Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 50

സഞ്ജയ ഉവാച:
ഇത്യര്‍ജ്ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൗമ്യവപുര്‍മ്മഹാത്മാ

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞിട്ട് തന്‍റെ പൂര്‍വ്വരൂപം കാണിച്ചു കൊടുത്തു. വിശ്വാത്മാവായി നിന്നിരുന്ന ഭഗവാന്‍ വീണ്ടും സൗമ്യരൂപം കൈക്കൊണ്ട് ഭയപ്പെട്ടു നിന്ന അര്‍ജ്ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് ഭഗവാന്‍ തന്‍റെ മര്‍ത്ത്യരൂപം കൈക്കൊണ്ടു.

ജ്ഞാനദേവന്‍ പറയുന്നു: അര്‍ജ്ജുനന്‍ ഈ രൂപം അത്യധികം ഇഷ്ടപ്പെട്ടിരുന്നതു കൊണ്ട് ഇതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ആശ്ചര്യപ്പെടാനുള്ളത്, ഭഗവാന്‍ എപ്രകാരം തന്‍റെ ഭക്തന്മാരാല്‍ വശീകരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയാണ്.

പരംപൊരുളായ ഭഗവാന്‍ തന്‍റെ വിശ്വരൂപം അര്‍ജ്ജുനന് വെളിവാക്കിക്കൊടുത്തു. എന്നാല്‍ ആ ഗംഭീരദൃശ്യം അര്‍ജ്ജുന്നെ പ്രീതിപ്പെടുത്തിയില്ല. ആഗ്രഹിച്ചതു ലഭിച്ചിട്ടും അതിനെ ദൂരത്തേയ്ക്ക് എറിഞ്ഞു കളയുന്നതുപോലെയായിരുന്നു അത്. ലക്ഷണമൊത്ത ഒരു രത്നത്തെ കുറ്റപ്പെടുത്തുകയോ, എല്ലാവിധത്തിലും പൊരുത്തമുണ്ടായിട്ടും പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് വിവാഹം മുടക്കുകയോ ചെയ്യുന്നതുപോലെയായിരുന്നു അത്.

കൃഷ്ണന് അര്‍ജ്ജുനനോടുണ്ടായിരുന്ന അന്‍പ് അളവറ്റതായിരുന്നതിനാല്‍ അദ്ദേഹം അര്‍ജ്ജുനന് വാരിക്കോരിക്കൊടുത്ത വിശിഷ്ടമായ പാരിതോഷികമായിരുന്നു വിശ്വരൂപ ദര്‍ശനം. സ്വര്‍ണ്ണക്കട്ടി ഉരുക്കി തകിടാക്കി ആഭരണങ്ങള്‍ തീര്‍ക്കുന്നു. എന്നാല്‍ തീര്‍ത്ത ആഭരണം മനസ്സിനിണങ്ങാതെ വന്നാല്‍ വീണ്ടും ഉരുക്കുന്നു. അതുപോലെ അര്‍ജ്ജുനനോടുള്ള അഗാധപ്രേമംകൊണ്ട് ഭഗവാന്‍, അവതാരമൂര്‍ത്തിയായ കൃഷ്ണന്‍റെ രൂപം വിശ്വരൂപമാക്കി വെളിവാക്കിക്കൊടുത്തു. എന്നാല്‍ അത് അര്‍ജ്ജുനന്‍റെ മനസ്സിന് ഇണങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വീണ്ടും കൃഷ്ണന്‍റെ രൂപമാക്കി മാറ്റി.

വിശ്വത്തെ മുഴുവന്‍ വിഴുങ്ങിയിരുന്ന അനന്തമായ ആ മാഹാത്മ്യം സൗമ്യവും സുഭഗവുമായ ഒരു മര്‍ത്ത്യരൂപമായി കാണപ്പെട്ടു. അപരിമേയ സ്വരൂപത്തില്‍ നിന്ന് പരിമേയ സ്വരൂപമായി മാറിയത് പരിഭ്രാന്തനായ പാര്‍ത്ഥനെ സമാശ്വസിപ്പിക്കാനായിരുന്നു. സ്വപ്നത്തില്‍ സ്വര്‍ഗ്ഗലോകത്തു വിഹരിച്ച ഒരുവന്‍ ഉണരുമ്പോള്‍ അമ്പരക്കുന്നതുപോലെ, കിരീടി അമ്പരന്നു നിന്നു.

ഭഗവാന്‍റെ മനുഷ്യരൂപം കണ്ടപ്പോള്‍, ഗുരുകൃപകൊണ്ട് ഭൗതികവസ്തുക്കളെല്ലാം അപ്രത്യക്ഷമായി ശാശ്വതസത്യത്തിന്‍റെ ദര്‍ശനം ലഭിച്ച പ്രതീതിയാണ് കിരീടിക്കുണ്ടായത്.

