ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 13
ശ്ളോകം 13
തത്രൈകസ്ഥം ജഗത് കൃത്സ്നം
പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ
ശരീരേ പാണ്ഡവസ്തദാ
പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ
ശരീരേ പാണ്ഡവസ്തദാ
അനേകരൂപത്തില്‍ പലതായി വേര്‍തിരിഞ്ഞു കാണുന്ന ജഗത്തിനെ
മുഴുവനും ദേവദേവനായ ഭഗവാന്‍റെ ശരീരത്തില്‍ ഒന്നിച്ച് ഒരിടത്ത് സ്ഥിതിചെയ്യുന്നതായി
അര്‍ജ്ജുനന്‍ കണ്ടു.
വിസ്തൃതമായ ഈ ജഗത്തു മുഴുവനും ഭഗവാന്‍റെ വിശ്വരൂപത്തില്‍
അര്‍ജ്ജുനന്‍ ദര്‍ശിച്ചു. സാഗരത്തിന്‍റെ ഉപരിതലത്തില്‍ കാണുന്ന നീര്‍ക്കുമിളകള്‍പോലെ, അഥവാ ആകാശത്തുകാണുന്ന
ഭാവനാജന്യമായ മഹാനഗരംപോലെ, ഭൂമിയില്‍
കാണുന്ന വാത്മീകം പോലെ, മഹാമേരു
പര്‍വ്വതത്തില്‍ കാണുന്ന രേണുക്കള്‍പോലെ ഈ പ്രപഞ്ചം മുഴുവന്‍ ദേവദേവനായ ഭഗവാന്‍റെ
സ്വരൂപത്തില്‍ ചേര്‍ന്നു നില്‍ക്കുന്നതായി അര്‍ജ്ജുനന്‍ ദര്‍ശിച്ചു.
ഇപ്പോള്‍ വിശ്വരൂപദര്‍ശനമെന്ന ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷന്‍
പ്രപഞ്ചത്തിന്റെ ഉത്പത്തിയുടെ നിമിഷത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. കോടാനുകോടി
ഉരുവങ്ങളായും അനന്തമായ സ്‌പെയ്‌സായും വിഭജിക്കപ്പെട്ടു കാണുന്ന ഭൗതികപ്രപഞ്ചം
ഇപ്പോള്‍ ഒരേയൊരു ഏകകമായി ഇരിക്കുന്നു.
താരാകദംബങ്ങളോ ഗ്രഹങ്ങളോ ചരാചരങ്ങളോ തന്മാത്രകളോ
അണുക്കളോ അണുഘടകങ്ങളോ ബലങ്ങളോ ഒന്നുമേ ഒന്നില്‍നിന്നൊന്ന് വേറിട്ടല്ല. സമയം
ജനിച്ചിട്ടില്ല. ആധുനികഭൗതികം അനനുസ്യൂതി എന്നു വിളിച്ച് പിന്‍വാങ്ങുന്ന അതിര്‍ത്തിക്കപ്പുറമുള്ള
സ്ഥിതി. മഹാവിസ്‌ഫോടനത്തിന് മുന്‍പുള്ള അവസ്ഥ എന്നു പറയാം. സ്ഥലം എന്ന സംഗതിയേ
ഇല്ലാത്തതുകൊണ്ട് വലിപ്പം എന്ന ആശയമേ പ്രസക്തമല്ല. ഒരു ബിന്ദുവോളം ചെറുതാണെന്നുവരെ
സങ്കല്പിക്കാം. പക്ഷേ, മഹാപ്രപഞ്ചത്തിന്റെ
രൂപരേഖ അതില്‍ ഇരിക്കുന്നു. എല്ലാറ്റിന്റെയും ബീജം അതിലുണ്ട്. ബലങ്ങള്‍ അതില്‍
ഏകീകരിച്ചിരിക്കുന്നു. ആ അവസ്ഥയില്‍ ആദ്യസ്പന്ദം സംഭവിക്കുമ്പോഴത്തെ
പ്രകാശപ്രചുരിമയാണ് ഇവിടെ പ്രതിപാദ്യവിഷയം.
(ക്ഷരപ്രപഞ്ചത്തില്‍
ഭൗതികസ്ഥിരാങ്കങ്ങളും സ്ഥിരമാനകങ്ങളും ഉണ്ടെന്നു കരുതുന്നേടത്തോളം കാലം
ഭൗതികശാസ്ത്രത്തിന് ഈ കാഴ്ച ദഹിക്കില്ല. സ്ഥിരമായി ഒരു ബലമേ ഉള്ളൂ എന്നും
പ്രപഞ്ചത്തില്‍ എവിടെയും അവിടത്തെ 'ചുറ്റുപാടുകള്‍'ക്ക നുസരിച്ച്
താത്കാലികമായി മാത്രമേ 'സ്ഥിരത' കാണാന്‍ കഴിയൂ എന്നും
നിശ്ചയിക്കാതെ അതിനെ മനസ്സിലാ ക്കാനാവില്ല. ഒരു ബലം പലതായി കാണപ്പെടുന്ന തിന്റെ
രഹസ്യത്തെ ഇഴപിരിക്കാന്‍,
അക്ഷരമെന്ന മാധ്യമത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ച് അതിന്റെ സ്വഭാവം നിര്‍വചിച്ച്
അതില്‍ സ്പന്ദനക്രിയ നടക്കുന്നതായി വിഭാവനം ചെയേ്ത തീരൂ. ആ സ്പന്ദങ്ങളുടെ
സമാഹാരങ്ങളായി വേണം ചരാചരങ്ങളെ കാണാന്‍. ബലങ്ങളുടെ ബഹുസ്വരതയുടെ കാരണവും ഫലവും
രണ്ടും ഈ സ്പന്ദനംതന്നെ എന്നുകൂടി കാണണം. ഭൗതികശാസ്ത്രത്തില്‍ ഈ കാഴ്ച താമസിയാതെ
ഉരുത്തിരിയും. സ്ഥിതിഗതികളുടെ തനിരൂപം ഗ്രഹിക്കാന്‍ വേറെ വഴി ഇല്ല.)
(തുടരും..)
No comments:
Post a Comment