Sunday, 26 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി 85 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി 85 ദിവസം
ഇവിടെ ഗാന്ധാരദേശത്തുനിന്ന്‌, ഗാന്ധാരിയമ്മയുടെ നാട്ടില്‍നിന്ന്‌ കണ്ണുകെട്ടിയിട്ട്‌ വന്നിരിക്കുകയാണ്‌. നമ്മളൊക്കെ കണ്ണുകെട്ടി ഇവിടെ എത്തിയതാണ്‌. നമ്മളൊക്കെ ധൃതരാഷ്ട്രന്മാരാണ്‌. എന്താണ്‌ നമ്മുടെ അന്ധത? വസ്‌തുക്കളിലേക്ക്‌ പരിമിതപ്പെട്ടിരിക്കുകയാണ്‌ ദൃഷ്‌ടി. ഈ ലോകത്തില്‍ ഓരോന്നും സ്വന്തമാക്കണം എന്നു കരുതി അതിന്റെ പിന്നാലെയുള്ള ഓട്ടം. ഒരു വസ്‌തുവിനെ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ എന്നിലില്ലാതാവുകയും ആ വസ്‌തുവായി പരിണമിക്കുകയും ചെയ്യുന്നു. ഇതാണ്‌ അന്ധത. ഇതിനെയാണ്‌ മരണം എന്നൊക്കെ പറയുന്നത്‌. ഇങ്ങനെ നാം ഓരോന്നിന്റെ പുറകെ ഓടും. ഇതാണ്‌ അന്ത്യം. നമ്മളൊക്കെ ഇങ്ങനെ കണ്ണുകെട്ടി വന്നിട്ടുള്ളവരാണ്‌. അതുകൊണ്ട്‌ ഗുരുസ്‌തോത്രത്തില്‍, ഒരു വരിയുണ്ട്‌. ``അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്‌ജന ശലാകയാഃ ചക്ഷുരുന്മീലിതം യേന തസ്‌മൈശ്രീ ഗുരവേനമഃ`` അജ്ഞാനമാകുന്ന ആ തിമിരത്തിന്‌, ആ തിമിരമാര്‍ന്ന ആന്ധ്യത്തിന്‌ ശസ്‌ത്രക്രിയ ചെയ്യുന്നവനാണ്‌ ഗുരു. ആ ഗുരുവിനായിട്ട്‌ നമസ്‌കാരം.
ഇവിടെ എവിടെയാണ്‌ തനിക്ക്‌ പോകേണ്ടത്‌ എന്നറിയില്ല. അതാണ്‌ നാം ഇങ്ങനെ ``ഗ്രാമാദ്‌ഗ്രാമാന്‍ പൃച്ഛന്‍`` ഓരോരുത്തരോടും പറയുന്നത്‌. ``അയ്യോ, എന്നെ കണ്ണുകെട്ടി ഇതാ വിട്ടിരിക്കുന്നു. ഞാന്‍ അനുഭവിക്കാനായിട്ട്‌ വന്നിരിക്കുകയാണ്‌. എന്താ ചെയ്യുക? എന്റെയൊരു കഷ്‌ടപ്പാട്‌ കണ്ടോ? ഇതാണിവിടെ പറയുന്നത്‌. എവിടെനിന്നാണ്‌ വന്നത്‌ എന്ന്‌ അവനറിയില്ല. ആരോടുചോദിച്ചാല്‍ പറഞ്ഞുതരും? ``മേധാവീ പുരുഷോ വിദ്വാന്‍``. കാരുണ്യവാനായ ഗുരു കെട്ടഴിച്ചുവിടും. ആ ഗുരുവിന്റെ ഉപദേശം ഓര്‍മ്മിച്ച്‌ ബുദ്ധിപൂര്‍വ്വം മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ്‌. പുരുഷന്‍ എന്നുപറഞ്ഞാല്‍ ഇവിടെ ലിംഗവാചിയായിട്ടുള്ള പുരുഷനല്ല; പുരത്തില്‍ ശയിക്കുന്നവനെന്ന അര്‍ത്ഥത്തില്‍ വേണം എടുക്കാന്‍.
വിവേകചൂഢാമണിയില്‍ ആചാര്യനെ സമീപിക്കുന്നത്‌ വളരെ ഭംഗിയായിട്ട്‌ അവതരിപ്പിക്കുന്നുണ്ട്‌. ``സ്വാമിന്‍ നമസ്‌തേ ന ത ലോകബന്ധോ കാരുണ്യ സിന്ധോ പതിതം ഭവാബ്‌ധൗ മാമുദ്ധരാത്മീയകടാക്ഷദൃഷ്‌ട്യാം പ്രജ്ജ്വാതികാരുണ്യ സുധാഭിവൃഷ്‌ട്യാ`` ഹേ സ്വാമിന്‍, അങ്ങേക്ക്‌ നമസ്‌കാരം. ``ന ത ലോകബന്ധോ`` ലോകത്തിന്റെ മുഴുവന്‍ ബന്ധുവായിട്ടുള്ള അങ്ങേയ്‌ക്ക്‌ നമസ്‌കാരം. ``മാമുദ്ധരാ`` എന്നെ ഉദ്ധരിച്ചാലും. ഞാന്‍ ഈ സമുദ്രത്തിലിങ്ങനെ കിടന്നുകളിക്കുകയാണ്‌. അതുകൊണ്ട്‌ എന്നെ ഉദ്ധരിച്ചാലും. എങ്ങനെ ``കടാക്ഷദൃഷ്‌ട്യാ`` അങ്ങയുടെ ഒരു നോട്ടംകൊണ്ട്‌. ഒരു ഗുരുവിനെ സമീപിക്കുകയേ വേണ്ടു. സത്യനിഷ്‌ഠനായ അദ്ദേഹത്തെ ഒന്ന്‌ സമീപിച്ചാല്‍ മതി. ആ മാത്രയില്‍ അവന്റെ കണ്ണിലെ കെട്ട്‌ അഴിയുന്നു. 
