അന്ന് നിലവിലിരുന്നത്. അവയുടെ ഭാഗമായി പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമാണ് യജ്ഞശിഷ്ടം എന്ന് അറിയപ്പെട്ടത്. അമൃതതുല്യമായ അത് കഴിച്ചാല്‍ മോക്ഷമായി എന്ന മിഥ്യാധാരണയാണ് നര്‍മവിഷയം.
ആത്മശുദ്ധിക്കും ആത്യന്തികമായ അറിവിനും വേണ്ടി പ്രയത്‌നനിച്ചതിന്റെ ശിഷ്ടം എന്ന അമൃതം ഭുജിക്കുന്നവനാണ് സനാതനമായ സത്യത്തെ പ്രാപിക്കുന്നതെന്ന് തിരുത്തുന്നു. ഇവിടെ ഇപ്പോള്‍ വിസ്തരിച്ചുപറഞ്ഞ തരം യജ്ഞത്തെ അറിഞ്ഞവര്‍ എല്ലാ ജീവിതാനുഭവങ്ങളിലും രുചിക്കുന്ന നാശരഹിതമായ ആത്മാനന്ദംതന്നെ യജ്ഞശിഷ്ടമായ അമൃതം; അല്ലാതെ പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമല്ല.

ശ്ലോകത്തിന്റെ രണ്ടാം പാദത്തില്‍ ഈ നര്‍മം കുറച്ചുകൂടി നീളുന്നു. പരലോകസുഖത്തിനാണ് സാമ്പ്രദായികമഹായജ്ഞങ്ങള്‍ നടത്തപ്പെടുന്നത്. എന്നാല്‍, (ആ സര്‍ക്കസ്സൊക്കെ ഉപേക്ഷിച്ച്) ഇവിടെപ്പറഞ്ഞ യജ്ഞമാര്‍ഗം സ്വീകരിക്കാത്തവന് (ശാന്തിയെന്തെന്നറിയാതെ ജന്മമൊടുങ്ങുന്ന വിഷയാസക്തന്) ഈ ലോകംതന്നെ ഇല്ല, പിന്നെയല്ലേ പരം!
അപ്പോള്‍, പരലോകം എന്നൊന്ന് ഉണ്ടെന്നാണോ ഗീത പറയുന്നത്? അല്ല.

മുമ്പുണ്ടായിരുന്ന അവസ്ഥ ഇഹമായിരുന്നപ്പോള്‍ ഇപ്പോഴുള്ള അവസ്ഥ പരമായിരുന്നു. വര്‍ത്തമാനത്തെ പിന്തുടരുന്ന ഭാവി എന്നേ ഈ 'പര'ത്തിന് അര്‍ഥമുള്ളൂ. ആകട്ടെ, പുതുതായി അവതരിപ്പിച്ച യജ്ഞസങ്കല്പം സാധുവാണെന്നതിന് എന്താണ് തെളിവ്? വെറുതെ പറയുന്നതല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? നോക്കാം –

(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌ (4)

ഛാന്ദോഗ്യോപനിഷത്ത്‌ (4)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
നാലാം ദിവസം
നമ്മുടെ ശാന്തിമന്ത്രങ്ങള്‍ ഏതെടുത്താലും വ്യഷ്‌ടിയില്‍നിന്ന്‌ സമഷ്‌ടിയിലേക്കും, സമഷ്‌ടിയില്‍നിന്ന്‌ വ്യഷ്‌ടിയിലേക്കുമുള്ള ഈ അജ്ഞാതമായിട്ടുള്ള പാലത്തെ, നൂലിനെ ഭഗവാന്‍ ഗീതയിൽ '`സൂത്രേമണിഗണാഇവ'' എന്നുപറയുന്നു. ഏവം പ്രവര്‍ത്തിതം ചക്രം ന അനുവര്‍ത്തയതി ഇഹഃ അഘായു:ഇന്ദ്രിയാരാമഃ മൊഘംപാര്‍ത്ഥസജീവതി എന്നും പറയുന്നുണ്ട്‌. ആരാണോ ഈ ചക്രത്തെ, യജ്ഞചക്രത്തെ അറിയാത്തത്‌ അവന്‍ പാപത്തെ ഭുജിക്കുന്നു. ഈ യജ്ഞചക്രത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഈ ശാന്തിമന്ത്രങ്ങളൊക്കെ. ആ 
പാരസ്‌പര്യത്തെ അറിയുക. നമ്മളാണ്‌ ഒരു വിശ്വത്തെ സൃഷ്‌ടിക്കുന്നത്‌. നാം പറയുന്ന ഒരു വാക്കാണ്‌ മറ്റൊരുവന്‌ വിശ്വമായിട്ട്‌ ഭവിക്കുന്നത്‌. പുഷ്‌ടിയില്ലാത്ത വാക്കുകള്‍ നാം പറയുമ്പോള്‍ 
അവരുടെ മനസ്സില്‍ അത്‌ അലോസരങ്ങള്‍ സൃഷ്‌ടിക്കും. ഒരാളെക്കുറിച്ച്‌ നമ്മള്‍ പറയുമ്പോള്‍ അയാള്‍ക്ക്‌ ഒരു ലോകത്തെ നമ്മള്‍ തന്നെ ഉണ്ടാക്കികൊടുക്കുന്നു. അത്‌ തേജസ്സുറ്റതായിരിക്കട്ടെ എന്നാണ്‌ പറയുന്നത്‌. 
പ്രാണനെ എങ്ങനെയാണ്‌ ശുദ്ധമാക്കുന്നത്‌? സ്ഥൂലാര്‍ത്ഥത്തില്‍ പറയും പ്രാണായാമത്തിലൂടെ എന്ന്‌. അതുപോലെ സമഷ്‌ടി
പ്രാണനും ശുദ്ധമായിരിക്കട്ടെ. അന്തരീക്ഷത്തെ ശുദ്ധമാക്കിവെക്കേണ്ടതുണ്ട്‌. അപ്പോള്‍ മാത്രേമ നമുക്ക്‌ നമ്മുടെ വീടിനകം ശുദ്ധമാക്കിവെക്കാന്‍ കഴിയൂ. 
ഈ ജനലെല്ലാം അടച്ചുപൂട്ടി ബന്തവസ്സാക്കി നാം അതിനകത്ത്‌ കിടക്കുന്നു. വായുവിന്റെ സഞ്ചാരമേ ഇല്ല. പിന്നെ ദുര്‍ഗന്ധം 
വമിക്കുന്ന ഓരോ സാധനങ്ങളുമുണ്ട്‌. പഴമൊക്കെ മേടിച്ചുകൊണ്ടുവെച്ചിട്ട്‌ രണ്ടാഴ്‌ചയായി. രണ്ടുദിവസം കഴിഞ്ഞാല്‍ അത്‌ ചീയാന്‍ തുടങ്ങും. അതിനുചുറ്റും എല്ലാ പ്രാണികളും വന്നിട്ടുണ്ട്‌. അതിന്റെ മണം ഇങ്ങനെ. പിന്നെ വേറെ എന്തെങ്കിലുമൊക്കെ മണവുമുണ്ടാവും. ഇതിന്റെയിടയിലിരുന്നിട്ടാണ്‌ പ്രാണായാമം ചെയ്യുന്നതെങ്കില്‍ എങ്ങനെയുണ്ടാവും? ഈ പ്രാണനെ എങ്ങനെയാണ്‌ ഉള്ളിലേക്കെടുക്കുന്നതും പുറത്തേക്ക്‌ വിടുന്നതും? അപ്പോള്‍ പ്രാണനെ ശുദ്ധമാക്കിവെക്കണമെങ്കില്‍ സമഷ്‌ടി പ്രാണനെ ശുദ്ധമാക്കിവെക്കണം. 
നമ്മുടെ ആചാര്യന്മാര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്‌ സമഷ്‌ടിയായിരിക്കുന്നതുതന്നെയാണ്‌ വ്യഷ്‌ടി എന്ന്‌. ഞാനാണ്‌ സമഷ്‌ടിയായിട്ടിരിക്കുന്നത്‌. ഞാനാണ്‌ ഈ ലോകം. ഈ ലോകത്തിലെ എല്ലാം ഞാന്‍ തന്നെയാണ്‌. അതുകൊണ്ട്‌ ഈ ലോകത്തിലുള്ള ഓരോന്നും ശുദ്ധമായിട്ടിരിക്കണം എന്ന്‌ അവര്‍ പറഞ്ഞിട്ടുണ്ട്‌. ഓരോന്നിനെയും ശുദ്ധമാക്കിവെയ്‌ക്കണം. അതുകൊണ്ട്‌ 
അതിനൊക്കെ അവര്‍ ശ്രേഷ്‌ഠമായിട്ടുള്ള കല്‌പനകള്‍, നല്ല നല്ല ഭാവങ്ങള്‍ കൊടുത്തു. വസ്‌തുദൃഷ്‌ടി, പ്രതീകദൃഷ്‌ടി, ദിവ്യദൃഷ്‌ടി, പരമദിവ്യദൃഷ്‌ടി ഇങ്ങനെ പല ഭാവങ്ങളുമുണ്ട്‌. അപ്പോള്‍ പ്രതീകദൃഷ്‌ടിയില്‍ നാം അതിനെ ദേവിയായിട്ടും ദേവനായിട്ടും ഒരു ഭാവത്തെ കല്‌പിച്ചുകൊണ്ട്‌ കാണുന്നു. അതിനെ സംരക്ഷിക്കാനും അതില്‍ക്കൂടുതല്‍ നമുക്ക്‌ ശ്രദ്ധയുണ്ടാകാനും വേണ്ടിയാണിത്‌. ഈ സമഷ്‌ടി ഭാവം കൈക്കൊണ്ടുനില്‍ക്കുന്ന പഞ്ചമഹാഭൂതങ്ങളാണ്‌ വ്യഷ്‌ടിയിലെ നാമുമായിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നത്‌.
(തുടരും...)

