Wednesday, 8 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (71)

ഛാന്ദോഗ്യോപനിഷത്ത്‌ (71)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ആ നിദ്രയുടെ രഹസ്യത്തെക്കുറിച്ച്‌ ഇവിടെ ഉദ്ദാലകന്‍ ശ്വേതകേതുവിന്‌ പറഞ്ഞുകൊടുത്തു. പിന്നെ ഇവിടെ പറഞ്ഞത്‌ വളരെ ശ്രദ്ധിക്കേണ്ടതാണ്‌. കുട്ടി, ഏതുപ്രകാരത്തിലാണ്‌ കഴിക്കുന്ന അന്നം മൂന്നായി പിരിയുന്നത്‌. എന്നിട്ട്‌ അത്‌ ഏതൊക്കെ ഭാവങ്ങളെ കൈക്കൊള്ളുന്നു എന്നറിയണം. മാത്രമല്ല, നിനക്ക്‌ കാരണമായിട്ടുള്ളത്‌, ഈ ശരീരത്തിന്‌ കാരണമായിട്ടുള്ളത്‌ ജലമാണ്‌. ആ ജലത്തില്‍നിന്നാണ്‌ ഇത്‌ ഉത്‌പന്നമായത്‌. അപ്പോള്‍ ഇതിനൊരു കാരണമുണ്ട്‌. നീ കാര്യമാണ്‌. ഇങ്ങനെ കാര്യത്തെ, അതിന്റെ കാരണത്തെ, അന്വേഷിച്ച്‌ അതിനെ കാര്യമാക്കി വീണ്ടും പോകുന്ന പ്രക്രിയ.
``അന്നേന ശുംഗേന ആപഃ മൂലം അന്വിച്ഛ`` അന്നം എന്ന കാര്യത്തിലൂടെ ജലം എന്ന കാരണത്തെ കണ്ടെത്തൂ. ``അദ്‌ഭിഃ ശുംഗേന`` ജലം എന്ന കാര്യത്തിലൂടെ ``തേജഃമൂലം അന്വിച്ഛ`` തേജസ്സെന്ന കാരണത്തെ കണ്ടെത്തൂ. കുട്ടി ``തേജസാ ശുംഗേന`` തേജസ്സെന്ന കാര്യത്തിലൂടെ ``സന്മൂലം അന്വിച്ഛ`` ആ ബോധസത്തയെ അറിയൂ. അതാണ്‌ കുട്ടി ``ഇമാം സര്‍വ്വാ പ്രജാഃ`` അതാണ്‌ ഈ കാണുന്ന എല്ലാ പ്രജകളും. ``സദായതനാ`` അതിലാണിത്‌ ആയതനമായിരിക്കുന്നത്‌. അധിഷ്‌ഠിതമായിരിക്കുന്നത്‌. അതില്‍ പ്രതിഷ്‌ഠിതമാണിതെല്ലാം എന്നു പറഞ്ഞുകൊടുത്തു. എന്നിട്ട്‌ കുടിക്കുന്ന ജലത്തെ ആരാണ്‌ നയിക്കുന്നത്‌ എന്നുപറയുന്നു. ആ തേജസ്സ്‌ ജലത്തെ നയിക്കുന്നതുകൊണ്ട്‌, അല്ലെങ്കില്‍ ഭക്ഷണത്തെ ജലം നയിക്കുന്നതുകൊണ്ട്‌, ഉദകത്തെ നയിക്കുന്നത്‌ ഉദന്യന്‍ എന്നുപറഞ്ഞു. എങ്ങനെയാണ്‌ ``ഗോനായഃ അശ്വനായഃ പുരുഷനായഃ`` എന്ന്‌ പറഞ്ഞത്‌ ഇതുപോലെ എവിടെയാണ്‌ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ``പിപാസതി നാമഃ ഏതത്‌ തേജഃ ഏവ തത്‌ പീതം നയതേ`` ജലം കുടിക്കാന്‍ ആഗ്രഹിക്കുന്നവന്റെ ജലം കൊണ്ടുപോകുന്നത്‌ തേജസ്സാണ്‌. അതുകൊണ്ട്‌ ഉദന്യന്‍ എന്നുപറയുന്നു; ഉദകത്തെ നയിക്കുന്നതുകൊണ്ട്‌.