ഇനി കണ്ണിലെ കെട്ട്‌ അഴിച്ച്‌ പറഞ്ഞുകൊടുത്താല്‍ തന്നെ ചിലര്‍ പോവില്ല. താന്‍ കെട്ടപ്പെട്ടു എന്നറിഞ്ഞ്‌ ബഹളം ഉണ്ടാക്കുന്ന സമയത്ത്‌ ഒരാള്‍ വന്നനുഗ്രഹിക്കും. അങ്ങനെ ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ. അതുകൊണ്ടാണ്‌ ആചാര്യസ്വാമികള്‍ ``കസ്‌ത്വം കോഹം കുത ആയാതഃ തത്വം ചിന്തയ തദി ഹ ഭ്രാതഃ`` എന്നു
പറഞ്ഞത്‌. ഈ ചോദ്യം ഒരുവനില്‍ ഉണ്ടായികഴിഞ്ഞാല്‍ ഗുരു വന്ന്‌ തിമിരശസ്‌ത്രക്രിയയുടെ പരിപാടി തുടങ്ങും. അതുകൊണ്ടാണെന്നു തോന്നുന്നു ഈ കണ്ണിന്റെ ശസ്‌ത്രക്രിയ വളരെ പെട്ടെന്ന്‌ 
കഴിയുന്നത്‌. രാവിലെ പോയിക്കഴിഞ്ഞാല്‍ വൈകുന്നേരം 
ആകുമ്പോഴേക്കും തിരിച്ചുവരാം. വേറെ ശസ്‌ത്രക്രിയ ഒന്നും ഇത്ര വേഗത്തില്‍ നടത്തുന്നത്‌ കണ്ടിട്ടില്ല. ഇവിടെ ഇത്‌ പെട്ടെന്നാണ്‌ സംഭവിക്കുന്നത്‌. വളരെ വേഗത്തില്‍ സംഭവിക്കും. പക്ഷേ 
ചോദിക്കണം. 
ഗാന്ധാരദേശത്തുനിന്ന്‌ പുറപ്പെട്ടുവെന്ന്‌ അറിയാം. ഇനി തിരിച്ച്‌ അവിടെ എത്തണം. ``തത്‌ വിഷ്‌ണും പരമംപദം`` എന്നുപറഞ്ഞുവല്ലോ കഠോപനിഷത്ത്‌. ഇവിടെ ഇനി ചോദിക്കുകയേ വേണ്ടു എന്ന്‌ പറയുന്നു. ``സംപദ്യത്സ്യ ഇതി`` അവന്‍ അതുമായിട്ട്‌ താദാത്മ്യം പ്രാപിക്കുന്നു. അല്ലാതെ കൈനോക്കിയിട്ട്‌ എനിക്ക്‌ മോക്ഷം കിട്ടുമോ എന്നൊന്നും ചോദിച്ചിട്ട്‌ കാര്യമില്ല. ഇവിടെ ഇതാണ്‌ ചോദിക്കേണ്ടത്‌. ചോദിക്കേണ്ട ആളുകളോട്‌ പോയി ചോദിച്ചുകഴിഞ്ഞാല്‍ അവന്‌ ഗതിയുണ്ട്‌. ``സയ ഏഷോ�ണിമാ`` കുട്ടി അത്‌ അങ്ങേയറ്റം സൂക്ഷ്‌മമാണ്‌. ``ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം ശ്വേതകേതോ തത്വമസി`` വീണ്ടും ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറഞ്ഞു. കുട്ടി നീ അതാണ്‌. അതാണ്‌ ഇവിടെ ഈ പ്രപഞ്ചത്തിന്‌ മുഴുവന്‍ ആയതനമായിട്ടിരിക്കുന്നത്‌, അധിഷ്‌ഠാനമായിട്ടിരിക്കുന്നത്‌ അതാണ്‌. അതാണ്‌ നീ. ഇത്‌ അത്യന്തം സൂക്ഷ്‌മമാണ്‌. ഇതാണ്‌ എല്ലാറ്റിനും ആധാരമായിട്ടുള്ളത്‌ എന്നൊക്കെ. ഇങ്ങനെ പറയുമ്പോഴും കേള്‍ക്കുമ്പോഴും ബോധ്യമാവുന്നില്ല. പലപ്രകാരത്തിലുള്ള ഉദാഹരണങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ചെറിയ ആശയക്കുഴപ്പം. ഇനി വേറൊരു ദൃഷ്‌ടാന്തം അവതരിപ്പിക്കുന്നു. ഇത്‌ നല്ല രസമുള്ള ദൃഷ്‌ടാന്തമാണ്‌. ചിലപ്പോള്‍ ഇതൊക്കെ നമുക്കും അനുഭവമുണ്ടാകും.
(തുടരും...)

No comments:

Post a Comment