Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 55

മത്കര്‍മ്മ കൃത് മത്പരമഃ
മദ്ഭക്തഃ സംഗവര്‍ജ്ജിതഃ
നിര്‍വൈരഃ സര്‍വ്വഭൂതേഷു
യഃ സ മാമേതി പാണ്ഡവ

അല്ലയോ പാണ്ഡുപുത്രാ, കര്‍മ്മങ്ങളെല്ലാം എന്‍റെ അര്‍ച്ചനയായി അനുഷ്ഠിക്കുന്നവനും എന്നെ പരമാശ്രയമായി കാണുന്നവനും എന്നില്‍ പരമപ്രേമത്തോടുകൂടിയവനും ഒന്നിലും ഞാന്‍ എന്‍റേത് എന്നു ഭാവമില്ലാത്തവനും ആരോ അവന്‍ എന്നെ പ്രാപിക്കുന്നു.

അപ്രകാരമുള്ള ഒരു ഭക്തന്‍ സര്‍വകര്‍മ്മങ്ങളും എനിക്കുവേണ്ടി ചെയ്യുകയും എന്നില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. അവന്‍ എന്നെത്തന്നെ പരമലക്ഷ്യമായി കരുതുകയും എന്നെക്കാള്‍ പ്രിയങ്കരമായി ഒന്നുംതന്നെ ഇല്ലെന്നു കൊണ്ടാടുകയും ചെയ്യുന്നു. അവന്‍ എല്ലാ ജീവജാലങ്ങളിലും എന്നെ ദര്‍ശിക്കുകയും അവയുടെ നാമരൂപാദികളില്‍ യാതൊരു ഭേദചിന്തയുമില്ലാതെ അവയില്‍കൂടി എന്നെ ഉപാസിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാറ്റിലും സമദര്‍ശനം നേടിയിരിക്കുന്നതിനാല്‍ എല്ലാറ്റിനേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയും ഒന്നിനോടും ദ്വേഷമില്ലാതിരിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരു ഭക്തന്‍ അവന്‍റെ ശരീരം വിടുമ്പോള്‍ അവന്‍ ഞാനുമായി ഏകീഭവിക്കുകയും എന്‍റെതന്നെ ആത്മാംശമായത്തീരുകയും ചെയ്യുന്നു.

സഞ്ജയന്‍ പറഞ്ഞു: അല്ലയോ മഹാരാജാവേ, സര്‍വ്വ പ്രപഞ്ചത്തേയും തന്നില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭഗവാന്‍, ഇപ്രകാരം കാരുണ്യംനിറഞ്ഞ വാക്കുകള്‍കൊണ്ട് അര്‍ജ്ജുനനോട് സംസാരിച്ചു. ഭഗവല്‍ഭക്തന്മാരുടെ ഏറ്റവും മുന്‍നിരയിലെത്തിയ അര്‍ജ്ജുനന്‍ ചിത്തഹര്‍ഷംകൊണ്ട് പുളകിതഗാത്രനായി. അവന്‍ ഭഗവാന്‍റെ രണ്ടുരൂപങ്ങളേയും സൂക്ഷമമായി വിചിന്തനംചെയ്തു. അവന്‍ ഭഗവാന്‍റെ മനുഷ്യരൂപമാണ് അധികം ഇഷ്ടപ്പെട്ടത്. അര്‍ജ്ജുനന്‍റെ താത്പര്യം ഭഗവാന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ അപരിമേയമായ രൂപം പരിമേയമായ രൂപത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് അര്‍ജ്ജുനനനെ ബോധ്യപ്പെടുത്താന്‍ ചില വിശദീകരണങ്ങള്‍ അദ്ദേഹം നടത്തി. തന്‍റെ മനുഷ്യരൂപം ഒരു ശരീരത്തോടുമാത്രം ബന്ധപ്പെട്ടുനില്‍ക്കുന്നതു കൊണ്ട് അത് വിശ്വവ്യാപകമായ തന്‍റെ വിശ്വരൂപത്തെക്കാള്‍ എല്ലാതരത്തിലും അപ്രധാന മാണെന്ന് അര്‍ജ്ജുനനനെ ബോധ്യപ്പെടുത്താന്‍ ഭഗവാന്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജ്ജുനന്‍ ഇതേപ്പറ്റി ഗാഢമായി ചിന്തിക്കുകയും ഈ രണ്ടുരൂപങ്ങളില്‍ ഏതാണുകൂടുതല്‍ ശ്രേഷ്ഠമെന്നു വിശദീകരിക്കാന്‍ ആവശ്യപ്പെടണമെന്ന് തീരുമാനിക്കുകയുമാണുണ്ടായത്. ഇതനുസരിച്ച് അര്‍ജ്ജുനന്‍ ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

ഗീതയിലെ മര്‍മപ്രധാനമായ സൂത്രവാക്യങ്ങളില്‍ ഒന്നാണ് ഇത്. അനന്യഭക്തി എന്താണെന്നതില്‍ വല്ല സംശയവും ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി ദൂരീകരിക്കുന്നു. അനന്യഭക്തിയെന്ന മാനസികനിലയില്‍ എത്താന്‍ വേണ്ടിവരുന്ന അറിവും പരിശ്രമവും എല്ലാം ഇതിനു മുന്‍പുള്ള അധ്യായങ്ങളില്‍ വിസ്തരിച്ചു. യഥാര്‍ഥ അറിവോടുകൂടി യഥാര്‍ഥഭക്തിക്കു തുടക്കമായി. ഇനി ബ്രഹ്മവിദ്യയുടെ അടുത്ത പടി കയറുന്നു. ഈ ഒരു ശ്ലോകത്തെ കൂടുതല്‍ വിശദമാക്കുകയാണ് അടുത്ത അധ്യായത്തില്‍.

പരംപൊരുളിനോടുള്ള ഭക്തി ഉണ്ടായിരിക്കെത്തന്നെ മറ്റെല്ലാറ്റിനോടും വൈരമാണെങ്കിലോ? ലോകത്ത് പരംപൊരുളല്ലാതെ മറ്റെന്തിനോടെങ്കിലും സംഗം (തന്മയീഭാവം) ഉണ്ടാകുന്നത് പരംപൊരുളിനോടുള്ള തന്മയീഭാവത്തിന്റെ അനന്യതയ്ക്ക് എപ്രകാരം വിഘാതമാകുന്നുവോ, അപ്രകാരംതന്നെയാണ് ചരാചരങ്ങളില്‍ ഏതിനോടെങ്കിലും വൈരമുണ്ടാകുമ്പോഴും സംഭവിക്കുന്നതും. മനസ്സിനെ രണ്ടും ഒരുപോലെയാണ് തടഞ്ഞിടുന്നത്. അതു മാത്രവുമല്ല, ചരാചരങ്ങളെല്ലാം പരംപൊരുള്‍തന്നെ ആണെന്നിരിക്കെ ഈ വൈരം അടിസ്ഥാനപരമായ അറിവില്‍ ന്യൂനതയായി ഇരിക്കുമല്ലോ. അപ്പോള്‍, തെറ്റു ചെയ്യുന്നവരെ (അറിവു തികയാത്തവരെ) മനസ്സുകൊണ്ടു ദ്വേഷിക്കാതെതന്നെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശീലിക്കുന്നതാണ് ശുദ്ധമായ ഭക്തിയുള്ളവരുടെ ലക്ഷണം.

ഇതുപോലെ പ്രധാനമാണ് വിഹിതകര്‍മങ്ങളെല്ലാം ചെയ്യണം എന്നതും.

