Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 12

ദിവി സൂര്യസഹസ്രസ്യ
ഭവേത് യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാത്
ഭാസസ്തസ്യ മഹാത്മനഃ

ആകാശത്തില്‍ ആയിരം സൂര്യന്മാര്‍ ഒരേ സമയത്ത് ഉദിച്ചാലുണ്ടാവുന്ന കാന്തി ആ വിശ്വരൂപന്‍റെ കാന്തിക്കു തുല്യമായി ഭവിച്ചേക്കാം.

അല്ലയോ രാജാവേ, ഭഗവദ്സ്വരൂപത്തിന്‍റെ ഉജ്ജ്വലമായ കാന്തിയെപ്പറ്റി ഞാന്‍ എങ്ങനെയാണു വര്‍ണ്ണിക്കുക? മഹാപ്രളയകാലത്ത് പ്രപഞ്ചത്തിനെ ഭസ്മീകരിക്കുന്നതിനായി പന്ത്രണ്ട് ആദിത്യന്മാര്‍ ഒന്നിച്ചുദിച്ചാലും അതിന്‍റെ ആകെയുള്ള കാന്തി ഭഗവദ്‍രൂപത്തിന്‍റെ കാന്തിയോട് തുലനം ചെയ്യാനാവില്ല. ലോകത്തുള്ള മിന്നല്‍പിണരുകളെല്ലാം ഒന്നായിട്ട്, പ്രളയകാലത്തുദിക്കുന്ന ആദിത്യന്മാരുമായും പ്രളയാഗ്നിയുമായും കൂടിക്കലര്‍ന്നാലും ആ പ്രഭാപൂരം വിരാട് രൂപത്തില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന ഭാസുരമായ ജോതിസ്സിന്‍റെ മുന്നില്‍ വിളറിപ്പോകും. തന്നെയുമല്ല, ആ തേജസ്സിന്‍റെ വിശുദ്ധി മറ്റൊന്നിനും ലഭിക്കുകയുമില്ല. ശ്രീഹരിയുടെ മാഹാത്മ്യം അത്രയേറെയുണ്ട്. ആ പ്രകാശധോരണി വ്യാസമുനിയുടെ കാരുണ്യംകൊണ്ട് എനിക്കു കാണുവാന്‍ കഴിഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അണുബോംബുണ്ടാക്കാന്‍ നിയുക്തമായ ശാസ്ത്രജ്ഞസംഘത്തിന്റെ തലവനായിരുന്ന റോബര്‍ട്ട് ഓപ്പെന്‍ഹൈമര്‍ അമേരിക്കയിലെ ലോസ് ആലമോസില്‍ മാനവചരിത്രത്തിലാദ്യമായി നടന്ന (ഇക്കാലത്തേതിനെ അപേക്ഷിച്ച് വളരെ ചെറിയ) അണുവിസ്‌ഫോടനപരീക്ഷണം ദൂരെ ഇരുന്ന് കണ്ടപ്പോള്‍ ഈ ശ്‌ളോകം സ്വയമറിയാതെ ഉരുവിട്ടുപോലും.

ദിവ്യദൃഷ്ടിയുള്ളവര്‍ക്കുപോലും നേര്‍ക്കുനേര്‍ നോക്കിക്കാണാനാ വാത്ത ദുര്‍നിരീക്ഷ്യ പ്രകാശത്തിന്റെ ഉറവിടമായി മുന്‍പറഞ്ഞ ചിത്രത്തെ മാറ്റുമ്പോള്‍ അത് വേദാന്തത്തിലെ ബ്രഹ്മസങ്കല്പ വുമായി കൂടുതല്‍ അടുക്കുന്നു. അക്ഷരത്തിലും ക്ഷരത്തിലും നിറഞ്ഞിരിക്കുന്ന പുരുഷോത്തമനെ ആ പ്രകാശമായി അവതരിപ്പിക്കുന്നു. മനുഷ്യദൃഷ്ടിക്കെന്നല്ല ഒരു ഉപകരണത്തിനും നിരീക്ഷിക്കാനാവാത്ത അതിനെ കാണാന്‍ അവസരമുണ്ടായാല്‍ എങ്ങനെ ഇരിക്കുമോ അതായിത്തീരുന്നു ആ ചിത്രം. മാല്യങ്ങളും ആഭരണങ്ങളും ആയുധങ്ങളും സുഗന്ധലേപവുമൊക്കെ അപ്രസക്തമാവുന്നു. ഈ പ്രഭയല്ലാതെ പ്രപഞ്ചത്തില്‍ ഒന്നും കാണാനുമില്ല.

തുടരും..)

No comments:

Post a Comment