Sunday, 28 June 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-ശ്ളോകം 4


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-ശ്ളോകം 4

മന്യസേ യദി തച്ഛക്യം
മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര! തതോ മേ ത്വം
ദര്‍ശയാത്മാനമവ്യയം.

ഭഗവാനേ, ആ രൂപം കാണാന്‍ ഈയുളളവന് കഴിവുണ്ടെന്ന് അങ്ങ് കരുതുന്നുവെങ്കില്‍, യോഗബലംകൊണ്ട് ഏതു രൂപവും പ്രകടമാക്കാന്‍ കഴിവുളള അല്ലയോ ഈശ്വര, അവ്യയമായ ആ ആത്മസ്വരൂപത്തെ എനിക്കു കാട്ടിത്തന്നാലും.

അല്ലയോ കൃഷ്ണ! എനിക്കൊരു സംശയമുണ്ട്. വിശ്വരൂപം കാണുന്നതിനുളള യോഗ്യത എനിക്കുണ്ടോ? അത് എന്തുകൊണ്ട് എനിക്കറിയാന്‍ പാടില്ലെന്നു ചോദിച്ചാല്‍ ഒരു രോഗിക്ക് അവന്‍റെ രോഗമെന്തെന്ന് നിര്‍ണ്ണയിക്കാന്‍ പറ്റില്ലെന്ന്ഞാന്‍ മറുപടി പറയും.

അല്ലയോ ദേവ! ഒരുവന് ആഗ്രഹം അധികരിക്കുമ്പോള്‍ അവന്‍റെ കഴിവുകളെപ്പറ്റി അവന്‍ ബോധവാനല്ലാതായിത്തീരുന്നു. ദാഹിക്കുന്നവന് സമുദ്രജലംപോലും ദാഹത്തിനു തികയാതെ വരുമെന്നുതോന്നും. അതുപോലെ, അങ്ങയുടെ വിശ്വരൂപം കാണണമെന്നുളള അദമ്യമായ ആഗ്രഹത്തിന്‍റെ മതിഭ്രമത്തില്‍, എനിക്ക് അതിനുളള യോഗ്യതയെപ്പറ്റി ഞാന്‍ അന്ധനായിരിക്കുന്നു. ഒരു ശിശുവിന്‍റെ ശേഷി ശരിക്കും അതിന്‍റെ മാതാവിനുമാത്രം അറിയാവുന്നതുപോലെ, അങ്ങുതന്നെ എന്‍റെ ശേഷിയും അര്‍ഹതയും നിര്‍ണ്ണയിച്ച് എനിക്ക് വിശ്വരൂപദര്‍ശനം നല്‍കിയാലും. കൃഷ്ണാ, എനിക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രം ഇതു നല്‍കിയാല്‍ മതി. ഇല്ലെങ്കില്‍ നിരസിക്കാം.

ചകോരം ചന്ദ്രകിരണത്തില്‍ നിന്ന് അമൃത് നുകരുന്നു. എന്നാല്‍ ചന്ദ്രകിരണം മറ്റുളളവര്‍ക്കും നിഷേധിക്കപ്പെട്ടിട്ടില്ല. പക്ഷേ അന്ധനായ ഒരുവന്‍ ചന്ദ്രകിരണങ്ങള്‍ ആസ്വദിക്കുന്നത് എങ്ങനെയാണ്? അങ്ങയുടെ വിശ്വരൂപം വെളിവാക്കിത്തരുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് എപ്പോഴും ജ്ഞാനിക്കും അ‍ജ്ഞാനിക്കും വേണ്ടിയാണ് പുതിയ രൂപങ്ങള്‍ കൈക്കൊണ്ടിട്ടുളളത്.

കൃഷ്ണന്‍ അര്‍ജ്ജുനനാകുന്ന വസന്തത്തില്‍ വിഹരിക്കുന്ന പഞ്ചമം പാടുന്ന കുയിലായി. ആഹ്ലാദത്തിന്‍റെ ഊഞ്ഞാലിലാടിക്കൊണ്ട് ദയാമയനായ ദേവന്‍ പറഞ്ഞു:

അര്‍ജ്ജുനാ, അനന്തമായ എന്‍റെ എല്ലാ രൂപങ്ങളും കണ്ടുകൊളളുക.

അര്‍ജ്ജുനന്‍ ഭഗവാന്‍റെ വിശ്വരൂപം മാത്രമാണ് കാണാനാഗ്രഹിച്ചത്.എന്നാല്‍ ജഗത്തിന്‍റെ മുഴുവനും തന്‍റെ പ്രകടിതരൂപമായി അദ്ദേഹം അര്‍ജ്ജുനന് കാട്ടിക്കൊടുത്തു.

ഭഗവാന്‍ അനന്തബ്രഹ്മകടാഹമായി, വിശ്വരൂപമായി അര്‍ജ്ജുനന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം തന്‍റെ മനുഷ്യശരീരം വെടിഞ്ഞു. അര്‍ജ്ജുനന് തന്‍റെ വിശ്വരൂപം ദര്‍ശിക്കുന്നതിനുളള കഴിവുണ്ടോ എന്നൊന്നും ചിന്തിക്കാതെ, തടുത്തുനിര്‍ത്താനാവാത്ത ചിത്തഹര്‍ഷത്തോടെ ഭഗവാന്‍ പറഞ്ഞു: എന്‍റെ വിവിധ രൂപങ്ങള്‍ കണ്ടുകൊളളുക.

വിശ്വരൂപക്കാഴ്ച ഇവിടന്ന് ആരംഭിക്കുന്നു. തീര്‍ത്തും അസാധാരണമായ ഒരു ദര്‍ശനമാണ് ഇനി വരാന്‍ പോകുന്നത്. സമകാലികമായ അധ്യാത്മസംസ്‌കാരത്തെ പുനഃപ്രവചനം ചെയ്ത് പുതിയൊരു ദര്‍ശനം കാഴ്ചവെക്കുകയാണ് വ്യാസര്‍.

ഏതു മതത്തിലെയും പുരാണങ്ങളിലും മറ്റും കാണാവുന്ന ഏറെക്കുറെ ബാലിശമായ ഈശ്വരചിത്രീകരണങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇത്. പരംപൊരുളിന്റെ ദൈ്വതമറ്റ സ്വരൂപവര്‍ണനയാണ് ചുരുള്‍നിവരുന്നത്. ഈ അപൂര്‍വചിത്രം ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ഗീതാകാരന്‍ കണ്ട നാടകീയമാര്‍ഗം ഒരേസമയം ദീപ്തവും സുന്ദരവുമായിരിക്കുന്നു.

മൂല്യത്തിന്റെ പുനര്‍വിചാരവും പുനഃപ്രവചനവും ലളിതമനോഹരമായി നടക്കുന്നു.

തുടരും..)

No comments:

Post a Comment