Sunday, 28 June 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"- ശ്ലോകം 5


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 5

ശ്രീഭഗവാനുവാച:

പശ്യമേ പാര്‍ത്ഥ രൂപാണി
ശതശോƒഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി
നാനാവര്‍ണാകൃതീനി ച

അര്‍ജ്ജുനാ, അനേകതരം ഗുണഭാവങ്ങളോടുകൂടിയവയും നാനാവര്‍ണ്ണങ്ങളോടും ആകൃതികളോടും കൂടിയവയും ആയ എന്‍റെ നൂറുകണക്കിലും ആയിരക്കണക്കിലുമുളള ദിവ്യരൂപങ്ങള്‍ കണ്ടുകൊളളുക.

ശ്രീഭഗവാന്‍ അരുളി:അര്‍ജജുനാ, നീ എന്‍റെ ഒരു രൂപം മാത്രം കാണിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍ അര്‍ത്ഥമില്ല. ജഗത്തു മുഴുവന്‍ ഉള്‍ക്കൊളളുന്ന എന്‍റെ വിശ്വരൂപം കാണിച്ചുതരാം. എന്‍റെ ദിവ്യമായ രൂപങ്ങള്‍ കാണുക. ചിലത് കൃശമാണ്. ചിലത് സ്ഥൂലമാണ്. ചിലത് വാമനം, പിന്നീട് ഓരോന്നായി തുംഗം, മേദുരം, ബലഹീനം, നിസ്സീമം, സാഹസികം, സരളം, സക്രിയം, നിഷ്ക്രിയം, ഉദാസീനം, കുശാഗ്രബുദ്ധിയുളളത്, അശുദ്ധം,
ശ്രദ്ധയോടു കൂടിയത്, മനോഹരം, ഗൗരവം,ഉദാരം, കൃപണം, കോപിഷ്ഠം, ശാന്തം, മദോന്മത്തം, സ്തബ്ധം, കുതൂഹലം,ഗര്‍ജ്ജിക്കുന്നത്, നിശ്ശബ്ദം, ദുരാഗ്രഹം നിറഞ്ഞത്,നിസ്സംഗം, നിദ്രാവസ്ഥയിലുളളത്,ഉന്നിദ്രാവസ്ഥയിലുളളത് ,സന്തുഷ്ടം, അസന്തുഷ്ടം,പീഡിതം,പ്രസന്നം,അഹിംസാത്മകം, ഹിംസാത്മകം, ബീഭത്സം, അത്ഭുതം നിറഞ്ഞത്, സമാധിസ്ഥം,പരിപാലനം ചെയ്യുന്നത് , സംഹരിക്കുന്നത്,വെറും തടസ്ഥന്‍ ഇപ്രകാരം വിവിധരീതിയിലുളള അസംഖ്യം രൂപങ്ങളാണ് എനിക്കുളളത്.

ഇവയില്‍ ചിലതു ദിവ്യതേജപ്രകാശത്തോടുകൂടിയതാണ്. ചിലതിനു വിവിധ വര്‍ണ്ണങ്ങളുണ്ട്. ചിലത് ഉരുകിയ സ്വര്‍ണ്ണംപോലെ ചുവന്നിരിക്കും. ചിലതിനു പിംഗലവര്‍ണ്ണമാണ്. ചിലതിന് അസ്തമനസമയത്തെ ആകാശത്തിന്‍റെ നിറമാണ്. ചിലതിന് ഉദയസൂര്യന്‍റെ നിറമാണ്. ചിലതിന് വൈരക്കല്ലിന്‍റെ തിളക്കമാണുളളതെങ്കില്‍ മറ്റു ചിലതിന് ഇന്ദ്രനീലക്കല്ലിന്‍റെ ശോഭയാണുളളത്. ചിലതു കണ്‍മഷിപോലെ കറുത്തതാണെങ്കില്‍ മറ്റു ചിലതു രക്തംപോലെ ചുവന്നതാണ്. ചിലതു തങ്കത്തിന്‍റേതു പോലെയുളള മഞ്ഞനിറമാണെങ്കില്‍ മറ്റു ചിലതിനു താമ്രത്തിന്‍റേതു പോലെയുളള ചുവപ്പു നിറമാണ്.

എന്‍റെ രൂപങ്ങള്‍ ബഹുവര്‍ണ്ണാങ്കിതങ്ങളാണെന്നതുപോലെ എന്‍റെ ആകാരവും വിവിധ രീതികളിലാണ്. എന്‍റെ ആകൃതിയുടെ മനോഹാരിത മാരനെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ്. ശൃംഗാരലക്ഷ്മിയുടെ ഭണ്ധാരപ്പുരയിലെന്നതുപോലെ വടിവൊത്ത സുന്ദരരൂപങ്ങളും ആകര്‍ഷണീയമായ ഗാത്രങ്ങളും ഇവിടെയുണ്ട്. ചിലതു പുഷ്ടമാണ്. ചിലതു മെലിഞ്ഞതാണ്. ചിലതു നീളംകൂടിയ കഴുത്തോടുകൂടിയതും ചിലതു വിസ്താരമേറിയ നേത്രങ്ങളോടു കൂടിയതും ചിലതു ബ്രഹ്മാണ്ധ സദൃശ്യവുമാണ്. ഇപ്രകാരം വിവിധാകൃതി പൂണ്ട എന്‍റെ രൂപങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല. അവയുടെ ഓരോ അവയവത്തിലും പ്രപഞ്ചത്തെ മുഴുവന്‍ ദര്‍ശിക്കാവുന്നതാണ്.

പരമാത്മാവിന്‍െര നൂറായിരക്കണക്കിലുള്ള വിവിധരൂപങ്ങളാണ് ആദ്യമേ കാണാവുന്നത്. അതായത് അനന്തവിസ്തൃതമായ ക്ഷരപ്രപഞ്ചത്തിലെ എണ്ണമറ്റ ഉരുവങ്ങള്‍. കണ്ണു തുറന്ന് ചുറ്റും നോക്കിയാല്‍ ആര്‍ക്കും കാണാവുന്നവതന്നെ. കാഴ്ചയുടെ ഭൗതികപരിമിതിയാല്‍ നന്നേ ചെറുതും ഏറെ ദൂരെ ഉള്ളതും കാണാനാവില്ലെന്നു മാത്രം.

എല്ലാം ദിവ്യമാണ്, അഥവാ പരമാത്മപ്രകാശത്താല്‍ രൂപപ്പെട്ട് നിലനില്‍ക്കുന്നവയാണ്. എണ്ണമറ്റ നാമരൂപങ്ങള്‍ നിലവിലുണ്ട്. അവയ്ക്ക് നാനാനിറങ്ങളും ആകൃതികളും അവയവങ്ങളും ഉണ്ട്.

പ്രപഞ്ചപരിണാമത്തിന്റെ ത്രിമാന ആനിമേഷന്‍ പ്രൊജക്ഷന്‍ തുടങ്ങുന്നു. ഇപ്പോഴത് വാസ്തവികലോകത്തിന്റെ സര്‍വതലസ്പര്‍ശിയായ നിശ്ചലചിത്രമായി ഇരിക്കുന്നു. 'ഇത് ആര്‍ക്കും ചുറ്റും നോക്കിയാല്‍ കാണാവുന്നതല്ലേ, 
ഇതാണോ ഇത്ര വലിയ വിശ്വരൂപം!' എന്നു തോന്നുന്നെങ്കില്‍ ഒരു നിമിഷം ക്ഷമിക്കുക.

തുടരും..)

No comments:

Post a Comment