Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 18

വിസ്തരേണാത്മനോ യോഗം 
വിഭൂതിം ച ജനാര്‍ദ്ദന!
ഭൂയഃ കഥയ തൃപ്തിര്‍ഹി
ശൃണ്വതോ നാസ്തി മേƒമൃതം.

അല്ലയോ ജനാര്‍ദ്ദന, പരമാത്മാവായ അങ്ങയെ കണ്ടെത്തുന്ന വിധവും അതില്‍ അങ്ങയുടെ വിഭൂതികള്‍ക്കുളള പങ്കും വിസ്തരിച്ച് ഇനിയും പറഞ്ഞുതന്നാലും. എന്തെന്നാല്‍ 
അങ്ങയുടെ അമൃതവാണികള്‍ കേട്ട് എനിക്കു മതിയാവുന്നില്ല.

പ്രഭോ! സൃഷ്ടികര്‍ത്തവേ,ഞാന്‍ അങ്ങയോട് ആവശ്യ പ്പെട്ട എല്ലാ
പ്രകടിതരൂപങ്ങളെപ്പറ്റിയും പറയണമെന്ന് ഞാന്‍ വീണ്ടും
വീണ്ടും അപേക്ഷിക്കുന്നു. ഞാന്‍ ഈ അഭ്യർത്ഥന ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറ‍യാം.

ദയവുചെയ്ത് എന്നെ തെറ്റിദ്ധരിക്രുത്. അമൃത് പാനം ചെയ്യുന്ന ഒരു സാധാരണ മനുഷ്യന് ഒരിക്കലും മതിവരുകയില്ല. എന്നാല്‍ ഈ അമൃതാകട്ടെ കാളകൂടവിഷത്തോടൊപ്പം പാല്‍ക്കടലില്‍നിന്നു കടഞ്ഞെടുത്തതാണ്. 
മൃത്യുവിനെ ഭയപ്പെട്ട ദേവന്മാര്‍ നിത്യമായ അമരത്വം ലഭിക്കുമെന്നുളള പ്രത്യാശയോടെ അത് പാനം ചെയ്തു. പക്ഷേ ബ്രഹ്മാവിന്‍റെ ഒരു ദിവസത്തില്‍ പതിന്നാല് ഇന്ദ്രന്മാരാണ് മൃത്യുവടയുന്നത്. എന്നിട്ടും ഇതിനെപ്പറ്റിയുളള മതിഭ്രമംകൊണ്ട് ഇത് അമരത്വം നല്‍കുന്നതാണെന്നുളള സങ്കല്പത്തില്‍ അമരത്വം നല്‍കുന്ന പാനീയംഎന്നു വിളിക്കുന്നു. മതിയേ മതിയെന്ന് പാനം ചെയ്തവരാരും പറയുന്നുമില്ല. എന്നാല്‍ അങ്ങയുടെ വാക്കുകളാകട്ടെ യഥാര്‍ത്ഥത്തില്‍ നിത്യസുരഭിയായ പാനീയമാണ്. അത് മന്ദരപര്‍വതത്തെ മത്താക്കി ക്ഷീരസാഗരത്തില്‍ നിന്നു കടഞ്ഞെടുത്തതല്ല. അത് അനാദിയാണ്. ആത്മഭൂവാണ്. അതു കടുപ്പമുളളതോ ലോലമോ അല്ല . അത് ഇറ്റിവീഴുകയില്ല. അതിന്റെ‍ മണമോ മാധുര്യമോ ഒരുവന്‍ അറിയുന്നില്ലെങ്കിലും അദമ്യമായി ആഗ്രഹിക്കുന്നവന്‍ അത് അനുഭവവേദ്യമാണ്.

ചരാചരങ്ങളുടെ ജീവനും വിശ്വത്തിന്റെ അന്തര്യാമിയുമായ പരമേശ്വരനാണ് ജനാര്‍ദനന്‍. പ്രപഞ്ചം വേറെ, ബ്രഹ്മം വേറെ എന്നല്ല ഗീതയുടെ താത്പര്യം. പിന്നെയോ, ബ്രഹ്മം അടിസ്ഥാനമായ പരമാര്‍ഥം, പ്രപഞ്ചം അതിന്റെ ദര്‍ശനീയമായ ഭാവാന്തരം -ഇങ്ങനെ കരുതിയാലേ 'നീ അതാകുന്നു' എന്ന് ഗുരുവിനും തുടര്‍ന്ന് 'ഞാന്‍ ബ്രഹ്മമാകുന്നു' എന്ന് ശിഷ്യനും പറയാനാവൂ. വിഭൂതികള്‍ തന്നിലും താന്‍ വിഭൂതികളിലും താനും വിഭൂതികളും ഒന്നിച്ച് പരമാത്മാവിലും ഇരിക്കുന്നു എന്ന് സാധകന് ധ്യാനിക്കാനാവുകയുമുള്ളൂ.

അദമ്യമായ ജിജ്ഞാസ എന്ന ഗുണവും ഗുരു സാക്ഷാല്‍ പരംപൊരുളാണ് എന്ന അറിവിന്റെ തികവുംകൊണ്ട് ശിഷ്യത്വത്തിന്റെ ധന്യത തികഞ്ഞിരിക്കയാണ് അര്‍ജുനനില്‍. ഈ അറിവ് ഗുരുവിനോടുള്ള ആദരമായും പ്രേമമായും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. അര്‍ജുനന്റെ വാക്കുകളെ ജ്ഞാനേശ്വര്‍ മഹാരാജ് ഇങ്ങനെയാണ് പരാവര്‍ത്തനം ചെയ്യുന്നത് ''നിന്റെ ഈ വചോ/മൃതം ഒരിക്കലും അവസാനിക്കരുത്. സൂര്യപ്രകാശം മതിയായെന്ന് ആരെങ്കിലും പറയുമോ? ചന്ദ്രിക ആര്‍ക്കാണ് ചെടിച്ചുപോകുന്നത്? നിരന്തരമായി പ്രവഹിക്കുന്ന ഗംഗയിലുണ്ടോ അശുദ്ധി? ഈ ചുണ്ടുകളില്‍നിന്നു വരുന്ന നിന്റെ വാക്കുകൊണ്ടുതന്നെ ബ്രഹ്മദര്‍ശനം ഉണ്ടായിരിക്കുന്നു. അത് ഹരിചന്ദനത്തെപ്പോലെ നിത്യസൗരഭ്യം ഉള്ളതാണ്.''

(തുടരും..)

No comments:

Post a Comment