തുടര്‍ന്ന്‌ ഇങ്ങനെ വീണ്ടും ഈ കാര്യത്തില്‍നിന്ന്‌ കാരണത്തിലേക്കും, കാരണത്തില്‍നിന്ന്‌ വീണ്ടും കാര്യത്തിലേക്കും ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ട്‌്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറഞ്ഞു. ``പ്രേതസ്യ അസ്യ പുരുഷസ്യ വാങ്‌മനസി സംപദ്യതേ`` ശരീരം വിട്ടുപോകുന്ന, ജീവന്‍ പോകുന്ന ഒരാളുടെ വാക്ക്‌ മനസ്സില്‍ വിലയിക്കുന്നതും, മനസ്സ്‌ പ്രാണനില്‍ വിലയിക്കുന്നതും, പ്രാണന്‍ തേജസ്സില്‍ വിലയിക്കുന്നതും, തേജസ്സ്‌ ``പരസ്യാം ദേവതായാം`` പരമമായിട്ടുള്ള ദേവതയില്‍ വിലയിക്കുന്നതും. 
അപ്പോള്‍ ആക്‌സിഡന്റായി കഴിഞ്ഞാല്‍ എങ്ങനെയാണ്‌? ഇതിങ്ങനെ സാവകാശം സാവകാശം വിലയിക്കുമോ എന്നായിരിക്കും സംശയം? എല്ലാറ്റിന്റേയും വിലയനം ഇങ്ങനെതന്നെയാണ്‌ എന്നാണ്‌ പറയുന്നത്‌. ചിലപ്പോള്‍ നമുക്ക്‌ കാണാനൊന്നും സമയം കിട്ടിയെന്ന്‌ വരില്ല. അവിടെ എല്ലാം അസ്‌തമിക്കുന്നു.
ഉദ്ദാലകന്‍ പറയുന്നു ``സയ ഏഷോ�ണിമാ`` ഇതുവരെ ഞാന്‍ പറഞ്ഞിട്ടുള്ള ഇത്‌ അത്യന്തം ``അണിമാഃ`` സൂക്ഷ്‌മമാണ്‌. ``ഐതദാത്മ്യം ഇദം സര്‍വ്വം`` അതാണ്‌ ഈക്കാണുന്നതെല്ലാം. ``തത്‌ സത്യം`` അതാണ്‌ ഉള്ളത്‌. സത്യമായിട്ടുള്ളത്‌ അതാണ്‌. ``ശ്വേതകേതോ തത്വമസി`` കുട്ടി അത്‌ നീ ആകുന്നു. ``ഇതി`` ഇപ്രകാരം പിതാവ്‌ പറഞ്ഞപ്പോള്‍ വീണ്ടും ``ഭഗവന്‍ ഭൂയ ഏവ`` അല്ലയോ അച്ഛാ അവിടുന്ന്‌ വീണ്ടും പറഞ്ഞുതരൂ എന്ന്‌ പറഞ്ഞ ആ പുത്രന്റെ ശ്രദ്ധയോടുകൂടിയുള്ള വാക്ക്‌ കേട്ടിട്ട്‌ അച്ഛന്‍ അങ്ങനെയാവട്ടെ എന്ന്‌ പറഞ്ഞ്‌ വീണ്ടും ഉദാഹരണങ്ങളിലൂടെ തത്വമസി മഹാവാക്യത്തെ അവതരിപ്പിക്കുന്നതാണ്‌ നാം കണ്ടത്‌.
(തുടരും....)

No comments:

Post a Comment