ധര്‍മാധിഷ്ഠിതമായ ഒന്നും ഉപേക്ഷിക്കരുത്. സഹയജ്ഞക്കാരായ മറ്റു പരമാത്മപ്രജകളെ ഉപേക്ഷിച്ചും വിസ്മരിച്ചും തനിക്കു മോക്ഷം കൊതിക്കുന്നത് വെറുതെയേ ആകൂ. കര്‍മസന്ന്യാസത്തേക്കാള്‍ വിശിഷ്ടം കര്‍മയോഗമാണെന്ന് നേരത്തേ പറഞ്ഞുവെച്ചതിനോട് ഇതിനെ കൂട്ടി വായിക്കാം.

സ്വമനസ്സിനെ പ്രപഞ്ചമനസ്സുമായി ഇണക്കി നിര്‍ത്തി സര്‍വഭൂതഹിത ത്തിനായി കര്‍മങ്ങള്‍ ചെയ്ത് എല്ലാരെയും എല്ലാറ്റിനെയും സ്‌നേഹിച്ച് ആനന്ദസ്വരൂപനായി നൂറു ശരത്കാലം വാഴാം.

ഇതി വിശ്വരൂപദര്‍ശനയോഗോ നാമ
ഏകാദശോശധ്യായഃ
വിശ്വരൂപദര്‍ശനയോഗമെന്ന പതിനൊന്നാമധ്യായം സമാപിച്ചു

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 54

ഭക്ത്യാ ത്വനന്യയാ ശക്യ
അഹമേവംവിധോƒര്‍ജ്ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന
പ്രവേഷ്ടും ച പരന്തപ

എന്നാല്‍ ഹേ ശത്രുക്കളെ തണുപ്പിക്കുന്നവനായ അര്‍ജ്ജുനാ നീ കണ്ടതുപോലെയുള്ള വിശ്വരൂപനായ എന്നെ ശരിയാംവണ്ണം അറിയുന്നതിനും കാണുന്നതിനും എന്നില്‍ തന്മയീഭവിക്കുന്നതിലും ഏകാന്ത ഭക്തികൊണ്ട് സാധിക്കുന്നതാണ്.

കാര്‍മുകില്‍ വര്‍ഷിക്കുന്ന മഴവെള്ളം നേരേ ഭൂമിയിലെത്തിയേ മതിയാകൂ. അതുപോലെ അചഞ്ചലമായ ഭക്തി അതിന്‍റെ ആശ്രയസ്ഥാനമായ എന്നിലേക്കു നേരിട്ടെത്തുന്നു. ഗംഗാനദിയില്‍ നേരിട്ടെത്തുന്നവെള്ളം വാരിധിയെ തേടി പ്രവഹിച്ച്, അന്ത്യത്തില്‍ അതുമായി ഒന്നുചേരുന്നു. അതുപോലെ എന്നില്‍ അനന്യവും അചഞ്ചലവുമായ ഭക്തിയുള്ളവന്‍ എന്നെ പ്രാപിക്കുകയും ഞാനുമായി ഏകീഭവിക്കുകയും ചെയ്യുന്നു.

ക്ഷീരസാഗരത്തിലെ ക്ഷീരം സാഗരതീരത്തുനിന്നായാലും സാഗരമദ്ധ്യത്തുനിന്നായാലും ഒരുപോലെ മധുരമുള്ളതായിരിക്കും. അപ്രകാരം ഞാന്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രേമസ്വരൂപനാണ്. എന്‍റെ ദിവ്യമായ സത്വത്തെയല്ലാതെ മറ്റൊന്നിനേയും ലക്ഷ്യമാക്കാതെ ഉപാസിക്കുന്നവന്‍ ഉറുമ്പുമുതല്‍ക്കുള്ള എല്ലാ ജീവജാലങ്ങളിലും എന്‍റെ ചൈതന്യം തന്നെ ദര്‍ശിക്കുന്നു. അങ്ങനെയുള്ളവന്‍റെ ആരാധനാ മനോഭാവം എന്‍റെ അമേയമായ അസ്ഥിത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് അവന് ഇടനല്‍കുകയും അവന്‍ എന്‍റെ വിശ്വരൂപത്തെ ദര്‍ശിക്കുകയും എന്‍റെ സര്‍വ്വവ്യാപകമായ സത്തയില്‍ താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു.

അഗ്നിയില്‍ വീഴുന്ന വിറക് എരിഞ്ഞ് അതിന്‍റെ ഒരംശംപോലും ശേഷിക്കാതെ അഗ്നിയായി മാറുന്നു. ആകാശം അരുണോദയംവരെ അന്ധകാരത്തില്‍ അമര്‍ന്നിരിക്കുന്നു. സൂര്യോദയത്തോടുകൂടി എല്ലായിടത്തും വെളിച്ചം പരക്കുന്നു. അതുപോലെ എന്‍റെ വിശ്വരൂപദര്‍ശനത്തോടെ അഹംഭാവം നശിക്കുകയും അതോടൊപ്പം ദ്വന്ദ്വഭാവം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ആ പരമമുഹൂര്‍ത്തത്തില്‍ അവനും ഈ പ്രപഞ്ചവും ശുദ്ധവും സത്യവുമായ എന്‍റെ അസ്ഥിത്വം മാത്രമാണെന്ന് അവന്‍ മനസ്സിലാക്കുകയും ഞാനുമായി തന്മയീഭവിക്കുകയും ചെയ്യുന്നു.

ഭക്തി പരിശുദ്ധമാകണമെങ്കില്‍ അനന്യമാകണം. അതായത് തികച്ചും ഏകാഗ്രമാവണം.

മനസ്സെന്ന മഹാഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്തിമാര്‍ഗത്തിന്റെ നിലനില്പ്. ഇന്ദ്രിയങ്ങളില്‍നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ കാരണവും ജീവനില്‍ പണ്ടേ ഉള്ള വാസനകളുടെ പ്രവര്‍ത്തനത്താലും മനസ്സ് അതിന്റെ അനന്തസിദ്ധികള്‍ മറന്നുപോകാറാണ് പതിവ്. ഇതു രണ്ടില്‍നിന്നും സ്വതന്ത്രമായ ഒരു മാനസിക നിലപാട് സാധ്യമാണെന്ന് ബുദ്ധികൊണ്ട് അറിയുകയും അതില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന പക്ഷം അത്ഭുതകരമായ സാധ്യതയുടെ വാതില്‍ തുറന്നു കിട്ടുന്നു. ബുദ്ധിയില്‍ തെളിയുന്ന അറിവിനു പിന്നാലെ ജീവനെ നയിക്കാന്‍ മനസ്സിന് കഴിയുന്നു. മനുഷ്യനല്ലാതെ വേറൊന്നിനും ഈ കഴിവില്ല. മനസ്സിനെ ആ നേരിനോട് അനന്യമായി ഇണക്കണം. ഇതിനുള്ള വിദ്യയാണ് അധ്യാത്മവിദ്യ. തന്മയീഭാവമാണ് ഈ വിദ്യയുടെ സൂത്രവാക്യം

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 53

നാഹം വേദൈര്‍ന തപസാ
ന ദാനേന ന ചേജ്യയാ
ശക്യ ഏവം വിധോ ദ്രഷ്ടും
ദൃഷ്ടവാനസി മാം യഥാ

എപ്രകാരം വിശ്വരൂപനായ എന്നെ നീ കണ്ടുവോ, ആ വിധം എന്നെ കാണുവാന്‍ വേദാദ്ധ്യയനം, തപസ്സ്, ദാനം, യജ്ഞം ഇവകൊണ്ടൊന്നും സാദ്ധ്യമല്ല.

