Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 44

തസ്മാദ് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും

ആകയാല്‍ സ്തുത്യര്‍ഹനും രക്ഷിതാവുമായ അങ്ങയെ ദണ്ഡനമസ്കാരം ചെയ്ത് ഞാന്‍ പ്രസാദിപ്പിക്കുന്നു. പ്രസാദിക്കേണേ എന്നു പ്രാര്‍ത്ഥിക്കുന്നു. അച്ഛന്‍ മകന്‍റെയെന്നപോലെ, ഭര്‍ത്താവ് ഭാര്യയുടെയെന്നപോലെ അല്ലയോ ദേവാ, അങ്ങ് എന്‍റെ തെറ്റുകളും ക്ഷമിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ഇപ്രകാരം പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ ഭഗവാന്‍റെ മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്തു. അവന്‍റെ മനസ്സ് ഭഗവാനോടുള്ള ബഹുമാനാദരങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു.

അല്ലയോ ഭഗവാനേ, എന്നോട് കരുണ കാണിക്കേണമേ. എന്നെ എന്‍റെ ദുഷ്കൃതങ്ങളുടെ വാരിധിയില്‍ നിന്നു കരകയറ്റേണമേ. വിശ്വത്തിന്‍റെ മുഴുവന്‍ സുഹൃത്തായ അങ്ങയെ എന്‍റെ ബന്ധുവായിക്കരുതി വേണ്ടതരത്തിലുള്ള ആദരവ് കാണിച്ചില്ല. ദേവാധിദേവനായ അങ്ങയോട് ഞാന്‍ അഹങ്കാരത്തോടെ പെരുമാറി. പ്രകീര്‍ത്തിക്കപ്പെടേണ്ട അങ്ങ് എന്നോടുള്ള സ്നേഹാധിക്യം കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍വച്ച് എന്നെ സ്തുതിച്ചു. അതുകേട്ട് പ്രചോദിതനായ ഞാന്‍ കൂടുതല്‍ ആത്മപ്രശംസ നടത്തി. എന്‍റെ തെറ്റുകള്‍ അസംഖ്യമാണ്. എന്നിട്ടും എങ്ങനെയാണ് എന്നെ രക്ഷിക്കണമെന്ന് അങ്ങയോടു പറയുന്നത്.

ഒരച്ഛന്‍ ആനന്ദമോ ആതങ്കമോ കൂടാതെ തന്‍റെ മകന്‍റെ പിഴകളെ പൊറുക്കുന്ന തുപോലെ അങ്ങ് എന്‍റെ അപരാധങ്ങളെ ക്ഷമിക്കണമെന്ന് ഞാന്‍ അപേക്ഷി ക്കുന്നു.

ഒരുറ്റ തോഴനോട് എന്തും പറയാമെങ്കിലും ഞങ്ങള്‍ അങ്ങയെക്കൊണ്ട് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ വരെ കഴുകിച്ചു. ഞങ്ങള്‍ അങ്ങയോട് കാണിച്ച അനാദരവുകള്‍ അങ്ങു ക്ഷമിക്കണം. ഒരുവന്‍ തന്‍റെ ആത്മസുഹൃത്തിനെ കാണുമ്പോള്‍ തന്‍റെ കഷ്ടപ്പാടുകളെപ്പറ്റി ഹൃദയം തുറന്നു സംസാരിക്കും. എല്ലാം ഭര്‍ത്താവില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വസ്തയായ ഒരു ഭാര്യക്ക് അവളുടെ ചിത്തവികാരങ്ങള്‍ അദ്ദേഹത്തില്‍നിന്നു മറച്ചുവയ്ക്കാന്‍ കഴിയുമോ? അതുപോലെ അങ്ങയുടെ മാപ്പിനായി ഞാന്‍ യാചിക്കുന്നു. എനിക്ക് ഒരു കാര്യംകൂടി അങ്ങയോട് പറയാനുണ്ട്.

അഹങ്കാരനാശം ധ്യാനത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. 'ഞാന്‍ ധ്യാനിക്കുന്നു' അഥവാ 'ഈ ധ്യാനിക്കുന്നത് ഞാനാകുന്നു' എന്നൊക്കെ കരുതി ധ്യാനത്തിനായി മുതിരാം, ഇരിക്കാം, ധ്യാനം തുടങ്ങാം. പക്ഷേ, മുന്നോട്ടു പോകണമെങ്കില്‍ ഈ 'ഞാന്‍' പിന്നോട്ടു പോകണം. എന്‍േറതായ എല്ലാം ധ്യാനവിഷയത്തില്‍ സമര്‍പ്പിച്ച്, പിന്നെ എന്നെത്തന്നെയും അര്‍പ്പിച്ച് താണു വണങ്ങി ഒതുങ്ങുന്ന ഭാവത്തില്‍ വേണം മനസ്സ്.

ആരോട് ചെയ്ത അപരാധത്തിനും ധ്യാനവിഷയത്തോട് ക്ഷമ ചോദിക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. അച്ഛനോടോ സുഹൃത്തിനോടോ പ്രിയപ്പെട്ട വരോടോ ആരോടു ചെയ്ത അപരാധമായാലും അത് ധ്യാനവിഷയത്തോടുതന്നെ ചെയ്ത അപരാധമായി കാണാവുന്നതാണ്.

ആത്മസ്വരൂപമാണ് ധ്യാനവിഷയമെങ്കില്‍ പ്രത്യേകിച്ചും സര്‍വപ്രപഞ്ചവും അതുതന്നെയാകയാല്‍ എന്തപരാധവും ക്ഷമിക്കാന്‍ അര്‍ഹമായ സ്ഥാനം അതുതന്നെ. ഏറ്റവും വലിയ കോടതിയായതിനാല്‍ അതിന് മാപ്പാക്കാന്‍ കഴിയാത്തതായി ഒരപരാധവും മൂവുലകിലുമില്ല.

(തുടരും..)

No comments:

Post a Comment