ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 55
ശ്ളോകം 55
മത്കര്‍മ്മ കൃത് മത്പരമഃ
മദ്ഭക്തഃ സംഗവര്‍ജ്ജിതഃ
നിര്‍വൈരഃ സര്‍വ്വഭൂതേഷു
യഃ സ മാമേതി പാണ്ഡവ
മദ്ഭക്തഃ സംഗവര്‍ജ്ജിതഃ
നിര്‍വൈരഃ സര്‍വ്വഭൂതേഷു
യഃ സ മാമേതി പാണ്ഡവ
അല്ലയോ പാണ്ഡുപുത്രാ, കര്‍മ്മങ്ങളെല്ലാം എന്‍റെ
അര്‍ച്ചനയായി അനുഷ്ഠിക്കുന്നവനും എന്നെ പരമാശ്രയമായി കാണുന്നവനും എന്നില്‍
പരമപ്രേമത്തോടുകൂടിയവനും ഒന്നിലും ഞാന്‍ എന്‍റേത് എന്നു ഭാവമില്ലാത്തവനും ആരോ അവന്‍
എന്നെ പ്രാപിക്കുന്നു.
അപ്രകാരമുള്ള ഒരു ഭക്തന്‍ സര്‍വകര്‍മ്മങ്ങളും
എനിക്കുവേണ്ടി ചെയ്യുകയും എന്നില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. അവന്‍
എന്നെത്തന്നെ പരമലക്ഷ്യമായി കരുതുകയും എന്നെക്കാള്‍ പ്രിയങ്കരമായി ഒന്നുംതന്നെ
ഇല്ലെന്നു കൊണ്ടാടുകയും ചെയ്യുന്നു. അവന്‍ എല്ലാ ജീവജാലങ്ങളിലും എന്നെ ദര്‍ശിക്കുകയും
അവയുടെ നാമരൂപാദികളില്‍ യാതൊരു ഭേദചിന്തയുമില്ലാതെ അവയില്‍കൂടി എന്നെ
ഉപാസിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാറ്റിലും സമദര്‍ശനം നേടിയിരിക്കുന്നതിനാല്‍
എല്ലാറ്റിനേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയും ഒന്നിനോടും
ദ്വേഷമില്ലാതിരിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരു ഭക്തന്‍ അവന്‍റെ ശരീരം
വിടുമ്പോള്‍ അവന്‍ ഞാനുമായി ഏകീഭവിക്കുകയും എന്‍റെതന്നെ ആത്മാംശമായത്തീരുകയും
ചെയ്യുന്നു.
സഞ്ജയന്‍ പറഞ്ഞു: അല്ലയോ മഹാരാജാവേ, സര്‍വ്വ പ്രപഞ്ചത്തേയും
തന്നില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭഗവാന്‍, ഇപ്രകാരം
കാരുണ്യംനിറഞ്ഞ വാക്കുകള്‍കൊണ്ട് അര്‍ജ്ജുനനോട് സംസാരിച്ചു. ഭഗവല്‍ഭക്തന്മാരുടെ
ഏറ്റവും മുന്‍നിരയിലെത്തിയ അര്‍ജ്ജുനന്‍ ചിത്തഹര്‍ഷംകൊണ്ട് പുളകിതഗാത്രനായി. അവന്‍
ഭഗവാന്‍റെ രണ്ടുരൂപങ്ങളേയും സൂക്ഷമമായി വിചിന്തനംചെയ്തു. അവന്‍ ഭഗവാന്‍റെ
മനുഷ്യരൂപമാണ് അധികം ഇഷ്ടപ്പെട്ടത്. അര്‍ജ്ജുനന്‍റെ താത്പര്യം ഭഗവാന്
അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ അപരിമേയമായ രൂപം പരിമേയമായ രൂപത്തേക്കാള്‍
ശ്രേഷ്ഠമാണെന്ന് അര്‍ജ്ജുനനനെ ബോധ്യപ്പെടുത്താന്‍ ചില വിശദീകരണങ്ങള്‍ അദ്ദേഹം
നടത്തി. തന്‍റെ മനുഷ്യരൂപം ഒരു ശരീരത്തോടുമാത്രം ബന്ധപ്പെട്ടുനില്‍ക്കുന്നതു
കൊണ്ട് അത് വിശ്വവ്യാപകമായ തന്‍റെ വിശ്വരൂപത്തെക്കാള്‍ എല്ലാതരത്തിലും അപ്രധാന
മാണെന്ന് അര്‍ജ്ജുനനനെ ബോധ്യപ്പെടുത്താന്‍ ഭഗവാന്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജ്ജുനന്‍
ഇതേപ്പറ്റി ഗാഢമായി ചിന്തിക്കുകയും ഈ രണ്ടുരൂപങ്ങളില്‍ ഏതാണുകൂടുതല്‍
ശ്രേഷ്ഠമെന്നു വിശദീകരിക്കാന്‍ ആവശ്യപ്പെടണമെന്ന് തീരുമാനിക്കുകയുമാണുണ്ടായത്.