അല്ലയോ അര്‍ജ്ജുനാ, ഈ ദര്‍ശനത്തിലേക്കു നയിക്കുന്ന പാതകള്‍ കണ്ടുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നിഷ്ഫലമാണെന്നറിയുക. ഇക്കാരണത്താലാണ് നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും നിരാശയോടെ പിന്‍വാങ്ങിയത്. അല്ലയോ വില്ലാളിവീരാ, കൊടിയ തപശ്ചര്യകള്‍ക്കുപോലും ഇതിന്‍റെ മുന്നിലെത്താനുള്ള അവസരം ലഭിച്ചിട്ടില്ല. യജ്ഞങ്ങള്‍കൊണ്ടോ ദാനകര്‍മ്മങ്ങള്‍കൊണ്ടോ ഇതിന്‍റെ ഒരു നേരിയ ദൃശ്യംപോലും ഒരുവന് ലഭിക്കുകയില്ല.

വേദപദത്തെ വൈദികസംസ്‌കാരത്തിന്റെ അടിത്തറയായ പാഠങ്ങളെന്നോ അറിവ് എന്ന പൊതുവായ അര്‍ഥത്തിലോ എടുക്കാം. അനുഭവജ്ഞാനമല്ലാത്ത അറിവുകൊണ്ട് ആത്മസ്വരൂപദര്‍ശനം സാധ്യമല്ല. അഥവാ, ഋഗ്വേദാദികള്‍ കമ്പോടുകമ്പ് പഠിക്കുന്നതുകൊണ്ടും പറ്റില്ല. ദേവപ്രീതിക്ക് യജ്ഞം നടത്തിയാലൊന്നും ഈ കാര്യം നടപ്പില്ലെന്നും എന്തുകൊണ്ടെന്നും മുന്‍ പദ്യത്തില്‍ വിശദീകരിച്ചു.

ദാനം ചെയ്ത് പുണ്യം നേടിയിട്ടോ ശരീരത്തെ പീഡിപ്പിച്ച് തപസ്സു ചെയ്തിട്ടോ പ്രയോജനമില്ലെന്നും നേരത്തേ പ്രസ്താവിച്ചു.

അര്‍ജുനന്‍ വേദം പഠിച്ചോ തപസ്സു ചെയേ്താ ദാനം കൊടുത്തോ യജ്ഞം നടത്തിയോ അല്ല ഈ ദര്‍ശനത്തിന് അര്‍ഹനായത്. പിന്നെ എന്തായിരുന്നു അര്‍ജുനന്റെ യോഗ്യത?

ഈ ദര്‍ശനം ലഭിക്കുന്നതിന് ഒരേ ഒരു വഴിമാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കുക.

ഭക്തിനിര്‍ഭരമായ പ്രേമത്തില്‍ ആസക്തമായ ഒരു ഹൃദയത്തിനുമേത്രമേ സത്യദര്‍ശനത്തിലേക്കു സുനിശ്ചിതമായി നയിക്കാന്‍ സാധിക്കുകയുള്ളൂ.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 52

ശ്രീ ഭഗവാനുവാച:

സുദുര്‍ദ്ദശമിദം രൂപം
ദൃഷ്ടാവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ
നിത്യം ദര്‍ശനകാംഷിണഃ

നീ കണ്ട എന്‍റെ വിശ്വരൂപമുണ്ടല്ലോ, അതുകാണാന്‍ വളരെ പ്രയാസമാണ്. ദേവന്മാര്‍പോലും ഈ വിശ്വരൂപത്തിന്‍റെ ദര്‍ശനം എന്നും കൊതിച്ചുകഴിയുന്നവരാണ്.

ഇതുകേട്ടപ്പോള്‍ ഭഗവാന്‍ പറഞ്ഞു: എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് നീ പറയുന്നത്? എന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം ഇത്രക്ഷണം നീ മറന്നുപോയോ? എന്‍റെ വിശ്വരൂപത്തില്‍ മനസ്സുറപ്പിക്കുകയും ബാഹ്യമായ ആരാധനയ്ക്കു വേണ്ടി മാത്രം പരിമേയമായ എന്‍റെ മനുഷ്യരൂപം സ്വീകരിക്കുകയും ചെയ്യണമെന്നല്ലേ ഞാന്‍ പറഞ്ഞത്?

അല്ലയോ അര്‍ജ്ജുനാ, നീ അവിവേകിയാണ്. കൈവശം ലഭിച്ച കാഞ്ചനപര്‍വ്വത മായ മഹാമേരുവിനെയാണ് നീ മനോവിഭ്രാന്തികൊണ്ട് കാര്യമായെടുക്കാതെ തിരസ്കരിച്ചത്. നിനക്കു കാണാന്‍ കഴിഞ്ഞ എന്‍റെ വിശ്വരൂപം ഉഗ്രമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിട്ടും പരമശിവനുപോലും കാണാന്‍ കഴിഞ്ഞിട്ടില്ല.

അഷ്ടാംഗയോഗപ്രകാരം ശരീരത്തെ ദണ്ഡിപ്പിക്കുന്ന യോഗികള്‍ക്കും ഈ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. ഈ രൂപം തങ്ങളുടെ ജീവിതകാലത്ത് എന്നെങ്കിലും കാണാമെന്നുള്ള പ്രത്യാശയിലാണ് ദേവന്മാര്‍ കഴിച്ചുകൂട്ടുന്നത്.

ചാതകപ്പക്ഷികള്‍ അത്യാര്‍ത്തിയോടെ ചക്രവാളത്തില്‍ കണ്ണും നട്ട് മഴയ്ക്കു വേണ്ടി കാര്‍മേഘങ്ങളെ കാത്തിരിക്കുന്നതുപോലെ, ദേവന്മാരും മനുഷ്യരും മുകുളപാണികളായി ആകാംഷയോടെ ഈ വിശ്വരൂപ ദര്‍ശനത്തിനുവേണ്ടി അഹോരാത്രം പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും സ്വപ്നത്തില്‍ പോലും കാണാന്‍ സാധ്യമല്ലാത്ത മഹത്തായ ഈ ദര്‍ശനം നിനക്ക് അനായാസേന കരഗതമായി.

സൗമ്യവും സാധാരണവുമായ മനുഷ്യരൂപംതന്നെയാണ്. ഒരുപക്ഷേ, ഇനി മേലില്‍ അര്‍ജുനന് കൃഷ്ണനെ 'എടോ ഗോപാലകൃഷ്ണാ, യാദവാ, ചങ്ങാതീ' എന്നൊന്നും വിളിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. റോളുകള്‍ മാറിയിരിക്കുന്നുവല്ലോ. അര്‍ജുനന്റെ കണ്ണില്‍ കൃഷ്ണന്‍ പരമഗുരുവും പരമാത്മാവുതന്നെയുമായി ക്കഴിഞ്ഞു. അത് മറ്റൊരു കാര്യം.

സമീപനത്തില്‍ ഉണ്ടായിരിക്കാവുന്ന ഈ മാറ്റം ഒഴികെ മറ്റെല്ലാറ്റിലും അര്‍ജുനന്‍ 'നോര്‍മല്‍' ആയിത്തീര്‍ന്നു. ആശങ്കകള്‍ അകന്നു, സംശയങ്ങള്‍ പോയി, പ്രപഞ്ച സാരം ഗ്രഹിച്ചു, കാലത്തിന്റെ സംഹാരരൂപം നേരില്‍ കാണുകയും ചെയ്തു.
അതില്‍ പ്പിന്നെ ക്ഷരപ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇരുവരും തിരിച്ചെത്തിയിരിക്കയാണ്.