Saturday, 19 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (3)

ഛാന്ദോഗ്യോപനിഷത്ത്‌ (3)
ആറാം അദ്ധ്യായം
തത്വമസി മഹാകാവ്യവിചാരം
മൂന്നാം ദിവസം
നാം വിശ്വത്തെ സൃഷ്‌ടിക്കുന്നത്‌ വാക്കിലൂടെയാണ്‌. വാക്കാണ്‌ വിശ്വം. മാത്രമല്ല നാം സൃഷ്‌ടിക്കുന്ന വാക്ക്‌ മറ്റൊരുവനിലും വിശ്വത്തെ സൃഷ്‌ടിക്കുന്നു. ഇവിടെ ആചാര്യന്‍ വളരെ കേമമായിട്ട്‌ പറയുന്നു വാക്ക്‌ ശുദ്ധമായിരിക്കട്ടെ, തേജസ്സുറ്റതായിരിക്കട്ടെ. എന്റെ വാക്ക്‌ മറ്റൊരുവനില്‍ സൃഷ്‌ടിക്കുന്ന വിശ്വം ശാന്തിയുള്ളതായിരിക്കണം. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു വിശ്വത്തെ സൃഷ്‌ടിക്കാന്‍ പോന്നതായിരിക്കരുത്‌ എന്റെ വാക്ക്‌. അപ്പോള്‍ വാക്കാണ്‌ ഈ വിശ്വം. വാക്ക്‌ ശുദ്ധമായിരിക്കട്ടെ എന്നു പറയുമ്പോള്‍ ഈ വിശ്വം ശുദ്ധമായിരിക്കട്ടെ എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. വിശ്വത്തെ എങ്ങനെ ശുദ്ധമാക്കണം? വാക്കിലൂടെ. അതുകൊണ്ട്‌ വേദത്തില്‍ വേറൊരു സ്ഥലത്ത്‌ പറയുന്നു 'വാങ്‌മേ മനസി പ്രതിഷ്‌ഠിതാ മനോ മേ വാജിപ്രതിഷ്‌ഠിതാ' വാക്ക്‌ മനസ്സിലും മനസ്സ്‌ വാക്കിലും വിലയിക്കട്ടെ. കഠോപനിഷത്തില്‍ യമന്‍ നചികേതസ്സിന്‌ പറഞ്ഞുകൊടുത്തതാണ്‌ 'യച്ഛ്വേദ്‌ വാങ്‌ മനസി' എങ്ങനെയാണോ വാക്‌ മനസ്സില്‍ പ്രവേശിക്കുന്നത്‌, അല്ലെങ്കില്‍ അതിനെ എങ്ങനെയാണ്‌ വിലയിപ്പിക്കേണ്ടത്‌ 'തത്‌ യച്ചേദ്‌ ജ്ഞാന ആത്മനി' അതിനെ അറിവില്‍ വിലയിപ്പിക്കണം. വാക്കിനെ അംഗമായി, ഇന്ദ്രിയമായി പറയുന്നു. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ വാക്ക്‌. അതുകൊണ്ടു മുറിവേല്‍ക്കുന്ന വാക്കുകള്‍ ഒന്നും പറയാതിരിക്കുക. വാക്ക്‌ ഇന്ന്‌ പലരൂപത്തിലും വരുന്നുണ്ട്‌. അതുകൊണ്ട്‌ വാക്ക്‌ ശുദ്ധമായിരിക്കട്ടെ. 'ആപ്യായന്തു' എന്റെ വാക്ക്‌ പുഷ്‌ടിയുള്ളതായിരിക്കട്ടെ. തേജസ്സുറ്റതായിരിക്കട്ടെ. 
രാവിലെ എഴുന്നേറ്റിട്ട്‌ രാത്രിയാകുന്നതുവരെ ഞാന്‍ എന്തൊക്കെ കര്‍മ്മങ്ങള്‍ ചെയ്‌തു? ഈ കര്‍മ്മങ്ങളിലൊക്കെ വാചികമായി ഞാന്‍ സൃഷ്‌ടിച്ച ലോകത്തില്‍ ആരെയൊക്കെ മുറിവേല്‍പ്പിച്ചു? 
ആലോചിച്ചുനോക്കൂ. ഋഷി എത്രയോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്‌ ചെയ്‌ത പ്രാര്‍ത്ഥനയാണിത്‌. സത്യാന്വേഷണത്തിന്‌ ഒരുങ്ങുമ്പോള്‍, സത്യവിചാരം ചെയ്യുന്നതിന്‌ മുമ്പ്‌ 'ആപ്യായന്തു മമ അംഗാനി' എന്നു പറഞ്ഞു. 
തുടര്‍ന്ന്‌ 'പ്രാണഃ' പ്രാണന്‍ ശുദ്ധമായിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. പ്രാണന്‍ പുഷ്‌ടിയുള്ളതായിരിക്കട്ടെ എന്ന്‌ പറയുമ്പോള്‍ ഈ ശാന്തിമന്ത്രം മുഴുവന്‍ സമഷ്‌ടിയും വ്യഷ്‌ടിയും തമ്മിലുള്ള പാരസ്‌പര്യത്തെ സൂചിപ്പിക്കുന്നു.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 30

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 30
അപരേ നിയതാഹാരാഃ
പ്രാണാന്‍ പ്രാണേഷു ജുഹ്വതി...
സര്‍വ്വേഽപ്യേത യജ്ഞവിദോ
യജ്ഞ ക്ഷപിതകല്മഷാഃ


