ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 31
ശ്ളോകം 31
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ
നമോƒസ്തു തേ ദേവവരപ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം
നമോƒസ്തു തേ ദേവവരപ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം
അല്ലയോ ദേവശ്രേഷ്ഠ, ഉഗ്രരൂപനായി
കാണപ്പെടുന്ന അങ്ങ് ആരാണ്? എനിക്ക്
പറഞ്ഞുതന്നാലും. അങ്ങേക്ക് എന്‍റെ പ്രണാമം. ഭഗവാനേ എന്നില്‍ പ്രസാദിക്കേണമേ.
പ്രപഞ്ചത്തിനുമുഴുവന്‍ ആദിപുരുഷനായി വിളങ്ങുന്ന അങ്ങയെ അറിയാന്‍ ഞാന്‍
ആഗ്രഹിക്കുന്നു. അങ്ങയുടെ ഈ പ്രവൃത്തി എനിക്കു മനസ്സിലാവുന്നതേയില്ല.
അല്ലയോ സര്‍വ്വശക്ത, വേദങ്ങള്‍ക്കുമാത്രം
അറിവുള്ളവനേ, മൂന്നുലോക
ങ്ങള്‍ക്കും ആദിമൂലമായി വിളങ്ങുന്നവനേ, പ്രപഞ്ചത്തിനെല്ലാം
ആരാധ്യനായവനേ, എന്‍റെ
അഭ്യര്‍ത്ഥന കേട്ടാലും.
ഇപ്രകാരം പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ തന്‍റെ ശിരസ്സ്
ഭഗവാന്‍റെ പാദങ്ങളില്‍ അര്‍പ്പിച്ചു. അവന്‍ തുടര്‍ന്നു:
ദേവാധിദേവാ, ഞാന്‍ പറയുന്നതു
ശ്രദ്ധിക്കേണമേ. എന്‍റെ മനസ്സിന്‍റെ ശാന്തിക്കുവേണ്ടി അങ്ങയുടെ വിശ്വരൂപ ദര്‍ശനം
നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഉടന്‍തന്നെ അങ്ങ് വിശ്വത്തിനെ
വിഴുങ്ങാന്‍ ആരംഭിച്ചു. അങ്ങ് ആരാണെന്നും എന്തിനാണ് ഇത്രയധികം ഭീകരമായ വക്ത്രങ്ങള്‍
സമാഹരിച്ചതെന്നും, കൈകളില്‍
ഒട്ടേറെ ആയുധങ്ങള്‍ വെച്ചിരിക്കുന്നത് എന്തിനാണെന്നും എന്നോട് പറഞ്ഞാലും. അങ്ങ്
ക്രുദ്ധനായി ഞങ്ങളെ തുറിച്ചുനോക്കുന്നു. ഞങ്ങളോട് കോപിക്കുന്നു. ആകാശത്തേക്കാളം
പൊക്കത്തില്‍ വളരുന്നു. ഇതിന്‍റെയെല്ലാം ഉദ്ദേശം എന്താണ്? ലോകത്തെ
സംഹരിക്കുന്നതിനുവേണ്ടി അങ്ങ് സംഹാരകനോട് മത്സരിക്കുന്നതെന്തിനാണ്? ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിന്‍റെ
കാരണം എന്താണ്? ദയവായി
ഇതേപ്പറ്റിയെല്ലാം എന്നോടു പറയണമെന്ന് ഞാന്‍ വീണ്ടും വീണ്ടും യാചിക്കുന്നു.
കരുണാമയനും സ്‌നേഹസ്വരൂപനുമായ ഈശ്വരന്‍ എന്ന
സങ്കല്പത്തിന് കടകവിരുദ്ധമാണ് ഇക്കാണായ രൂപം. അതുതന്നെയാണ് പ്രശ്‌നവും. ഇതാണോ
പരമപദം! ഇതില്‍ എത്തിച്ചേരലാണോ സര്‍വോന്നതമായ മോക്ഷം?
നമുക്കെല്ലാം ഈ തോന്നല്‍ പലപ്പോഴുമുണ്ടാകാറുണ്ട്. ഒരു
സുനാമിയോ ഭൂകമ്പമോ വരള്‍ച്ചയോ മഹാമാരിയോ പകര്‍ച്ചവ്യാധിയോ വന്‍ യുദ്ധംതന്നെയോ
കാരണം കൊച്ചുകുട്ടികളുള്‍പ്പെടെ അനേകായിരം നിരപരാധികള്‍ ദാരുണമായി മരിക്കുമ്പോള്‍, നീതിമാനും
പരമാശ്രയവുമായ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കടപുഴങ്ങുന്നു. ഇതൊക്കെ
ദൈവകൃതമെങ്കില്‍ ആരാണ് ഈ ദൈവമെന്നും ഈ ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്നും അമ്പരന്ന്
നാം വിവശരായിപ്പോകുന്നു.
ഒരു തുള്ളി വെള്ളത്തിലെ ഒരു തന്മാത്രയായാലും ഒരു ഗ്രാം
പഌട്ടോണിയത്തിലെ ഒരു അണു ആയാലും ഒരു താരാകദംബമായാലും ഒരു മനുഷ്യജീവിതമായാലും
അതെപ്പോള്‍ എവ്വിധം രൂപാന്തരപ്പെടുമെന്ന് മുന്‍കൂറായി തീര്‍ത്തു പറയാന്‍ ഒരു നിര്‍വാഹ
വുമില്ല. ഒരു സാധ്യതയും അസാധ്യമല്ലെന്ന് സാധ്യതാസിദ്ധാന്തം പറയുന്നു. ഈ
അനിശ്ചിതത്വം പക്ഷേ, വ്യക്തികളെന്ന
നിലയില്‍ നമുക്ക് താങ്ങാനാവില്ല. പരിഗണന സമഷ്ടിയെ ആസ്പദിച്ചല്ലാത്തതും രൂപാന്തരം
ആത്യന്തിക നാശമാണെന്ന തെറ്റായ ധാരണയും തുടര്‍ച്ചയായ സൃഷ്ടി തുടര്‍ച്ചയായ
ഉടച്ചുവാര്‍ക്കലാണെന്ന കാര്യം ഓര്‍മിക്കാത്തതുമാണ് ഈ അനിശ്ചിതത്വത്തെ
താങ്ങാനാവാത്ത അരക്ഷിതത്വബോധവും വ്യാകുലതയുമാക്കുന്നത്.
ഭൗതികതലത്തിലെ നാശം അനിവാര്യമാണെന്നും അത് ഒന്നിന്റെയും
അവസാനമല്ലെന്നുമുള്ള ഉറച്ച ബോധ്യം ഉണ്ടായിക്കിട്ടണം. ശരിയായ ആ അറിവുണ്ടെങ്കില്‍, ഭീതരാകാതെ, മംഗളം ഭവിക്കട്ടെ എന്നു
പ്രാര്‍ഥിക്കാന്‍ നമുക്കും കഴിയും.
അര്‍ജ്ജുനന്‍റെ സംസാരം കേട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍
പറഞ്ഞു:
ഞാന്‍ ആരെന്നും ഇപ്രകാരം ഭീകരമായ രൂപം
സ്വീകരിച്ചിരിക്കുന്നത് എന്തിനെന്നും നീ ചോദിക്കുന്നു. എങ്കില്‍ കേട്ടുകൊള്ളുക.
(തുടരും..)
No comments:
Post a Comment