Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 36

അര്‍ജ്ജുന ഉപാച:
സ്ഥാനേ ഹൃഷികേശ! തവ പ്രകീര്‍ത്ത്യാ
ജഗത് പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ

ഭഗവാനേ, അങ്ങയെ പ്രകീര്‍ത്തിക്കുന്നതുകൊണ്ട് ഈ ജഗത്ത് സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നു. ഇത് യുക്തം തന്നെ. രാക്ഷസവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഭയപ്പെട്ട് നാനാദിക്കുളിലേക്കും ഓടിപ്പോകുന്നു. എല്ലാ സിദ്ധന്മാരും അങ്ങയെ നമസ്കരിക്കുകയും ചെയ്യുന്നു.

അല്ലയോ അര്‍ജ്ജുന, ഞാന്‍ സംഹാരകനാണ്. എല്ലാ ജീവികളേയും നശിപ്പിക്കുന്നത് എന്‍റെ ദിവ്യലീലയാണ്.

ഇത് ഏറ്റവും ഉചിതമായ പ്രസ്താവനയായി ഞാന്‍ കണക്കാക്കുന്നു. പക്ഷേ, കാലമാകുന്ന സംഹാരകനായ അങ്ങ് പ്രപഞ്ചം നിലനില്‍ക്കേണ്ട സമയത്ത് അതിനെ സംഹരിക്കുമെന്നു പറഞ്ഞത് യുക്തിപൂര്‍വ്വമായി എനിക്കു തോന്നുന്നില്ല. ഒരാള്‍ക്ക് യൗവനത്തെ ശരീരത്തില്‍നിന്നു മാറ്റി നിര്‍ത്തി തല്‍സ്ഥാനത്ത് അകാല വാര്‍ദ്ധക്യത്തെ പ്രതിഷ്ഠിക്കാന്‍ കഴിയുമോ? അതുകൊണ്ട് അങ്ങയുടെ ഇച്ഛ നടപ്പാക്കുക അസാദ്ധ്യമാണ്. നാലു പ്രഹരങ്ങള്‍ (ഒരു പ്രഹരം ഏഴര നാഴിക) കഴിയാതെ ദിവാമദ്ധ്യ ദിവാകരന്‍ അസ്തമിക്കാറുണ്ടോ? അല്ലയോ ദേവാ, അങ്ങയുടെ അവസ്ഥ നൈരന്തര്യമാണെങ്കിലും ഭൂതവും വര്‍ത്തമാനവും ഭാവിയും അങ്ങേയ്ക്ക് ബാധകമല്ലേ? പ്രപഞ്ചോല്പത്തി ആരംഭിക്കുമ്പോള്‍ സ്ഥിതിയും ലയവും നിലനില്‍ക്കുന്നില്ല. അവ നിര്‍ത്തിവയ്ക്കപ്പെടുന്നു. പ്രപഞ്ചം സ്ഥിതിചെയ്യുമ്പോള്‍ ഉത്പത്തിയും ലയവും പ്രവര്‍ത്തനരഹിതമാകുന്നു. അവസാനമായുള്ള പ്രപഞ്ചത്തിന്‍റെ ലയവേളയില്‍ ഉത്പത്തിയും സ്ഥിതിയും അവസാനിക്കുന്നു. ഈ നില ശാശ്വതമായി നിലനിന്നുപോരുന്നതാണ്. ഇതിനെ മാറ്റിമറിക്കാന്‍ സാദ്ധ്യമല്ല. ഇപ്പോള്‍ ഈ ലോകം നിലനില്‍ക്കുന്ന അവസ്ഥയിലാണ്. ജീവിതവും സുഖാനുഭൂതിയും ഇവിടെ വികസിച്ചുനില്‍ക്കുന്നു. ഈ കാലസന്ധിയില്‍ അങ്ങ് ഇതിനെ സംഹരിക്കുന്നതിനുള്ള യാതൊരു സാദ്ധ്യതയും ഞാന്‍ കാണുന്നില്ല.

ഇതു കേട്ടപ്പോള്‍ തലകുലുക്കിക്കൊണ്ട് ഭഗവാന്‍ പറഞ്ഞു. അല്ലയോ പാര്‍ത്ഥ, ഇരുസൈന്യങ്ങളും അവയുടെ അവസാനത്തിലേക്കു പാഞ്ഞണയുന്നത് വ്യക്തമായി ഞാന്‍ നിന്നെ കാണിച്ചില്ലേ? ലോകത്തിന്‍റെ ശേഷിച്ച ഭാഗം അതിന്‍റെ നിര്‍ണ്ണയകാലത്ത് അവസാനിക്കും.