ചിലര്‍ മിതമായി ആഹാരം കഴിച്ചുകൊണ്ട് അന്തര്‍വായുക്കളെ (ഇന്ദ്രിയങ്ങളുടെ വ്യാപാരങ്ങളെ) വായൂഭേദങ്ങളില്‍ (തങ്ങള്‍ക്കധീനമായ ഇന്ദ്രിയങ്ങളില്‍) ഹോമം ചെയ്യുന്നു. മേല്‍വിവരിച്ച പ്രകാരമുള്ള യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്ന എല്ലാവരും യജ്ഞത്തെ അറിഞ്ഞവരും യജ്ഞംകൊണ്ട് പാപത്തെ നശിപ്പിച്ചിരിക്കുന്നവരും ആകുന്നു.
ഹഠയോഗം അനുഷ്ഠിക്കുന്നവര്‍ അവരുടെ ആഹാരത്തെ നിയന്ത്രിച്ചിട്ട് ഉള്ളില്‍ അടങ്ങിയൊതുങ്ങുന്ന പ്രാണപ്രസരങ്ങളില്‍ മറ്റെല്ലാ പ്രാണചലനങ്ങളേയും ഹോമിക്കുന്നു. ഇതാണ് പ്രാണനിലെ പ്രാണയജനം. ഈ രീതിയില്‍ സാധനകള്‍ അനുഷ്ഠിക്കുന്നവരെല്ലാം യജ്ഞമെന്തെന്ന് അറിയുന്നവരാണ്. ഇപ്രകാരം പ്രാണായാമം ദൃഢപ്പെടുന്നതോടെ പ്രാണന്‍ അത്യന്തം സൂക്ഷ്മമായി ഭവിച്ച് ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലും പരന്നു വ്യാപിച്ചിട്ട് ചിത്തശുദ്ധിയും ദേഹശുദ്ധിയും ഉണ്ടാക്കിത്തീര്‍ക്കുന്നു. അങ്ങനെ അത് ആത്മാനുഭവത്തിനു വഴിതെളിക്കുന്നു. മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന അവരെല്ലാം അവരുടെ മനസ്സിന്റെ മാലിന്യങ്ങളെ ഇപ്രകാരം യജ്ഞങ്ങള്‍വഴിയായി കഴുകിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുന്നു. മനസ്സിന്റെ മായാമോഹങ്ങളും അജ്ഞതയും നീങ്ങുമ്പോള്‍ ശേഷിക്കുന്നത് പരിശുദ്ധമായ ആത്മബോധമാണ്. അങ്ങനെയുള്ള ആത്മബോധത്തില്‍ അഗ്നിയെന്നോ യാചകനെന്നോ ഉള്ള അതിര്‍ത്തിവരമ്പുകളൊന്നും ഉണ്ടായിരിക്കുകയില്ല. യജ്ഞകര്‍ത്താവിന്റെ എല്ലാ ആഗ്രഹങ്ങളും പ്രയോജനകരമായി നിറവേറിയിരിക്കുന്നു. നാനാമുഖങ്ങളായ കര്‍മ്മങ്ങള്‍ അവസാനിച്ചിരിക്കുന്നു. കര്‍മ്മവാസനകളെല്ലാം ക്ഷയിച്ച് കര്‍മ്മസാക്ഷിക്ക് തുല്യം പ്രകാശിക്കാന്‍ ഇടയാകുന്ന ആത്മാവില്‍ ദ്വന്ദഭാവത്തിന്റെ നിഴല്‍പോലും വീഴുകയില്ല.
ആഹാരനിയന്ത്രണത്തെക്കുറിച്ച് ഇവിടെ പറയുന്നു. അധികമോ അനാശാസ്യമോ ആയ ആഹാരം പ്രാണനെ സഹായിക്കയല്ല പീഡിപ്പിക്കുകയാണ് ചെയ്യുക. പ്രാണന്റെ വിശുദ്ധിയും ഊര്‍ജസ്വലതയും ഭക്ഷണത്തിന്റെ അളവും തരവും അനുസരിച്ചായിരിക്കും. എല്ലാ മതങ്ങളും ഭക്ഷണക്കാര്യത്തില്‍ വ്രതാനുഷ്ഠാനം നിര്‍ദേശിക്കുന്നു. മനസ്സും പ്രാണനും വെവ്വേറെയല്ല. പ്രാണനില്‍ നിന്നു പുറപ്പെടുന്ന ചോദനകളെ പ്രാണനില്‍ത്തന്നെ അര്‍പ്പിച്ച് ജീവിതത്തിന് ജ്ഞാനമെന്ന ലക്ഷ്യം നിശ്ചയിക്കുമ്പോള്‍ പ്രാണങ്ങളെ പ്രാണങ്ങളില്‍ യജിക്കുന്നു എന്നുപറയാം. ഭോഗവിഷയങ്ങളില്‍ പ്രധാനമായ ഒന്നിനെ തൊട്ടുകാണിക്കാന്‍ ആഹാരത്തെക്കുറിച്ച് പറഞ്ഞു. മറ്റ് വിഷയാനുഭൂതികളെ നിയന്ത്രിക്കുന്നതും ഇതേതരം യജ്ഞം തന്നെ.
പന്ത്രണ്ട് യജ്ഞങ്ങളെപ്പറ്റി പറഞ്ഞു. അതിന്റെയും അതുപോലുള്ള എല്ലാറ്റിന്റെയും തത്ത്വം അറിയുന്നവരെ 'യജ്ഞത്തെ അറിഞ്ഞവര്‍' എന്നു വിശേഷിപ്പിക്കുന്നു.
ആത്യന്തികമായ അറിവിനെ അനുഭവമാക്കാന്‍ നോക്കുന്നതിനു പകരം വിഷയാനുഭവങ്ങളാണ് കാര്യം എന്നു കരുതുന്നതിനെയും അങ്ങനെയുള്ള പ്രവൃത്തിയെയുമാണ് കല്മഷം, പാപം എന്നൊക്കെ വിളിക്കുന്നത്.
ഈ യജ്ഞഭാവന മഹാതപസ്വികളായ ചുരുക്കം പേര്‍ക്കു മാത്രമുള്ളതല്ല. സാധാരണക്കാരായവര്‍ക്കും സ്വീകരിക്കാം എന്നാണ് ഗീതയുടെ താത്പര്യം.

സ്ഥാനമാനങ്ങളോ ജാതിയോ ലിംഗമോ പ്രായമോ ആള്‍വലിപ്പമോ ഒന്നും നിബന്ധനയായി പറയുന്നില്ല. ഉപദേശിയോ പുരോഹിതനോ ഒന്നും ആവശ്യവുമില്ല.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 29

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 29

അപാനേ ജുഹ്വതി പ്രാണം...
പ്രാണേ ഽ പാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ
പ്രാണായാമ പരായണഃ


പ്രാണായാമം ചെയ്യുന്നവരായ മറ്റുചില യോഗികള്‍ പ്രാണന്റേയും അപാനന്റെയും ഗതികളെ അടക്കിയിട്ട്, അപാനനില്‍ പ്രാണനേയും പ്രാണനില്‍ അപാനനേയും ഹോമം ചെയ്യുന്നു.

ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന്‍ എന്നും രണ്ടു പേരുകള്‍ ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര്‍ അപാനനെ പ്രാണനില്‍ ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര്‍ പ്രാണനെ അപാനനില്‍ ഹോമിക്കുന്നു.

അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. മറ്റു ചിലര്‍ പ്രാണനേയും അപാനനേയും സ്തംഭിപ്പിച്ചുനിര്‍ത്തുന്നു. ഇപ്രകാരം സ്തംഭിപ്പിച്ചു നിര്‍ത്തുമ്പോള്‍ കുടത്തില്‍ നിറഞ്ഞിരിക്കുന്ന വെള്ളംപോലെ പ്രാണന്‍ ഉള്ളില്‍ നിശ്ചലമായി നിറഞ്ഞുനില്‍ക്കാന്‍ഇടവരുന്നു. ഇപ്രകാരമുള്ള യജ്ഞം ചെയ്യുന്നവരെ പ്രാണായാമികള്‍ എന്നു പറയുന്നു.

അഷ്ടാംഗയോഗത്തിലും ഹഠയോഗത്തിലും പറയുന്ന പ്രാണായാമം ആ സാധനാക്രമങ്ങളിലെ ഒരു പ്രത്യേക ഇനമാണ്. പ്രാണനെ (ശ്വാസത്തെ) ഉള്ളിലേക്കു വലിക്കുക (പൂരകം), ഉള്ളില്‍നിര്‍ത്തുക (കംഭകം), നിശ്ശേഷം പുറത്താക്കുക (രേചകം) എന്നിവയുടെ നിയാമകരീതിയിലുള്ള ആവര്‍ത്തനത്തിലൂടെ സിദ്ധികള്‍ വശത്താക്കുകയാണ് അതിന്റെ ലക്ഷ്യം. ഗീതയാകട്ടെ പ്രാണായാമത്തെ മറ്റൊന്നിനാണ് മാര്‍ഗമാക്കുന്നത്. ഇവിടെ ഇതിലെ ധ്യാനം വേറെയാണ്. 'സമ്പൂര്‍ണമായ സച്ചിദാനന്ദം തന്നെയാണ് ഞാന്‍' എന്ന ബോധം ഉള്ളിലേക്ക് കയറ്റി നിറയ്ക്കലാണ് പൂരകം. ആ ബോധത്തെ അവിടെ സ്ഥിരമാക്കി നിര്‍ത്തുന്നത് കംഭകം. പ്രപഞ്ചാനുഭവം അവിദ്യയാകയാല്‍ അതിലുണ്ടാകുന്ന എല്ലാ ഭ്രമങ്ങളെയും മുഴുവനായി പുറന്തള്ളുന്നത് രേചകം. സമാന്തരമായി മറ്റൊന്നുകൂടി നടത്തണം.

ഇന്ദ്രിയചോദനകളെ, അവ നമ്മില്‍ ഉണര്‍ത്തുന്ന കര്‍മചോദനകളിലും ആ കര്‍മചോദനകളെ അവയ്ക്കുപിമ്പേ വീണ്ടും മനസ്സിലേക്കു വരുന്ന ഇന്ദ്രിയചോദനകളിലും ഹോമിച്ചുകൊണ്ടേ ഇരിക്കുക. നീക്കിബാക്കി ഒന്നും ഉണ്ടാകാതിരിക്കട്ടെ. അപ്പോള്‍ അകം തെളിയും. ഉള്ളം ശുദ്ധവും സ്വച്ഛവുമാകുമ്പോള്‍ ആത്മസ്വരൂപം പ്രത്യക്ഷമാകാന്‍ തുടങ്ങും
(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌ (2)

