Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 22

രുദ്രാദിത്യാ വസവോ യേ ച സാദ്ധ്യാഃ
വിശ്വേƒശ്വിനൗ മരുതശ്ചോഷ്മപാശ്ച
ഗന്ധര്‍വ്വയക്ഷാസുരസിദ്ധസംഘാഃ
വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സര്‍വ്വേ

രുദ്രന്മാരും ആദിത്യന്മാരും വസുക്കളും സാദ്ധ്യന്മാരും വിശ്വദേവന്മാരും മരുത്തുക്കളും പിതൃക്കളും ഗന്ധര്‍വ്വന്മാര്‍, അസുരന്മാര്‍, യക്ഷന്മാര്‍, സിദ്ധന്മാര്‍ എന്നിവരുടെ സമൂഹങ്ങളും അത്ഭുതപരവശരായി അങ്ങയെ നോക്കി നില്‍ക്കുന്നു.

പതിനൊന്നു രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും അഷ്ടവസുക്കളും ഉപദേവന്മാരായ സാദ്ധ്യന്മാരും രണ്ട് അശ്വനീദേവന്മാരും മരുത്തുക്കളും പിതൃക്കളും ഗന്ധര്‍വ്വന്മാരും യക്ഷന്മാരും അസുരന്മാരും ഇന്ദ്രന്‍റെ നേതൃത്വത്തില്‍ മറ്റുദേവന്മാരും സിദ്ധന്മാരും ആശ്ചര്യപരതതന്ത്രരായി അവരവരുടെ സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് അങ്ങയുടെ വിശ്വരൂപത്തെ വീക്ഷിക്കുന്നു. അമ്പരപ്പോടെ അങ്ങയെ നോക്കുന്ന അവരോരുത്തരും കിരീടധാരികളായി അങ്ങയെ പ്രദക്ഷിണം വയ്ക്കുന്നു. കൂപ്പുകൈകളോടെ അവര്‍ ഉദ്ഘോഷിക്കുന്ന ജയജയാരവത്തിന്‍റെ മാറ്റൊലി സ്വര്‍ഗ്ഗത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. അവര്‍ മുകുളീകൃതപാണികളായി അങ്ങയെ പ്രണമിക്കുന്നു. വനവൃഷങ്ങള്‍ വസന്താഗമത്തോടെ തളിര്‍ക്കുകയും പൂക്കുകയും ഫലങ്ങള്‍ പേറുകയും ചെയ്യുന്നതുപോലെ, ശരണാഗതരായ അവരുടെ ഭക്തി നിര്‍ഭരമായ അഭ്യര്‍ത്ഥനയാകുന്ന വൃഷങ്ങളില്‍, സത്വഗണഭാവങ്ങളാകുന്ന വസന്തം വിടരുമ്പോള്‍, അവരുടെ പാണികള്‍ മുകുളങ്ങളാകുന്നു. അങ്ങയുടെ ദിവ്യ ദര്‍ശനമാകുന്ന ഫലം അവര്‍ക്കു ലഭിക്കുകയും ചെയ്യുന്നു.

പ്രപഞ്ചമെന്ന മഹാക്ഷേത്രത്തിന്റെ ഒരു മിനിയേച്ചര്‍ (miniature) പതിപ്പായി കുരുക്ഷേത്രത്തെ കാണുമ്പോള്‍ വൈരുധ്യങ്ങളുടെ ഉല്‍ഗ്രഥനംതന്നെയാണ് 'ഇവിടെ' നടക്കുന്നതെന്ന് മനസ്സിലാവും. കാമക്രോധാദികളും പരംപൊരുളിന്റെ തന്നെ പ്രകാശങ്ങളാണ്, അഥവാ, ദേവന്മാരാണ്. ഈ രഹസ്യം ഉള്‍പ്പെടെ പരംപൊരുളിന്റെ നിജസ്ഥിതി അറിയാവുന്നവരാണ് സ്തുതിക്കുന്നത്.
മനുഷ്യരെല്ലാം ദേവന്മാരാണ്. പക്ഷേ, ചിലര്‍ അക്കാര്യം അറിയുന്നില്ല. അവര്‍ മരണത്തെ ഭയപ്പെടുന്നു, അതില്‍നിന്ന് രക്ഷിക്കണേ എന്ന് കേഴുന്നു. മറ്റു ചിലര്‍ ഈ മരണം ജന്മനാ കൂടെയുള്ളതാണെന്ന് അറിവുള്ളതിനാല്‍ ഭയപ്പെടുന്നില്ല. അവര്‍ കൃത്യനിര്‍വഹണം ജന്മലക്ഷ്യമായി കരുതുന്നു. അതിന്റെ ഭാഗമായി പരംപൊരുളിനെ അന്തിമശരണം പ്രാപിക്കുന്നു. തത്ത്വമറിയാവുന്നവര്‍ വൈരുധ്യങ്ങളുടെ ഉദ്ഗ്രഥനമെന്ന ഈ നാടകം മംഗളകരമായി ഭവിക്കട്ടെ എന്ന ആശംസയോടെ ഇതിന്റെ സൂത്രധാരനെ പുകഴ്ത്തുന്നു. ധര്‍മാധര്‍മങ്ങളുടെ സംഘര്‍ഷത്തില്‍ അവര്‍ ധര്‍മത്തിന്റെ ഭാഗത്താണെന്നു സാരം. തത്കാലം എങ്ങനെ ഇരുന്നാലും സുഖപര്യവസായിയാണ് ഈ നാടകം എന്ന് അവര്‍ക്കറിയാം.

(തുടരും..)

No comments:

Post a Comment