Saturday, 18 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 8 & 9

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 8 & 9
രസോഽഹമപ്സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃസര്‍വ്വവേദേഷു
ശബ്ദഃ ഖേ പൗരുഷം നൃഷു
പുണ്യോ ഗന്ധഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സര്‍വ്വഭൂതേഷു
തപശ്ചാസ്മി തപസ്വിഷു
അല്ലയോ അര്‍ജ്ജുന, വെള്ളത്തിലുള്ള രസം ഞാനാകുന്നു. സകല വേദങ്ങളിലുമുള്ള ഓങ്കാരവും ആകാശത്തിലുള്ള ശബ്ദവും പുരുഷന്മാരിലുള്ള പൗരുഷവും ഞാന്‍തന്നെയാകുന്നു.
ഭൂമിയിലുള്ള സുഗന്ധവും അഗ്നിയിലുള്ള പ്രകാശവും ഞാനാകുന്നു. അപ്രകാരംതന്നെ യാതൊരു നിമിത്തമായിട്ടാണ് സകലപ്രാണികളഉം ജീവിക്കുന്നത്, ആ പ്രാണനും തപസ്വികളിലുള്ള തപസ്സും ഞാനാകുന്നു.
ജലത്തിന്റെ രസവും വായുവിന്റെ സ്പര്‍ശവും സൂര്യചന്ദ്രന്മാരിലുള്ള പ്രകാശവും ഞാനാണെന്നറിയുക. ഭൂമിയുടെ ഗന്ധവും ആകാശത്തിലുള്ള ശബ്ദവും വേദങ്ങളിലുള്ള ഓംകാരവും ഞാനാകുന്നു. അഹങ്കാരത്തിന്റെ കാതലായി മനുഷ്യനില്‍ കാണുന്ന പൗരുഷം ഞാന്‍ തന്നെയാണെന്നു നിന്നോടു പറയട്ടെ. അഗ്നിയുടെ ആവരണം എടുത്തുമാറ്റുമ്പോള്‍ യഥാര്‍ത്ഥതേജസ്സ് ദൃശ്യമാകുന്നു. ആ തേജസ്സ് ഞാനാകുന്നു. ജഗത്തിലൊട്ടാകെ വിവിധ വര്‍ഗ്ഗങ്ങളിലായി ജീവജാലങ്ങള്‍ ജനിക്കുകയും വിവിധരീതിയില്‍ അവ നിലനില്‍ക്കുകയും ചെയ്യുന്നു. അവയുടെ സഹജമായ പ്രകൃതം അനുസരിച്ച് ചിലത് വായുവിനേയും ചിലത് പുല്ലിനേയും ചിലത് ആഹാരത്തേയും മറ്റു ചിലത് വെള്ളത്തേയും ആശ്രയിച്ചു ജീവിക്കുന്നു. ഇപ്രകാരം ഓരോ ജീവിയിലും വ്യത്യസ്തമായി കാണുന്ന ജീവിതമാര്‍ഗ്ഗം സ്വാഭാവികമാണെന്നു തോന്നുന്നു ണ്ടെങ്കിലും ആ ജീവിതമാര്‍ഗ്ഗങ്ങളിലെല്ലാം ഞാന്‍ അഭിന്നമായി അധിവസിക്കുന്നു.
ഒരു വസ്തുവിനെ അതാക്കി നിലനിര്‍ത്തുന്നത് ഏത് ഗുണമാണോ, ഏതിന്റെ അഭാവത്തില്‍ ആ വസ്തു അതല്ലാതായിത്തീരുമോ ആ ഗുണമാണ് ആ വസ്തുവിന്റെ ധര്‍മം. ജലത്തിന്റെ സത്ത മാത്രമായ ആ ഗുണത്തെയാണ് 'രസം' എന്നു പറയുന്നത് (രുചിയെ അല്ല.) ആ രസമാണോ ജലമാണോ ആദ്യം ഉണ്ടായത് എന്നൊക്കെയുള്ള തര്‍ക്കങ്ങളിലേക്കൊന്നും കടക്കാതെ 'ആ രസം ഞാനാകുന്നു' എന്നു പറയുമ്പോള്‍ ആ രസത്തിലൂടെ ഞാന്‍ ജലത്തെ ഈ മാലയില്‍ കോര്‍ത്തു പിടിച്ചിരിക്കുന്നു എന്നുതന്നെ അര്‍ഥം. അതുപോലെ പ്രഭയായി ഈ നൂല്‍ സൂര്യചന്ദ്രന്മാരെ കോര്‍ത്ത് പിടിക്കുന്നു.