ഛാന്ദോഗ്യോപനിഷത്ത്‌ (2)
ആറാം അദ്ധ്യായം
തത്വമസി മഹാകാവ്യവിചാരം
രണ്ടാം ദിവസം
'ഓം ആപ്യായന്തു മമാംഗാനി വാക്‌പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സര്‍വാണി.
സര്‍വം ബ്രഹ്മൗപനിഷദം മാഹം 
ബ്രഹ്മ നിരാകുര്യാം മാമാ ബ്രഹ്മ 
നിരാകരോദനിരാകരണമസ്‌ത്വനിരാകരണം മേ�സ്‌തു.
തദാത്മനി നിരതേ യ ഉപനിഷത്സു ധര്‍മാസ്‌തേമയി 
സന്തു തേമയി സന്തു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ' 
വേദം മൂന്നു പ്രകാരത്തില്‍, മൂന്നു സ്വരൂപത്തോടുകൂടിയതാണ്‌. ഗദ്യ പദ്യ ഗാനത്തോടുകൂടിയുള്ളതാണ്‌. എല്ലാ വേദത്തിലും ഗദ്യവും പദ്യവും ഗാനവുമുണ്ട്‌. ഛാന്ദോഗ്യം മുഴുവന്‍ ഗദ്യമാണ്‌. 
ഓം എന്നത്‌ പ്രണവം. ബ്രഹ്മപ്രതീകമായിട്ടുള്ള ശബ്‌ദമാണത്‌. മാണ്‌ഡൂക്യം പ്രണവത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. പ്രണവമാണ്‌ എല്ലാ മന്ത്രങ്ങള്‍ക്കും പ്രാണനെ നല്‍കുന്നത്‌. പ്രണവമില്ലാത്ത മന്ത്രം പ്രാണനില്ലാത്തതാണ്‌. 
ഏതെങ്കിലും മന്ത്രം പ്രണവമില്ലാതെ നിലനില്‍ക്കുന്നില്ല. ``നമഃ
ശിവായ'' എന്ന മന്ത്രത്തിന്റെ കൂടെ ഓം ചേര്‍ത്ത്‌ 'ഓം നമഃശിവായ ഓം നമഃശിവായ എന്നാണ്‌ ചൊല്ലുന്നത്‌. അതുപോലെ ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ വാസുദേവായ. ഓം ശ്രീരാം ജയരാം ജയ ജയ രാം ഓം ശ്രീരാമ ജയരാമ ജയ ജയ രാം ഓം' . ആ മന്ത്രങ്ങള്‍ക്ക്‌ പ്രാണന്‍ കിട്ടുന്നത്‌ പ്രണവത്തോടുചേരുമ്പോഴാണ്‌. അതുകൊണ്ട്‌ പ്രണവത്തോടുചേര്‍ത്തിട്ടാണ്‌ എല്ലാ മന്ത്രങ്ങളും ആചാര്യന്മാര്‍ രചിച്ചിട്ടുള്ളത്‌. എല്ലാറ്റിന്റെയും ആരംഭത്തില്‍ പ്രണവമാണ്‌. ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്നതും അതുതന്നെയാണ്‌. 'ഓം ക്രതോസ്‌മരഃ കൃതംസ്‌മരഃ ക്രതോസ്‌മര കൃതംസ്‌മര' പ്രണവത്തെ സ്‌മരിക്കൂ. പ്രണവത്തെ സ്‌മരിച്ച്‌ കര്‍മ്മത്തെ 
സ്‌മരിക്കൂ. പ്രണവത്തെ സ്‌മരിച്ചുകൊണ്ട്‌ ചെയ്‌തതിനെയൊക്കെ ശുദ്ധീകരിക്കൂ എന്ന്‌ ഉപനിഷത്തു പറയുന്നു. 
'ഓം ആപ്യായന്തു പുഷ്‌ടിപ്പെടട്ടെ. ശക്തങ്ങളായി ഭവിക്കട്ടെ. മമ അംഗാനി' എന്റെ അംഗങ്ങളെല്ലാം പുഷ്‌ടിപ്പെടട്ടെ. ബലവത്തായി ത്തീരട്ടെ. 'വാക്‌ ഇന്ദ്രിയം' വാക്ക്‌ പുഷ്‌ടിപ്പെടട്ടെ. പുഷ്‌ടിയുള്ളതാകട്ടെ വാക്ക്‌. വാക്കാണ്‌ വിശ്വം. വാക്കും മനസ്സും ചേരുന്നതാണ്‌ ലോകം.
(തുടരും...)

Thursday, 17 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 28

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 28

ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ...
യോഗയജ്ഞാസ്തഥാപരേ
സ്വദ്ധ്യായ ജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ


ചിലര്‍ ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര്‍ മനസ്സിന്റെ സമനിലയെന്ന യോഗം ശീലിച്ച് യജ്ഞം ചെയ്യുന്നു. മറ്റു ചിലര്‍ വേദശാസ്ത്രങ്ങളെ വായിച്ചും അവയുടെ അര്‍ത്ഥവിചാരം ചെയ്തും യജ്ഞംചെയ്യുന്നു. ഇങ്ങനെ മോക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരെല്ലാം അവരവരുടെ നിഷ്ഠയില്‍ മൂര്‍ച്ചകൂടിയ വ്രതത്തോടു കൂടിയവരാകുന്നു.

സല്‍പാത്രങ്ങള്‍ക്ക് യജ്ഞബുദ്ധിയോടുകൂടി ദ്രവ്യദാനത്തെ ചെയ്യുന്നവര്‍ ദ്രവ്യജ്ഞവും യജ്ഞബുദ്ധിയോടുകൂടി തപസ്സുചെയ്യുന്നവര്‍ തപോയജ്ഞവും, പ്രാണായാമം പ്രത്യാഹാരം മുതലായ ലക്ഷണങ്ങളോടു കൂടിയ യോഗമാകുന്ന യജ്ഞം ചെയ്യുന്നവര്‍ യോഗജ്ഞാനവും ചെയ്യുന്നു. ചിലര്‍ ഉദിതമായ വാക്കുള്‍ കൊണ്ട് ഉദിതമായ വാക്കുകളിലേക്ക് അര്‍പ്പണം നടത്തുന്നു. ഇതിനെ വാഗ് യജ്ഞമെന്ന് പറയുന്നു. ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു. ഈ യജ്ഞങ്ങള്‍ നിര്‍വ്വഹിക്കുന്നതും അവരുടെ ഗൂഢതത്ത്വങ്ങളെല്ലാം വെളിവാക്കുന്നതും വിഷമകരമായ കാര്യമാണ്.

എന്നാല്‍ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ആത്മീയശക്തികൊണ്ട് ഈ യജ്ഞങ്ങള്‍ വിജയകരമായി നടത്താന്‍ കഴിയും അവരുടെ അഗാധമായ യോഗശക്തിയും അടിയുറച്ച ചിത്തസംയമനവും അവരുടെ ജീവാത്മാവിനെ പരമാത്മാവിന്റെ ബലിപീഠത്തില്‍ അര്‍പ്പിക്കുന്നതിന് അവരെ കഴിവുള്ളവരാക്കിത്തീര്‍ക്കുന്നു.

ദാനം മനസ്സിന്റെ ആര്‍ത്തിയെ അതിജീവിക്കാനും ഒപ്പം പരസ്പരസ്നേഹവും കാരുണ്യവും വളര്‍ത്താനും ഉതകുന്നു. സ്വാത്മാവിന്റെ ശ്രുതി പ്രപഞ്ചത്തിന്റെതിനോട് ഇണക്കാനുള്ള യജ്ഞമാണ് തപസ്സ്. അത് അപൂര്‍വമായ ലയം നല്‍കുന്നു. യോഗസാധന ശാരീരികമായ സുസ്ഥിതിയിലൂടെ മനസ്സിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നു. പഠിച്ചും മനനം ചെയ്തും അറിവ് നേടാനുള്ള യജ്ഞം ബുദ്ധിക്ക് തെളിമയും ഏകാഗ്രതയും കൈവരുത്തുന്നു.

(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌. (1)

