Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 17

കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സര്‍വ്വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുര്‍ന്നിരീക്ഷ്യം സമന്താദ്
ദീപ്താനലാര്‍ക്കദ്യുതിമപ്രേയം

കിരീടം, ചക്രം, ഗദ എന്നിവ ധരിച്ചവനായും തേജോമയനായും അഗ്നിയുടേയും സൂര്യന്‍റേയും കാന്തികള്‍ ഒരുമിച്ച് ചേര്‍ന്നവനായും തന്മൂലം നേരേ നോക്കിക്കാണാന്‍ അശക്യനായും സര്‍വ്വത്ര പ്രകാശിച്ചുകൊണ്ടിരിക്കുന്നവനായും അളക്കാന്‍ വയ്യാത്തവനായും വിശ്വരൂപനായ അങ്ങയെ നോക്കുന്നിടത്തെല്ലാം ഞാന്‍ കാണുന്നു.

അല്ലയോ ശ്രീഹരി, മുമ്പ് അങ്ങയുടെ ശിരസ്സിലുണ്ടായിരുന്ന അതേ കിരീടം തന്നെയല്ലേ ഇപ്പോഴും അങ്ങ് ധരിച്ചിരിക്കുന്നത്? പക്ഷേ ഇപ്പോള്‍ ഈ കിരീടത്തിന്‍റെ പ്രഭയും തിളക്കവും എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. അങ്ങയുടെ ഉയര്‍ത്തിപ്പിടിച്ച കൈയ്യില്‍ കാണുന്ന കറങ്ങുന്ന ചക്രത്തിന്‍റെ ദ്രുതഗതിയിലുള്ള ചലനത്തെ നിയന്ത്രിക്കുന്നതു കാണുമ്പോള്‍ , ഇത് അങ്ങയുടെ കൈയ്യില്‍ മുമ്പുണ്ടായിരുന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റേ കൈയ്യിലുള്ള ഗദയും അങ്ങ് മുമ്പ് ധരിച്ചിരുന്നതു തന്നെയാണ്. ആയുധമില്ലാത്ത അങ്ങയുടെ താഴ്ത്തിയ കരങ്ങളില്‍ കടിഞ്ഞാണ്‍ പിടിച്ച് അങ്ങ് കുതിരകളെ നിയന്ത്രിക്കുന്നു. അല്ലയോ വിശ്വനാഥാ, എന്‍റെ അഭിലാഷനിവൃത്തി ഉണ്ടാക്കണമെന്നുള്ള അങ്ങയുടെ അഭിലാഷാധിക്യംകൊണ്ട് അങ്ങ് പൊടുന്നനെ വിശ്വരൂപം കൈകൊണ്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ ഇത് എത്രയോ ആശ്ചര്യകരമായിരിക്കുന്നു. എന്‍റെ വിസ്മയത്തിന് അതിരില്ല. സര്‍വ്വാതിശായിയായ അങ്ങയുടെ രൂപംകണ്ട് എന്‍റെ ഭാവനപോലും അന്ധാളിച്ചു നില്‍ക്കുന്നു. അങ്ങയുടെ രൂപം ഇവിടെത്തന്നെ ഉണ്ടോ ഇല്ലയോ എന്ന് കണ്ടറിയുന്നതിനു കഴിയാത്തവണ്ണം എന്‍റെ ശ്വാസം അടച്ചുപോകുന്നു.

പ്രകാശസ്വരൂപമായും പരംപൊരുളിനെ കാണുന്നു. ഈ പ്രകാശം പക്ഷേ, നമുക്കു സുപരിചിതമായ വെളിച്ചമല്ല. നമുക്കുള്ളിലെ വികാരവിചാരങ്ങളെ നാം കാണുന്നത് ഏതൊന്നിന്റെ വെളിച്ചത്തിലാണോ അതിനെയാണ് ഉദ്ദേശിക്കുന്നത്. അതേ ചൈതന്യംതന്നെയാണ് കണ്ണിന് കാഴ്ചയും കാതിന് കേള്‍വിയും മൂക്കിന് മണവും നാക്കിന് രുചിയും തൊലിക്ക് സ്പര്‍ശവും നല്‍കുന്നത്. ഈ ഇന്ദ്രിയങ്ങളെക്കൊണ്ട് അതിനെ കാണാന്‍ ഒക്കില്ല, ബള്‍ബിന് അതിന്റെ വെളിച്ചത്തിലും കറന്റിനെ കാണാന്‍ പറ്റാത്തപോലെ.
ഈ പ്രകാശം പ്രപഞ്ചത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ പ്രഭവസ്ഥാനം ജ്വലിക്കുന്ന അഗ്‌നിയുടെയും സൂര്യന്റെയും പ്രഭയുള്ളതായി കാണപ്പെടുന്നത് സ്വാഭാവികം.

സമസ്തപ്രസരങ്ങളുടെയും ഉറവിടം മഹാപ്രഭയുള്ളതേ ആകൂ. സാധാരണജീവിതത്തില്‍ നാം തീയിന്റെയോ സൂര്യന്റെയോ ഒക്കെ പ്രഭയെപ്പറ്റിയേ അറിഞ്ഞിട്ടുള്ളൂ. എല്ലാ അഗ്‌നികളുടെയും ഉറവിടം പരംപൊരുളെന്ന ഏകീകൃതബലമാണ് (unified force)

(തുടരും..)

No comments:

Post a Comment