Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 48

ന വേദയജ്ഞാദ്ധ്യയനൈര്‍ന ദാനൈര്‍-
ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ
ഏവം രൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര

അല്ലയോ കുരുശ്രേഷ്ഠ! മനുഷ്യലോകത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും, വേദങ്ങളും യജ്ഞങ്ങളും വേറുവേറായി പഠിച്ച് മനസ്സിലാക്കിയതുകൊണ്ടൊന്നും എന്നെ ഈ രൂപത്തില്‍ കാണാന്‍ സാധ്യമല്ല. ദാനധര്‍മ്മങ്ങള്‍കൊണ്ടോ പലതരം പൂജകള്‍കൊണ്ടോ കഠിന തപശക്തികള്‍കൊണ്ടോ സാധ്യമല്ല.

സര്‍വ്വവ്യാപകമായ ഈ ദിവ്യത്വം കാണാനൊരുമ്പെട്ട മാത്രയില്‍ തന്നെ വേദങ്ങള്‍ ജഢീഭൂതമായി. യജ്ഞകര്‍മ്മങ്ങള്‍‍കൊണ്ടാരാധിച്ചവര്‍ സ്വര്‍ഗ്ഗത്തിലെത്തി. അവരുടെ പുണ്യം തീരുമ്പോള്‍ തിരിച്ചുപോരുന്നു. അറിവും പാണ്ഡിത്യവും ഇതിനെ സംബന്ധിച്ചിടത്തോളം നിഷ്പ്രയോജനമാകയാല്‍ യോഗാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ട സത്യാന്വേഷികള്‍ ദുഷ്കരമായ വഴിയില്‍ കാലിടറി നിരാശയോടെ പിന്‍വാങ്ങി. പുണ്യപ്രവര്‍ത്തനങ്ങള്‍ വഴിയായി ഇതുകൈവരിക്കാന്‍ തീവ്രശ്രമം നടത്തിയവര്‍ക്ക് സത്യലോകത്തിന്‍റെ പ്രാന്തപ്രദേശത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിശ്വരൂപ മാഹാത്മ്യത്തിന്‍റെ ഒരു നേരിയ അംശം കണ്ണില്‍പ്പെടുമ്പോഴേക്കും മഹാതപസ്വികള്‍ അത്ഭുതസ്തബ്ധരായി നിന്നുപോകുന്നു. അതിനാല്‍ കഠിനമായ തപശ്ചര്യ അവര്‍ കൈവെടിയുന്നു. അങ്ങനെ വിശ്വരൂപദര്‍ശനം ഉഗ്രമായ തപശ്ചര്യയുടെ ദൃഷ്ടികള്‍ക്കുപോലും എത്താത്തിടത്ത് സ്ഥിതിചെയ്യുന്നു.

യാതൊരു പ്രയത്നവും കൂടാതെ അനായാസേന നിന്‍റെ നേത്രങ്ങള്‍ക്ക് എന്‍റെ വിശ്വരൂപം ദര്‍ശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. മറ്റൊരു മര്‍ത്ത്യനും ഈ രൂപം ഇതുവരെ ദര്‍ശിച്ചിട്ടില്ല. ഔപനിഷദമായ ബ്രഹ്മസ്വരൂപ ദര്‍ശനമാകുന്ന ഉത്കൃഷ്ടനിധിയുടെ ഉടമസ്ഥനാകാന്‍ യോഗ്യതയുള്ള ഏകവ്യക്തി നീയാണ്. ബ്രഹ്മദേവനുപോലും ഇത് നിരാകരിക്കപ്പെട്ടിട്ടുള്ളതാണ്.

അര്‍പ്പണബോധംകൊണ്ടും ഭക്തിവിശ്വാസങ്ങള്‍കൊണ്ടും മാത്രമേ ഈശ്വരദര്‍ശനം സിദ്ധിക്കൂ.

വേദങ്ങളുടെ ഇഴ കീറി തര്‍ക്കിച്ച് ജയിച്ചു ഞെളിയുന്നവരും എങ്ങനെയെങ്കിലുമൊക്കെ ഉണ്ടാക്കിയ ധനം കുറെ വാരിക്കോരി ദാനം ചെയ്ത് 'പുണ്യവാന്‍മാര്‍' എന്ന് സ്വയം കരുതുന്നവരും തന്ത്രമന്ത്രവിദ്യകളില്‍ വൈദഗ്ധ്യം നേടി 'ഞാന്‍ ഇതിലൂടെ ഈശ്വരനെ കാട്ടിത്തരാം' എന്നു പറയുന്നവരും ഏതെങ്കിലുമൊരു വരം കിട്ടാന്‍ പെരുവിരലില്‍ നിന്ന് തപസ്സു ചെയ്യുന്നവരുമൊക്കെ അക്കാലത്തുണ്ടായിരുന്നിരിക്കാം.

സൈദ്ധാന്തികവിവാദങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാക്കുന്നവരും മയക്കുമരുന്നു കള്ളക്കടത്തു നടത്തി പണം കുറെ ഉണ്ടാക്കി അതില്‍നിന്നല്പം ആതുരസേവനത്തിന് സംഭാവന ചെയ്ത് മാന്യത വാങ്ങുന്നവരും ദേവപ്രശ്‌നങ്ങളും പരിഹാരപൂജകളുമായി ഈശ്വരാനുഗ്രഹം മൊത്തമായും ചില്ലറയായും വില്‍ക്കുന്നവരും വാങ്ങുന്നവരും ഇന്നും സുലഭമായിരിക്കെ ഈ മുന്നറിയിപ്പ് വളരെ പ്രസക്തം. ഇതിലൂടെ ഗീത ഈശ്വരചിന്തയെ വ്യവസ്ഥാപിത ആത്മീയവ്യവസായത്തില്‍നിന്ന് മോചിപ്പിക്കാന്‍ 'സുദര്‍ശനം' എന്ന ആയുധം പ്രയോഗിക്കുന്നു.

(തുടരും..)

No comments:

Post a Comment