Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 30

പ്രഹ്ളാദശ്ചാസ്മി ദൈത്യാനാം
കാലാഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോƒഹം
വൈനതേയശ്ച പക്ഷിണാം. ‌‌

അസുരന്മാരില്‍ പ്രഹ്ലാദനും എണ്ണിക്കണക്കാക്കുന്ന അളവുകളില്‍ കാലവും മൃഗങ്ങളില്‍ സിംഹവും പക്ഷികളില്‍ ഗരു‍‍ഡനും ഞാനാകുന്നു.

അസുരവംശത്തില്‍ ജനിച്ച പ്രഹ്ളാദനാണു ഞാന്‍. അവന് വിദ്വേഷമോ ആസുരികമായ മറ്റ് ദുഃസ്വഭാവങ്ങളോ ഉണ്ടായിരുന്നില്ല. പ്രപഞ്ചഘടകങ്ങളെ ക്ഷയിപ്പിച്ച് ഇല്ലാതാക്കുന്ന മഹാകാലമാണ് ഞാന്‍. മൃഗങ്ങളില്‍ വീര്യവും ഗാംഭീര്യവുമുളള മൃഗേന്ദ്രനായ സിംഹമാണ് ഞാന്‍. ബലവേഗങ്ങളുളളതിനാല്‍ എന്നെ പുറത്തുകയറ്റികൊണ്ടു നടക്കുന്ന പക്ഷീന്ദ്രനായ ഗരുഡനാണു ഞാന്‍.

ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാര്‍. ദേവന്മാര്‍ പ്രകാശമാണെങ്കില്‍ ദൈത്യന്മാര്‍ ഇരുളാണ്. സത്യത്തില്‍ ഏകമായിരിക്കുന്ന വസ്തുവെ ഇരുട്ട് പലതായി മുറിഞ്ഞപോലെ കാണിക്കുന്നു. ഇരുളില്‍ എന്തിനെ അതിന്റെ എവിടെ തൊട്ടുനോക്കിയാലും അവിടെ അതിന്റെ ഒരു തുണ്ട് മാത്രം ഉണ്ടെന്നല്ലേ അറിയൂ? പ്രകാശമാകട്ടെ, വസ്തുവിന്റെ യഥാര്‍ഥജ്ഞാനം നല്‍കുന്നു. ഇരുളില്‍ പ്രകാശത്തിന്റെ പിറവിപോലെയാണ് ഹിരണ്യകശിപു എന്ന ദൈത്യന് ആത്മമജ്ഞാനനിഷ്ഠനായ പ്രഹ്‌ളാദന്‍ എന്ന പുത്രന്‍ ജനിക്കുന്നത്. പ്രാപഞ്ചികതയോടുള്ള പ്രിയം കാണിക്കാന്‍ ഉപയോഗിക്കുന്നതാണ് ഹിരണ്യശബ്ദം. സ്വര്‍ണകഞ്ചുകംകൊണ്ട് പൊതിഞ്ഞു നടക്കാനായിരുന്നു ഹിരണ്യകശിപുവിന്റെ ആശ. കുലമഹിമയുടെയും ജന്മാര്‍ജിതങ്ങളായ സ്ഥാനമഹിമകളുടെയും നിഷേധംകൂടിയാണ് പ്രഹ്‌ളാദചരിതം. ജ്ഞാനപരിപാകത്തിലേക്കുള്ള പരിണാമത്തിന് പാരമ്പര്യം ഒരിക്കലും തടസ്സമല്ലെന്നുകൂടി അത് സ്ഥാപിക്കുന്നു.

എണ്ണിക്കണക്കാക്കാവുന്ന അളവുകളില്‍ കാലം എങ്ങനെ സര്‍വപ്രധാനമാകുന്നെന്ന് ഭൗതികത്തിലെ (physics) അടിസ്ഥാനമാനങ്ങളെ (fundamental units) സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം. സെന്‍റിമീറ്റര്‍, ഗ്രാം, സെക്കന്‍ഡ് എന്നിവയാണല്ലോ അവ. ഇതില്‍ ആദ്യത്തെ രണ്ടും വീണ്ടും വീണ്ടും അളന്ന് സ്ഥിരീകരിക്കാവുന്ന മാനങ്ങളാണ്. സമയമാകട്ടെ ഈ സൗകര്യം തരുന്നില്ല. ഒരു സമയത്തുണ്ടിനെ (time segment) ഒരിക്കലേ അളക്കാനാവൂ. അതോടെ അത് പോയി. തത്തുല്യമെന്ന് സങ്കല്പിച്ച് പിന്നെ മറ്റൊരു സമയത്തുണ്ടിനെ അളക്കാം, അത്രയേ കഴിയൂ. ഉദായസ്തമയങ്ങള്‍പോലുള്ള രണ്ട് 'സംഭവങ്ങ'ളുടെ ഇടവേളയാണ് നമുക്ക് സമയം. ഇത് പക്ഷേ, പ്രത്യക്ഷസമയം മാത്രമേ ആകുന്നുള്ളൂ. അനുഭവവേദ്യമായ നൈമിഷികത, നമ്മുടെ വിവേകത്തെ പരംപൊരുളിന്റെ നിത്യതയിലേക്ക് നയിക്കാനുതകുന്നു.