പ്രണവം എന്നാല്‍ ഓങ്കാരം. അത് പരാപ്രകൃതിയുടെ ചെറുതും വലുതുമായ സ്പന്ദനക്രിയയിലെ മൂന്നവസ്ഥകളെ ശബ്ദരൂപത്തില്‍ അവതരിപ്പിക്കുന്നു. വികാസത്തെ ഓങ്കാരത്തിലെ 'അ'യും സങ്കോചത്തെ 'ഉ'വും സമാവസ്ഥയെ 'മ'യും പ്രതിനിധീകരിക്കുന്നു. സ്പന്ദനക്രിയയുടെ ചാലകശക്തി പരമാത്മാവാണ്. ശബ്ദവും ഞാനാകുന്നു എന്നു പറയുന്നുമുണ്ട്. ശബ്ദം എന്നാല്‍ അലയാണ്. അതായത് സ്പന്ദനമാണ്. ആകാശത്തിലെ എല്ലാ അലകളുടെയും ചാലകശക്തി പരമാത്മാവാണ്. എന്നുവെച്ചാല്‍ അണുപ്രസരം മുതല്‍, വിദ്യുത്കാന്തതരംഗങ്ങള്‍ ഉള്‍പ്പെടെ, വായുമണ്ഡലത്തിലെ സ്വനവീചികള്‍ വരെയുള്ള എല്ലാറ്റിന്റെയും ധര്‍മം പരാശക്തിയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. മനുഷ്യരിലെ പൗരുഷവും (ഊര്‍ജസ്വലതയും) ആ നൂലില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചത്തില്‍ ഏതിന്റെയുമെന്തിന്റെയും 'ധര്‍മം' പരമാത്മാവാണ്. 'ധര്‍മം' ഇവിടെ നിസ്സംശയം നിര്‍വചിക്കപ്പെടുന്നു. സൃഷ്ടിസ്ഥിതി ലയങ്ങളുടെ ആധാരം മാത്രമല്ല, ചരാചരങ്ങളുടെ അലംഘനീയമായ പരസ്പരബന്ധത്തിന്റെ നിദാനം ഈ ധര്‍മമാണ് എന്നുകൂടി ഗ്രഹിക്കാം.
മുന്‍പദ്യത്തില്‍ പറഞ്ഞത് കുറച്ചുകൂടി വിശദമാക്കുന്നു. ഭൂമിയിലെ പുണ്യഗന്ധം ഞാനാണ്. (ഗന്ധപദത്തിന് മണമെന്നല്ല ഇവിടെ സാരം. സംബന്ധം, സാമീപ്യം എന്നൊക്കെയാണ്.) 'പുണ്യഗന്ധ'മെന്നാല്‍ പരിശുദ്ധമായ, നീതിയുക്തമായ, ഗന്ധം. ആ ഗന്ധമെന്ന ധര്‍മത്തിലൂടെ ഭൂമിയിലുള്ളതെല്ലാം ഞാനെന്ന മാലയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. അഗ്‌നനിയുടെ ധര്‍മമായ തേജസ്സിനാല്‍ അഗ്‌നനിയും തപസ്വികളുടെ ധര്‍മമായ തപസ്സിനാല്‍ അവരും മാലയില്‍ മണികളാണ്. (പരമാത്മ സാരൂപ്യത്തിനായി തപസ്വികള്‍ ചെയ്യുന്ന പ്രയത്‌നനം, ജീവപരിണാമപ്രക്രിയയിലെ അവസാനത്തെ കടമ്പ കടക്കാനുള്ള ശ്രമമെന്ന നിലയില്‍ പുരുഷോത്തമപ്രഭാവം തന്നെയായിരിക്കുന്നത് എങ്ങനെ എന്ന് നേരത്തെ കണ്ടു.)
('ഗന്ധാദികള്‍ക്ക് അപുണ്യത്വം, സംസാരികളായിരിക്കുന്നവരുടെ അജ്ഞാനംകൊണ്ടും അധര്‍മം കൊണ്ടും പിന്നെ ചില പദാര്‍ഥങ്ങള്‍ തമ്മിലുള്ള സംയോഗംകൊണ്ടുമാണ് സംഭവിക്കുന്നത്. ഗന്ധത്തെ സംബന്ധിച്ചു പറയപ്പെട്ട പുണ്യത്വം, ജലം മുതലായവയിലുള്ള രസാദികള്‍ക്കും യോജിപ്പിക്കേണ്ടതാകുന്നു.'- ശാങ്കരഭാഷ്യം.)
സകല ചരാചരങ്ങളും അവയുടെ ജീവനാല്‍ മാലയില്‍ അണി ചേര്‍ന്നിരിക്കുന്നു. ജീവനം സര്‍വഭൂതേഷു എന്നാണ് പ്രസ്താവം. എന്നു വെച്ചാല്‍ എല്ലാ ഭൂതങ്ങളിലുമുള്ള ജീവന്‍. ചരാചരങ്ങളിലെല്ലാം ഒരു പോലെ ജീവന്‍ ഉണ്ടെന്നുതന്നെ. എല്ലാറ്റിലുമുള്ള ജീവന്‍ ഞാന്‍തന്നെ അഥവാ ഒന്നുതന്നെ. പ്രപഞ്ചജീവനില്‍ എല്ലാതും ഇരിക്കുന്നു.
(തുടരും..)

No comments:

Post a Comment