ഛാന്ദോഗ്യോപനിഷത്ത്‌. (1)
ആറാം അദ്ധ്യായം
തത്വമസി മഹാകാവ്യവിചാരം
ഒന്നാം ദിവസം
പ്രധാനപ്പെട്ട പത്ത്‌ ഉപനിഷത്തുക്കള്‍ ഏതൊക്കെ വേദത്തില്‍ വരുന്നു എന്ന്‌ പ്രധാനമായി അറിയേണ്ടതുണ്ട്‌. ഐതരേയോപനിഷത്ത്‌ ഋഗ്വേദത്തില്‍ വരുന്നതാണ്‌. അതിലാണ്‌ `പ്രജ്ഞാനം ബ്രഹ്മഃ' എന്ന മഹാവാക്യം വരുന്നത്‌. ഐതരേയോപനിഷത്ത്‌ പഠിക്കുമ്പോള്‍ നമ്മള്‍ പരിചയപ്പെടുന്നത്‌ ഋഗ്വേദത്തെയാണ്‌. അതേപോലെ യജുര്‍വേദത്തില്‍ കഠം, ഈശം, തൈത്തിരീയം, 
ശ്വേതാശ്വതരം, ബൃഹദാരണ്യകം എന്നിവ വരുന്നു. യജുര്‍വേദ അന്തര്‍ഗതമായിട്ടുള്ള ബൃഹദാരണ്യകോപനിഷത്തിലാണ്‌`അഹം ബ്രഹ്മാസ്‌മി' എന്ന മഹാവാക്യം വരുന്നത്‌. കേനോപനിഷത്തും, ഛാന്ദോഗ്യോപനിഷത്തും സാമവേദത്തില്‍ വരുന്നതാണ്‌. സാമവേദ അന്തര്‍ഗതമായിട്ടുള്ള ഛാന്ദോഗ്യോപനിഷത്തില്‍ വരുന്നു `തത്വമസി' എന്ന മഹാവാക്യം. അഥര്‍വ്വവേദത്തിലാണ്‌ പ്രശ്‌നോപ
നിഷത്തും, മുണ്‌ഡകോപനിഷത്തും, മാണ്‌ഡൂക്യോപനിഷത്തും. എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ പ്രശ്‌നത്തെ പരിഹരിക്കാനാണ്‌ പ്രശ്‌നോപനിഷത്ത്‌ എന്ന്‌ ചിലരൊക്കെ 
ധരിച്ചിട്ടുണ്ട്‌. പ്രശ്‌നം എന്നുപറഞ്ഞാല്‍ ചോദ്യം എന്നാണ്‌. അഥര്‍വ്വവേദത്തില്‍ വരുന്ന മാണ്‌ഡൂക്യോപനിഷത്തില്‍ `അയമാത്മാ ബ്രഹ്മഃ' എന്ന മഹാവാക്യം വരുന്നു. 
ഇതില്‍ വളരെ പ്രസിദ്ധമായ, പ്രാധാന്യമേറിയിട്ടുള്ള മഹാ
വാക്യമാണ്‌ `തത്വമസി' എന്നത്‌. ഈ `തത്വമസി' മഹാവാക്യ വിചാരമാണ്‌ ഛാന്ദോഗ്യത്തിലെ ആറാമദ്ധ്യായത്തില്‍ വരുന്നത്‌. അപ്പോള്‍ എന്താണ്‌ മറ്റ്‌ അഞ്ച്‌ അദ്ധ്യായങ്ങളുടെ സ്ഥിതി എന്ന്‌ ചോദിച്ചാല്‍ അവിടെ പല ഉപാസനകളെക്കുറിച്ചാണ്‌ പറയുന്നത്‌. കുറച്ച്‌ മനനം ചെയ്‌താല്‍ കുറേ കാര്യങ്ങള്‍ തെളിഞ്ഞുകിട്ടും. ആറാമദ്ധ്യായം വളരെ പ്രധാന്യമര്‍ഹിക്കുന്നത്‌ ഈ `തത്വമസി' മഹാവാക്യം 
അതിലിരിക്കുന്നതുകൊണ്ടാണ്‌. ആറും ഏഴും എട്ടും അദ്ധ്യായങ്ങള്‍ വളരെ പ്രധാനപ്പെട്ടതുതന്നെയാണ്‌. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ ആറാമദ്ധ്യായമാണ്‌. ഇവിടെ നാം ആറാമദ്ധ്യായം മാത്രമേ വിചാരം ചെയ്യുന്നുള്ളൂ. അപ്പോള്‍ മറ്റദ്ധ്യായങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണോ, അല്ലെങ്കില്‍ മുമ്പുള്ള അദ്ധ്യായങ്ങളുടെ തുടര്‍ച്ചയാണോ ആറാം അദ്ധ്യായം എന്നു ചോദിച്ചാല്‍ അല്ല എന്നാണുത്തരം. ഈ അദ്ധ്യായം തികച്ചും സ്വതന്ത്രമാണ്‌. അതു പൂര്‍ണമായി വേറിട്ട്‌ നില്‍ക്കുന്നു. ഓരോ അദ്ധ്യായങ്ങളും അങ്ങനെ വേറിട്ട്‌ വേറിട്ട്‌ നില്‍ക്കുന്നു. 
ഉപനിഷത്തിലേക്ക്‌ ശാന്തിമന്ത്രത്തോടുകൂടി, പ്രാര്‍ത്ഥനയോടു കൂടിയുള്ള ഒരു പ്രവേശനമാണ്‌. പ്രാര്‍ത്ഥനാന്വിതമായിട്ടുള്ള 
മനസ്സാണ്‌ അന്വേഷണത്തിന്‌ സാധകനെ കൂടുതല്‍ സഹായിക്കുന്നത്‌. പ്രാര്‍ത്ഥന ഇല്ലാത്ത അന്വേഷണം, സംശയം എന്ന ഒരു രോഗത്തിന്‌ ഇടവരുത്തുന്നു. പ്രാര്‍ത്ഥനയോടു കൂടിയിട്ടുള്ള സംശയം അന്വേഷണമാകുന്നു.
(തുടരും...)

Wednesday, 16 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 27

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 27

സര്‍വ്വാണീന്ദ്രിയകര്‍മ്മാണി...
പ്രാണകര്‍മ്മാണി ചാപരേ
ആത്മസംയമയോഗാഗ്നൗ
ജുഹ്വതി ജ്ഞാനദീപിതേ


മറ്റു ചില ധ്യാനനിഷ്‍ഠന്മാര്‍ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടേയും പ്രാണന്‍ മുതലായ പത്തു വായുക്കളുടെയും വ്യാപാരങ്ങളെ ആത്മവിഷയകമായ ജ്ഞാനം കൊണ്ടു ജ്വലിക്കുന്നതായ ആത്മസംയമയോഗമെന്ന അഗ്നിയില്‍ ഹോമിക്കുന്നു.
അല്ലയോ പാര്‍ത്ഥാ, ഇപ്രകാരം ചിലര്‍ അവരുടെ പാപത്തെ കഴുകികളയുന്നു. ചിലര്‍ വിവേചനമാകുന്ന അരണി ഗുരു ഉപദേശിച്ച പ്രകാരം, ഹൃദയമാകുന്ന അരണിയോടു ചേര്‍ത്ത് അതിവേഗത്തില്‍ ഉരുമ്മുന്നു. എല്ലാ മാനസികാവസ്ഥകളും ഏകരൂപമാക്കി ദ്രവീഭവിപ്പിച്ചതിനുശേഷമുള്ള ഉരസല്‍ ആയതുകൊണ്ട് ഇതിന് പെട്ടെന്നു ഫലം സിദ്ധിക്കുകയും ജ്ഞാനത്തിന്റെ അഗ്നി കത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ അഗ്നി കത്തിജ്ജ്വലിക്കുന്നതിനുമുമ്പ് അതില്‍നിന്നുണ്ടാകുന്നത് അത്ഭുതശക്തികള്‍ സമ്പാദിക്കണമെന്നുള്ള മോഹത്തിന്റെ വശീകരണധൂമമാണ്. ധൂമപ്രവാഹം നില്‍ക്കുമ്പോള്‍ ജ്ഞാനത്തിന്റെ തീപ്പൊരികള്‍ കാണാറാവുന്നു. ആത്മീയാനുഷ്ഠാനങ്ങള്‍ കൊണ്ട് ലാഘവമാക്കിത്തീര്‍ത്ത ചിത്തത്തിന്റെ ബന്ധനരഹിതമായ ചെറിയ അംശങ്ങള്‍ ഈ ജ്ഞാനാഗ്നിയില്‍ ഇട്ടുകൊടുക്കുമ്പോള്‍ , മമതയാകുന്ന നെയ്യിന്റെ സഹായത്തോടെ അഗ്നി ആളിക്കത്തി വാസനകളെ എരിച്ചു കളയുന്നു. അപ്പോള്‍ ഇന്ദ്രിയ കര്‍മ്മങ്ങളെ ‘ഞാന്‍ ബ്രഹ്മമാകുന്നു, ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന മന്ത്രോച്ചാരണത്തോടുകൂടി ഈ അഗ്നിജ്വാലയിലേക്കു നിവേദിക്കുന്നു. പിന്നീട് പ്രാണന്‍ മുതലായ വായുക്കളുടെ വ്യാപാരങ്ങളെ അവസാനത്ത ഹോമദ്രവ്യമാക്കി ഈ അഗ്നിയില്‍ ഹോമിക്കുന്നു. ജ്ഞാനത്തിന്റെ പരിസരമാപ്തിയില്‍ ബ്രഹ്മത്തില്‍ നിമഗ്നമായി അവഭൃതസ്നാനവും നടത്തുന്നു.

ആത്മാനിയന്ത്രണമെന്ന യജ്ഞത്തിന്റെ അവസാനത്തില്‍ യജ്ഞശേഷിപ്പായി ലഭിക്കുന്ന ആത്മജ്ഞാനാനന്ദത്തിന്റെ അനുഭൂതിയാകുന്ന ഹവിസ്സ് അവര്‍ യജ്ഞശിഷ്ടമായി അനുഭവിക്കുന്നു. അതുപോലെ യജ്ഞം നടത്തി മോക്ഷം നേടിയവര്‍ പലരുമുണ്ട്. ഇപ്രകാരമുള്ള യജ്ഞകര്‍മ്മങ്ങള്‍ പലവിധത്തില്‍ ഉള്ളതാണെങ്കിലും പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം.

ഇന്ദ്രിയങ്ങളുടെ നിസ്സാരത മനസ്സിലായാല്‍പ്പിന്നെ പ്രാണഗതിയാണ് നേരെയാകേണ്ടത്. അതിന് ബുദ്ധിയുടെ തെളിമയില്‍ (ശരിയായ അറിവുകൊണ്ട് പ്രകാശിക്കുന്ന ബുദ്ധിയില്‍) പ്രാണനെയും ഹോമിക്കണം.
പ്രാണാപാനഗതി മാനസികനിലയെ നേരിട്ടു ബാധിക്കുന്നതാണ്. അതിനാല്‍ മനസ്സിനെ ശാന്തമാക്കണമെങ്കില്‍ ശ്വാസഗതി നേരെ നിര്‍ത്താന്‍ പറ്റണം. പ്രാണം എന്നാല്‍ ശ്വസിക്കുന്ന വായുമാത്രമല്ല. ജീവന്റെ സ്ഫുരണങ്ങളുടെ ആകത്തുകയെയാണ് ഉദ്ദേശിക്കുന്നത്. ശ്വാസനിയന്ത്രണത്തിലൂടെ പ്രാണനെ അധീനത്തില്‍ നിര്‍ത്താമെന്നുമാത്രം.

