Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 38

ദണ്ഡോ ദമയതാമസ്മി
നീതിരസ്മി ജിഗീഷതാം
മൗനം ചൈവാസ്മി ഗുഹ്യാനാം
ജ്ഞാനം ജ്ഞാനവതാമഹം.

ഭരണാധിപന്മാരുടെ ശാസനാശക്തി ഞാനാണ്. വിജയം കൊതിക്കുന്നവരുടെ ധര്‍മ്മബോധം ഞാനാണ്. രഹസ്യങ്ങള്‍ക്കു മൗനംതന്നെയാണ് ഞാന്‍. ജ്ഞാനികളുടെ ജ്ഞാനവും ഞാന്‍തന്നെയാകുന്നു.

ഉറമ്പുമുതല്‍ ബ്രഹ്മദേവന്‍വരെ എല്ലാവരേയും ശാസിച്ചു നന്നാക്കുന്ന ദണ്ധകന്‍റെ കൈയില്‍ കാണുന്ന നിഷ്ഠുരമായ ചെങ്കോല്‍ ഞാനാണ്. നന്മതിന്മകളെ വിവേചിക്കുകയും കര്‍ത്തവ്യത്തേയും അറിവിനേയും കൂട്ടുപിടിക്കുകയും ചെയ്യുന്ന എല്ലാ ശാസ്ത്രങ്ങളിലേയും സദാചാരപരതത്ത്വം ഞാനാകുന്നു. ഏറ്റവും ഉന്നതമായ ഗൂഢതത്ത്വങ്ങളില്‍ ഞാന്‍ നിശ്ശബ്ദതയാണ്. മൗനംപാലിക്കുന്ന എന്‍റെ മുന്നില്‍ ബ്രഹ്മാവുപോലും നിരക്ഷര കുക്ഷിയായിത്തീരുന്നു. വിജ്ഞന്മാരില്‍ കാണുന്ന വിജ്ഞത്വം ഞാനാണെന്നറിയുക. ഇത്രയുമൊക്കെ മതി. എന്‍റെ വിഭൂതികളെപ്പറ്റി എത്രപറഞ്ഞാലും അവസാനിക്കുകയില്ല.

അധികാരത്തിന്റെയും അറിവിന്റെയും കാര്യങ്ങളാണ് ഈ പദ്യത്തില്‍ പറയുന്നത്. ഭരണാധികാരികളായാലും കുടുംബനാഥരായാലും ഗുരുനാഥരായാലും അവര്‍ക്ക് ചിലപ്പോള്‍ ശിക്ഷ നടപ്പാക്കേണ്ടിവരും. തങ്ങള്‍ക്ക് അതിനുള്ള അധികാരം ജന്മാര്‍ജിതമെന്നോ തങ്ങള്‍ സമ്പാദിച്ചതെന്നോ അവര്‍ക്കു തോന്നിയാല്‍ അനിഷ്ടഫലങ്ങളുണ്ടാകും. ചെങ്കോല്‍ മുതല്‍, ചൂരല്‍, ലാത്തി, ജലപീരങ്കി, തോക്ക്, അണുശക്തി എന്നിവ വരെ എല്ലാതും ഈശ്വരദത്തമെന്നോ ഈശ്വരന്‍തന്നെയെന്നോ അറിഞ്ഞാല്‍ ലോകഹിതം നടക്കും. മാത്രമല്ല, ഏതൊരാള്‍ക്കും തനിക്കു കിട്ടിയ ഏത് ശിക്ഷയെ ധ്യാനവിഷയമാക്കിയാലും പരംപൊരുളിനെ അറിയാനാവും!

ജയിക്കുന്നവരിലെ ധര്‍മബോധം ഞാനാകുന്നു. ഏത് പോരിനും നിദാനമായി ദൃഢവും സത്യവുമായ ഒരു നിലപാട് വേണം. കവര്‍ച്ചയിലും പിടിച്ചുപറിയിലും ഇതില്ല. അതിനാല്‍ അതിലൊന്നും ശരിയായ ജയമില്ല. എല്ലാവര്‍ക്കും നീതി എന്നു തോന്നുന്ന കാര്യത്തിനായുള്ള പോരിലേ ജയമുള്ളൂ. അതില്‍ ജീവന്‍ പോയാലുമത് തോല്‍വിയുമല്ല. ഈ നീതിബോധം ഈശ്വരീയമാണ്. മിണ്ടാതിരിക്കുന്നവനാണ് മുനി. മിണ്ടാതിരിക്കുന്നത് പക്ഷേ, അകത്താണ്. പുറത്തെ ലോകവുമായി അദ്ദേഹം ഇടപെടും, ആവശ്യമുള്ളതൊക്കെ പറയും, എഴുതും, പാടും. അപ്പോഴും തന്റെ ഉള്ളില്‍ ഒരു കടലും ഇരമ്പാതെ കാക്കും.

കാമക്രോധങ്ങള്‍ ഉള്ളില്‍ ചുരമാന്തുകയില്ല. ഉള്ളം ഉള്ളത്തോടുതന്നെ കലഹിക്കില്ല, കിട്ടാത്തതിനെ ഓര്‍ത്ത് കരയുകയോ കിട്ടിയതിന് നഷ്ടം വരുമെന്നോര്‍ത്ത് 'ശ്ശൂ!' എന്ന് സാങ്കല്പികമോഷ്ടാക്കളെ ആട്ടിയകറ്റിക്കൊണ്ടിരിക്കയോ, സുഖം നല്‍കാത്തതിന് അന്യരെ ശകാരിച്ചുകൊണ്ടിരിക്കയോ ഒന്നും ചെയ്യില്ല. പ്രശാന്തമായ ചിത്തം പരമാത്മസ്വരൂപത്തില്‍ ലയിച്ച് സുഖമായി ഇരിക്കും. പരമാത്മതത്ത്വം രാജഗുഹ്യമാണ് എന്ന് പറയുകയുണ്ടായല്ലോ. ആ പരമരഹസ്യത്തിന്റെ മുഖമുദ്ര മൗനമാണ്. അത് ആ പരമരഹസ്യംതന്നെയാണ്. ഈ രഹസ്യം അറിയാവുന്ന ആളാണ് ജ്ഞാനി. അതിനാല്‍ ജ്ഞാനിയുടെ ജ്ഞാനം എന്നതും ആ രഹസ്യംതന്നെയാണ്.
തുടരും..)

No comments:

Post a Comment