Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 16

അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വാം സര്‍വ്വതോƒനന്തരൂപം
നാന്തം ന മധ്യം ന പുനസ്തവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ

വിശ്വേശ്വരനായ ഹേ വിശ്വരൂപ, അസംഖ്യം കൈകളും ഉദരങ്ങളും മുഖങ്ങളും കണ്ണുകളും ഉള്ളവനായും അനേകം രൂപങ്ങള്‍ കൈക്കൊണ്ടു നില്‍ക്കുന്നവനായും ഞാന്‍ അങ്ങയെ എല്ലായിടത്തും കാണുന്നു. എന്നാല്‍ അങ്ങയുടെ ആദിയും മധ്യവും അവസാനവുമൊന്നും ഞാന്‍ കാണുന്നില്ല.

ആകാശം നാലു വശത്തേയ്ക്കും കൈകള്‍ നീട്ടിയിരിക്കുന്നതുപോലെ, അങ്ങയുടെ ദശസഹസ്രം കൈകള്‍ ഞാന്‍ എന്‍റെ ദിവ്യദൃഷ്ടികൊണ്ടുകാണുന്നു. ഒരേ സമയത്ത് ഈ കൈകളെല്ലാം കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നു. ആകാശത്തില്‍ തുറന്നുവച്ച പ്രപഞ്ചത്തിലെ എല്ലാ ജീവരൂപങ്ങളുടേയും ഭണ്ഡാരംപോലെ, അങ്ങയെ അനേകം ഉദരങ്ങളോട് കൂടിയവനായി ഞാന്‍ കാണുന്നു.

ബ്രഹ്മവൃഷത്തില്‍ കായ്ച കനികള്‍പോലെ അങ്ങയുട‌െ സഹസ്രകണക്കിനുള്ള മുഖങ്ങള്‍ എനിക്കു ദൃശ്യമാകുന്നു. അസംഖ്യം വക്ത്രങ്ങളും എണ്ണമില്ലാത്തിടത്തോളം നേത്രങ്ങളുടെ നിരയും വിശ്വരൂപത്തില്‍ ഞാന്‍ കാണുന്നു. വിശ്വം മുഴുവന്‍ അങ്ങയുടെ വിശ്വരൂപത്തില്‍ പ്രകടിതമാകുന്നു. എന്നു മാത്രമല്ല, ഭൂമി, സ്വര്‍ഗ്ഗം, പാതാളം, ദിശകള്‍ , ആകാശം എന്നിവയൊന്നുംതന്നെ വിവേചിച്ചറിയാന്‍ കഴിയാത്തവണ്ണം അങ്ങയുടെ രൂപം എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു.

അങ്ങയുടെ സാന്നിദ്ധ്യമില്ലാതെ ഒരു പരമാണുവിനെപ്പോലും എനിക്കു കാണാന്‍ കഴിയുന്നില്ല. ഇതെല്ലാം കാണുമ്പോള്‍ അങ്ങ് എപ്പോഴാണ് രൂപംകൊണ്ടത്, നില്‍ക്കുകയാണോ, ഇരിക്കുകയാണോ, ഏതമ്മയുടെ ഗര്‍ഭപാത്രമാണ് അങ്ങയെ പേറിയത്, അങ്ങയുടെ ആസ്ഥാനം എവിടെയാണ്, ആകൃതി എന്താണ്, വയസ്സ് എത്രയായി, അങ്ങയുടെ ആലംബം എന്താണ് എന്നൊക്കെ അങ്ങയപ്പറ്റി ഞാന്‍ ചിന്തിച്ചുപോകുന്നു. അപ്പോള്‍ അങ്ങയുടെ ആലംബം അങ്ങുതന്നെയാണെന്നും അങ്ങ് അജാതനാണെന്നും അനാദ്യനാണെന്നും സ്വയംഭൂവാണെന്നും എനിക്കു ബോദ്ധ്യമായി.

വിശ്വരൂപത്തിന്റെ ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷനില്‍ ഇപ്പോള്‍ ഈ മഹാ മദര്‍ബോര്‍ഡിന്റെ ചലച്ചിത്രമാണുള്ളത്. അതിനകത്തൊരിടത്തു നിന്നേ നിരീക്ഷിക്കാനാവൂ എന്നതിനാല്‍ അതിന്റെ ആദിമധ്യാന്തങ്ങള്‍ ഒരു നിരീക്ഷകനും കാണാനൊക്കുകയുമില്ല. അകത്തിരുന്നു നോക്കുന്നതിനാലാണല്ലോ നമ്മുടെ ഭൗതികപ്രപഞ്ചത്തിന്റെതന്നെ ആദിയോ അവസാനമോ നടുവോ എവിടെയെന്ന് നമുക്ക് കാണാനാവാത്തത്

(തുടരും..)

No comments:

Post a Comment