ഹഠയോഗത്തില്‍ ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും അടക്കുന്നത് ബലാത്കാരേണയാണ്. അഭിനിവേശങ്ങള്‍ സ്വയം ഒഴിഞ്ഞുപോകുകയോ ഇല്ലാതാകയോ അല്ല അവയെ അടിച്ചിറക്കുകയോ തല്ലിക്കൊല്ലുകയോ ആണ് നടക്കുന്നത്. പക്ഷേ, ഇവിടെ പരാമര്‍ശിക്കുന്ന യോഗമാകട്ടെ, സ്വാഭാവികമായ ഒരു വളര്‍ച്ചയോ പരിണതിയോ വികാസമോ ആണ്; അകവും പുറവും തിങ്ങിനില്‍ക്കുന്ന ഒരു തപശ്ചര്യയാണ്.

അറിവാണ് ആത്മനിയന്ത്രണത്തിന്റെ താക്കോല്‍. നേര്‍വഴിയറിയാതെ ഒരു വണ്ടിയും ഓടിക്കാനാവില്ലല്ലോ.

(തുടരും.....)

Tuesday, 15 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 26

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 26

ശ്രോത്രാദീനിന്ദ്രിയാണ്യന്യേ
സംയമാഗ്‌നനിഷു ജുഹ്വതി
ശബ്ദാദീന്‍ വിഷയാനന്യ
ഇന്ദ്രിയാഗ്‌നനിഷു ജുഹ്വതി

ചില സാധകര്‍ ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില്‍ ഹോമിക്കുന്നു. വേറെ ചിലര്‍ ശബ്ദം, സ്പര്‍ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില്‍ ഹോമിക്കുന്നു.

ചിലര്‍ ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര്‍ അതില്‍ ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഹോമ ദ്രവ്യമായി സങ്കല്‍പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. (യോഗികള്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ നടക്കുന്നുവെന്ന് താല്പര്യം.)
മറ്റു ചിലര്‍ അവരില്‍ വൈരാഗ്യം ഉദിക്കുന്നതോടുകൂടി ചിത്തസംയമനമാകുന്ന ശ്രീകോവില്‍ പഞ്ചേന്ദ്രിയങ്ങളുടെ അഗ്നിയെ ജ്വലിപ്പിക്കുന്നു. ഈ അഗ്നി വൈരാഗ്യത്തിന്റെ തീജ്ജ്വാലയില്‍ മായാമോഹത്തിന്റെ ചുള്ളിക്കെട്ടുകള്‍ എരിച്ചു തീര്‍ക്കുമ്പോള്‍ തൃഷ്ണയുടെ പുകപടലം അഞ്ച് യജ്ഞകുണ്ഡങ്ങളില്‍ നിന്നും ഉയര്‍ന്നു മറയുകയും, യജ്ഞകുണ്ഡങ്ങള്‍ വെടിപ്പും തിളക്കവും ഉള്ളതായി കാണപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവര്‍ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന ദിവ്യമായ മന്ത്രം ഉച്ചരിച്ചുകൊണ്ട് പഞ്ചേന്ദ്രിയവിഷയങ്ങളെ മുഴുവന്‍ ഹോമദ്രവ്യങ്ങളാക്കി ധര്‍മ്മശാസ്ത്രാദികളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ഇന്ദ്രിയാഗ്നികളില്‍ ഹോമിക്കുന്നു.

ബാഹ്യലോകവുമായി ഇടപഴകുന്നത് മുഖ്യമായും ഇന്ദ്രിയങ്ങളാകയാല്‍ അവയുടെ കാര്യം ആദ്യം പറയുന്നു. അവയുടെ മുകളില്‍ നില്ക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്നുകില്‍, ഇന്ദ്രിയചോദനകളെ മനസ്സിലേക്ക് തള്ളിക്കയറാന്‍ വിടാതെ മനസ്സിന്റെ അടക്കം എന്ന അഗ്‌നനിയില്‍ ഹോമിച്ച് മേല്‍ക്കോയ്മ സ്ഥാപിക്കാം (അഗ്‌നനി അതിനിരയാകുന്ന എല്ലാറ്റിനെയും ശുദ്ധീകരിക്കുന്നു എന്ന സങ്കല്പം ഓര്‍ക്കുക. നശിപ്പിക്കുകയോ തള്ളിക്കളയുകയോ അല്ല, സംസ്‌കരിക്കുകയാണ് ഈ യജ്ഞത്തിലൂടെ). അല്ലെങ്കില്‍, ഇന്ദ്രിയാനുഭവങ്ങളെ ഇന്ദ്രിയങ്ങളെന്ന അഗ്‌നനിയില്‍ത്തന്നെ ഹോമിക്കാം അഥവാ, സംസ്‌കരിക്കാം.

ഗന്ധം, കേള്‍വി എന്നു തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെ ഈ ഹോമത്തിന് എങ്ങനെ വിധേയമാക്കാം? ശരീരമുള്ള കാലംവരെ ഒഴിവാക്കാനാവാത്തവയാണല്ലോ അവ. പക്ഷേ, എത്ര നല്ല രുചിയായാലും സംഗീതമായാലും അനുഭവാധിക്യത്താല്‍ 'ചെടിപ്പ്' അഥവാ മടുപ്പ് ഉളവാകുമല്ലോ. ഈ മടുപ്പിനെക്കുറിച്ചറിഞ്ഞാല്‍ ഇന്ദ്രിയതാത്പര്യങ്ങളുടെ അല്പത്തം ബോധ്യപ്പെട്ട് അവയുടെ നിയന്ത്രണം കൈയാളാം.

പൂര്‍ത്തീകരണത്തിന് അവസരം നല്കാതെ വെറുതെ നീട്ടിവെച്ചാലും ഇന്ദ്രിയാഭിനിവേശങ്ങള്‍ മിക്കതും താനേ ശമിക്കുന്നു എന്നതും നിത്യാനുഭവമാണല്ലോ. ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളില്‍ അമിതതാത്പര്യം ഉളവാകാതിരിക്കലിനെയും വിഷയങ്ങള്‍ നല്കുന്ന സംവേദനം ഇന്ദ്രിയങ്ങളെ പ്രകോപിപ്പിച്ച് അവയെ അടിമപ്പെടുത്താതിരിക്കലിനെയുമാണ് ഇവിടെ ഹോമവൃത്തികൊണ്ട് നേടാന്‍ ഉദ്ദേശിക്കുന്നത്. ഇന്ദ്രിയങ്ങളുടെ 'കമ്പ'ങ്ങള്‍ക്ക് ശമനമുണ്ടാകാന്‍ ഓരോരുത്തര്‍ക്കും അവനവന്റെ മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അവയെല്ലാം ഈ രണ്ടുവഴികളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെടുന്നു. ഈ സംസ്‌കരണത്തിലൂടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയാഭിനിവേശം ഇല്ലാതാക്കുന്നു.
ഇപ്പറയുന്ന യജ്ഞങ്ങളൊന്നും ഒരു താത്കാലിക യജ്ഞശാലയില്‍ ഒരിടയ്ക്കു തുടങ്ങി തെല്ലു കഴിഞ്ഞാല്‍ സമാപിക്കുന്നവയല്ല, ആജീവനാന്തയജ്ഞങ്ങളാണ്. സുഖസുന്ദരമായ ഇത്തരം ജീവിതയജ്ഞം നടത്താനാണ് ഗീത നമ്മെ ക്ഷണിക്കുന്നത്. ഇതാകട്ടെ, യാതൊരു ആലഭാരവുമില്ലാതെയും പരസഹായം കൂടാതെയും ബഹളമുണ്ടാക്കാതെയും ഓരോരുത്തര്‍ക്കും സ്വയം ചെയ്യാവുന്നതേയുള്ളൂതാനും.

(തുടരും.....)

