Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 28 & 29

യഥാ നദീനാം ബഹവോƒമ്ബുവേഗാഃ
സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാ
വിശന്തി വക്ത്രാണ്യഭിവിജ്വലന്തി

പലഭാഗത്തുനിന്നും ഒഴുകിവരുന്ന നദികളുടെ ജലപ്രവാഹങ്ങള്‍ എപ്രകാരം സമുദ്രത്തെത്തന്നെ അഭിമുഖീകരിച്ച് ഒഴുകിച്ചെല്ലുന്നുവോ അപ്രകാരം ഈ മാനവ വീരന്മാര്‍ കത്തിജ്വലിക്കുന്ന അങ്ങയുടെ വദനങ്ങളിലേക്ക് കടന്നു മറയുന്നു.

വലിയ നദികള്‍ സമുദ്രത്തെ അഭിമുഖമാക്കി ഒഴുകുന്നതുപോലെ പ്രപഞ്ചം മുഴുവനും എല്ലാ ഭാഗത്തുനിന്നും വിശ്വരൂപനായ അങ്ങയുടെ വദനങ്ങളിലേക്ക് ഒഴുകിവരുന്നു. ജീവിതത്തിന്‍റെ പാതയില്‍ക്കൂടി സഞ്ചരിക്കുന്ന സൃഷ്ടിജാലങ്ങളുടെ സമൂഹങ്ങള്‍ ദിനരാത്രങ്ങളുടെ ഏണിപ്പടികള്‍ കയറി ഈ വദന ഗഹ്വരങ്ങളില്‍ പ്രവേശിച്ച് അവരുടെ യാത്ര അവസാനിപ്പിക്കുന്നു.

ശ്ളോകം 29
യഥാ പ്രദീപ്തം ജ്വലനം പതംഗാഃ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാഃ
തപാവി വക്ത്രാണി സമൃദ്ധവേഗാഃ

ഈയാംപാറ്റകള്‍ അതിവേഗത്തില്‍ ആളിക്കത്തുന്ന തീയില്‍ ചാവാനായിട്ട് ചെന്നുചാടുന്നത് എപ്രകാരമാണോ അപ്രകാരം തന്നെയാണ് ഈ ലോകരും ചാവാനായിട്ട് അതിവേഗത്തില്‍ അങ്ങയുടെ വക്ത്രങ്ങളില്‍ വന്നുവീഴുന്നത്.

ആളിക്കത്തുന്ന പര്‍വ്വതങ്ങളുടെ താഴ്വാരത്തിലേക്ക് ഈയാംപാറ്റകള്‍ കൂട്ടമായി വന്നുപതിക്കുന്നതുപോലെ, ഈ മനുഷ്യരെല്ലാം അങ്ങയുടെ വായിലേക്ക് പതിക്കുന്നു. ഈ വായില്‍ പതിക്കുന്ന എന്തും ചുട്ടുപഴുത്ത ഇരുമ്പില്‍ വീഴുന്ന ജലകണങ്ങള്‍ പോലെ നിശ്ശേഷം നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു.

എന്റെ കൂടപ്പിറപ്പുകളായ വേണ്ടാവികാരങ്ങളെ, അവ എന്റെ ആത്മസ്വരൂപപ്രാപ്തിക്ക് തടസ്സമായി നില്‍ക്കുന്നതിനാല്‍, ഇല്ലായ്മ ചെയ്യേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ഞാനെന്ന സൃഷ്ടിയുടെ ഉദ്ദേശ്യമാണ് ആ ക്രിയ. അതു ഞാന്‍ ചെയ്യുമ്പോള്‍ ഞാനൊരു ഉപകരണം മാത്രമാണ്. പ്രകൃതിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനു പിന്നിലെ ചോദന പരംപൊരുളുമാണ്.

അര്‍ജുനനെ (നമ്മെയും) വിഷാദയോഗങ്ങളിലൂടെ ഈ വിഷമാവസ്ഥ യിലെത്തിക്കുകയും നമുക്കതില്‍നിന്നു മാത്രമല്ല എല്ലാ പാരതന്ത്ര്യങ്ങളില്‍നിന്നും ഗീതയെന്ന ഈ അറിവിലൂടെ മോചനം നല്‍കുകയും ചെയ്യുന്നതും പരംപൊരുള്‍തന്നെ. വഴിയും എത്തേണ്ടിടവും വഴിനടക്കാരനും എല്ലാം ഒന്നുതന്നെ.

(തുടരും..)

No comments:

Post a Comment