Saturday, 18 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ day 81

ഛാന്ദോഗ്യോപനിഷത്ത്‌ day 81
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാര81 ദിവസം
പിറ്റേദിവസം അവന്‍ അച്ഛന്റെ സമീപമെത്തി. നിങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങളൊക്കെ കുട്ടികള്‍ക്ക്‌ കൊടുക്കണം. പിറ്റേദിവസം വന്ന അവനോട്‌ അച്ഛന്‍ പറഞ്ഞു. ``സഹ`` മകനാകട്ടെ ``തഥാ ചകാര`` അപ്രകാരം ചെയ്‌തു തംഹോവാച അവനോട്‌ പിതാവ്‌ പറഞ്ഞു. ``ദോഷാ യത്‌ ലവണം ഉദകേ അവധാഃ`` രാത്രിയില്‍ യാതൊരു ഉപ്പിനെയാണോ, യാതൊന്നിനെയാണോ നീ ഇന്നലെ രാത്രി വെള്ളത്തിലിട്ടത്‌ കുട്ടി ``അംഗാ`` കുഞ്ഞേ ``തത്‌ ആഹര ഇതി`` ഞാന്‍ തന്ന ഉപ്പിനെ അതിങ്ങോട്ട്‌ എടുത്തുകൊണ്ടുവരൂ എന്ന്‌ പറഞ്ഞു. ആ മകനാകട്ടെ ``അവമൃശ്യ`` അതിനെ തിരഞ്ഞു നോക്കി. ``ന നിവേദ`` അവന്‍ അതിനെ കണ്ടില്ല. ഇത്ര വിഡ്‌ഢിയാണോ ശ്വേതകേതു എന്ന്‌ ചിലപ്പോള്‍ നമുക്ക്‌ തോന്നും. അവന്‍ തിരഞ്ഞു. അച്ഛന്‍ പറയുന്നതുപോലെ അവന്‍ ചെയ്‌തു. ഇനി അച്ഛന്‍ ഇട്ടത്‌ ചിലപ്പോള്‍ ഉപ്പുപോലെ വേറെ എന്തെങ്കിലുമാണെങ്കിലോ? അതിനെയെടുത്ത്‌ കൊണ്ടുക്കൊടുക്കാമല്ലോ. അച്ഛന്‍ എന്താണോ പറഞ്ഞത്‌, ഇവിടെ കൊടുക്കുന്ന ഉദാഹരണങ്ങളൊക്കെ, അത്‌ അതുപോലെ ചെയ്യുന്നുണ്ട്‌ കുട്ടി. ``ദാ ഇതൊക്കെ എനിക്കറിയാം അച്ഛാ. അച്ഛന്‍ വേറെ എന്തെങ്കിലും പുതിയത്‌ ഉണ്ടെങ്കില്‍ പറയൂ. മനുഷ്യനെ വട്ടുപിടിപ്പിക്കാതെ'' അങ്ങനെയല്ല. പറഞ്ഞപ്പോള്‍ കുട്ടി അങ്ങനെ തന്നെ ചെയ്‌തു. എന്നിട്ട്‌ അവനോട്‌ അച്ഛന്‍ പറയുന്നു. 
``അംഗാ`` കുഞ്ഞേ, `സൗമ്യ' എന്നൊക്കെയുള്ള വിളി മാറി ഇപ്പോള്‍ ``അംഗാ`` എന്നായി. നീ എന്റെയൊരു അവയവം തന്നെയാണ്‌. ഞാന്‍ തന്നെയാണ്‌ നീ. നീ ഞാനായിട്ടിരിക്കുകയാണ്‌. അത്രയും അടുത്തു എന്ന്‌ പറയുകയാണ്‌. ``യഥാ വിലീനമേവ`` ഏതൊന്നാണോ ജലത്തില്‍ വിലയിച്ചത്‌, യാതൊരുപ്പാണോ ജലത്തില്‍ വിലയിച്ചത്‌ ``അസ്യ അന്താത്‌ ആ ചാമ`` നീയൊരു കാര്യം ചെയ്യൂ. അതിന്റെ ഏറ്റവും മുകളില്‍നിന്ന്‌ ആചമിക്കൂ. ആചമിക്കു എന്നാല്‍ വാരിക്കുടിക്കൂ എന്നല്ല; അതിനെയൊന്ന്‌ രുചിച്ചുനോക്കൂ. അപ്പോള്‍ അവന്‍ മുകളില്‍നിന്ന്‌, ഏറ്റവും മുകളില്‍നിന്ന്‌ തൊട്ടുനക്കി. ``കഥമിതി`` എങ്ങനെയുണ്ട്‌ മോനെ ``ലവണമിതി``അച്ഛാ നല്ല ഉപ്പുണ്ട്‌. തരക്കേടില്ല. മോനെ ``മധ്യാത്‌ ആ ചാമ`` മധ്യഭാഗത്തുനിന്ന്‌ നോക്കൂ. കുറച്ച്‌ കൂടി അടിയിലേക്ക്‌ കയ്യിട്ടോളൂ. എന്നിട്ട്‌ നോക്കിക്കോളൂ. ഈ വിളിയൊക്കെ ഗംഭീരമാണ്‌. നീയെന്റെ അടുത്തേക്കുവരൂ എന്ന്‌ പറയുമ്പോള്‍ ശാരീരികമായിട്ട്‌ മാത്രമല്ല, കുട്ടീ ഏതൊരു തലത്തിലേക്കാണ്‌ ഞാന്‍ ഉയര്‍ന്നുവന്നത്‌, അവിടേക്ക്‌ നീയും വരൂ. ശ്വേതകേതോ കടന്നുവരൂ. ആ ഭാവത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഇതിനെയാണ്‌ ഇങ്ങനെ ആശ്ലേഷിക്കുന്നത്‌. ഗുരുവിന്റെ ഏറ്റവും വലിയ അനുഗ്രഹം ഒഴുകുന്ന സമയമാണ്‌. ബാക്കിയെല്ലാം മാറ്റിനിര്‍ത്തൂ, എന്നിട്ടോ നീയെന്റെ അടുത്തേക്ക്‌ വരൂ. എല്ലാറ്റിനെയും വിട്ട്‌ ഇങ്ങോട്ട്‌. എന്നിട്ടവനോട്‌ പറയുന്നു. എന്റെ അടുത്തേക്ക്‌ വരൂ. വന്നിട്ട്‌ പറയുന്നു. ``തത്‌ ഹ ചകാര`` അവന്‍ അങ്ങനെ തന്നെ ചെയ്‌തു. ``തംഹോവാച`` അവനോട്‌ അച്ഛന്‍ പറഞ്ഞു.``തത്‌ ശശ്വത്‌ സംവര്‍തതേ`` മോനെ കുട്ടി ``തത``്‌ അത്‌ ``ശശ്വത്‌ സംവര്‍തതേ`` അതെല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു. ഏതൊരു ഉപ്പാണോ ഉദകത്തില്‍, ജലത്തില്‍ വിലയിച്ചത്‌, അത്‌ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു. ``ന നിഭാലയസേ`` നീ കാണുന്നില്ല. ``അത്ര ഏവ കില ഇതി`` അത്‌ അവിടെതന്നെയുണ്ട്‌. നീ കാണുന്നില്ല പക്ഷേ നിനക്ക്‌ അനുഭവിക്കാം. അതിനെന്തുവേണം? നീ ഇതിനെയൊക്കെ മാറ്റിവെയ്‌ക്കൂ. നീ അനുഭവിക്കാന്‍ തയ്യാറാവൂ. 
ഞാന്‍ പറഞ്ഞ ഈ കാര്യമുണ്ടല്ലോ ``ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം`` എന്നതിനെ നീ അനുഭവിക്കൂ. എല്ലാറ്റിനെയും മാറ്റിവെക്കൂ. അനുഭവിക്കാന്‍ തയ്യാറാവൂ കുട്ടി. അതുകൊണ്ട്‌ നീ എന്റെ അടുത്തേക്ക്‌ ഇരിക്കൂ. വെറുതെ അടുത്തിരുന്നാല്‍ പോരാ. ഇവിടെയാണ്‌ ഉപനിഷത്ത്‌ എല്ലാ അവിദ്യയേയും നശിപ്പിക്കുന്നത്‌. ``സത്‌ ധാതുവിന്‌ വിശരണേ`` എന്നാണ്‌. നശിപ്പിക്കുന്നത്‌, എല്ലാറ്റിനെയും പൊടിക്കുന്നത്‌, അതായിട്ടിരിക്കാന്‍ നിനക്ക്‌ സാധിക്കട്ടെ. അതിനായിക്കൊണ്ട്‌ നീ എല്ലാറ്റിനെയും മാറ്റിവെക്കൂ. ഇനി വളരെ വിശേഷപ്പെട്ട ഉദാഹരണങ്ങളുണ്ട്‌.
(തുടരും...)

No comments:

Post a Comment