Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 38

ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ!

അനന്തരൂപനായ ഭഗവാനേ, അങ്ങ് ആദിദേവനും പുരാണപുരുഷനും ആണ്. ഈ ജഗത്തിന് എന്നുമുള്ള ആശ്രയസ്ഥാനവും അങ്ങാണ്. എല്ലാം അറിയുന്നവന്‍ അങ്ങാണ്. അറിയപ്പെടേണ്ടതും എല്ലാറ്റിന്‍റേയും ഉറവിടവും അങ്ങാണ്. അങ്ങ് ഈ വിശ്വമാകെ വ്യാപിച്ചു നില്‍ക്കുന്നു.

അങ്ങ് പ്രകൃതിയുടേയും പുരുഷന്‍റേയും അതിനപ്പുറമുള്ള എല്ലാറ്റിന്‍റേയും ഉത്പത്തി സ്ഥാനമാണ്. അങ്ങ് പരമാത്മാവാണ്. എല്ലാറ്റിനും മൂലകാരണം അങ്ങാണ്. അങ്ങ് സ്വയം പ്രകാശിതനാണ്. അങ്ങ് പണ്ടേയുള്ളവനാണ്. വിശ്വത്തിന്‍റെ പരമാധിഷ്ഠാനവും അങ്ങു തന്നെയാണ്. നിര്‍ണ്ണയാധീതമായ ഭൂതകാലത്തിന്‍റേയും അനന്തമായ ഭാവിയുടേയും അവബോധം അങ്ങേയ്ക്കു മാത്രമാണുള്ളത്. വേദങ്ങളുടെ ദൃഷ്ടിയില്‍ അങ്ങ് പരംപൊരുളാണ്. എല്ലാ ജീവജാലങ്ങളുടേയും അഖണ്ഡമായ ഏകരൂപമാണ്; ധ്യാനംകൊണ്ട് ആത്മാവില്‍ അനുഭവിക്കുന്ന ആനന്ദാനുഭൂതിയാണ്. ജഗത്രയങ്ങളുടെ ആശ്രയം അങ്ങാണ്. യഥാര്‍ത്ഥത്തില്‍ അങ്ങുതന്നെയാണ് പ്രാപിക്കപ്പെടേണ്ട പരമപദവും. ലോകാവസാനത്തില്‍ മായ അങ്ങയില്‍ മുഴുകുന്നു. ജഗത്തുമുഴുവന്‍ അങ്ങയാല്‍ വ്യാപ്തമാണ്. അനന്തരൂപനായ ഭഗവാനേ, അങ്ങയുടെ മാഹാത്മ്യം ആര്‍ക്കാണ് വര്‍ണ്ണിക്കുവാന്‍ കഴിയുക?

പ്രപഞ്ചത്തില്‍ നിരവധി രീതികളില്‍ പ്രകടമായ എല്ലാ ബലങ്ങളുടെയും ഏകീകൃതരൂപമാണ് പരാപരാതീതമായ പരംപൊരുള്‍. ആ ബലമാണ് ആദിശക്തി. പ്രകാശങ്ങളുടെ ആദിയായ പ്രകാശവും അതുതന്നെ. അതില്‍നിന്നാണ് കാലം പിറക്കുന്നതെന്നതിനാല്‍ അത് കാലാതീതമാണ്. അത് അതില്‍ത്തന്നെ സ്പന്ദിക്കുന്നതിന്റെ അനുരണനങ്ങളുടെ ആകത്തുകയായാണ് പ്രപഞ്ച മുണ്ടാകുന്നത്. പ്രപഞ്ചമെന്ന മഹാസ്പന്ദത്തിന്റെ ഇടനിലകളിലെ ഉത്പന്നങ്ങളായ എല്ലാതും പരംപൊരുളില്‍ത്തന്നെയാണ് ലയിക്കുന്നത്.

(ബ്രഹ്മാവിന്റെയും ജനയിതാവാണ് അത്.) അതിന്റെ സ്ഫുരണമാണ് ഇന്ദ്രിയങ്ങളെ വിഷയഗ്രഹണത്തിന് സഹായിക്കുന്നതും മനസ്സിന്റെയും ബുദ്ധിയുടെയും പ്രവര്‍ത്തനത്തിന് നിദാനവുമായ പ്രകാശങ്ങള്‍. നമുക്കുള്ള അറിവ് ഈ പ്രകാശങ്ങളുടെ പ്രവര്‍ത്തനഫലമാണ്. അതായത്, ഇവയ്ക്ക് അടിസ്ഥാനമായ പരമപ്രകാശത്തില്‍ ഈ അറിവുകളെല്ലാം നിക്ഷിപ്തമാണ്. ഈ അറിവുകള്‍ മാത്രമല്ല, അറിവിന്റെ അവസാനംവരെ അതിലുണ്ട്. എന്നു വെച്ചാല്‍, ഈ പ്രപഞ്ചത്തില്‍ അറിയേണ്ടതായി വല്ലതുമുണ്ടെങ്കില്‍ അത് അതാണ്. അതിനെ അറിയുന്നതോടെ 'നേഹ ഭൂയോശന്യത് ജ്ഞാതവ്യം അവശിഷ്യതേ' - ഈ ലോകത്ത് പിന്നെ അറിയാനായി ഒന്നും ശേഷിക്കുന്നില്ല. മഹാസൂക്ഷ്മമായ അത് ഈ വിശ്വമെല്ലാം വ്യാപിച്ച് സ്ഥിതി ചെയ്യുന്നു.

(തുടരും..)

No comments:

Post a Comment