Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 22

വേദനാം സാമവേദോƒസ്മി
ദേവാനാമസ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി
ഭൂതാനാമസ്മി ചേതനാ.

വേദങ്ങളില്‍ സാമവേദവും ദേവന്മാരില്‍ ഇന്ദ്രനും ഇന്ദ്രിയങ്ങളില്‍ മനസ്സും ജീവജാലങ്ങളില്‍ ജീവനും ഞാന്‍തന്നെയാകുന്നു.

വേദങ്ങളില്‍ സാമവേദം ഞാനാകുന്നു. ദേവന്മാരില്‍ മരുത്തുക്കളുടെ സുഹൃത്തായ ദേവേന്ദ്രന്‍ ഞാനാകുന്നു. ഇന്ദ്രിയങ്ങളില്‍ പതിനൊന്നാമത്തേതായ മനസ്സ് ഞാനാകുന്നു. ജീവജാലങ്ങളില്‍ ചേതന ഞാനാകുന്നു.

പാപത്തെ നശിപ്പിക്കുന്നത്, സമാധാനപ്പെടുത്തുന്നത് എന്നാണ് സാമപദത്തിന് സാരം. വേദം എന്നതിന് നാല് വേദങ്ങള്‍ എന്നതിലുപരി 'വേദിപ്പിക്കുന്നത് = അറിവു പകരുന്നത്' എന്ന അര്‍ഥമെടുത്താല്‍ ശാന്തിയേകുന്ന അറിവ് ഹൃദ്യമായി നല്‍കുന്നത് എന്നു വരും. ഗാനാത്മകമാണ് സാമവേദം. അതിന്റെ നിര്‍മിതിയുടെ പിന്നിലെ സര്‍ഗശേഷിയിലും അതിന്റെ സൗന്ദര്യത്തിലും പരമാത്മചൈതന്യം കാണാം.

ഇന്ദ്രിയസുഖങ്ങളുടെ പരമകാഷ്ഠയാണ് ഇന്ദ്രന്‍ എന്ന സങ്കല്പം. അസാധ്യമെങ്കിലും ലൗകികജീവിയായ മനുഷ്യന്റെ സ്ഥിരം സ്വപ്നമാണ് ഇന്ദ്രപദവി. ഇന്ദ്രനെയും പക്ഷേ, സങ്കടകാരികളായ ദൈത്യന്മാര്‍ (കാമക്രോധങ്ങള്‍) ആക്രമിച്ചുകൊണ്ടേ ഇരിക്കുന്നു. അവയെ ഉച്ചാടനം ചെയ്യാന്‍ പരംപൊരുളിന്റെ സഹായം തേടേണ്ടിവരുന്നു. അതിനാല്‍, സത്യാന്വേഷിക്ക് ഇന്ദ്രന്‍ എന്ന സങ്കല്പത്തെയും ധ്യാനവിഷയമാക്കാം.

ഇന്ദ്രിയങ്ങളുടെ രാജാവാണ് ഇന്ദ്രന്‍, അഥവാ മനസ്സ്. സ്വര്‍ഗം എന്ന സങ്കല്പത്തില്‍ മാത്രമല്ല ശരീരം എന്ന യാഥാര്‍ഥ്യത്തിലും ഇന്ദ്രന്‍ ഇരിക്കുന്നു. ഇന്ദ്രിയങ്ങളെന്ന ദേവന്മാരുടെ അധിപതിയും പരമാത്മപ്രകാശംതന്നെ. (ഇന്ദ്രന്‍, സ്വര്‍ഗം എന്ന രണ്ട് വൈദികസങ്കല്പങ്ങളുടെയും ഉറവിടത്തെപ്പറ്റി ഇവിടെ സൂചനയുണ്ട്. ബാലിശങ്ങളാണ് അവ എന്ന മന്ദഹാസത്തോടൊപ്പം, അവയും സത്യാസത്യബോധം തെളിയാന്‍ ഉപകരിക്കുമെന്ന വിരല്‍ചൂണ്ടലുമുണ്ട്.)

ചേതന എന്നാല്‍ ജീവന്‍, ചിന്ത, ജ്ഞാനം. ചരാചരങ്ങളിലെല്ലാം ഈ മൂന്നും ഉണ്ടെന്നു കരുതണം. കാരണം, ജീവന്‍ സര്‍വത്ര ഉണ്ട്. അതുണ്ടെങ്കില്‍ രണ്ടാമത്തേതും രണ്ടാമത്തേത് ഉണ്ടെങ്കില്‍ മൂന്നാമത്തേതും സംഭവ്യം. രണ്ടാമത്തേതിന്റെയും മൂന്നാമത്തേതിന്റെയും അളവും തരവും വ്യത്യാസപ്പെടാം. ചരാചരചേതന എന്ന സത്ത പരമാത്മസ്വരൂപമാണ്.
തുടരും..)

No comments:

Post a Comment