Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 36

ദ്യൂതം ഛലയതാമസ്മി
തേജസ്തേജസ്വിനാമഹം
ജയോƒസ്മി വ്യവസായോƒസ്മി
സത്ത്വം സത്ത്വവതാമഹം.

ചൂതാട്ടക്കാരുടെ ചൂത്‍ (ചതിയന്മാരുടെ ചതി) ഞാനാണ്. തേജസ്വികളുടെ തേജസ്സ് ഞാനാണ്. ജയം ഞാനാണ്. അദ്ധ്വാനശീലം ഞാനാണ്. സജ്ജനങ്ങളുടെ സത്ത്വഗുണവും ഞാന്‍തന്നെ.

പരംപൊരുളിന്റെ (പ്രപഞ്ചസംവിധാനമെന്ന) 'വലിയ കളി'യില്‍ ചതിയും വഞ്ചനയും അക്രമവും നന്മയും തിന്മയും എല്ലാം ഒരുപോലെ ഉള്‍പ്പെടുന്നു.

സദ്ഗുണങ്ങളെല്ലാം ദൈവദത്തവും മറിച്ചുള്ളതൊക്കെ ചെകുത്താന്റെ വകയുമായി വകഞ്ഞു വെക്കാന്‍, ഏകവും സര്‍വാശ്‌ളേഷിയുമായ പരമാത്മസ്വരൂപമെന്ന സങ്കല്പത്തില്‍ സാധ്യമല്ല.

ഒരേ ഊര്‍ജമാണ് എല്ലാറ്റിലും എല്ലാവരിലും പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഉപയോഗം പലവിധത്തില്‍ ആയിപ്പോകുന്നു എന്നേ ഉള്ളൂ.

ജീവിതത്തില്‍ ചൂതു കളിക്കാത്തവര്‍ ആരുമില്ല. ഇന്നതിന് നാം പറയുന്ന ഭാഷ റിസ്‌കെടുക്കുക എന്നാണ്. പല ജീവികളും ഇര പിടിക്കുന്നത് ചതിച്ചാണ്. ഇര കോര്‍ത്ത് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതുള്‍പ്പെടെ ജീവമണ്ഡലത്തില്‍ മനുഷ്യരുടെ പല ചെയ്തികളും ചതികള്‍തന്നെ. എല്ലാ വലകളും ചതികളാണ്.

പ്രേമത്തിലും യുദ്ധത്തിലും ജയിക്കാന്‍ എന്തു ചെയ്താലും അനീതിയല്ലെന്നൊരു പഴമൊഴിതന്നെ ഉണ്ടല്ലൊ. ഇപ്പോള്‍ ഈ സമീപനം ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചുമിരിക്കുന്നു.

''ഇത്രയും കഴിവ് അവന്‍/അവര്‍ ഒരു നല്ല കാര്യത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍!'' എന്ന് പറ്റിപ്പുകാരെപ്പറ്റി പലപ്പോഴും പറയാറില്ലെ? ചതിക്കാനുപയോഗിക്കുന്ന ബുദ്ധിതന്നെയാണ് പ്രാപഞ്ചികതയെ തോല്പിച്ച് പരംപൊരുളിനെ തേടാനും ഉപയോഗിക്കാവുന്നത് എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്.

വൈരുധ്യാത്മകമായാണ് പരംപൊരുള്‍സത്ത പ്രകൃതിയില്‍ പ്രകടമാകുന്നത്. വിരുദ്ധ ധ്രുവങ്ങളെ ഒരുപോലെ കാണണം.

''തേജസ്വിയിലെ തേജസ്സ്, ജേതാവിന്റെ ജയം, പ്രകൃതിയിലെ ത്രിഗുണങ്ങളില്‍ എപ്പോഴും സത്യത്തെ പ്രതിഫലിപ്പിക്കുന്ന സത്ത്വം ഇതെല്ലാം ഗുണപൗഷ്‌കല്യംകൊണ്ട് ഈശ്വരീയമാണ്.'' - ഗുരു നിത്യചൈതന്യയതി.ഏതു കാര്യത്തിലുള്ള ദൃഢബുദ്ധിയും ഈശ്വരീയമാണ്. നേരത്തേ സൂചിപ്പിച്ചപോലെ ആ ദൃഢതതന്നെയാണ് പരമാത്മസാരൂപ്യത്തിനായി പ്രവര്‍ത്തിക്കാനും ആവശ്യമായിരിക്കുന്നത്. വ്യവസായാത്മകമായ ബുദ്ധി സ്ഥിതപ്രജ്ഞത്വത്തിന്റെ ലക്ഷണമായി മുന്‍പേ പറഞ്ഞതാണ്.

തുടരും..)

No comments:

Post a Comment