നിവര്‍ന്നിരുന്ന് ഒന്ന് നന്നായി ശ്വാസം കഴിക്കാന്‍ നമുക്കും ഒരു 'ഇടവേള'. ഇപ്പോള്‍ അര്‍ജുനന്‍ മധ്യമപാണ്ഡവനെന്ന വില്ലാളിയായി പടക്കളത്തില്‍ സ്ഥിതി ചെയ്യുന്നു. കൃഷ്ണന്റെ 'സൗമ്യം മാനുഷം രൂപം' ചമ്മട്ടിയും കടിഞ്ഞാണുമായി തേര്‍ത്തട്ടിലും. യുദ്ധം തുടങ്ങാറായി. സൈന്യങ്ങള്‍ ആര്‍ത്തു വിളിക്കുന്നു. വാദ്യങ്ങള്‍ മുഴങ്ങുന്നു.

സംവാദം പക്ഷേ, തുടരുകയാണ്. ഇനി അതിന്റെ ഗതി, നിമിത്തമാത്രമായ നിയതകര്‍മത്തിന്റെ നിര്‍വഹണസമയത്തും അറിവിനെ സ്വീകരിക്കുമ്പോഴും എല്ലാം ഒരുപോലെ ഉണ്ടാകേണ്ട അര്‍പ്പണഭാവത്തിലേക്ക് നീങ്ങുന്നു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 51

അര്‍ജ്ജുന ഉവാച:
ദൃഷ്ട്വേദം മാനുഷം രൂപം
തവ സൗമ്യം ജനാര്‍ദ്ദന
ഇദാനീമസ്മി സംവൃത്തഃ
സചേതാഃ പ്രകൃതിം ഗതഃ

അല്ലയോ കൃഷ്ണാ, അങ്ങയുടെ സൗമ്യമായ ഈ മനുഷ്യരൂപം കണ്ടപ്പോള്‍ സന്തുഷ്ടനായി കണ്ടിട്ട് ഇപ്പോള്‍ ഞാന്‍ സ്വസ്ഥചിത്തനും എന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെ പ്രാപിച്ചവനും ആയിത്തീര്‍ന്നിരിക്കുന്നു.

വില്ലാളിവീരനായ അര്‍ജ്ജുനന്‍, താന്‍ ആഗ്രഹിച്ച, ഭഗവാന്‍റെ മനുഷ്യരൂപം കണ്ടപ്പോള്‍ സന്തുഷ്ടനായി സ്വയം പറഞ്ഞു: എനിക്കു നഷ്ടപ്പെട്ട ധൈര്യം വീണ്ടുകിട്ടിയിരിക്കുന്നു. എന്‍റെ വിവേകം ഭയഹേതുകമായി, ബുദ്ധിയെ ഉപേക്ഷിച്ചു കാടുകയറിയിരുന്നു. എന്‍റെ മനസ്സ് അതിന്‍റെ അഹംഭാവത്തോ ടൊപ്പം നാടാകെ അലഞ്ഞുതിരിഞ്ഞു നടന്നു. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തന രഹിതങ്ങളായി. എന്‍റെ സംസാരം നിലച്ചു. ഞാന്‍ ഇപ്രകാരം നികൃഷ്ടമായ ഒരു നിലയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പ്രവര്‍ത്തനക്ഷമങ്ങളായി പൂര്‍വ്വസ്ഥിതിയിലെത്തിയിരിക്കുന്നു. ഭഗവാന്‍റെ മനുഷ്യാവതാരത്തിന്‍റെ ദൃശ്യം എന്നില്‍ ഒരു നവചൈതന്യം ഉദ്ദീപിപ്പിച്ചിരിക്കുന്നു.

അനന്തരം ഹൃദയം നിറഞ്ഞൊഴുകിയ പ്രേമപാരവശ്യത്തോടെ അവന്‍ ഭഗവാനോട് പറഞ്ഞു. ദേവാധിദേവാ, അങ്ങയുടെ മനുഷ്യാവതാരരൂപത്തിലുള്ള ആകാരം എന്‍റെ നേത്രങ്ങള്‍ക്ക് അമൃതധാരയായിരിക്കുന്നു. അമ്മയില്‍നിന്ന് വഴിതെറ്റിപ്പോയ കുഞ്ഞ് വീണ്ടും അമ്മയുടെ അടുത്തെത്തി അമ്മിഞ്ഞകുടിച്ച് ആമോദിക്കുന്നതു പോലെ, അങ്ങയുടെ ഈ ദര്‍ശനം അങ്ങയുമായുള്ള പുനസ്സംഗമത്തിന് വഴിതെളിക്കു ന്നതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു.

അങ്ങയുടെ വിശ്വരൂപമാകുന്ന വാരിധിയുടെ കല്ലോലങ്ങളില്‍പ്പെട്ട് ഓരോ അലയും എണ്ണിയെണ്ണി തള്ളിനീക്കി നിസ്സാഹയനായി എന്‍റെ ജീവനുവേണ്ടി ഞാന്‍ പോരാടുകയായിരുന്നു. ഇപ്പോള്‍ അങ്ങയുടെ അവതാരരൂപമാകുന്ന തീരത്തെത്തി. എന്‍റെ കാലുകള്‍ ഉറച്ചിരിക്കുന്നു. അല്ലയോ ദ്വാരകാനിവാസിയായ ചങ്ങാതീ, ഇത് ഒരു കേവലദര്‍ശനമല്ല, ഒരു വൃക്ഷത്തെപ്പോലെ വാടിക്കരിഞ്ഞ എന്‍റെ ആത്മാവിനെ ഉജ്ജീവിപ്പിക്കുന്നപാനീയമാണിത്. അല്ലയോ ഭഗവാനേ, അങ്ങയുടെ മാനുഷരൂപത്തിനുവേണ്ടി ദാഹിച്ച ഞാനിതാ ഒരു പീയൂഷ പാരാവാരത്തിന്‍റെ കരയ്ക്കെത്തിയിരിക്കുന്നു. എന്‍റെ ഹൃദയാരാമത്തില്‍ അങ്ങ് ചിത്തഹര്‍ഷത്തിന്‍റെ വല്ലരി നടുകയാണുണ്ടായത്. ഇത് പുഷ്പിച്ച് എന്‍റെ ജീവിതത്തെ ആനന്ദതുന്ദിലമാക്കുമെന്നുള്ള പുനഃപ്രത്യാശ അങ്ങ് എനിക്ക് നല്കിയിരിക്കുന്നു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 50

സഞ്ജയ ഉവാച:
ഇത്യര്‍ജ്ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൗമ്യവപുര്‍മ്മഹാത്മാ

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞിട്ട് തന്‍റെ പൂര്‍വ്വരൂപം കാണിച്ചു കൊടുത്തു. വിശ്വാത്മാവായി നിന്നിരുന്ന ഭഗവാന്‍ വീണ്ടും സൗമ്യരൂപം കൈക്കൊണ്ട് ഭയപ്പെട്ടു നിന്ന അര്‍ജ്ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് ഭഗവാന്‍ തന്‍റെ മര്‍ത്ത്യരൂപം കൈക്കൊണ്ടു.

