Friday, 3 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 38 & 39

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 38 & 39
കച്ചിന്നോഭയവിഭ്രഷ്ടഃ
ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷ്ഠോ മഹാബാഹോ
വിമൂഢോ ബ്രഹ്മണഃ പഥി
ഹേ കൃഷ്ണ ലൗകിക ജീവിതത്തില്‍ നിന്നെന്നപോലെ ആധ്യാത്മിക ജീവിതത്തില്‍ നിന്നും ഭ്രഷ്ടനായി. നിരാശ്രയനായി ബ്രഹ്മാന്വേഷണ മാര്‍ഗ്ഗത്തില്‍ മൂഢനായിട്ടുള്ളവന്‍ കാറ്റില്‍പ്പെട്ട് ശിഥിലമായിത്തിരുന്ന കാര്‍മേഘംപോലെ നശിച്ചു പോവുകയില്ലയോ?
ഇത്തിരിവട്ടത്തിലുള്ളതുമാത്രം കണ്ടും കേട്ടും അറിഞ്ഞും ഇന്ദ്രിയസുഖങ്ങള്‍ അനുഭവിച്ചുംകഴിയുന്ന വാഴ്‌വ് ഒന്ന്, ആത്മസ്വരൂപദര്‍ശനത്തിലൂടെ നിത്യാനന്ദാവസ്ഥയില്‍ പുലരുന്ന വാഴ്‌വ് മറ്റൊന്ന്. ഇല്ലത്തുനിന്ന് പുറപ്പെട്ടാല്‍ അമ്മാത്തെത്തണം. ഇല്ലെങ്കില്‍ രണ്ടുമില്ലാതാവും. മറ്റൊരു താവളം ഇല്ലതാനും. രണ്ടുതോണിയിലും കാലിട്ടാല്‍ എന്തുണ്ടാകുമെന്ന് പറയേണ്ടല്ലോ. ചിതറിയ മേഘത്തിന് ആകാശത്തൊരിടത്തും സ്ഥിരമായ നില്പില്ല, അത് മഴയായി പൊഴിഞ്ഞ് സായൂജ്യമടയുന്നുമില്ല. കഷ്ടമാണ് അതിന്റെ ഗതിയും സ്ഥിതിയും. ഇതുതന്നെയാണോ യോഗഭ്രഷ്ടന്റെയും തലവിധി എന്നാണ് ന്യായമായ സംശയം.
ഏതന്മേ സംശയം കൃഷ്ണാ!
ഛേത്തുമര്‍ഹസ്യ ശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യൂപപദ്യതേ
അല്ലയോ കൃഷ്ണ, എന്റെ ഈ സംശയത്തെ നിശ്ശേഷം നീക്കിത്തരുന്നതിന് അങ്ങ് കടപ്പെട്ടവനാകുന്നു. അങ്ങല്ലാതെ മറ്റാരും ഈ സംശയം തീര്‍ക്കുന്നതിന് കഴിവുള്ളവരായി ഇല്ല.
അല്ലയോ കൃഷ്ണാ, മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു സംശയം എന്നെ വേട്ടയാടുന്നു. അങ്ങയ്ക്കല്ലാതെ മറ്റാര്‍ക്കും അതു പരിഹരിക്കാനാവില്ല. