Monday, 27 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 86 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം  തത്ത്വമസി മഹാകാവ്യവിചാരം 86 ദിവസം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
പുരുഷം സോമ്യോപതാപിനം ജ്ഞാതയഃ പര്യുപാസതേ
ജാനാസിമാം ജാനാസിമാമിതി തസ്യയാവന്ന 
വാങ്‌മനസിസംപദ്യതേ മനഃ പ്രാണേ പ്രാണസ്‌തേജസി 
തേജഃ പരസ്യാംദേവതായാം താവജ്ജാനാതി.
അഥയാദാസ്യവാങ്‌മനസിസംപദ്യതേ
മനഃപ്രാണേ പ്രാണസ്‌തേജസി തേജഃ പരസ്യാം 
ദേവതായാം അഥ ന ജാനാതി
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം
തത്‌സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച
സോമ്യ=കുഞ്ഞേ; ഉപതാപിനം പുരുഷം=ജ്വരാദി രോഗം ബാധിച്ചു മരിക്കാന്‍ കിടക്കുന്ന പുരുഷനെ; ജ്ഞാതയഃ പര്യുപാസതേ=ബന്ധുക്കള്‍ ചുറ്റുംകൂടിനിന്ന്‌ അനുശോചിക്കുന്നു; ജാനാസി മാം=എന്നെയറിയുമോ; ജാനാസി മാം=എന്നെയറിയുമോ; ഇതി=എന്നിങ്ങനെ ചോദിക്കുന്നു; തസ്യ=മരിക്കാന്‍ കിടക്കുന്ന അവന്‌; യാവത്‌=എപ്പോള്‍ വരെ; വാക്‌ മനസി സംപദ്യതേ=വാഗ്‌വ്യാപാരം മനസ്സില്‍ ലയിക്കുന്നില്ലയോ; ന മനഃ പ്രാണേ=മനോവ്യാപാരം പ്രാണനില്‍ ലയിക്കുന്നില്ലയോ; ന പ്രാണഃ തേജസി=പ്രാണവ്യാപാരം ജീവനില്‍ ലയിക്കുന്നില്ലയോ; ന തേജഃ പരസ്യാം ദേവതയാം=ജീവാത്മാവു പരമാത്മാവില്‍ ലയിക്കുന്നില്ലയോ; താവത്‌ ജാനാതി= അപ്പോള്‍വരെ ആ പുരുഷന്‍ ബന്ധുക്കളെ അറിയുന്നുണ്ടാവും.
അഥ യദാ അസ്യ=ഇനിയും എപ്പോഴാണോ ജ്ഞാനിയുടെ അടുത്ത്‌; അഥ ന ജാനാതി=അപ്പോള്‍ അറിയുന്നില്ല.``പുരുഷം സോമ്യ`` മകനെ, കുട്ടി ``ഉപതാപിനം പുരുഷഃ`` രോഗമൊക്കെ വന്നിട്ടുള്ള, ജ്വര ബാധിച്ച്‌, മരിക്കാന്‍ സമയമായിട്ടുള്ള ഒരാള്‍. അയാളെ ``ജ്ഞാതയഃ പര്യുപാസതേ`` അറിയുന്നവര്‍, ബന്ധുജനങ്ങള്‍ ``പര്യുപാസതേ`` പരിചരിക്കുന്നു. സമീപത്ത്‌ ചെല്ലുന്നു. എന്നിട്ട്‌ അവര്‍ ചോദിക്കുന്നു. ``ജാനാസി മാം ജാനാസി മാം ഇതി`` അപ്പൂപ്പാ എന്നെ അറിയുമോ? എന്നെ അറിയുമോ എന്ന്‌ ചോദിക്കുന്നു. അങ്ങെന്നെ അറിയുന്നുവോ? മനസ്സിലാവുന്നുണ്ടോ? ചിലപ്പോള്‍ ചില സമയത്ത്‌ പറയും. മോളെ, നീയൊന്ന്‌ വിളിച്ച്‌ നോക്കൂ. നിന്റെ ശബ്‌ദം കേട്ടാല്‍ ചിലപ്പോള്‍ അച്ഛന്‌ വേഗം അറിയും. കാരണം അച്ഛനെപ്പോഴും ഓര്‍ക്കാറുണ്ട്‌. അല്ലെങ്കില്‍ അമ്മായിയമ്മയാണെങ്കില്‍ മരുമകളോട്‌ പറയും. മരുമോളെ നീയൊന്ന്‌ വിളിച്ചുനോക്കൂ. നിന്റെ ശബ്‌ദം കേട്ടാല്‍ ചിലപ്പോള്‍ അറിയും. മകള്‍ വിളിച്ചിട്ട്‌ ഒന്നും അറിയുന്നില്ല. മരുമകള്‍ വിളിക്കുമ്പോള്‍ അറിയുന്നുണ്ടോന്ന്‌ ചോദിക്കൂ. അമ്മേ, എന്നെ അറിയോ? മനസ്സിലാവുന്നുണ്ടോ എന്ന്‌ ചോദിക്കുന്നു.
``യാവത്‌``എപ്പോഴാണോ ``വാങ്‌മനസി സംപദ്യതേ തസ്യ`` അവന്‌, ആ കിടക്കുന്ന ആളുടെ വാക്ക്‌ മനസ്സില്‍ ലയിക്കുന്നില്ലയോ, ``നമനഃ`` ഇതുപോലെ മനസ്സ്‌ പ്രാണനില്‍ ലയിക്കുന്നില്ലയോ, ``നപ്രാണഃ തേജസി`` പ്രാണന്‍ തേജസ്സില്‍ ലയിക്കുന്നില്ലയോ ``നതേജഃ പരസ്യാം ദേവതായാം`` തേജസ്സ്‌ ആ പരമമായിട്ടുള്ള ദേവതയില്‍ ലയിക്കുന്നില്ലയോ ``താവത്‌ ജാനാതി`` എങ്കില്‍ അറിയും എന്ന്‌. ഓരോന്നോരോന്ന്‌ വിലയിക്കുന്ന സമയത്തോ, വിലയിച്ചുകഴിഞ്ഞാലോ അറിയില്ല. പ്രായമായിട്ടുള്ള ആളുകള്‍, വളരെ പ്രായം ചെന്ന ആളുകള്‍, ആദ്യം തന്നെ ആശുപത്രിയിലായി എന്നറിയുന്ന സമയത്ത്‌ ആളുകളൊക്കെ പോകുന്നു. അവരോടൊക്കെ സംസാരിക്കുന്നു. ``എത്രകാലം എന്ന്‌ വെച്ചിട്ടാണ്‌. എന്റെ സമയമായീന്നാ തോന്നുന്നത്‌'' എന്നൊക്കെ പറയും. ``ഏയ്‌!! അങ്ങനൊന്നും പറയല്ലേ. ഇനിയും അപ്പൂപ്പന്‌ നൂറ്‌ വര്‍ഷമൊക്കെയുണ്ട്‌''. അങ്ങനെയൊക്കെ പറഞ്ഞുകളയും. അങ്ങനെയൊന്നും പറയരുത്‌, ദയവുചെയ്‌ത്‌.
(തുടരും...)

No comments:

Post a Comment