ജ്ഞാനദേവന്‍ പറയുന്നു: അര്‍ജ്ജുനന്‍ ഈ രൂപം അത്യധികം ഇഷ്ടപ്പെട്ടിരുന്നതു കൊണ്ട് ഇതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ആശ്ചര്യപ്പെടാനുള്ളത്, ഭഗവാന്‍ എപ്രകാരം തന്‍റെ ഭക്തന്മാരാല്‍ വശീകരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയാണ്.

പരംപൊരുളായ ഭഗവാന്‍ തന്‍റെ വിശ്വരൂപം അര്‍ജ്ജുനന് വെളിവാക്കിക്കൊടുത്തു. എന്നാല്‍ ആ ഗംഭീരദൃശ്യം അര്‍ജ്ജുന്നെ പ്രീതിപ്പെടുത്തിയില്ല. ആഗ്രഹിച്ചതു ലഭിച്ചിട്ടും അതിനെ ദൂരത്തേയ്ക്ക് എറിഞ്ഞു കളയുന്നതുപോലെയായിരുന്നു അത്. ലക്ഷണമൊത്ത ഒരു രത്നത്തെ കുറ്റപ്പെടുത്തുകയോ, എല്ലാവിധത്തിലും പൊരുത്തമുണ്ടായിട്ടും പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് വിവാഹം മുടക്കുകയോ ചെയ്യുന്നതുപോലെയായിരുന്നു അത്.

കൃഷ്ണന് അര്‍ജ്ജുനനോടുണ്ടായിരുന്ന അന്‍പ് അളവറ്റതായിരുന്നതിനാല്‍ അദ്ദേഹം അര്‍ജ്ജുനന് വാരിക്കോരിക്കൊടുത്ത വിശിഷ്ടമായ പാരിതോഷികമായിരുന്നു വിശ്വരൂപ ദര്‍ശനം. സ്വര്‍ണ്ണക്കട്ടി ഉരുക്കി തകിടാക്കി ആഭരണങ്ങള്‍ തീര്‍ക്കുന്നു. എന്നാല്‍ തീര്‍ത്ത ആഭരണം മനസ്സിനിണങ്ങാതെ വന്നാല്‍ വീണ്ടും ഉരുക്കുന്നു. അതുപോലെ അര്‍ജ്ജുനനോടുള്ള അഗാധപ്രേമംകൊണ്ട് ഭഗവാന്‍, അവതാരമൂര്‍ത്തിയായ കൃഷ്ണന്‍റെ രൂപം വിശ്വരൂപമാക്കി വെളിവാക്കിക്കൊടുത്തു. എന്നാല്‍ അത് അര്‍ജ്ജുനന്‍റെ മനസ്സിന് ഇണങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വീണ്ടും കൃഷ്ണന്‍റെ രൂപമാക്കി മാറ്റി.

വിശ്വത്തെ മുഴുവന്‍ വിഴുങ്ങിയിരുന്ന അനന്തമായ ആ മാഹാത്മ്യം സൗമ്യവും സുഭഗവുമായ ഒരു മര്‍ത്ത്യരൂപമായി കാണപ്പെട്ടു. അപരിമേയ സ്വരൂപത്തില്‍ നിന്ന് പരിമേയ സ്വരൂപമായി മാറിയത് പരിഭ്രാന്തനായ പാര്‍ത്ഥനെ സമാശ്വസിപ്പിക്കാനായിരുന്നു. സ്വപ്നത്തില്‍ സ്വര്‍ഗ്ഗലോകത്തു വിഹരിച്ച ഒരുവന്‍ ഉണരുമ്പോള്‍ അമ്പരക്കുന്നതുപോലെ, കിരീടി അമ്പരന്നു നിന്നു.

ഭഗവാന്‍റെ മനുഷ്യരൂപം കണ്ടപ്പോള്‍, ഗുരുകൃപകൊണ്ട് ഭൗതികവസ്തുക്കളെല്ലാം അപ്രത്യക്ഷമായി ശാശ്വതസത്യത്തിന്‍റെ ദര്‍ശനം ലഭിച്ച പ്രതീതിയാണ് കിരീടിക്കുണ്ടായത്.

വിശ്വരൂപത്തിന്‍റെ മറനീക്കി കൃഷ്ണവിഗ്രഹം മുമ്പത്തെപ്പോലെ കാണാന്‍ കഴിഞ്ഞതില്‍ അര്‍ജ്ജുനന്‍ അത്യധികമായി സന്തോഷിച്ചു. മരണത്തിനെതിരായി വിജയിച്ചവനെപ്പോലെയോ കൊടുങ്കാറ്റില്‍നിന്ന് ഊനം കൂടാതെ രക്ഷപ്പെട്ട വനെപ്പോലെയോ സപ്തസാഗരങ്ങളും നീന്തികടന്നവനെപ്പോലെയോ അര്‍ജ്ജുനന്‍ അമിതമായി ആഹ്ലാദിച്ചു.

സൂര്യാസ്തമനത്തിനുശേഷം നഭസില്‍ നക്ഷത്രങ്ങള്‍ ക്രമേണ തെളിഞ്ഞുവരുന്നതു പോലെ ഭൂമിയും അതിലെ ജീവജാലങ്ങളും അവന്‍റെ മുന്നില്‍ പടിപടിയായി തെളിഞ്ഞുവന്നു. അവന്‍ ചുറ്റുപാടും നോക്കി. താന്‍ നില്‍ക്കുന്നത് കുരുക്ഷേത്ര ത്തിലെ രണഭൂവിലാണെന്ന് അവനു മനസ്സിലായി. അവന്‍റെ ചുറ്റും നില്‍ക്കുന്ന സൈന്യങ്ങളെ അവന്‍ കണ്ടു. അവനെതിരെ യുദ്ധസന്നദ്ധരായി ബന്ധുജനങ്ങള്‍ നില്‍ക്കുന്നതും ഇരുസൈന്യത്തിലെയും യോദ്ധാക്കള്‍ പരസ്പരം അമ്പുകള്‍ അയയ്ക്കുന്നതും അവന്‍റെ ദൃഷ്ടിയില്‍പ്പെട്ടു. ലക്ഷ്മീകാന്തനായ ഭഗവാന്‍ കൃഷ്ണന്‍ അമ്പുകളുടെ നിഴലില്‍ നില്‍ക്കുന്ന തന്‍റെ രഥത്തിലിരിക്കുന്നതും താന്‍ അതില്‍ നില്‍ക്കുന്നതും അവന് അനുഭവപ്പെട്ടു.