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി വേണ്ടതു വ്യക്തമാക്കിതന്നാലും. അചഞ്ചലമായ ആസ്തിക്യബോധമുള്ള ഒരുവന്‍ യോഗാനുഷ്ഠാനങ്ങളൊന്നും കൂടാതെതന്നെ മുക്തി സമ്പാദിക്കുന്നതിന് ആഗ്രഹിക്കുന്നുവെന്ന് വിചാരിക്കുക. ഇന്ദ്രിയങ്ങളാകുന്ന ഗ്രാമങ്ങളെ പുറംതള്ളി, ഈശ്വരവിശ്വാസമാകുന്ന വീഥിയിലൂടെ, ആത്മസാക്ഷാത്കാരമാകുന്ന നഗരത്തിലെത്താന്‍ വെമ്പല്‍കൊണ്ട് ഒരുവന്‍ പുറപ്പെടുന്നു. എന്നാല്‍ അവന് ലക്ഷ്യസ്ഥാനത്തെത്തി മുക്തി കൈവരിക്കുന്നതിനോ പിന്‍വാങ്ങി ഇന്ദ്രിയ സുഖങ്ങള്‍ അനുഭവിക്കുന്നതിനോ കഴിയുന്നില്ല. അവന്റെ ജീവിതസൂര്യന്‍ അസ്തമിക്കുകയും അവന്റെയാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാതെ അവന്‍ കരയ്ക്കടിഞ്ഞു പോവുകയും ചെയ്യുന്നു. അകാലങ്ങളില്‍ ആകാശത്തില്‍ കാണുന്ന നേരിയ കാര്‍മേഘങ്ങള്‍ക്ക് തടിച്ചുകൂടുന്നതിനോ മാരിചൊരിയുന്നതിനോ കഴിവില്ലാത്തതുപോലെ അവന് രണ്ടും നഷ്ടപ്പെടുന്നു. മോചനം അകലത്തിലായിരുന്നതുകൊണ്ട് അത് കൈവരിക്കാന്‍ കഴിഞ്ഞില്ല. ഈശ്വരഭക്തിയില്‍ ഉറച്ചുനിന്ന് ഇന്ദ്രിയങ്ങളെ ഒഴിവാക്കിയതുകൊണ്ട് ഇന്ദ്രിയ സുഖങ്ങളും അനുഭവിക്കാന്‍ കഴിഞ്ഞില്ല. ഇപ്രകാരം ആസ്തിക്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും രണ്ടും നഷ്ടപ്പെട്ട ഒരുവന്‍ ഏതു സ്ഥിതിയാണു കൈവരിക്കുക?
മൂന്നു തലങ്ങളില്‍ ഈ പദ്യത്തെ വായിക്കാം. കൃഷ്ണന്‍ അര്‍ജുനന്റെ സുഹൃത്തും കളിക്കൂട്ടുകാരനും വികൃതിത്തരങ്ങളുള്‍പ്പെടെ എല്ലാ ചേഷ്ടകള്‍ക്കും തുണയുമാണ്. ഇപ്പോള്‍ ജീവന്മരണ മഹായുദ്ധത്തില്‍ തേരാളിയായും ഇരിക്കുന്നു. അതിനാല്‍ അര്‍ജുനന്റെ എല്ലാ ആശങ്കകളും തീര്‍ക്കാന്‍ വേറെയാര്‍ക്കും ഇത്രയും കഴിവും അര്‍ഹതയുമില്ല.
ഗുരുശിഷ്യബന്ധത്തിന്റെ തലത്തില്‍ വേണം രണ്ടാമത്തെ വായന. സൗഹൃദവും വിശ്വാസവുമാണ് ഏതു ശിഷ്യനും ഗുരുവിനോട് വേണ്ടത്. കൃഷ്ണനോട് ഇതു രണ്ടും തികഞ്ഞ അവസ്ഥയിലാണ് അര്‍ജുനന്‍ എന്ന് തുടക്കത്തിലേ തെളിഞ്ഞിരിക്കുന്നു. മാനസികമായ അടുപ്പവും ഗുരുവിന്റെ കഴിവിലുള്ള ഉറച്ച വിശ്വാസവും വീണ്ടും പ്രകടമാകുന്നു.
തന്നിലെ ആത്മസ്വരൂപത്തോട് അര്‍ജുനന്‍ സംവദിക്കുന്നു എന്ന താത്ത്വികതലത്തില്‍ വായിച്ചാലും പ്രസ്താവം ശരിയാണ്. ജ്ഞാനസ്വരൂപമാണ് ആത്മാവ്. പരമമായ ആ വെളിച്ചത്തിനല്ലാതെ ഈ സംശയം തീര്‍ക്കാന്‍ ആര്‍ക്കാണാവുക?
(തുടരും..)

No comments:

Post a Comment