ഇതനുസരിച്ച് അര്‍ജ്ജുനന്‍ ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ഗീതയിലെ മര്‍മപ്രധാനമായ സൂത്രവാക്യങ്ങളില്‍ ഒന്നാണ് ഇത്.
അനന്യഭക്തി എന്താണെന്നതില്‍ വല്ല സംശയവും ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി
ദൂരീകരിക്കുന്നു. അനന്യഭക്തിയെന്ന മാനസികനിലയില്‍ എത്താന്‍ വേണ്ടിവരുന്ന അറിവും
പരിശ്രമവും എല്ലാം ഇതിനു മുന്‍പുള്ള അധ്യായങ്ങളില്‍ വിസ്തരിച്ചു. യഥാര്‍ഥ
അറിവോടുകൂടി യഥാര്‍ഥഭക്തിക്കു തുടക്കമായി. ഇനി ബ്രഹ്മവിദ്യയുടെ അടുത്ത പടി
കയറുന്നു. ഈ ഒരു ശ്ലോകത്തെ കൂടുതല്‍ വിശദമാക്കുകയാണ് അടുത്ത അധ്യായത്തില്‍.
പരംപൊരുളിനോടുള്ള ഭക്തി ഉണ്ടായിരിക്കെത്തന്നെ
മറ്റെല്ലാറ്റിനോടും വൈരമാണെങ്കിലോ? ലോകത്ത് പരംപൊരുളല്ലാതെ
മറ്റെന്തിനോടെങ്കിലും സംഗം (തന്മയീഭാവം) ഉണ്ടാകുന്നത് പരംപൊരുളിനോടുള്ള
തന്മയീഭാവത്തിന്റെ അനന്യതയ്ക്ക് എപ്രകാരം വിഘാതമാകുന്നുവോ, അപ്രകാരംതന്നെയാണ്
ചരാചരങ്ങളില്‍ ഏതിനോടെങ്കിലും വൈരമുണ്ടാകുമ്പോഴും സംഭവിക്കുന്നതും. മനസ്സിനെ
രണ്ടും ഒരുപോലെയാണ് തടഞ്ഞിടുന്നത്. അതു മാത്രവുമല്ല, ചരാചരങ്ങളെല്ലാം
പരംപൊരുള്‍തന്നെ ആണെന്നിരിക്കെ ഈ വൈരം അടിസ്ഥാനപരമായ അറിവില്‍ ന്യൂനതയായി
ഇരിക്കുമല്ലോ. അപ്പോള്‍,
തെറ്റു ചെയ്യുന്നവരെ (അറിവു തികയാത്തവരെ) മനസ്സുകൊണ്ടു ദ്വേഷിക്കാതെതന്നെ നേര്‍വഴിക്കു
കൊണ്ടുവരാന്‍ ശീലിക്കുന്നതാണ് ശുദ്ധമായ ഭക്തിയുള്ളവരുടെ ലക്ഷണം.
ഇതുപോലെ പ്രധാനമാണ് വിഹിതകര്‍മങ്ങളെല്ലാം ചെയ്യണം
എന്നതും.
ധര്‍മാധിഷ്ഠിതമായ ഒന്നും ഉപേക്ഷിക്കരുത്. സഹയജ്ഞക്കാരായ
മറ്റു പരമാത്മപ്രജകളെ ഉപേക്ഷിച്ചും വിസ്മരിച്ചും തനിക്കു മോക്ഷം കൊതിക്കുന്നത്
വെറുതെയേ ആകൂ. കര്‍മസന്ന്യാസത്തേക്കാള്‍ വിശിഷ്ടം കര്‍മയോഗമാണെന്ന് നേരത്തേ
പറഞ്ഞുവെച്ചതിനോട് ഇതിനെ കൂട്ടി വായിക്കാം.
സ്വമനസ്സിനെ പ്രപഞ്ചമനസ്സുമായി ഇണക്കി നിര്‍ത്തി സര്‍വഭൂതഹിത
ത്തിനായി കര്‍മങ്ങള്‍ ചെയ്ത് എല്ലാരെയും എല്ലാറ്റിനെയും സ്‌നേഹിച്ച്
ആനന്ദസ്വരൂപനായി നൂറു ശരത്കാലം വാഴാം.
ഇതി വിശ്വരൂപദര്‍ശനയോഗോ നാമ
ഏകാദശോശധ്യായഃ
വിശ്വരൂപദര്‍ശനയോഗമെന്ന പതിനൊന്നാമധ്യായം സമാപിച്ചു
ഏകാദശോശധ്യായഃ
വിശ്വരൂപദര്‍ശനയോഗമെന്ന പതിനൊന്നാമധ്യായം സമാപിച്ചു
(തുടരും..)