12, 13, 14 ശ്ലോകങ്ങളില്‍ അര്‍ജുനനും കൃഷ്ണനും ഒരു സംയുക്തമായി തീരുന്നത് വര്‍ണിച്ച് പിന്‍വാങ്ങിയ സഞ്ജയന്‍ വീണ്ടും നേരിട്ട് കഥാകഥനത്തിന് ഇപ്പോള്‍ വരുന്നത് ഇരുവരെയും പഴയപടി ഇരുവരാക്കിത്തീര്‍ക്കാനാണ്. 'നീ കണ്ടത് വേറെ മനുഷ്യരാരും കണ്ടിട്ടില്ല' എന്ന് കൃഷ്ണന്‍ പറയുന്നുണ്ടെന്നാലും സഞ്ജയന്‍ വള്ളിപുള്ളി വിടാതെ എല്ലാം കണ്ടു. അന്ധനായ ധൃതരാഷ്ട്രര്‍ സഞ്ജയന്റെ വാക്കുകളിലൂടെ ആ കാഴ്ച കണ്ടു. അതു കഴിഞ്ഞ് ഇന്നേവരെ ഗീത വായിച്ച എല്ലാവരും കണ്ടു. പക്ഷേ, ഈ കണ്ടതെല്ലാം കണ്ടവരുടെ സ്വന്തം കാഴ്ചകളാണെന്നത്രെ വ്യാസരുടെ ചിരി! എല്ലാമെല്ലാം കാണാനുള്ള കഴിവുമായാണ് സഞ്ജയന്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതെന്നാലും അദ്ദേഹമെന്ന പാത്രത്തിന്റെ സൃഷ്ടിയിലുമുണ്ടല്ലോ തനതായ സവിശേഷത. അദ്ദേഹത്തിന് ഒരു പക്ഷത്തോട് പ്രത്യേകമായ അനുഭാവമുണ്ടെന്ന് വ്യക്തവുമാണ്. (ശരിക്കും തെറ്റിനും ഇടയ്ക്ക് നൂറു ശതമാനം പക്ഷരാഹിത്യം ഈ ഭൂമിയില്‍ ഒരു മാധ്യമപ്രവര്‍ത്തകനും സാധ്യമല്ല എന്നുതന്നെ വ്യാസമതം!)

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 49

മാ തേ വ്യഥാ മാ ച വിമൂഢഭാവോ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ

ഇത്ര ഘോരമായ എന്‍റെ ഈ വിശ്വരൂപം കണ്ടിട്ട് നീ പേടിക്കേണ്ട കര്‍ത്യവ്യ വിമൂഢനാവുകയും വേണ്ട. ഭയമെല്ലാം കളഞ്ഞ് സന്തുഷ്ടനായി എന്‍റെ ആ പഴയരൂപം തന്നെ വീണ്ടും കണ്ടുകൊള്ളുക.

അല്ലയോ അര്‍ജ്ജുന, ഈ വിശ്വരൂപദര്‍ശനം ലഭിച്ച നീ അനുഗ്രഹീതനാണെ ന്നറിഞ്ഞ് എല്ലാ ഭയങ്ങളും തൂത്തെറിയുക. അതുല്യമായ ഈ നിധിയേക്കാള്‍ മെച്ചമായി മറ്റെന്തെങ്കിലും ഉണ്ടെന്നുള്ള ധാരണ മനസ്സില്‍വെച്ചു തലോലിക്കരുത്.

നോക്കൂ ഒരുവന്‍ പെട്ടെന്ന് പീയൂഷത്തിന്‍റെ ഒരു പാരാവാരം കണ്ടുമുട്ടുന്നുവെന്നു വയ്ക്കുക. അതില്‍ മുങ്ങിച്ചാകുമെന്ന് ഭയന്ന് അവന്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുമോ? അതുപോലെ ഒരുവന്‍ ഒരു കാഞ്ചനമല കണ്ടുവെന്നിരിക്കട്ടെ. അത് എടുത്തുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നുകരുതി ആരെങ്കിലും അത് വിട്ടിട്ടുപോകുമോ?

എല്ലാ ആഗ്രഹങ്ങളേയും സാധിച്ചുകൊടുക്കന്ന ഒരു വലിയ ചിന്താമണിരത്നം ഭാഗ്യവശാല്‍ കിട്ടുന്നവന്‍ അതിന് ഭാരമേറിപ്പോയെന്നുപറഞ്ഞ് വലിച്ചെറിഞ്ഞുകളയുമോ?

കാമധേനുവിനെ തീറ്റിപ്പോറ്റാന്‍ പറ്റില്ലെന്ന ന്യായത്തില്‍ ആരെങ്കിലും അതിനെ ഓടിച്ചു കളയുമോ? താരാനാഥന്‍ ആരുടെയെങ്കിലും ഭവനം സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിന്‍റെ ഊഷ്മാവ് അസഹ്യമായിരിക്കുന്നെന്നും പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ വീട്ടില്‍നിന്നിറക്കി വിടുമോ?

സൂര്യന്‍ നിഴല്‍ പരത്തുന്നതില്‍ ആരെങ്കിലും അദ്ദേഹത്തെ ഭര്‍ത്സിക്കുമോ? അതുപോലെ എന്‍റെ മഹത്തായ വിശ്വരൂപം എല്ലാ വൈഭവത്തോടുംകൂടി നിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ട് നീ എന്തിനാണ് സംഭ്രമിക്കുന്നത്? അര്‍ജ്ജുനാ നീ വകതിരിവില്ലാത്ത ഒരു വിഡ്ഢിയാണ്. നിന്നെക്കുറിച്ച് എന്താണ് പറയുക. വസ്തുവിനെ വിട്ടിട്ട് നിഴലിനെയാണ് നീ കെട്ടിപ്പിടിക്കുന്നത്.

ചതുര്‍ബാഹുക്കളോടുകൂടിയ ആകാരമല്ല എന്‍റെ യഥാര്‍ത്ഥസ്വരൂപം. എന്നിട്ടും അസ്വസ്ഥമായ മനസ്സോടെ നീ അതിനോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു. ആ രൂപത്തോടുള്ള നിന്‍റെ പക്ഷപാതം ഉപേക്ഷിച്ചിട്ട് എന്‍റെ വിശ്വരൂപത്തില്‍ മനസ്സുറപ്പിക്കുന്നതിന് ഇനിയും സമയം വൈകിയിട്ടില്ല. ഈ വിശ്വരൂപം ഭയാനകവും വിസ്തൃതവുമാണെങ്കിലും നിന്‍റെ വിശ്വാസം അതിലുറപ്പിക്കുക.

ഒരു പിശുക്കന്‍ എവിടെയൊക്കെ സഞ്ചരിച്ചാലും അവന്‍റെ മനസ്സ് അവന്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ധനത്തില്‍മാത്രം ഉറച്ചുനില്‍ക്കുന്നതുപോലെയോ, ഒരു തള്ളപക്ഷി ആകാശത്തില്‍ ഉയര്‍ന്നു പറക്കുമ്പോഴും അതിന്‍റെ ഹൃദയം കുഞ്ഞുങ്ങളിരിക്കുന്ന കൂട്ടില്‍തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതു പോലെയോ, മലയില്‍മേയുന്ന പശുവിന്‍റെ മാതൃസ്നേഹം ആലയില്‍ നില്‍ക്കുന്ന കിടാവില്‍ കെട്ടിയിരിക്കുന്നതുപോലെയോ നിന്‍റെ ചിത്തം വിശ്വരൂപത്തില്‍ അരക്കിട്ടുറപ്പിക്കുകയും നിന്‍റെ മനസമാധാനത്തിനുവേണ്ടിമാത്രം ചതുര്‍ബാഹുക്കളോടുകൂടിയ എന്‍റെ രൂപം ധ്യാനിക്കുകയും ചെയ്യുക.

ദയവുചെയ്ത് ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതൊന്നും മറക്കുകയോ മനസ്സ് എന്‍റെ ദിവ്യരൂപത്തില്‍ നിന്ന് മാറ്റുകയോ ചെയ്യരുത്. നീ ഈ വിശ്വരൂപം ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തതുകൊണ്ട് അതിന്‍റെ ദര്‍ശനം നിന്നില്‍ ഭീതി ഉളവാക്കിയത്. ഈ ഭയം ഒഴിവാക്കുക.

നിന്‍റെ മനസ്സ് ഈ വിശ്വരൂപത്തിനോടുള്ള ദിവ്യപ്രേമംകൊണ്ടു നിറയട്ടെ. ഇതാ നിന്‍റെ ആഗ്രഹം ഞാന്‍ സാധിച്ചു തരുന്നു. ചതുര്‍ ബാഹുക്കളോടുകൂടിയ എന്‍റെ അവതാരരൂപംകണ്ട് ആനന്ദം അടയുക.

