Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 37

വൃഷ്ണീനാം വാസുദേവാƒസ്മി
പാണ്ഡവാനാം ധന‍ഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ
കവീനാമുശനാ കവിഃ

വൃഷ്ണികളില്‍ ശ്രീകൃഷ്ണനും പാണ്ഡവരില്‍ അര്‍ജ്ജുനനും മുനിമാരില്‍ വ്യാസനും കവികളില്‍ ശുക്രന്‍ എന്ന കവിയും ഞാനാണ്.

താനാരാണെന്ന് നന്നായി അനുഭവബോധ്യമുള്ള ജീവന്‍മുക്തനാണ് വാസുദേവന്‍. അങ്ങനെയൊരാള്‍ വൃഷ്ണികളുടെ വംശത്തില്‍ അന്നേവരെ ഉണ്ടായിട്ടില്ല. (യാദവരില്‍ ആദ്യനായ യദുവിന്റെ മകനാണ് വൃഷ്ണി. അതിനാല്‍ യാദവരെ വൃഷ്ണികള്‍ എന്നുകൂടി പറയുന്നു. യാദവനായ വസുദേവരുടെ മകനായതിനാല്‍ വാസുദേവന്‍.) പഞ്ചപാണ്ഡവരില്‍ ഗീതോപദേശത്തിന് പാത്രമാകുന്നത് അര്‍ജുനന്‍ മാത്രമാണ്. തേജസ്സ്, നിശ്ചയദാര്‍ഢ്യം, പോരിമ, ലക്ഷ്യബോധം എന്നിവയില്‍ അഗ്രഗണ്യനാണ് ധനഞ്ജയന്‍. (ധനത്തെ ജയിച്ചവന്‍ എന്ന് അര്‍ഥം.) 'ഞാന്‍ അതാകുന്നു' എന്ന അനുഭവമുള്ള ഗുരു 'ഞാന്‍ നീയാകുന്നു' എന്നു പറയുന്നത് 'നീ അതാകുന്നു' (തത്ത്വമസി)എന്നറിയിക്കലാണ്.

''മുനികളില്‍ വ്യാസന്‍ ഞാനാ''ണെന്നു പറയുന്നത് വ്യാസന്‍തന്നെയെന്നിരിക്കെ, മുനികള്‍ എന്നതിന് മനനം ചെയ്യുന്നവര്‍ എന്നും വ്യാസന്‍ എന്നതിന് വിസ്തരിക്കുന്നവന്‍ എന്നും അര്‍ഥം പറഞ്ഞാലേ ചേരൂ. സൂത്രരൂപത്തിലുള്ള അറിവുകളെ വിസ്തരിച്ച് ജനസാമാന്യത്തിന് പാകപ്പെടുത്തിക്കൊടുക്കുന്നത് ഐശ്വരീയമാണ്. ആ സേവനം ചെയ്യാനുള്ള പ്രേരണയും അതു ചെയ്യുന്ന ആളും ഞാന്‍തന്നെ. (''അതു ചെയ്യുന്നവരില്‍ ഒരാളായ എനിക്കും അങ്ങുതന്നെ ആയിത്തീരാന്‍ കഴിയണേ!'' എന്ന പ്രാര്‍ഥന ഗീതാകാരന്റെ ഈ പ്രസ്താവത്തില്‍ കാണാം.)
അസുരന്മാര്‍ക്ക് ശ്രേയസ്സാഗ്രഹിക്കുന്നവന്‍ ഉശനസ്സ്. അസുരഗുരുവായ ശുക്രമഹര്‍ഷി. ഋഗ്വേദത്തില്‍ ശുക്രനെ കവി എന്നു വിളിച്ചു കാണുന്നു. കാലംകൊണ്ട് മറവില്‍ പോയ ഒരറിവിനെ ആസ്പദിച്ചാവാം ഈ പ്രസ്താവം. മന്ത്രങ്ങള്‍ അഥവാ സത്യപ്രസ്താവങ്ങള്‍ കണ്ടെടുക്കുന്നവനാണ് കവി. ശുക്രമഹര്‍ഷി കണ്ടെടുത്ത മന്ത്രങ്ങള്‍ ഏതെല്ലാമെന്ന് നിശ്ചയമില്ല. ഒരുപാട് കണ്ടെടുത്തു കാണണം. ആര്‍ കണ്ടെടുത്ത അറിവ് പിന്നീട് ആരെടുത്തു എന്നും തിട്ടമില്ല. ദൈത്യന്മാര്‍ എന്ന പില്‍ക്കാലസങ്കല്പത്തിന് ആസ്പദമായി ഒരു യഥാര്‍ഥജനതതി ഉണ്ടായിരുന്നില്ല എന്നോ അവര്‍ അറിവിന്റെ കാര്യത്തില്‍ മുന്നേറിയവരായിരുന്നില്ലെന്നോ പറയാനും പറ്റില്ല. ക്രാന്തദര്‍ശി എന്നാണ് കവി എന്ന പദത്തിന് അര്‍ഥം. ഏറെ മുന്നിലേക്ക് കാണുന്ന ആള്‍ കാണുന്നത് പരമാത്മചൈതന്യത്തെയാകാനേ തരമുള്ളുവല്ലോ. അതിനാല്‍, മറ്റുള്ള കവികളേക്കാള്‍ ഏറെ ദൂരക്കാഴ്ചയുള്ള ഉശനസ്സ് ഞാന്‍തന്നെ.

തുടരും..)

No comments:

Post a Comment