Sunday, 28 June 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-ശ്ളോകം 2


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-ശ്ളോകം 2

ഭവാപ്യയൗ ഹി ഭൂതാനാം
ശ്രുതൗ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ!
മാഹാത്മ്യമപി ചാവ്യയം

അല്ലയോ കമലദളലോചന! അങ്ങയില്‍നിന്നും പ്രപഞ്ചഘടകങ്ങളുടെ ഉല്‍പ്പത്തിയും ലയവും വിശദമായി ഞാന്‍ കേട്ടു. ഒരിക്കലും ഒരു കോട്ടവും തട്ടാത്ത അങ്ങയുടെ മാഹാത്മ്യവും ഞാന്‍ കേട്ടു.

കോടിസൂര്യപ്രഭവിതറുന്ന സരസീരുഹാക്ഷാ, പരംപൊരുളേ, ഞാന്‍ അങ്ങയില്‍നിന്ന് എല്ലാം കേട്ടു കഴിഞ്ഞിരിക്കുന്നു. സൃഷ്ടി പ്രളയങ്ങളെക്കുറിച്ചു കേട്ടു. എല്ലാ പ്രപഞ്ചഘടകങ്ങളെയും സൃഷ്ടിക്കുകയും അവയെ തന്നില്‍തന്നെ ലയിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ സ്വഭാവം അങ്ങ് എനിക്കു വെളിവാക്കിത്തന്നു.

അങ്ങയുടെ അഗാധമായ മാഹാത്മ്യത്തിന്‍റെ മേലങ്കി ധരിച്ച് വേദങ്ങള്‍ അവയുടെ ഗാത്രത്തെ മനോ‍ജ്ഞമാക്കുന്നു.

അങ്ങയുടെ സ്വരൂപത്തേയും സാമര്‍ത്ഥ്യത്തേയും ആശ്രയിക്കുന്നതുകൊണ്ട് വേദങ്ങള്‍ ധര്‍മ്മതത്ത്വശാസ്ത്രങ്ങളുടെ രത്നങ്ങളടങ്ങിയ അമോഘമായ ഭണ്ഡാരമായിത്തീര്‍ന്നിരിക്കുന്നു.

എല്ലാ ആദ്ധ്യാത്മിക മാര്‍ഗങ്ങളുടേയും ഏകലക്ഷ്യം അങ്ങയുടെ അപാരമായ മാഹാത്മ്യത്തെ മനസ്സിലാക്കി, ആത്മസാക്ഷാത്ക്കാരം നേടുകയാണെന്നുളള വസ്തുത ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.

അതേസമയം ഉത്ക്കടമായ ഒരഭിനിവേശം എന്നില്‍ കടന്നു കൂടിയിരിക്കുന്നു. എന്‍റെ ആഗ്രഹം അങ്ങയോടു ചോദിക്കാന്‍ ഞാന്‍ ലജ്ജിക്കുകയാണെങ്കില്‍ പിന്നെ ആരോടാണ് ചോദിക്കുക?

ഈ ലോകത്ത് അങ്ങല്ലാതെ മറ്റാരാണ് ഞങ്ങള്‍ക്ക് ശരണമായിട്ടുളളത്? മത്സ്യം ജലത്തെ ശങ്കിക്കുകയോ, കുഞ്ഞ് അമ്മയുടെ മുല കുടിക്കാന്‍ അറയ്ക്കുകയോ ചെയ്താല്‍ പിന്നെ എങ്ങനെയാണു ജീവിക്കുക? അതുകൊണ്ട് എന്‍റെ അന്തരംഗത്തിലുളളത് അങ്ങയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പ്രിയത്തോടെയാണ് സംബോധന. അതിലുപരി, പ്രാചീനകവികല്പനയില്‍ താമരയുടെ ഇലയും പൂവുമെല്ലാം നിസ്സംഗതയുടെ പ്രതീകങ്ങളാണ്. നമ്മുടെ ഉള്ളിലെ ശുദ്ധബോധവും നിസ്സംഗമാണ്. നിസ്സംഗമായ ആന്തരിക സൗന്ദര്യത്തിന് ആരോടുമൊന്നിനോടും വിശേഷിച്ച് പ്രീതിയോ അപ്രീതിയോ ഇല്ല.

അങ്ങോട്ടുള്ള ഭക്തിയുടെ നിറവില്‍ ഇങ്ങോട്ടുള്ളതായി അനുഭവപ്പെടുന്ന പ്രീതിയേ ലക്ഷ്യമാക്കാനുള്ളൂ. ആ പ്രീതിയുടെ കരുത്തിന്‍മേല്‍ ഒരു വലിയ കാര്യത്തിനാണല്ലോ ഇനി അപേക്ഷിക്കാന്‍ പോകുന്നത്.

ശരിയായ അറിവുണ്ടാകാനുള്ള വഴി എന്തെന്നുകൂടി ഇവിടെ വ്യാസര്‍ സൂചിപ്പിക്കുന്നു.

1. പാഠം തത്ത്വദര്‍ശിയായ ഗുരുവില്‍നിന്ന് ക്രമമായും വിസ്തരിച്ചും കേള്‍ക്കണം. ഭക്തിബഹുമാനങ്ങളോടെ വേണം 
ചെവിക്കൊള്ളാന്‍.

2. ഗുരുവിനോടോ ഗുരുവിനോ ഒട്ടും അപ്രിയം ഉണ്ടാകരുത്.

3. കേട്ടത് മനനം ചെയ്ത് സ്ഫുടപാകമാക്കണം. ആ ശ്രമത്തിനിടെ സംശയം തോന്നിയാല്‍ സവിനയം ഉന്നയിക്കണം.

4. മനസ്സിലായതിന്റെ രത്‌നച്ചുരുക്കം തിരികെ ഉരുവിട്ട് ബോധ്യപ്പെടുത്തി സമ്മതം വാങ്ങണം.

5. കൂടുതല്‍ അറിയാനുള്ള ആഗ്രഹം തുറന്നു പറയണം.

തുടരും..)

No comments:

Post a Comment