ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 47
ശ്ളോകം 47
ശ്രീ ഭഗവാന്‍ ഉവാച:
മയാ പ്രസന്നേന തവാര്‍ജ്ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാല്‍
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം
മയാ പ്രസന്നേന തവാര്‍ജ്ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാല്‍
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം
അല്ലയോ അര്‍ജ്ജുന, ഈ വിശിഷ്ടമായ ഈശ്വരരൂപം
നിന്നില്‍ പ്രസന്നനായ ഞാന്‍ സ്വന്തം യോഗശക്തിയാല്‍ നിനക്കു കാണിച്ചു തന്നു.
തേജോമയവും പ്രപഞ്ചാകാരം കൈകൊണ്ടതും അനന്തവും പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ആരംഭവുമായ
ഈ രൂപം നീയൊഴിച്ച് മറ്റാരും മുമ്പ് കണ്ടിട്ടുള്ളതേയല്ല.
അര്‍ജ്ജുനന്‍റെ വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ട ഭഗവാന്‍
പറഞ്ഞു:
ഞാന്‍ നിന്നെപ്പോലെ വിവേക ശൂന്യനായ ഒരാളെ മുമ്പ്
കണ്ടിട്ടേയില്ല. അതുല്യ മാഹാത്മ്യത്തോടുകൂടിയ ഒരപൂര്‍വ്വ ദൃശ്യമാണ് നീ ദര്‍ശിച്ചത്.
എന്നിട്ടും നിനക്ക് ആനന്ദ പാരവശ്യംകൊണ്ട് തുള്ളിച്ചാടാന്‍ കഴിയുന്നില്ല. അതിനു
പകരം ഭയംകൊണ്ട് ഒരു താന്തോന്നിയെപ്പോലെ നീ സംസാരിക്കുന്നുവെന്ന് നീ അറിയുന്നില്ല.
ഞാന്‍ ഒരു ഭക്തനില്‍ പ്രസാദിച്ചാല്‍ അവന്‍റെ ബാഹ്യമായ
ശ്രേയസ്സിനാവശ്യമായ തെല്ലാം ധാരാളമായി ദാനം ചെയ്യാറുണ്ട്. എന്നാല്‍ എന്‍റെ
ആത്മരഹസ്യത്തിന്‍റെ പരമമായ ദാനം സ്വീകരിക്കത്തക്കവണ്ണമുള്ള യഥാര്‍ത്ഥ ഭക്തന്മാര്‍
എത്രയോ വിരളമാണ്. നിനക്കുവേണ്ടി പ്രപഞ്ചത്തിലെ സത്തും അസത്തുമായ എല്ലാറ്റിനേയും
ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ വിശ്വരൂപം പ്രകടിപ്പിച്ചു. നിന്‍റെ ഭക്തിനിര്‍ഭരമായ
പ്രേമം എന്നെ എത്രമാത്രം വശീകരിച്ചുവെന്ന് എനിക്കറിഞ്ഞു കൂട. ഏതായാലും അതിന്‍റെ
ഫലമായി നിന്‍റെ ആഗ്രഹനിവൃത്തിവരുത്താന്‍, നിലനില്‍പ്പിന്‍റെ
അജ്ഞേയമായ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്‍റെ പൊരുള്‍ ഞാന്‍ ലോകത്തിനു മുമ്പില്‍
വെളിവാക്കി.
എന്‍റെ ഈ രൂപം മായയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന
പരിധിക്കുമപ്പുറത്താണ്. ഇതില്‍ നിന്ന് കൃഷ്ണനും മറ്റവതാരങ്ങളും രൂപംകൊണ്ടു. ഇതില്‍
ജ്ഞാനത്തിന്‍റെ പ്രകാശം നിറഞ്ഞിരിക്കുന്നു. ഇതു സര്‍വ്വവ്യാപകമാണ്; അനാദിയാണ്; അവ്യയമാണ്; അനന്തമാണ്; പ്രപഞ്ചത്തിന്‍റെ
സുസ്ഥിരമായ അടിത്തറയാണ്. അല്ലയോ അര്‍ജ്ജുനാ, നീയല്ലാതെ മറ്റാരും ഇത്
ഇതിനുമുമ്പ് ദര്‍ശിച്ചിട്ടില്ല. ഇതിനെപ്പറ്റി ആരും കേട്ടിട്ടില്ല. ബാഹ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട്
ഇതിനെ ആര്‍ക്കും കൈവരിക്കാനും കഴിയില്ല.