ഉപനിഷത്ത്‌ പഠനം (115), നൂറ്റിപതിനഞ്ചാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (115), നൂറ്റിപതിനഞ്ചാം ദിവസം, ഈശാവാസ്യം
 
ശുക്ലയജുര്‍വേദ സംഹിതയില്‍ വരുന്ന ഈ ഈശാവാസ്യ ഉപനിഷത്ത്‌ ഏറ്റവും കൂടുതല്‍ നമ്മുടെ ഗൃഹസ്ഥാശ്രമജീവിതത്തില്‍ എത്ര ലളിതമായി ഈ സത്യത്തെ നമുക്ക്‌ കാട്ടിത്തരുന്നു. അതുകൊണ്ടാണ്‌ ആചാര്യന്മാര്‍ ഈ ഉപനിഷത്തിനെ ഇത്ര പ്രകീര്‍ത്തിച്ചത്‌. ശ്രീനാരായണഗുരുദേവന്‍ ഇതിനെ മലയാളത്തിലേക്ക്‌ ഭാഷാന്തരം ചെയ്‌തു. അദ്ദേഹത്തിന്റെ കൃതികളില്‍ ഇതിന്റെയൊക്കെ ഒരു സ്വാധീനം നമുക്ക്‌ കാണാം. ഗാന്ധിജിയും വിനോബാജിയും തന്റെ നിത്യപാരായണങ്ങള്‍ക്ക്‌ ഇത്‌ വിനിയോഗിച്ചു. ഇവര്‍ ഭാഷ്യം അല്ലെങ്കില്‍ വ്യാഖ്യാനം ചമച്ചിട്ടുള്ളവരാണ്‌. 18 മന്ത്രങ്ങളേയുള്ളൂ. ഇത്‌ വളരെ ലളിതമാണ്‌. മന്ത്രത്തില്‍ തന്നെ അതിന്റെ സാരത്തെ അവതരിപ്പിച്ചിട്ടുണ്ട്‌. വളരെ കുറച്ചുസമയം മതി ഇത്‌ ചൊല്ലാന്‍.
ചില ആളുകളുടെയൊക്കെ കാര്യത്തില്‍ നമുക്ക്‌ അത്ഭുതം തോന്നാറുണ്ട്‌. ചില മന്ത്രങ്ങളൊക്കെ എവിടെനിന്നൊക്കെയോ തപ്പിപിടിപ്പ്‌ കൊണ്ടുവരുന്നുണ്ട്‌. എവിടെനിന്നാണെന്ന്‌ അവര്‍ക്കും അറിയില്ല. ഏതോ ജ്യോത്സ്യര്‍ പറഞ്ഞുകൊടുത്തതാണ്‌. കടലാസിലെഴുതിയതാണ്‌. പകുതി മാഞ്ഞുപോയിട്ടുണ്ടാകും. ഓം ക്ലീം ക്ലൈം ക്ലൂം .......നമഃ ഇങ്ങനെ. എന്താ സ്വാമി ഇതിന്റെ അര്‍ത്ഥം? എത്രകാലമായി ഇത്‌ ജപിക്കാന്‍ തുടങ്ങിയിട്ട്‌? ഒരു പതിനഞ്ചുവര്‍ഷമെങ്കിലുമായിക്കാണും. പണ്ട്‌ ചെറിയ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്‌. ``ക്രു ക്രൂ ക്ല ക്ലാ ക്ലി ക്ലീ.... സുരേഷ്‌ തിരിഞ്ഞുനോക്കി. നോക്കിയപ്പോള്‍ മൈനയായിരുന്നു''. ഇത്‌ ഒരു പരിചയവുമില്ലാതെ ആരൊക്കെയോ ചെയ്യുന്നുണ്ട്‌ എന്നൊക്കെ പറഞ്ഞ്‌ ഇങ്ങനെ വരും. ഇതൊന്നും മോശമാണെന്നല്ല. നിങ്ങള്‍ക്ക്‌ വ്യക്തമായി അറിയുമെങ്കില്‍ നിങ്ങള്‍ അത്‌ ചെയ്യൂ. കുറേക്കാലമായി. ആരോ പറഞ്ഞതാണ്‌. ഇത്‌ ചൊല്ലിയാല്‍ അത്‌ കിട്ടുമെന്ന്‌. എന്തെങ്കിലും കിട്ടിയോ എന്ന്‌ ചോദിച്ചാല്‍ അതില്ല. പറഞ്ഞുതന്ന ആളിന്‌ ദക്ഷിണ കിട്ടി. അത്രതന്നെ. 
ഉപനിഷത്ത്‌ മന്ത്രങ്ങളെയൊന്നും ഇന്ന്‌ നമുക്ക്‌ വേണ്ട. എത്രത്തോളം കോംപ്ലിക്കേറ്റഡ്‌ ആണോ അതൊക്കെയാണ്‌ വേണ്ടത്‌. ഈ ഉപനിഷത്ത്‌്‌ നമ്മുടെ നിത്യപാരായണത്തിന്‌ എടുക്കൂ. അതിലെ ആദ്യത്തെ ശ്ലോകം തന്നെ ഒന്നു ചൊല്ലിനോക്കൂ. വായിക്കുമ്പോള്‍ തന്നെ അതില്‍നിന്ന്‌ കുറച്ച്‌ കാര്യങ്ങള്‍ മനസ്സിലാകും. ചൊല്ലാനും കേള്‍ക്കാനുമൊക്കെ നല്ല രസമാണ്‌. സത്യത്തെ കുറിച്ച്‌ പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ആനന്ദം ഉണ്ടാകുന്നു.
ഈശാവാസ്യഉപനിഷത്തായി തീരാന്‍ നമുക്ക്‌ സാധിക്കട്ടെ. അതിനായി ശ്രുതിമാതാവ്‌, ഗുരുപരമ്പര, ജഗദീശ്വരന്‍, നമ്മുടെ ബോധസ്വരൂപനായി വിളങ്ങുന്ന, ആ ബോധസ്വരൂപന്‍ അതിന്‌ നമ്മളെ തയ്യാറാക്കട്ടെ. എല്ലാവര്‍ക്കും ഹരിഓം.
 
ഓം പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത്‌ പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
(അവസാനിച്ചു)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 25

ദൈവമേവാപരേ യജ്ഞം...
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്‌നനാവപരേ യജ്ഞം
യജ്ഞേനൈവോപജുഹ്വതി


ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍ ബ്രഹ്മാര്‍പ്പണം തുടങ്ങിയ യജ്ഞോപായത്താല്‍ ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില്‍ ഹോമം ചെയ്യുന്നു.
ഇപ്രകാരം ഒരുവന്‍ കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്‍കി ചെയ്യുന്ന യജ്ഞത്തിന് ദൈവയജ്ഞം എന്നു പറയുന്നു. അവന്‍ അതുവഴി ആത്മാനന്ദം തേടുന്നു. തന്റെ ശരീരം പൂര്‍വ്വകര്‍മ്മങ്ങളെ ആധാരമാക്കിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് പൂര്‍ണ്ണബോദ്ധ്യമുള്ള ഒരുവന്‍ ആ ശരീരത്ത പുഷ്ടിപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. അങ്ങനെയുളളവന്‍ മഹായോഗി എന്നറിയപ്പെടുന്നു. ചിലര്‍ ബ്രഹ്മരൂപമായി യാഗാഗ്നിയെ ജ്വലിച്ചിട്ട് യജ്ഞത്തെത്തന്നെ (ആത്മാവിനെ) ഹോമദ്രവ്യമായി സങ്കല്പിച്ച് അതില്‍ ആഹുതി ചെയ്യുന്നു.

[24,25 എന്നീ ശ്ലോകങ്ങള്‍ കൊണ്ട് ബ്രഹ്മജ്ഞാനികള്‍ ചെയ്യുന്ന യജ്ഞാനത്തെ വിവരിച്ച ശേഷം ബ്രഹ്‍മജ്ഞാനികളല്ലാത്ത നൈഷ്ഠിക ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളുമായവര്‍ മോക്ഷച്ഛയോടെ ചെയ്യുന്ന യജ്ഞാദികളെപ്പറ്റി പറയുന്നു.]

ദേവശബ്ദം പ്രകാശിപ്പിക്കുക എന്നര്‍ഥമുള്ള ധാതുവില്‍നിന്ന് ഉണ്ടായതാണ്. വ്യക്തിനിഷ്ഠമായി പറഞ്ഞാല്‍ മനുഷ്യന് ഏറ്റവും വലിയ ദേവന്മാര്‍ പഞ്ചേന്ദ്രിയങ്ങളാണ്. ശബ്ദസ്പര്‍ശാദികളെ അതത് ഇന്ദ്രിയങ്ങള്‍ പ്രകാശിപ്പിക്കുന്നുവല്ലോ. യജ്ഞഭാവനയുള്ളവര്‍ ഇന്ദ്രിയസംവേദനങ്ങളെ കാണുന്നത് ഭൗതികലോകം ഇന്ദ്രിയദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന നിവേദ്യമായാണ്. ഈ സമീപനം ശീലിച്ചാല്‍ നിസ്സംഗത കൈവരുന്നു.

സംവേദനത്തിന്റെ സ്വഭാവം എവ്വിധമായാലും അകമേ ശാന്തി നിലനിര്‍ത്താന്‍ കഴിവുമുണ്ടാകുന്നു. ക്രമേണ, ഈശ്വരേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമായി നിര്‍മിതമായ ഉപകരണങ്ങളായി തങ്ങളെ കാണാന്‍ കഴിയുകയും ജീവിതംതന്നെ യജ്ഞം (ഈശ്വരാരാധനാരൂപമായ കര്‍മം) ആവുകയും ചെയ്യുന്നു. യജ്ഞം എന്ന ആശയത്തെത്തന്നെ ഒരു യജ്ഞമാക്കുകയാണ് മറ്റു ചിലര്‍ ചെയ്യുന്നത്. അതായത്, ലക്ഷ്യവും മാര്‍ഗവും തമ്മിലുള്ള അതിസൂക്ഷ്മമായ ഭിന്നതയെപ്പോലും ഇല്ലായ്മ ചെയ്യുന്നു.