ദൃശ്യപ്രപഞ്ചത്തിലെ ഉല്പത്തിയും പരിണാമവും നാശവുമില്ലെങ്കില്‍ നാം അറിയുന്ന സമയം എന്ന ഒന്നില്ല. പക്ഷേ, അളക്കാനാവാത്ത ഒരു സമയം വേറെ ഉണ്ട്. ആ അതിസൂക്ഷ്മസമയത്തില്‍നിന്ന് ജഗത്‌സമയം പിറക്കുന്നത് സ്‌പെയ്‌സിന്റെ (ബ്രഹ്മാവിന്റെ) ആവിര്‍ഭാവത്തോടെയാണ്. പുരുഷോത്തമന്‍ പരാപ്രകൃതിയില്‍ ആദിബീജസ്പന്ദമാകുന്നതിനെ തുടര്‍ന്നാണ് ബ്രഹ്മാവിന്റെ പിറവി. ബ്രഹ്മാണ്ഡം മുതലുള്ള എല്ലാ സ്പന്ദങ്ങള്‍ക്കും ആവൃത്തികാലമുണ്ട്.

ഉള്ളിലുള്ളിലായി സ്പന്ദപരമ്പരകള്‍ ഉയിര്‍ക്കുമ്പോള്‍, ഇടനിലകളില്‍ ഏതിന്റെ അടിസ്ഥാനത്തിലും പ്രത്യേകം കാലഗണന ആകാം. പക്ഷേ, ഈ സ്പന്ദങ്ങളത്രയും ഒന്ന് മറ്റൊന്നില്‍ വിലയിച്ച് അവസാനം ആദിശാന്തതയിലെത്തുന്നേരം ഈ സമയങ്ങളും ഓരോന്നായി അവസാനിക്കുന്നു. ആത്യന്തികമായ സമയം 'സമയമില്ലായ്മ'യാണ്. അനുഭവസമയവും ആത്യന്തികസമയവും തമ്മിലുള്ള പാരസ്പര്യം ഇനിയും തരംതിരിഞ്ഞു കിട്ടിയിട്ടില്ലാത്തതിനാല്‍ മോഡേണ്‍ സയന്‍സ് ആത്യന്തികസമയാവസ്ഥയെ അനനുസ്യൂതി എന്നു വിളിക്കുന്നു. ഫിസിക്‌സിലെ ഒരു നിയമത്തിനും സൂക്ഷ്മസമയത്തില്‍ നിലനില്‍ക്കാനാവാത്തതിനാല്‍ അതിനെ അജ്ഞേയം എന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു.) അത് അളക്കാനാവാത്ത കാലം.

മൃഗങ്ങളില്‍ ബലവേഗങ്ങള്‍കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിംഹമാണല്ലൊ. ഒരുപാട് അടിസ്ഥാന ഊര്‍ജങ്ങളുടെ സാന്നിധ്യവും ഏകോപനവുമാണ് ഈ കഴിവുകള്‍ക്കു പിന്നില്‍ ഉള്ളത്. ഈ അനന്യത പരംപൊരുള്‍പ്രഭാവത്തിന്റെ നിദര്‍ശനമായി കണക്കാക്കാം എന്നാണ് വിവക്ഷ. അതുപോലെ കവിസങ്കല്പമായ ഗരുഡന്‍ (വിനതയുടെ പുത്രനാകയാല്‍ വൈനതേയന്‍) അത്ഭുതകരമായ ബലവേഗങ്ങള്‍ക്ക് ഉടമയാണ്, വിഷ്ണുവിന്റെ വാഹനവുമാണ്. സിംഹം ഒരു പ്രാപഞ്ചിക യാഥാര്‍ഥ്യമാണ്, ഗരുഡന്‍ സങ്കല്പവും. ധ്യാനവിഷയങ്ങളെന്ന നിലയില്‍ രണ്ടും തുല്യങ്ങളാണെന്ന് വരുന്നു. മിത്തുകള്‍ എങ്ങനെ ഉണ്ടായെന്നും അവയും യാഥാര്‍ഥ്യവും തമ്മിലുള്ള സാദൃശ്യവും ബന്ധവും രണ്ടും എവ്വിധമെന്നുംകൂടി സൂചന കിട്ടുന്നു. മാനസികസങ്കല്പം യാഥാര്‍ഥ്യമാണ്, പ്രാപഞ്ചികയാഥാര്‍ഥ്യം ഒരര്‍ഥത്തില്‍ സങ്കല്പവുമാണ്.

തുടരും..)

No comments:

Post a Comment