ധ്യാനയോഗത്തെ സംബന്ധിക്കുന്ന രണ്ട് രഹസ്യങ്ങള്‍ ഈ
പദ്യത്തിലുണ്ട്. ഒന്ന്, ഓരോ
ആളും ധ്യാനിച്ചെത്തുന്ന ദര്‍ശനം വെവ്വേറെ ആയിരിക്കുമെന്ന മുന്നറിയിപ്പ്.
ഓരോ ജീവനിലെയും വാസനകളാണ് ആ ദര്‍ശനത്തെ
രൂപപ്പെടുത്തുന്നത്. പ്രതിജനഭിന്നമാണ് ഈ വാസനാസഞ്ചയം. ജീവപരിണാമത്തിലെ
ബഹുസ്വരതയുടെ ഫലംകൂടിയാണ് ഈ വൈജാത്യം. പേര് ഒന്നുതന്നെയെന്നാലും, ഓരോ അടുക്കളയിലെയും
സാമ്പാറിന് ഓരോ സ്വാദാണെന്ന കാര്യം അനുഭവമല്ലേ? അതിനാല്‍, ഒരാള്‍ ഉണ്ടാക്കിയെടുത്ത
കാഴ്ച കിട്ടാന്‍ മറ്റൊരാള്‍ ശ്രമിച്ചിട്ട് പ്രയോജനമില്ല. അവനവന് കിട്ടുന്നത്
പ്രത്യേകമായിരിക്കും. ഒരാള്‍ക്കു ലഭിക്കുന്ന ധ്യാനാനുഭവം അയാള്‍ക്ക്
മാത്രമുള്ളതാണ്. വാസ്തവത്തില്‍ അരൂപിയാണല്ലോ ഈശ്വരന്‍.
രണ്ടാമത്തെ രഹസ്യം പരമാത്മകാരുണ്യത്തെക്കുറിച്ചുള്ളതാണ്.
ധ്യാനവിജയം ഈ പ്രസാദത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. യോഗം എന്നത് ഒരു ചേര്‍ച്ചയാണല്ലോ.
തമ്മില്‍ ചേരുന്ന രണ്ടും സന്നദ്ധമാകാതെ ആ ചേര്‍ച്ച നടക്കില്ല. പശു ചുരത്തിയാലല്ലേ
പാല്‍ കറക്കാനാവൂ? അതിനല്പം
ശുശ്രൂഷ വേണം. പരമാത്മാവിനെ പ്രീണിപ്പിക്കാനാവില്ല എന്നിരിക്കെ ആര്‍ക്കാണ് ഈ
ശുശ്രൂഷ വേണ്ടത്?
അവനവനിലെ ആത്മചൈതന്യത്തിനുതന്നെ. അതിനെ ഉണര്‍ത്തി
പരമാത്മസ്വരൂപ ത്തോടുള്ള സ്‌നേഹവിശ്വാസങ്ങള്‍കൊണ്ട് സജ്ജമാക്കണം. അത്
പ്രസാദിച്ചാല്‍ യോഗം സാധിക്കും. കാരണം, അതുതന്നെയാണ് ഇതും!
അവനവനിലെ ആത്മചൈതന്യം സജ്ജമായിക്കിട്ടിയാലത്തെ ഭാവത്തെയാണ്
ഭക്തി എന്നു പറയുന്നത്. അതിന്റെ സര്‍വപ്രകാരേണയുള്ള പ്രാധാന്യത്തെക്കുറിച്ചാണ്
അടുത്ത ശ്ലോകം.
(തുടരും..)
No comments:
Post a Comment