ഇതുമുതല്‍ 32-ാമത് ശ്ലോകംവരെ, വൈദികമതത്തിലെ യജ്ഞസങ്കല്പവും പരിപൂര്‍ണജ്ഞാനനിധികളായ ബ്രഹ്മജ്ഞര്‍ മനസ്സിലാക്കുന്ന യജ്ഞസ്വഭാവവും തമ്മിലുള്ള അന്തരം കാണിക്കുകയാണ്. അത് വിസ്തരിക്കാന്‍ നിരവധി പുതിയതരം യജ്ഞങ്ങള്‍ വിവരിക്കപ്പെടുന്നു.
(സൂര്യന്‍ മുതല്‍ പഞ്ചഭൂതങ്ങള്‍വരെയും ഗ്രഹങ്ങള്‍ മുതല്‍ ഉല്‍ക്കകള്‍വരെയുമുള്ള ഉരുവങ്ങളെയും കാറ്റും മഴയും മഞ്ഞുമുള്‍പ്പെടെയുള്ള പ്രതിഭാസങ്ങളെയും ദൈവങ്ങളായി ആരാധിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ അവയ്ക്ക് അഗ്‌നനിയിലൂടെ നല്കുകയും ചെയ്യുന്ന പ്രാകൃതാചാരവും പ്രകൃതിപ്രതിഭാസങ്ങളെ തങ്ങളുടെ ഉള്ളില്‍ത്തന്നെ കണ്ട് അവയുമായി ഏകത്വഭാവം കൈവരിക്കാനുള്ള (യഥാര്‍ഥ)യജ്ഞമെന്ന പരിശ്രമവും കൂടിക്കുഴഞ്ഞ് കാലംകൊണ്ട് പ്രാകൃതാചാരം തത്ത്വാധിഷ്ഠിതചര്യയെ നിഷ്പ്രഭവും നിഷ്‌കാസിതവുമാക്കിയതായി കരുതാം. കാലാന്തരത്തില്‍ നഷ്ടപ്പെട്ടതിന്റെ പുനഃസ്ഥാപനംതന്നെ ഇവിടെയും ഗീതോദ്ദേശ്യം.)

(തുടരും.....)

Monday, 14 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 24

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 24

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍-...
ബ്രഹ്മാഗ്‌നനൗ ബ്രഹ്മണാ ഹുതം
ബ്രഹ്‌മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മസമാധിനാ 

               
യജ്ഞത്തില്‍ ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിര്‍ദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമം ചെയ്യുന്നുവോ, ആ വസ്തുവും (സ്രുക്ക്,സ്രുവാദി പത്രങ്ങളും) ബ്രഹ്മം തന്നെയാകുന്നു. ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മമാകുന്ന യജ്ഞകര്‍ത്താവിനാല്‍ ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന ഈ യജ്ഞകര്‍മ്മത്തില്‍ സമാഹിത ചിത്തനായവനാല്‍ (ക്രമപ്പെടുത്തിയ മനസ്സോടുകൂടിയവനാല്‍ ) പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെ.

ഇത് ഒരു ഹോമമാണെന്നോ, താനാണു ഹോമം നടത്തുന്നതെന്നോ, ഇതില്‍ ഇന്നയിന്ന കാര്യങ്ങളാണ് ഹോമിക്കപ്പെടുന്നതെന്നോ ഉള്ള ഭേദവിചാരം അയാളുടെ ബോധമനസ്സില്‍ ഉണ്ടായിരിക്കുകയില്ല. ഹോമദ്രവ്യങ്ങളും മറ്റുപ്രകരണങ്ങളും മന്ത്രോച്ചാരണങ്ങളുമെല്ലാം ശാശ്വതമായ പരബ്രഹ്മസ്വരൂപത്തോടുകൂടിയതാണെന്ന് അയാള്‍ വിശ്വസിക്കുന്നു.

അപ്രകാരം കര്‍മ്മം തന്നെ ബ്രഹ്മത്തില്‍ വേരുന്നിനില്‍ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ അയാളുടെ കര്‍മ്മം പിന്നിട്ട്, വിവേചനാശക്തി ഉപയോഗിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവനായി യുവത്വത്തെ പ്രാപിക്കുമ്പോള്‍ , പരിത്യാഗത്തെ പരിണയിച്ചിട്ട് രാത്രിയും പകലും ഒരുപോലെ ഉപാസനയില്‍ മുഴുകി തന്റെ ആത്മീയ ഗുരുവിന്റെ ഉപദേശമാകുന്ന യോഗാഗ്നിയില്‍ തന്റെ മനസ്സും അജ്ഞതയും ഹോമിക്കുന്നു.

നമ്മുടെ നാട്ടില്‍ ഒരുപാടാളുകള്‍ ഇന്നും ആഹാരം കഴിക്കുന്നതിനു മുന്നോടിയായി ഒരു ചടങ്ങെന്ന നിലയില്‍ ഈ ശ്ലോകം ഉരുവിടാറുണ്ട്. അതിന്റെ ഭാവം പക്ഷേ, മിക്കപ്പോഴും മനസ്സിലുണ്ടാകാറില്ല. ഭക്ഷണപദാര്‍ഥവും അതു കഴിക്കുന്ന ആളും അതു ദഹിപ്പിക്കുന്ന ജഠരാഗ്‌നനിയും അതില്‍ നിന്ന് പോഷകം ലഭിക്കുന്ന ശരീരവും എല്ലാം ബ്രഹ്മമാണ്. ഈ ആഹാരസമര്‍പ്പണംകൊണ്ട് സാധിക്കേണ്ടത് സ്വാദനുഭവിക്കലല്ല, ബ്രഹ്മസായുജ്യമാണ്. ഈ ഭാവന ഉറച്ചാല്‍ ഊണും ഒരു മഹായജ്ഞമായി.

വന്‍തോതില്‍ ഭക്ഷണസാമഗ്രികളും മൃഗങ്ങളും അഗ്‌നനിക്കിരയാകുന്ന ഏര്‍പ്പാടിനെയല്ല, ഈ പറഞ്ഞ തരത്തിലുള്ള പരിശ്രമത്തെയാണ് യജ്ഞം എന്നു വിളിക്കേണ്ടത് എന്ന് ധ്വനി. ക്രിയാവിശേഷബഹുലമായ വൈദികയജ്ഞവിധി എന്തുകൊണ്ട് സ്വീകാര്യമല്ല എന്നു സൂചിപ്പിക്കുന്നുമുണ്ട്. അഗ്‌നനിഹോത്രം മുതലായ വൈദികാനുഷ്ഠാനങ്ങളില്‍, കൊടുക്കുന്നവനും സ്വീകരിക്കുന്നവനും വേറെ വേറെ ഉണ്ട്. വിലപ്പെട്ടതായി താന്‍ കരുതുന്ന ധാന്യം, നെയ്യ്, പശു, കുതിര, സോമം മുതലായവയെ അഗ്‌നനിക്കും കൊടുക്കുന്നു.

യജിക്കപ്പെട്ടതെല്ലാം ചാരമായിമാറുന്നു. എരിയിച്ച ദ്രവ്യങ്ങളുടെയെല്ലാം സൂക്ഷ്മരൂപത്തിലുള്ള മൂല്യം ഉപാസനാദേവതകള്‍ സ്വീകരിച്ചു എന്ന കൃതകൃത്യതയോടെ കൃത്യം അവസാനിക്കുന്നു. ഫലം ഇച്ഛിച്ചുകൊണ്ടുള്ളതാണ് വൈദികയജ്ഞം.

അധികാരികള്‍ക്കോ പണക്കാര്‍ക്കോവേണ്ടി നടത്തുന്ന ഒരു കരാര്‍ജോലിയാണ് മിക്കപ്പോഴും അത്. പ്രപഞ്ചത്തിന്റെ ആത്മാവുമായുള്ള ഏകീഭാവം അതില്‍ ഉദ്ദേശിക്കുന്നേ ഇല്ല. അതുകൊണ്ട് ഇത്തരം യാഗയജ്ഞങ്ങളല്ല ഗീത ഉദ്ദേശിക്കുന്നത്. ബ്രഹ്മമെന്നാണ് യജ്ഞശബ്ദത്തിന് ഇവിടെ അര്‍ഥം എന്നുകൂടി ഓര്‍ക്കുക. എല്ലാ കര്‍മവും യജ്ഞമായിരിക്കണം എന്നും അതെല്ലാം പരമമായ ഏകത്വഭാവനയോടെ ആയിരിക്കണമെന്നുമാണ് ഗീത നിര്‍ദേശിക്കുന്ന തിരുത്തല്‍.
(തുടരും.....)