Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 25

ദംഷ്ട്രാകരാളാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശര്‍മ്മ
പ്രസീദ ദേവേശ ജഗന്നിവാസ!

അല്ലയോ ദേവേശ, ദംഷ്ട്രകള്‍ നിറഞ്ഞ് ഭയാനകങ്ങളും കാലാഗ്നികള്‍പോലെ തേജോമയങ്ങളുമായ അങ്ങയുടെ മുഖങ്ങള്‍ കണ്ടതുകൊണ്ടുതന്നെ എനിക്ക് ദിക്കുകളൊന്നും തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു. മനസമാധാനം കിട്ടുന്നുമില്ല. ഹേ ജഗന്നിവാസാ! എന്നില്‍ പ്രസാദിച്ചാലും.

അങ്ങയുടെ തുറന്ന വായ്കള്‍ രാക്ഷസീയമാണ്. ഭീകരമായ ഭയത്തിന്‍റെ ഒരു ഭാജനം പൊട്ടിച്ചിതറി എന്‍റെ കണ്‍മുന്നില്‍ പരന്നുകിടക്കുന്ന തുപോലെ അവകളെ ഞാന്‍ ദര്‍ശിക്കുന്നു. അവയില്‍ ദന്തങ്ങളും താടിയെല്ലുകളും തിങ്ങിനിറഞ്ഞു നില്‍ക്കുന്നു. ലോകസംഹാര ത്തിനുവേണ്ടിയുള്ള കൂര്‍ത്തുമൂര്‍ത്ത മാരകായുധങ്ങള്‍കൊണ്ടു നിര്‍മ്മിച്ച കനത്ത വേലിക്കെട്ടുപോലെ അവ കാണപ്പെടുന്നു.

ചുണ്ടുകള്‍ക്കുപോലും ദന്തങ്ങളെ മറയ്ക്കാന്‍ കഴിയുന്നില്ല. ക്രോധാവിഷ്ടമായ വായില്‍ നിന്ന് ഉദ്വമിക്കുന്ന നെരുപ്പ് ഞങ്ങളില്‍ മരണവൃഷ്ടി ചൊരിയുന്നു. അത് ഉഗ്രസര്‍പ്പമായ തക്ഷകന്‍റെ വിഷം പോലെയാണ്. പിശാചുക്കള്‍ നടമാടുന്ന കറുത്തവാവുപോലെയാണ്; ലോകസംഹാരകനായ അഗ്നിയുടെ ആഗ്നേയാസ്ത്രം പോലെയാണ്.

ലോകാവസാനകാലത്തെ ചുഴലിക്കാറ്റും പ്രളയാഗ്നിയും ഒന്നിച്ചുചേര്‍ന്നാല്‍ പിന്നെ എന്തെങ്കിലും വെന്തുവെണ്ണീറാ കാതെ ശേഷിക്കുമോ? അങ്ങയുടെ വിനാശകരങ്ങളായ വായ്കള്‍ കണ്ടപ്പോള്‍ എന്‍റെ ധൈര്യം അസ്തമിച്ചു. അവാച്യമായ വിഭ്രാന്തി എന്നെ ബാധിച്ചു. എന്‍റെ സമനിലതെറ്റി. എനിക്ക് എന്‍റെ ചുറ്റുപാടുകളെപ്പറ്റിയോ ദിക്കുകളെപ്പറ്റിയോ ഒന്നും അറിയാന്‍ കഴിയുന്നില്ല. സര്‍വ്വഗമമായ അങ്ങയുടെ രൂപത്തിന്‍റെ അല്പദര്‍ശനം ലഭിച്ചപ്പോള്‍ത്തന്നെ എന്‍റെ ആനന്ദത്തിന്‍റെ ഉറവ വറ്റി വരണ്ടു.

അതുകൊണ്ട് ദയവായി അങ്ങയുടെ ബൃഹത്തും സങ്കുലവുമായ ഈ രൂപം പിന്‍വലിച്ചാലും. അങ്ങയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി അല്പമായിട്ടെങ്കിലും അറിഞ്ഞിരുന്നു വെങ്കില്‍, ഇത് കാണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുമായിരുന്നുവോ? ലോകസംഹാരിയായ ഈ വിശ്വരൂപത്തില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോട് യാചിക്കുന്നു: അല്ലയോ കൃഷ്ണാ, അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നാഥാനാണെങ്കില്‍, ഈ അത്യാഹിതത്തില്‍ നിന്നു ഞങ്ങളെ രക്ഷിച്ചാലും.

പതിനെട്ടും പത്തൊന്‍പതും ഇരുപതും ശ്ലോകങ്ങളില്‍ പരമാത്മാവിന്റെ ആദ്യന്തവിഹീനതയും അനന്തവ്യാപ്തിയും തൊട്ടുകാണിച്ചു. ഇപ്പോള്‍ എല്ലാറ്റിനെയും പ്രലയനം ചെയ്യിക്കുന്ന രുദ്രഭാവം എടുത്തുകാണിക്കുന്നു. പ്രാതിഭാസികമായിട്ടുള്ള നാമരൂപങ്ങളുടെയെല്ലാം അധിഷ്ഠാനമായിരിക്കുന്നത് നിത്യസദ്‌വസ്തുവായ ബ്രഹ്മമാണ്. അതുകൊണ്ട്, സൃഷ്ടമായതിനെയെല്ലാം സംഹാരപ്രക്രിയകൊണ്ട് ഹനിച്ചാലും ബ്രഹ്മത്തിന്റെ അസ്തിത അവശേഷിക്കും.''

(തുടരും..)

No comments:

Post a Comment