Tuesday, 7 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (69)

ഛാന്ദോഗ്യോപനിഷത്ത്‌ (69)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഉപനിഷത്ത്‌ പഠിപ്പിച്ചുകൊടുക്കുന്നതിന്റെ രീതി നോക്കിക്കോളൂ. ''നാനാത്യായാനാം വൃക്ഷാണാം രസാന്‍'' പല വൃക്ഷങ്ങളില്‍നിന്ന്‌ ശേഖരിക്കുന്ന രസത്തെ, ആ പൂക്കളില്‍നിന്നുള്ള രസങ്ങളെ ''സമവഹാരം'' ശേഖരിച്ച്‌ അതിനെ ഒന്നാക്കുന്നു. ''രസം ഏകതാം ഗമയന്തി'' പല വൃക്ഷങ്ങളില്‍നിന്ന്‌ ശേഖരിച്ചിട്ടുള്ള ആ തേന്‍ കൂട്ടിലേക്ക്‌ ചെന്നുകഴിഞ്ഞാല്‍ അതൊന്നായി തീരുന്നു. ''തേതഥാ തത്ര നവിവേകം ലഭന്തേ'' ആ തേനീച്ചകള്‍ക്ക്‌ ഏകമായിട്ടുള്ള രസത്തില്‍ വേര്‍തിരിവ്‌ സാധ്യമാകുന്നില്ല. എങ്ങനെയുള്ള വേര്‍തിരിവ്‌ ''അഹം അമുഷ്യരസഃ അസ്‌മി'' ഞാനിതാ റബ്ബറില്‍നിന്ന്‌ വന്നതാണ്‌. ഞാന്‍ മുന്തിരിയില്‍നിന്ന്‌ വന്നതാണ്‌. ഞാന്‍ ഇന്നവനാണ്‌. ഇന്നവനാണ്‌ എന്ന വേറിട്ട വ്യക്തിത്വം, അസ്‌തിത്വം, ഇല്ലാതെ ഒന്നായിതീരുന്നത്‌ പല വൃക്ഷങ്ങളില്‍നിന്ന്‌ വന്ന തേനാണ്‌. കൂട്ടിലെത്തിക്കഴിഞ്ഞാല്‍ അതിന്‌ വേറിട്ട്‌ നിലനില്‍പ്പില്ല. അത്‌ ഒന്നായിതീരുന്നു. 
ഇത്‌ ഏത്‌ പ്രകാരത്തിലാണ്‌ കുട്ടീ ''അഹം'' ഞാന്‍ ''അമുഷ്യരസഃ അസ്‌മി'' എന്ന വിവേകം ഇല്ലാത്തത്‌ ''ഏവമേവഖലു'' ഇതുപോലെ തന്നെയാണ്‌ ''സോമ്യ'' ആ ബോധസത്തയില്‍ ''ഇമാം സര്‍വാഃ പ്രജാഃ'' എല്ലാ പ്രാണികളും അതിലേക്ക്‌ വിലയിക്കുമ്പോള്‍ ''സതിസംപദ്യാ'' ആ ആനന്ദത്തില്‍ അവര്‍ ഏകീഭവിക്കുന്നു അവിടെ അതില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന്‌ ''നവിദുഃ'' അറിയുന്നില്ല. അവരറിയുന്നില്ല; അതിലാണ്‌ എത്തിയിരിക്കുന്നത്‌ എന്ന്‌.
''ത ഇഹ'' ഇവിടെ ്‌വ്യാഘ്രോവാ സിംഹോവാ വൃകോവാ വരാഹോ വാ കീടോ വാപതംഗോവാ ദംശോവാ മശകോ വായദ്യദ്‌ ഭവന്തി തദാഭവന്തി'' എങ്ങനെയാണ്‌ ഇവിടെ ഉറങ്ങുന്ന ഓരോരുത്തരും, ''ഇഹ'' ഈ ലോകത്തിലേക്ക്‌ ഉണര്‍ന്ന്‌ എണീക്കുമ്പോള്‍ ''വ്യാഘ്രഃ സിംഹഃ'' ഉറങ്ങുന്നതിന്‌ മുമ്പ്‌ അത്‌ കടുവയായിരുന്നു, സിംഹമായിരുന്നു എന്നറിയുന്നത്‌. ഉറങ്ങുന്ന സമയത്ത്‌ അത്‌ കടുവയാണോ, സിംഹമാണോ? അല്ലെന്ന്‌ പറയാം. ഉറക്കത്തില്‍ കടുവയുമില്ല. സിംഹവുമില്ല. ഉണരുമ്പോള്‍ കടുവയുണ്ടാകുന്നു. സിംഹമുണ്ടാകുന്നു. മാത്രമല്ല ''വൃകഃ വരാഹഃ'' ചെന്നായയുണ്ടാവുന്നു. പന്നിയുണ്ടാകുന്നു. ''കീടഃ പതംഗഃ'' പുഴു ഉണ്ടാവുന്നു. പാറ്റയുണ്ടാവുന്നു. ''ദംശഃ മശകഃ'' ഈച്ച, കൊതുക്‌ ''യദ്യദ്‌ ഭവന്തി ''യാതൊന്നായി തീരുന്നുവോ ''തദാഭവന്തി'' അതുതന്നെയായിട്ട്‌ തീരുന്നു. ഏതൊന്നായിട്ടാണോ ഉറങ്ങാന്‍ പോയത്‌ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കടുവ കടുവതന്നെയായിട്ടിരിക്കുന്നു. പുലി പുലിയായിട്ട്‌ തന്നെ ഉണരുന്നു. 
ഒരു സര്‍ക്കസ്‌ കൂടാരം ഭാവന ചെയ്യാം. ആ സര്‍ക്കസ്‌ കൂടാരത്തില്‍ കടുവയുണ്ടാകും. സിംഹമുണ്ടാകും. സര്‍ക്കസിന്റെ മാനേജരുണ്ടാവും. അവിടെ കോമാളിയുണ്ടാകും. സെക്യൂരിറ്റിയുണ്ടാകും. സര്‍ക്കസ്‌ ലാസ്റ്റ്‌ ഷോ കഴിയുന്നത്‌ പന്ത്രണ്ടര - ഒരുമണിയോടു കൂടിയാകും. ഒരു മൂന്നുമണിക്ക്‌ സര്‍ക്കസ്‌ കൂടാരത്തില്‍ പോയിക്കഴിഞ്ഞാല്‍ കടുവ ഉറങ്ങുന്നുണ്ടാവും. ചിലപ്പോള്‍ കടുവ വേഷത്തില്‍ വേഷം കെട്ടുമെന്നൊക്കെ കേട്ടിട്ടുണ്ട്‌. ഒരാള്‍ തൊഴില്‍ കിട്ടണമല്ലോ എന്നുകരുതി അതിന്‌ വേണ്ടി സര്‍ക്കസെങ്കില്‍ സര്‍ക്കസ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അപേക്ഷിച്ചു. തിരഞ്ഞെടുത്ത സമയത്ത്‌ ഇവനോട്‌ പറഞ്ഞു. കടുവയുടെ പുറത്ത്‌ കേറി നില്‍ക്കണം. എന്നിട്ട്‌ ഒരു പ്രദര്‍ശനമുണ്ട്‌. പറ്റുമോന്ന്‌ ചോദിച്ചു? എന്തെങ്കിലുമാകട്ടെ എന്നുകരുതി ശമ്പളമൊക്കെ നിശ്ചയിച്ചു. ഒന്നാമത്തെ ഷോ തുടങ്ങി. കടുവയുടെ മുകളില്‍ കയറിനില്‍ക്കുകയാണ്‌. അപ്പോള്‍ അവന്‍ പറയുകയാണ്‌. ``എന്റീശ്വരാ, പ്രീഡിഗ്രി പാസ്സായ എന്റെ ഗതി ഇതാണല്ലോ''. അപ്പോള്‍ അടിയില്‍നിന്ന്‌ കടുവ പറയുകയാണ്‌. ``മിണ്ടാതിരിയെടാ, ഗ്രാജ്വേഷന്‍ കഴിഞ്ഞ ഞാനാണ്‌ കടുവയായിട്ടിരിക്കുന്നത്‌''. ഇങ്ങനെയുള്ള കോമാളികളും ശരിക്കുള്ള കടുവയും ആ കടുവയെ കടിക്കുന്ന ഈച്ചയും ചെള്ളും പൂച്ചയും കോഴിയും എല്ലാം സര്‍ക്കസ്‌ കൂടാരത്തില്‍ ഉറങ്ങുന്ന സമയത്ത്‌, അതിന്റെ മാനേജര്‍ ഉറങ്ങുന്ന സമയത്ത്‌, സര്‍ക്കസ്‌ കണ്ടുകഴിഞ്ഞ്‌ പോയിട്ടുള്ളവരുമൊക്കെ ഉറങ്ങുമ്പോള്‍ ``സതിസംപദ്യമാഹേ`` എല്ലാം അതില്‍ വിലയിക്കുന്നു. അവര്‍ക്ക്‌ ഞാന്‍ കടുവയാണ്‌ ഞാന്‍ കുരങ്ങനാണ്‌ കുറുക്കനാണ്‌ എന്ന ഭാവം അവിടെയില്ല.
(തുടരും....)

No comments:

Post a Comment