വിശ്വരൂപത്തിന്‍റെ മറനീക്കി കൃഷ്ണവിഗ്രഹം മുമ്പത്തെപ്പോലെ കാണാന്‍ കഴിഞ്ഞതില്‍ അര്‍ജ്ജുനന്‍ അത്യധികമായി സന്തോഷിച്ചു. മരണത്തിനെതിരായി വിജയിച്ചവനെപ്പോലെയോ കൊടുങ്കാറ്റില്‍നിന്ന് ഊനം കൂടാതെ രക്ഷപ്പെട്ട വനെപ്പോലെയോ സപ്തസാഗരങ്ങളും നീന്തികടന്നവനെപ്പോലെയോ അര്‍ജ്ജുനന്‍ അമിതമായി ആഹ്ലാദിച്ചു.

സൂര്യാസ്തമനത്തിനുശേഷം നഭസില്‍ നക്ഷത്രങ്ങള്‍ ക്രമേണ തെളിഞ്ഞുവരുന്നതു പോലെ ഭൂമിയും അതിലെ ജീവജാലങ്ങളും അവന്‍റെ മുന്നില്‍ പടിപടിയായി തെളിഞ്ഞുവന്നു. അവന്‍ ചുറ്റുപാടും നോക്കി. താന്‍ നില്‍ക്കുന്നത് കുരുക്ഷേത്ര ത്തിലെ രണഭൂവിലാണെന്ന് അവനു മനസ്സിലായി. അവന്‍റെ ചുറ്റും നില്‍ക്കുന്ന സൈന്യങ്ങളെ അവന്‍ കണ്ടു. അവനെതിരെ യുദ്ധസന്നദ്ധരായി ബന്ധുജനങ്ങള്‍ നില്‍ക്കുന്നതും ഇരുസൈന്യത്തിലെയും യോദ്ധാക്കള്‍ പരസ്പരം അമ്പുകള്‍ അയയ്ക്കുന്നതും അവന്‍റെ ദൃഷ്ടിയില്‍പ്പെട്ടു. ലക്ഷ്മീകാന്തനായ ഭഗവാന്‍ കൃഷ്ണന്‍ അമ്പുകളുടെ നിഴലില്‍ നില്‍ക്കുന്ന തന്‍റെ രഥത്തിലിരിക്കുന്നതും താന്‍ അതില്‍ നില്‍ക്കുന്നതും അവന് അനുഭവപ്പെട്ടു.

12, 13, 14 ശ്ലോകങ്ങളില്‍ അര്‍ജുനനും കൃഷ്ണനും ഒരു സംയുക്തമായി തീരുന്നത് വര്‍ണിച്ച് പിന്‍വാങ്ങിയ സഞ്ജയന്‍ വീണ്ടും നേരിട്ട് കഥാകഥനത്തിന് ഇപ്പോള്‍ വരുന്നത് ഇരുവരെയും പഴയപടി ഇരുവരാക്കിത്തീര്‍ക്കാനാണ്. 'നീ കണ്ടത് വേറെ മനുഷ്യരാരും കണ്ടിട്ടില്ല' എന്ന് കൃഷ്ണന്‍ പറയുന്നുണ്ടെന്നാലും സഞ്ജയന്‍ വള്ളിപുള്ളി വിടാതെ എല്ലാം കണ്ടു. അന്ധനായ ധൃതരാഷ്ട്രര്‍ സഞ്ജയന്റെ വാക്കുകളിലൂടെ ആ കാഴ്ച കണ്ടു. അതു കഴിഞ്ഞ് ഇന്നേവരെ ഗീത വായിച്ച എല്ലാവരും കണ്ടു. പക്ഷേ, ഈ കണ്ടതെല്ലാം കണ്ടവരുടെ സ്വന്തം കാഴ്ചകളാണെന്നത്രെ വ്യാസരുടെ ചിരി! എല്ലാമെല്ലാം കാണാനുള്ള കഴിവുമായാണ് സഞ്ജയന്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതെന്നാലും അദ്ദേഹമെന്ന പാത്രത്തിന്റെ സൃഷ്ടിയിലുമുണ്ടല്ലോ തനതായ സവിശേഷത. അദ്ദേഹത്തിന് ഒരു പക്ഷത്തോട് പ്രത്യേകമായ അനുഭാവമുണ്ടെന്ന് വ്യക്തവുമാണ്. (ശരിക്കും തെറ്റിനും ഇടയ്ക്ക് നൂറു ശതമാനം പക്ഷരാഹിത്യം ഈ ഭൂമിയില്‍ ഒരു മാധ്യമപ്രവര്‍ത്തകനും സാധ്യമല്ല എന്നുതന്നെ വ്യാസമതം!)

(തുടരും..)

No comments:

Post a Comment