Sunday, 28 June 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"

ശ്ളോകം തുടങ്ങുന്നതിനു മുന്പായി പറയട്ടെ:-

അര്‍ജ്ജുനന്‍ തന്മയത്വത്തോടെ അവന്‍റെ ആഗ്രഹം സരസമായി ഭഗവാന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. അര്‍ജ്ജുനന്‍റെ ചാതുര്യമേറിയ വാക്കുകള്‍ ഭഗവാന്‍റെ ഹൃദയത്തെ പൂര്‍ണ്ണമായി വശീകരിച്ചു. അദ്ദേഹം തന്‍റെ വിശ്വരൂപം അര്‍ജ്ജുനന് വെളിവാക്കിക്കൊടുത്തു. തന്‍റെ കിടാവിനെ കാണുമ്പോള്‍ത്തന്നെ പശു സ്നേഹം ചുരത്തും. അതു തന്‍റെ മുല കുടിക്കുമ്പോള്‍ ഇഷ്ടംപോലെ പാലും ചുരത്തിക്കൊടുക്കും.

സര്‍വത്ര പ്രകടമായ ഈശ്വരസാന്നിധ്യം എളുപ്പത്തില്‍ കാണാന്‍ എവിടെ നോക്കിയാലും കാണാമെന്നും എണ്ണിയാല്‍ തീരില്ലെന്നും അടിവരയിട്ടു പറഞ്ഞിട്ട് മറ്റൊന്നുകൂടി അവസാനം സൂചിപ്പിച്ചു: എന്തിനിങ്ങനെ അങ്ങുമിങ്ങും തപ്പി പല തരത്തില്‍ അന്വേഷിക്കുന്നു, എന്റെ ഒരംശത്തെ പ്രപഞ്ചത്തി നൊട്ടാകെ ആധാരമാക്കി ഞാന്‍ സ്ഥിതി ചെയ്യുന്നു എന്നറിയുക.

ഈശ്വരസാന്നിധ്യം ഇങ്ങനെ പലതിലും കാണാമെങ്കില്‍ അതില്‍ ഏതിലാണ് കൂടുതല്‍ ഉള്ളതെന്ന അബദ്ധച്ചോദ്യം സ്വാഭാവികമാണ്. അതിനുള്ള ഉത്തരത്തെച്ചൊല്ലിയുള്ള ഭിന്നതകള്‍ രാഗദ്വേഷങ്ങളും തര്‍ക്കങ്ങളും ഉളവാക്കാം. അതില്‍നിന്ന് മോചനം കിട്ടാനുള്ള വഴി ഏകവും സര്‍വഗതവും നിത്യവും സ്ഥിരവുമായ പരംപൊരുളിനെ വേണ്ടപോലെ അറിയുകയാണ്.

ഈ മനഃസ്ഥിതിയെയാണ് ഈ അധ്യായത്തിന്റെ തുടക്കത്തില്‍ അര്‍ജുനന്‍ പ്രതിനിധീകരിക്കുന്നത്.

ഗുരുമുഖത്തുനിന്ന് കേള്‍ക്കേണ്ടതെല്ലാം കേട്ടു, കേട്ടതെല്ലാം ശരിയെന്ന് നിശ്ചയവുമായി. ഇനി വേണ്ടത് ആ ശരിയുടെ കണ്ടറിവാണ്. വ്യക്തിയിലെ ജീവന് അഥവാ ജീവാത്മാവിന് 'വിശ്വന്‍' എന്നാണ് വേദാന്തത്തില്‍ പേര്. പ്രപഞ്ചജീവന് 'വിരാട്' എന്നും പറയുന്നു. വിശ്വന്‍ വിരാടിനെ ദര്‍ശിക്കുന്നതാണ് വിശ്വരൂപദര്‍ശനം.

