Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 19

അനാദിമദ്ധ്യാന്തമനന്തവീര്യം
അനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വം ദീപ്തഹുതാശവക്ത്രം
സ്വതേജസാ വിശ്വമിദം തപന്തം.

ആദിമദ്ധ്യാന്തരഹിതനും അതിരറ്റ പ്രഭാവത്തോടുകൂടിയവനും എണ്ണമറ്റ കൈകളോടുകൂടിയവനും ചന്ദ്രസൂര്യന്മാരാകുന്ന കണ്ണുകളോടുകൂടിയവനും ജ്വലിക്കുന്ന അഗ്നിയാകുന്ന വായോടു കൂടിയവനും ഈ ജഗത്തിനെ തേജസ്സുകൊണ്ടു തപിപ്പിച്ചുകൊണ്ടിരിക്കുന്നവനുമായി വിശ്വരൂപനായ അങ്ങയെ ഞാന്‍ കാണുന്നു.

അങ്ങയ്ക്ക് ആദിയോ മദ്ധ്യമോ അന്തമോ ഇല്ല. അങ്ങയുടെ പ്രഭാവം അളവറ്റതാണ്. അങ്ങയുടെ സഹസ്രകണക്കിലുള്ള കൈകളും കാലുകളും വിശ്വത്തിലാകെ വ്യാപരിച്ചിരിക്കുന്നു. സൂര്യചന്ദ്രന്മാര്‍ അങ്ങയുടെ നേത്രങ്ങളാണ്. അവയില്‍ക്കൂടി അങ്ങ് കാരുണ്യവും കോപവും ചൊരിയുന്നു. ഒന്നില്‍ക്കൂടി കോപകലുഷിതമായ നോട്ടംകൊണ്ട് ഒരുവനെ ശിഷിക്കുമ്പോള്‍ മറ്റേതിലൂടെ ദയാപുരസ്സരമായ കടാക്ഷത്താല്‍ ഒരുവനെ പരിപാലിക്കുന്നു.

എന്തെങ്കിലുമൊന്ന് കാണണമെങ്കില്‍ എവിടെയെങ്കിലും നിലയുറപ്പിച്ചേ പറ്റൂ. ഇന്ദ്രിയമനോബുദ്ധികളുടെ അനുഭവമണ്ഡലമായ വിശ്വമാണ് അര്‍ജുനന്റെ നിലപാടു തറ. ഈ വിശ്വത്തില്‍ പരംപൊരുളിന്റെ രണ്ട് മഹാപ്രഭാവങ്ങള്‍ അനുഭവവേദ്യമാണ്. ഒന്ന്, സൂര്യനായും ചന്ദ്രനായുമുള്ള പ്രകാശിക്കല്‍. ഇവയെ കണ്ണുകള്‍കൊണ്ട് നോക്കിക്കാണുന്നു എന്ന് ആലങ്കാരികമായി പറയാം. രണ്ട്, വിശ്വത്തെയാകെ പരംപൊരുള്‍ തപിപ്പിക്കുന്നു. അത് കടം വാങ്ങിയ തേജസ്സുകൊണ്ടല്ല, സ്വന്തമായ സംഭാവനയെന്ന നിലയ്ക്കാണ്. ജീവജാലങ്ങളെല്ലാം വാഴുന്നത് ഈ ഊഷ്മാവിന്റെ കെല്പിലാണ്. ഈ താപം ഭൂമിയിലോ സൗരമണ്ഡലത്തിലോ ലോക്കല്‍ ഗാലക്‌സിയിലോ മാത്രമല്ല കിട്ടുന്നത്. പ്രപഞ്ചത്തിലെങ്ങും ലഭ്യമാണ്.

അനാദിയും അളവറ്റതുമായ ഈ താപത്തിന്റെ ഒരു ചെറിയ സാമ്പിള്‍ നമുക്കിപ്പോള്‍ പരിചിതമാണ്. ഒരു മൈക്രൊ വേവ് ആന്‍റിന ആകാശത്തിന്റെ ഏതു ഭാഗത്തേക്ക് തിരിച്ചുവെച്ചാലും പ്രത്യേക അലനീളമുള്ള മൈക്രൊ വേവ് വികിരണം ലഭിക്കുന്നു. ഇത് പശ്ചാത്തല വികിരണം എന്നാണ് അറിയപ്പെടുന്നത്. ഈ വികിരണം പ്രപഞ്ചത്തിന്റെ മൊത്തം പശ്ചാത്തലതാപനില 2.725 കെല്‍വിന്‍ ആയി നിലനിര്‍ത്തുന്നു. കോബ് എന്ന ഉപഗ്രഹം ഈ വികിരണത്തെ പ്പറ്റി മാത്രം പഠിക്കാനായാണ് വിക്ഷേപിക്കപ്പെട്ടത്. അതില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനത്തിന് 2006-ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ജോണ്‍ സി മാത്തര്‍, ജോര്‍ജ് എഫ്. സ്മൂട്ട് എന്നിവര്‍ പങ്കിട്ടു. ഈ വികിരണം എവിടന്ന് വരുന്നെന്ന് പിടികിട്ടിയിട്ടില്ല.

(തുടരും..)

No comments:

Post a Comment