Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 53

നാഹം വേദൈര്‍ന തപസാ
ന ദാനേന ന ചേജ്യയാ
ശക്യ ഏവം വിധോ ദ്രഷ്ടും
ദൃഷ്ടവാനസി മാം യഥാ

എപ്രകാരം വിശ്വരൂപനായ എന്നെ നീ കണ്ടുവോ, ആ വിധം എന്നെ കാണുവാന്‍ വേദാദ്ധ്യയനം, തപസ്സ്, ദാനം, യജ്ഞം ഇവകൊണ്ടൊന്നും സാദ്ധ്യമല്ല.

അല്ലയോ അര്‍ജ്ജുനാ, ഈ ദര്‍ശനത്തിലേക്കു നയിക്കുന്ന പാതകള്‍ കണ്ടുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നിഷ്ഫലമാണെന്നറിയുക. ഇക്കാരണത്താലാണ് നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും നിരാശയോടെ പിന്‍വാങ്ങിയത്. അല്ലയോ വില്ലാളിവീരാ, കൊടിയ തപശ്ചര്യകള്‍ക്കുപോലും ഇതിന്‍റെ മുന്നിലെത്താനുള്ള അവസരം ലഭിച്ചിട്ടില്ല. യജ്ഞങ്ങള്‍കൊണ്ടോ ദാനകര്‍മ്മങ്ങള്‍കൊണ്ടോ ഇതിന്‍റെ ഒരു നേരിയ ദൃശ്യംപോലും ഒരുവന് ലഭിക്കുകയില്ല.

വേദപദത്തെ വൈദികസംസ്‌കാരത്തിന്റെ അടിത്തറയായ പാഠങ്ങളെന്നോ അറിവ് എന്ന പൊതുവായ അര്‍ഥത്തിലോ എടുക്കാം. അനുഭവജ്ഞാനമല്ലാത്ത അറിവുകൊണ്ട് ആത്മസ്വരൂപദര്‍ശനം സാധ്യമല്ല. അഥവാ, ഋഗ്വേദാദികള്‍ കമ്പോടുകമ്പ് പഠിക്കുന്നതുകൊണ്ടും പറ്റില്ല. ദേവപ്രീതിക്ക് യജ്ഞം നടത്തിയാലൊന്നും ഈ കാര്യം നടപ്പില്ലെന്നും എന്തുകൊണ്ടെന്നും മുന്‍ പദ്യത്തില്‍ വിശദീകരിച്ചു.

ദാനം ചെയ്ത് പുണ്യം നേടിയിട്ടോ ശരീരത്തെ പീഡിപ്പിച്ച് തപസ്സു ചെയ്തിട്ടോ പ്രയോജനമില്ലെന്നും നേരത്തേ പ്രസ്താവിച്ചു.

അര്‍ജുനന്‍ വേദം പഠിച്ചോ തപസ്സു ചെയേ്താ ദാനം കൊടുത്തോ യജ്ഞം നടത്തിയോ അല്ല ഈ ദര്‍ശനത്തിന് അര്‍ഹനായത്. പിന്നെ എന്തായിരുന്നു അര്‍ജുനന്റെ യോഗ്യത?

ഈ ദര്‍ശനം ലഭിക്കുന്നതിന് ഒരേ ഒരു വഴിമാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കുക.

ഭക്തിനിര്‍ഭരമായ പ്രേമത്തില്‍ ആസക്തമായ ഒരു ഹൃദയത്തിനുമേത്രമേ സത്യദര്‍ശനത്തിലേക്കു സുനിശ്ചിതമായി നയിക്കാന്‍ സാധിക്കുകയുള്ളൂ.

(തുടരും..)

No comments:

Post a Comment