ദ്വന്ദ്വമോഹങ്ങളുടെ സമീകരണത്തിലൂടെ ശുദ്ധബോധത്തില്‍ നിലയുറപ്പിക്കുമ്പോള്‍ ഈ ഒരുമ കൈവരിക്കാം. ധ്യാനയോഗത്തിന്റെ പടവുകള്‍ കയറി ഈ നിലയിലെത്താം. അപ്പോഴും പക്ഷേ, അതീന്ദ്രിയമായ ആ ദര്‍ശനം ബുദ്ധിക്ക് ഗ്രാഹ്യമായ രീതിയിലേ പറ്റൂ. എന്നു വെച്ചാല്‍, ബുദ്ധി ഏത് കാര്യത്തിന്റെ സ്ഥലകാലാന്തരഭാവം കാണണമെന്നാഗ്രഹിക്കു ന്നുവോ അതേ കാണൂ. അതായത്, ചിത്രം പൂര്‍ത്തിയാവില്ല. പൂര്‍ത്തിയാവുന്നത് ലയത്തോടെയാണ്. കാഴ്ചക്കാരനും കാഴ്ചയും വേറെയല്ലാത്തതിനാല്‍ 'കാഴ്ച'യേ ഇല്ലാതെയുമാവുന്നു. അതായത്, ഈ വിശ്വരൂപദര്‍ശനവും സാധകന്റെ തീര്‍ഥയാത്രയിലെ ഒരു വഴിയമ്പലം മാത്രം.

ഗീതയിലെ മറ്റ് അധ്യായങ്ങളെ എന്നപോലെ, മൂന്ന് വ്യത്യസ്ത തലങ്ങളില്‍ വിശ്വരൂപദര്‍ശനയോഗമെന്ന ഈ അധ്യായത്തെയും വായിക്കാം. അര്‍ജുനനെയും കൃഷ്ണനെയും വെവ്വേറെ ക്ഷേത്രങ്ങളായി കണ്ടാല്‍ ('ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ' 13, 1 - അര്‍ജുനാ, ഈ ശരീരം ക്ഷേത്രമെന്ന് അറിയപ്പെടുന്നു) ഒരാള്‍ മറ്റേയാള്‍ക്ക് പ്രപഞ്ചചിത്രം സവിസ്തരം കാണിച്ചുകൊടുക്കുന്നു എന്ന സാമാന്യാര്‍ഥം കിട്ടും. ഒരു സുഹൃത്തിനെ ബോധവത്കരിക്കുന്നു എന്നു തുടങ്ങി, ഈശ്വരാവതാരമായ കൃഷ്ണന്‍ തന്റെ തനിരൂപം പരമഭക്തനായ അര്‍ജുനന് കാണിച്ചുകൊടുക്കുന്നു

ശ്ളോകം 1

അര്‍ജ്ജുന ഉവാച:

മദനുഗ്രഹായ പരമം
ഗുഹ്യമദ്ധ്യാത്മസംജ്ഞിതം
യത്ത്വയോക്തം വചസ്തേന
മോഹോƒയം വിഗതോ മമ.

അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ കരുണാമയനായ ഭഗവാനേ, വാക്കുകള്‍ക്കു വിശദീകരിക്കാന്‍ കഴിയാത്ത പരമസത്യത്തെ അങ്ങ് എനിക്കു വെളിവാക്കിത്തന്നു.

പഞ്ചഭൂതങ്ങള്‍ ബ്രഹ്മത്തില്‍ അലിഞ്ഞുചേരുകയും ആത്മാവിന്‍റെയും പ്രകൃതിയുടെയും യാതൊരു ലാഞഛനംപോലുമില്ലാതെ അങ്ങയില്‍ ലയിക്കുകയും ചെയ്തു കഴിയുമ്പോള്‍ അങ്ങ് മാത്രം അവശേഷിക്കുന്നു.

നിമിഷനേരംകൊണ്ട് ആത്മജ്ഞാനത്തെ പ്പറ്റിയുളള അറിവ് അങ്ങ് എനിക്കു പ്രദാനം ചെയ്തു. ഇതിനുവേണ്ടിയല്ലെ പരമശിവന്‍പോലും സര്‍വ്വസൗഭാഗ്യങ്ങളും സംത്യജിച്ച് കൊടും തപസ്വിയായിത്തീര്‍ന്നത്?

ഹിരണ്യാക്ഷന്‍ ഭൂമിയെ അപഹരിച്ച് തന്‍റെ കക്ഷത്തിലൊതുക്കി സമുദ്രത്തിന്‍റെ അടിയില്‍ ഒളപ്പിച്ചതുപോലെ, വഴിപിഴച്ച എന്‍റെ മര്‍ക്കടമുഷ്ടി എന്‍റെ ബുദ്ധിയെ അപഹരിച്ച് അജ്ഞതയുടെ അഗാധഗര്‍ത്തത്തില്‍ തളളിയിട്ടു. അങ്ങയുടെ പ്രഭാവംകൊണ്ടാണ് എന്‍റെ ബുദ്ധി എനിക്കു തിരികെ ലഭിച്ചത്.

തുടരും..)

No comments:

Post a Comment