Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 30

ലേലിഹ്യസേ ഗ്രസമാനഃ സമന്താ-
ല്ലോകാന്‍ സമഗ്രാന്‍ വദനൈര്‍ജ്വലദ്ഭിഃ
തേജോഭിരാപൂര്യ ജഗത് സമഗ്രം
ഭാസസ്തവോഗ്രാ പ്രതപന്തി വിഷ്ണോ

ജ്വാലകള്‍ വിതറുന്ന മുഖങ്ങള്‍കൊണ്ട് എല്ലായിടത്തുനിന്നും സകലലോകങ്ങളേയും വിഴുങ്ങിയിട്ട് നക്കിയുണക്കുന്നു. അങ്ങയുടെ ഉഗ്രങ്ങളായ കാന്തിപടലങ്ങള്‍ മുഴുവന്‍ പ്രപഞ്ചത്തേയും തേജസ്സുകൊണ്ടു നിറച്ചു വല്ലാതെ ചൂടുപിടിപ്പിക്കുന്നതായി കാണുന്നു.

അനാഥമായ ഈ പ്രപഞ്ചം അങ്ങയുടെ വായില്‍നിന്ന് പുറപ്പെടുന്ന ഉജ്ജ്വലമായ അഗ്നികിരണങ്ങളേറ്റ് ഉഴറുന്നു. കാട്ടു തീയുടെ മദ്ധ്യത്തിലകപ്പെട്ട മാന്‍പേടപോലെയാണ് ലോകത്തിന്‍റെ സ്ഥിതി. അങ്ങ് ഇനിമേല്‍ അതിന്‍റെ നാഥനല്ല. നിഷ്ഠൂരമായ വിധി ലോകത്തിലുള്ള ജീവജാലങ്ങളെ മൃത്യുവിന്‍റെ വലയില്‍, മത്സ്യത്തെയെന്നപോലെ അകപ്പെടുത്തിയിരിക്കയാണ്.

അങ്ങയുടെ ശരീരത്തിന്‍റെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കുന്ന ലോകത്തില്‍ നിന്ന് ഒരു ജീവിക്കും രക്ഷപ്പെടാന്‍ സാദ്ധ്യമല്ല. ഈ കാണുന്നതൊന്നും വായ്കളല്ല. അവ അഗ്നിപര്‍വ്വതത്തിന്‍റെ ഗുഹാമുഖങ്ങളാണ്. എന്തും ദഹിപ്പിക്കാനുള്ള അഗ്നിയുടെ കഴിവ് അഗ്നിക്കറിഞ്ഞുകൂടാ. എന്നാല്‍ അഗ്നിയില്‍ പതിക്കുന്ന എന്തിനും അതിന്‍റെ ജീവന്‍ നഷ്ടപ്പെടും.

മൂര്‍ച്ചയുള്ള ഒരായുധത്തിന് അതിന്‍റെ നശീകരണ ശക്തിയെപ്പറ്റി അറിവില്ല. കൊല്ലുന്നതിനുള്ള കഴിവ് തനിക്കുണ്ടെന്ന് വിഷത്തിന് അറിവില്ല. അതുപോലെ അങ്ങയുടെ രൗദ്രഭാവത്തെപ്പറ്റി അങ്ങ് അറിയുന്നില്ല. എന്നാല്‍ ലോകം മുഴുവന്‍ അങ്ങയുടെ വദനഗഹ്വരത്തില്‍പ്പെട്ട് നശിക്കുന്നു. അല്ലയോ ഭഗവാനേ, അങ്ങ് സര്‍വ്വവ്യാപിയായ പരബ്രഹ്മമാണ്. പിന്നന്തിന് അങ്ങ് സംഹാരകനായി?

ജീവിക്കാനുള്ള എല്ലാ ആശകളും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. അങ്ങയുടെ മനസ്സിലുള്ളത് എന്താണെന്ന് മടിക്കാതെ എന്നോട് പറഞ്ഞാലും. അങ്ങയുടെ രൗദ്രമായ ഈ രൂപം ഇനിയും എത്രനേരത്തേയ്ക്കാണ് തുടര്‍ന്നു പ്രദര്‍ശിപ്പിക്കുക.

ഭഗവാനേ സംരക്ഷകനെന്ന അങ്ങയുടെ ദിവ്യസത്വത്തെ സ്മരിക്കേണമേ. കുറഞ്ഞപക്ഷം എന്നോടെങ്കിലും കരുണ കാണിക്കേണമേ.

'വിഷ്‌ണോ' എന്നാണ് സംബോധന. ഇവിടെ വിഷ്ണുപദത്തിന് വ്യാപനശീലന്‍ എന്ന് അര്‍ഥം ധരിക്കണമെന്ന് ആചാര്യസ്വാമികള്‍ നിഷ്‌കര്‍ഷിക്കുന്നു.

അതിര്‍ത്തിയില്ലാത്ത ബ്രഹ്മത്തെത്തന്നെയാണ് ഉദ്ദേശിക്കുന്നത്.
ആ ബ്രഹ്മം ഈ ദൃശ്യത്തില്‍ സര്‍വവിനാശകാരിയായാണ് കാണപ്പെടുന്നത്.
മൊത്തം പ്രപഞ്ചത്തെ എരിയിക്കുന്ന ചിതപോലെ ഭയാനകമാണ് ആ കാഴ്ച. നക്ഷത്രപ്പൂക്കള്‍ വിരിയിച്ചും താരാകദംബപ്പമ്പരങ്ങള്‍ കറക്കിയും പൂക്കാലങ്ങള്‍ ഒരുക്കിയുമൊക്കെയുള്ള സൃഷ്ടി കേളിയുടെ നേര്‍ വിപരീതം.

പ്രപഞ്ചത്തിന്റെ ഒരു മഹാസ്പന്ദത്തില്‍ അക്ഷരബ്രഹ്മത്തില്‍ സംഭവിക്കുന്ന വികാസപരിണാമങ്ങള്‍, അതിലെ അനുരണനസ്പന്ദങ്ങളെ തുടര്‍ച്ചയായി ജനിപ്പിച്ചും രൂപാന്തരപ്പെടുത്തിയും തുടച്ചുമായ്ച്ചും മുന്നേറുന്നു. പ്രലയം സംഭവിക്കുന്നു, വീണ്ടും സൃഷ്ടി നടക്കുന്നു. മഹാവികാസത്തിന്റെയും മഹാസങ്കോചത്തിന്റെയും ഇടനിലകളിലാണ് പ്രപഞ്ചത്തിലെ സൃഷ്ടിയും സംഹാരവും ഒരുമിച്ചു സംഭവിക്കുന്നത്. ഉണ്ടായതിന്റെ നാശത്തിലൂടെയല്ലാതെ പുതുതായി ഉണ്ടാവുന്നില്ല ഒന്നും. പക്ഷേ, ഈ കൂടിക്കുഴച്ചിലില്‍ ഏതെങ്കിലുമൊരു മുഖം മാത്രമായി കാണാന്‍ ഒക്കുന്നില്ല.

മഹാസ്പന്ദത്തിന്റെ മഹാസങ്കോചമോ മഹാവികാസമോ പര്യവസാനിക്കുന്ന ഘട്ടങ്ങളില്‍ എല്ലാ ചരാചരങ്ങളും ഒന്നടങ്കം സംഹരിക്കപ്പെടുന്നു, അഥവാ ലയിച്ചില്ലാതാകുന്നു. പിന്നെ ഒരു മഹാമൗനത്തിനു ശേഷമല്ലാതെ പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നുമില്ല.

(തുടരും..)

No comments:

Post a Comment