കൃഷ്ണാര്‍ജുനസംയുക്തം എന്ന സങ്കല്പം അര്‍ഥഗ്രഹണത്തിന് അനിവാര്യമായി വരുന്ന സന്ദര്‍ഭമാണിത്. യോദ്ധാവും തേരാളിയും ഏകമനസ്സായി എന്നോ അവതാരമായ കൃഷ്ണന്‍ ഭക്തന് താനുമായി കുറച്ചുനേരത്തേക്ക് താദാത്മ്യം അനുവദിച്ചു എന്നോ കുരുക്ഷേത്രമെന്ന മഹാക്ഷേത്രത്തിലെ അര്‍ഥപുരുഷാര്‍ഥവും അതിലെ ക്ഷേത്രജ്ഞനും തെല്ലുനേരം ഒന്നായി ഭവിച്ചു എന്നോ ഏത് തലത്തില്‍ വീക്ഷിച്ചാലും ശരി, ആ ചേര്‍ച്ച ഉണ്ടായി എന്നു കരുതിയേ മതിയാവൂ. സാരഥി 'പഴയ' ആളാകുവോളം അഭിന്നത നിലനില്‍ക്കുന്നു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 48

ന വേദയജ്ഞാദ്ധ്യയനൈര്‍ന ദാനൈര്‍-
ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ
ഏവം രൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര

അല്ലയോ കുരുശ്രേഷ്ഠ! മനുഷ്യലോകത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും, വേദങ്ങളും യജ്ഞങ്ങളും വേറുവേറായി പഠിച്ച് മനസ്സിലാക്കിയതുകൊണ്ടൊന്നും എന്നെ ഈ രൂപത്തില്‍ കാണാന്‍ സാധ്യമല്ല. ദാനധര്‍മ്മങ്ങള്‍കൊണ്ടോ പലതരം പൂജകള്‍കൊണ്ടോ കഠിന തപശക്തികള്‍കൊണ്ടോ സാധ്യമല്ല.

സര്‍വ്വവ്യാപകമായ ഈ ദിവ്യത്വം കാണാനൊരുമ്പെട്ട മാത്രയില്‍ തന്നെ വേദങ്ങള്‍ ജഢീഭൂതമായി. യജ്ഞകര്‍മ്മങ്ങള്‍‍കൊണ്ടാരാധിച്ചവര്‍ സ്വര്‍ഗ്ഗത്തിലെത്തി. അവരുടെ പുണ്യം തീരുമ്പോള്‍ തിരിച്ചുപോരുന്നു. അറിവും പാണ്ഡിത്യവും ഇതിനെ സംബന്ധിച്ചിടത്തോളം നിഷ്പ്രയോജനമാകയാല്‍ യോഗാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ട സത്യാന്വേഷികള്‍ ദുഷ്കരമായ വഴിയില്‍ കാലിടറി നിരാശയോടെ പിന്‍വാങ്ങി. പുണ്യപ്രവര്‍ത്തനങ്ങള്‍ വഴിയായി ഇതുകൈവരിക്കാന്‍ തീവ്രശ്രമം നടത്തിയവര്‍ക്ക് സത്യലോകത്തിന്‍റെ പ്രാന്തപ്രദേശത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിശ്വരൂപ മാഹാത്മ്യത്തിന്‍റെ ഒരു നേരിയ അംശം കണ്ണില്‍പ്പെടുമ്പോഴേക്കും മഹാതപസ്വികള്‍ അത്ഭുതസ്തബ്ധരായി നിന്നുപോകുന്നു. അതിനാല്‍ കഠിനമായ തപശ്ചര്യ അവര്‍ കൈവെടിയുന്നു. അങ്ങനെ വിശ്വരൂപദര്‍ശനം ഉഗ്രമായ തപശ്ചര്യയുടെ ദൃഷ്ടികള്‍ക്കുപോലും എത്താത്തിടത്ത് സ്ഥിതിചെയ്യുന്നു.

യാതൊരു പ്രയത്നവും കൂടാതെ അനായാസേന നിന്‍റെ നേത്രങ്ങള്‍ക്ക് എന്‍റെ വിശ്വരൂപം ദര്‍ശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. മറ്റൊരു മര്‍ത്ത്യനും ഈ രൂപം ഇതുവരെ ദര്‍ശിച്ചിട്ടില്ല. ഔപനിഷദമായ ബ്രഹ്മസ്വരൂപ ദര്‍ശനമാകുന്ന ഉത്കൃഷ്ടനിധിയുടെ ഉടമസ്ഥനാകാന്‍ യോഗ്യതയുള്ള ഏകവ്യക്തി നീയാണ്. ബ്രഹ്മദേവനുപോലും ഇത് നിരാകരിക്കപ്പെട്ടിട്ടുള്ളതാണ്.

അര്‍പ്പണബോധംകൊണ്ടും ഭക്തിവിശ്വാസങ്ങള്‍കൊണ്ടും മാത്രമേ ഈശ്വരദര്‍ശനം സിദ്ധിക്കൂ.

വേദങ്ങളുടെ ഇഴ കീറി തര്‍ക്കിച്ച് ജയിച്ചു ഞെളിയുന്നവരും എങ്ങനെയെങ്കിലുമൊക്കെ ഉണ്ടാക്കിയ ധനം കുറെ വാരിക്കോരി ദാനം ചെയ്ത് 'പുണ്യവാന്‍മാര്‍' എന്ന് സ്വയം കരുതുന്നവരും തന്ത്രമന്ത്രവിദ്യകളില്‍ വൈദഗ്ധ്യം നേടി 'ഞാന്‍ ഇതിലൂടെ ഈശ്വരനെ കാട്ടിത്തരാം' എന്നു പറയുന്നവരും ഏതെങ്കിലുമൊരു വരം കിട്ടാന്‍ പെരുവിരലില്‍ നിന്ന് തപസ്സു ചെയ്യുന്നവരുമൊക്കെ അക്കാലത്തുണ്ടായിരുന്നിരിക്കാം.

സൈദ്ധാന്തികവിവാദങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാക്കുന്നവരും മയക്കുമരുന്നു കള്ളക്കടത്തു നടത്തി പണം കുറെ ഉണ്ടാക്കി അതില്‍നിന്നല്പം ആതുരസേവനത്തിന് സംഭാവന ചെയ്ത് മാന്യത വാങ്ങുന്നവരും ദേവപ്രശ്‌നങ്ങളും പരിഹാരപൂജകളുമായി ഈശ്വരാനുഗ്രഹം മൊത്തമായും ചില്ലറയായും വില്‍ക്കുന്നവരും വാങ്ങുന്നവരും ഇന്നും സുലഭമായിരിക്കെ ഈ മുന്നറിയിപ്പ് വളരെ പ്രസക്തം. ഇതിലൂടെ ഗീത ഈശ്വരചിന്തയെ വ്യവസ്ഥാപിത ആത്മീയവ്യവസായത്തില്‍നിന്ന് മോചിപ്പിക്കാന്‍ 'സുദര്‍ശനം' എന്ന ആയുധം പ്രയോഗിക്കുന്നു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 47

ശ്രീ ഭഗവാന്‍ ഉവാച:
മയാ പ്രസന്നേന തവാര്‍ജ്ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാല്‍
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം

അല്ലയോ അര്‍ജ്ജുന, ഈ വിശിഷ്ടമായ ഈശ്വരരൂപം നിന്നില്‍ പ്രസന്നനായ ഞാന്‍ സ്വന്തം യോഗശക്തിയാല്‍ നിനക്കു കാണിച്ചു തന്നു. തേജോമയവും പ്രപഞ്ചാകാരം കൈകൊണ്ടതും അനന്തവും പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ആരംഭവുമായ ഈ രൂപം നീയൊഴിച്ച് മറ്റാരും മുമ്പ് കണ്ടിട്ടുള്ളതേയല്ല.