ഭഗവാന്‍ ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും ലോകം അതിന്‍റെ പൂര്‍വ്വാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതായി അര്‍ജ്ജുനന്‍ കണ്ടു. അവന്‍ പറഞ്ഞു:

പ്രഭോ, ഈ വിശ്വമാകുന്ന അരങ്ങിലെ എല്ലാറ്റിനേയും ചലിപ്പിക്കുന്ന ചരട് അങ്ങയുടെ കൈയ്യിലാണ്. അങ്ങ് ഇപ്പോള്‍ ഈ ലോകത്തെ രക്ഷിക്കുകയും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിരിക്കുന്നു. കഷ്ടപ്പാടുകളുടെ കടലില്‍ മുങ്ങിക്കിടക്കുന്ന മര്‍ത്ത്യരെ കരയ്ക്കു കയറ്റുന്നതില്‍ അങ്ങു കാണിക്കുന്ന കാരുണ്യത്തെ എല്ലാവരും പ്രകീര്‍ത്തിക്കുന്നു. ആ പരമസത്യത്തെ ഓര്‍ത്തോര്‍ത്ത് ഞാന്‍ അമൃതാനന്ദത്തിന്‍റെ അലകളില്‍ നീന്തിത്തുടിക്കുകയും പരമാനന്ദത്തിന്‍റെ നിര്‍വൃതി അനുഭവിക്കുകയും ചെയ്യുന്നു. ഭഗവാനേ, ഈ ലോകത്തിന്‍റെ നിലനില്‍പ്പ് നീട്ടികിട്ടിയതില്‍ മര്‍ത്ത്യരെല്ലാം അങ്ങയോട് കൃതാര്‍ത്ഥരാണ്. അവരെല്ലാം ഗാഢാനുരാഗത്താല്‍ അങ്ങയോട് ബന്ധിതരായിരിക്കുന്നു. ദുഃഷ്ടന്മാര്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. മുപ്പാരിലുള്ള രാക്ഷസന്മാര്‍ അങ്ങയെ ഭയന്ന് നാനാവഴിക്കും ഓടിയൊളിക്കുന്നു. അതേ സമയത്ത് ദേവന്മാരും യക്ഷന്മാരും സിദ്ധന്മാരും എല്ലാ ചരാചരങ്ങളും അങ്ങയെ നമസ്കരിക്കുന്നു.

ആത്മാവ് ഇന്ദ്രിയങ്ങളുടെ ഈശനാകയാല്‍ ആത്മാവിനെ അറിഞ്ഞുകൊണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടുമുള്ള ജീവിതം ഇന്ദ്രിയസുഖവും മനസ്സന്തോഷവും പ്രദാനം ചെയ്യുന്നത് യുക്തിയുക്തംതന്നെ എന്നാണ് അര്‍ജുനന്‍ പറയുന്നത്. ആത്മസ്വരൂപദര്‍ശനത്തോടെ മനസ്സിലെ രക്ഷസ്സുകള്‍ (കാപട്യങ്ങള്‍, പാപവാസനകള്‍) എങ്ങോട്ടെന്നില്ലാതെ ഓടിപ്പോവുന്നു. മനസ്സിലെ സദ്വിചാരങ്ങള്‍ (സിദ്ധന്മാര്‍) ആത്മാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

തിന്മകളുടെ പേടിച്ചോട്ടവും നന്മകളുടെ വക സങ്കീര്‍ത്തനവും ഭക്തിയുടെ ഭാഗമാണ്. ഭയം ഭക്തിയിലേക്കു കടക്കുമ്പോള്‍ ഇതു രണ്ടും അവനവനില്‍ സംഭവിക്കുന്നു. അതോടെ, പരമാത്മാവിന്റെ സംഹാരഭാവം അതിന്റെ മറുപുറമായ സ്‌നേഹവാത്സല്യങ്ങളായി ഭക്തന് അനുഭവിക്കാറാവുന്നു. അമ്മ ശിക്ഷിക്കുമ്പോഴും കുഞ്ഞ് അമ്മയെത്തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞാണ് ആശ്വാസം കണ്ടെത്തുന്നത്.

(തുടരും..)

No comments:

Post a Comment