അര്‍ജ്ജുനന്‍റെ വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ട ഭഗവാന്‍ പറഞ്ഞു:

ഞാന്‍ നിന്നെപ്പോലെ വിവേക ശൂന്യനായ ഒരാളെ മുമ്പ് കണ്ടിട്ടേയില്ല. അതുല്യ മാഹാത്മ്യത്തോടുകൂടിയ ഒരപൂര്‍വ്വ ദൃശ്യമാണ് നീ ദര്‍ശിച്ചത്. എന്നിട്ടും നിനക്ക് ആനന്ദ പാരവശ്യംകൊണ്ട് തുള്ളിച്ചാടാന്‍ കഴിയുന്നില്ല. അതിനു പകരം ഭയംകൊണ്ട് ഒരു താന്തോന്നിയെപ്പോലെ നീ സംസാരിക്കുന്നുവെന്ന് നീ അറിയുന്നില്ല.

ഞാന്‍ ഒരു ഭക്തനില്‍ പ്രസാദിച്ചാല്‍ അവന്‍റെ ബാഹ്യമായ ശ്രേയസ്സിനാവശ്യമായ തെല്ലാം ധാരാളമായി ദാനം ചെയ്യാറുണ്ട്. എന്നാല്‍ എന്‍റെ ആത്മരഹസ്യത്തിന്‍റെ പരമമായ ദാനം സ്വീകരിക്കത്തക്കവണ്ണമുള്ള യഥാര്‍ത്ഥ ഭക്തന്മാര്‍ എത്രയോ വിരളമാണ്. നിനക്കുവേണ്ടി പ്രപഞ്ചത്തിലെ സത്തും അസത്തുമായ എല്ലാറ്റിനേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ വിശ്വരൂപം പ്രകടിപ്പിച്ചു. നിന്‍റെ ഭക്തിനിര്‍ഭരമായ പ്രേമം എന്നെ എത്രമാത്രം വശീകരിച്ചുവെന്ന് എനിക്കറിഞ്ഞു കൂട. ഏതായാലും അതിന്‍റെ ഫലമായി നിന്‍റെ ആഗ്രഹനിവൃത്തിവരുത്താന്‍, നിലനില്‍പ്പിന്‍റെ അജ്ഞേയമായ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്‍റെ പൊരുള്‍ ഞാന്‍ ലോകത്തിനു മുമ്പില്‍ വെളിവാക്കി.

എന്‍റെ ഈ രൂപം മായയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പരിധിക്കുമപ്പുറത്താണ്. ഇതില്‍ നിന്ന് കൃഷ്ണനും മറ്റവതാരങ്ങളും രൂപംകൊണ്ടു. ഇതില്‍ ജ്ഞാനത്തിന്‍റെ പ്രകാശം നിറഞ്ഞിരിക്കുന്നു. ഇതു സര്‍വ്വവ്യാപകമാണ്; അനാദിയാണ്; അവ്യയമാണ്; അനന്തമാണ്; പ്രപഞ്ചത്തിന്‍റെ സുസ്ഥിരമായ അടിത്തറയാണ്. അല്ലയോ അര്‍ജ്ജുനാ, നീയല്ലാതെ മറ്റാരും ഇത് ഇതിനുമുമ്പ് ദര്‍ശിച്ചിട്ടില്ല. ഇതിനെപ്പറ്റി ആരും കേട്ടിട്ടില്ല. ബാഹ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇതിനെ ആര്‍ക്കും കൈവരിക്കാനും കഴിയില്ല.

ധ്യാനയോഗത്തെ സംബന്ധിക്കുന്ന രണ്ട് രഹസ്യങ്ങള്‍ ഈ പദ്യത്തിലുണ്ട്. ഒന്ന്, ഓരോ ആളും ധ്യാനിച്ചെത്തുന്ന ദര്‍ശനം വെവ്വേറെ ആയിരിക്കുമെന്ന മുന്നറിയിപ്പ്.

ഓരോ ജീവനിലെയും വാസനകളാണ് ആ ദര്‍ശനത്തെ രൂപപ്പെടുത്തുന്നത്. പ്രതിജനഭിന്നമാണ് ഈ വാസനാസഞ്ചയം. ജീവപരിണാമത്തിലെ ബഹുസ്വരതയുടെ ഫലംകൂടിയാണ് ഈ വൈജാത്യം. പേര് ഒന്നുതന്നെയെന്നാലും, ഓരോ അടുക്കളയിലെയും സാമ്പാറിന് ഓരോ സ്വാദാണെന്ന കാര്യം അനുഭവമല്ലേ? അതിനാല്‍, ഒരാള്‍ ഉണ്ടാക്കിയെടുത്ത കാഴ്ച കിട്ടാന്‍ മറ്റൊരാള്‍ ശ്രമിച്ചിട്ട് പ്രയോജനമില്ല. അവനവന് കിട്ടുന്നത് പ്രത്യേകമായിരിക്കും. ഒരാള്‍ക്കു ലഭിക്കുന്ന ധ്യാനാനുഭവം അയാള്‍ക്ക് മാത്രമുള്ളതാണ്. വാസ്തവത്തില്‍ അരൂപിയാണല്ലോ ഈശ്വരന്‍.

രണ്ടാമത്തെ രഹസ്യം പരമാത്മകാരുണ്യത്തെക്കുറിച്ചുള്ളതാണ്. ധ്യാനവിജയം ഈ പ്രസാദത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. യോഗം എന്നത് ഒരു ചേര്‍ച്ചയാണല്ലോ. തമ്മില്‍ ചേരുന്ന രണ്ടും സന്നദ്ധമാകാതെ ആ ചേര്‍ച്ച നടക്കില്ല. പശു ചുരത്തിയാലല്ലേ പാല്‍ കറക്കാനാവൂ? അതിനല്പം ശുശ്രൂഷ വേണം. പരമാത്മാവിനെ പ്രീണിപ്പിക്കാനാവില്ല എന്നിരിക്കെ ആര്‍ക്കാണ് ഈ ശുശ്രൂഷ വേണ്ടത്?

അവനവനിലെ ആത്മചൈതന്യത്തിനുതന്നെ. അതിനെ ഉണര്‍ത്തി പരമാത്മസ്വരൂപ ത്തോടുള്ള സ്‌നേഹവിശ്വാസങ്ങള്‍കൊണ്ട് സജ്ജമാക്കണം. അത് പ്രസാദിച്ചാല്‍ യോഗം സാധിക്കും. കാരണം, അതുതന്നെയാണ് ഇതും!

അവനവനിലെ ആത്മചൈതന്യം സജ്ജമായിക്കിട്ടിയാലത്തെ ഭാവത്തെയാണ് ഭക്തി എന്നു പറയുന്നത്. അതിന്റെ സര്‍വപ്രകാരേണയുള്ള പ്രാധാന്യത്തെക്കുറിച്ചാണ് അടുത്ത ശ്ലോകം.

(തുടരും..)