Tuesday, 28 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 87ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 87ദിവസം
ഒരു അപ്പൂപ്പന്റെ തൊണ്ണൂറാമത്തെ പിറന്നാള്‍ ആഘോഷിക്കുന്ന സമയത്ത്‌, അവിടെയൊരു ഫോട്ടോഗ്രാഫര്‍ ചെന്ന്‌ ഫോട്ടോയെടുത്തു. എന്നിട്ട്‌ അദ്ദേഹത്തിനോട്‌ പറഞ്ഞുവത്രെ ``അപ്പൂപ്പാ അടുത്ത വര്‍ഷവും അങ്ങയുടെ പിറന്നാളിന്‌ എനിക്ക്‌ വന്ന്‌ ഫോട്ടോയെടുക്കുവാന്‍ സാധിക്കട്ടെ'' എന്ന്‌. അപ്പോള്‍ അപ്പൂപ്പനങ്ങോട്ട്‌ അനുഗ്രഹിച്ചു. ``നീയും അതുവരെ ഉണ്ടായിരിക്കട്ടെ മോനേ'' എന്ന്‌. കാരണം അവനും വേണമല്ലോ.
നാം അവരുടെ അടുത്തുപോയിട്ട്‌ ഇങ്ങനെയൊന്നും പറയേണ്ടതില്ല. നന്നായിട്ടിരിക്കട്ടെ. സുഖായിട്ടിരിക്കട്ടെ. ഏതായാലും അങ്ങേയ്‌ക്ക്‌ ദീര്‍ഘായുസ്സുണ്ടായിട്ടുണ്ട്‌. നൂറ്റിഇരുപത്‌ വര്‍ഷമാണ്‌ നമ്മുടെയൊക്കെ, പുരുഷന്റെ ആയുസ്സ്‌ പറയുന്നത്‌. അതുവരെ സാധിക്കട്ടെ. നമ്മളായിട്ടങ്ങനെ പ്രത്യേക ആശംസ ഒന്നും കൊടുക്കേണ്ടതില്ല. ഡബിള്‍ പ്രമോഷന്‍. അത്‌ പരിഹസിക്കല്‍ തന്നെയാണ്‌, അതൊരാളെ വേദനിപ്പിക്കുന്നത്‌ തന്നെയാണ്‌. 
അപ്പോള്‍ ഈ ആളുടെ അടുത്ത്‌ പോയിട്ട്‌ ആദ്യം അദ്ദേഹം സംസാരിക്കും. ഒരാഴ്‌ച കഴിഞ്ഞു. സംസാരമൊന്നുമില്ല. മനസ്സിലാവുന്നുണ്ട്‌. ആളുകളെയൊക്കെ മനസ്സിലാവുന്നുണ്ട്‌. അങ്ങനെയൊരവസ്ഥ. അപ്പോള്‍ വാക്ക്‌ പോയിട്ട്‌ മനസ്സില്‍ വിലയിക്കുന്നു. മനസ്സും ഇല്ല. മനസ്സ്‌ പോയി പ്രാണനില്‍ വിലയിക്കുന്നു. വെറും പ്രാണന്‍ മാത്രമുണ്ട്‌. ശ്വാസോച്ഛ്വാസം മാത്രമുണ്ട്‌. പ്രാണന്‍ പോയി തേജസ്സില്‍ വിലയിക്കുന്നു. തേജസ്സ്‌ പരസ്യാം ദേവതായാം. ആ ബോധസത്തയില്‍ ലയിക്കുന്നു. ഇതെപ്പോള്‍ വിലയിക്കുന്നില്ലയോ അപ്പോള്‍, അത്രയും കാലം, അദ്ദേഹം വ്യാപാരങ്ങളൊക്കെ നടത്തും. ``ഗതവതി വായൗ ദേഹാ പായേ ഭാര്യാ ബിഭ്യതി തസ്‌മിന്‍ കായേ`` എന്ന്‌ ആചാര്യസ്വാമികള്‍ പറയുന്നുണ്ട്‌. ശരീരത്തില്‍നിന്ന്‌ ``വായോ ഗതവതി`` പോയിക്കഴിഞ്ഞാല്‍ ``തസ്‌മിന്‍ കായേ`` ആ ശരീരത്തില്‍ പിന്നെ ``ഭാര്യാ ബിഭ്യതി`` ഭാര്യ പോലും ഭയക്കുന്നു. അപ്പോള്‍ പ്രാണന്‍ ഇതിലുണ്ടെങ്കില്‍ അദ്ദേഹം പറയും ``ജാനാസി``. ``അഹം ജാനാസി`` നിന്നെ അറിയുമോ എന്നോ? എന്നൊക്കെ പറയും. 
ഇത്‌ അറിയാതെയുള്ള ഒരു മരണമുണ്ട്‌. ഇതിന്റെ ഈ വിലയനം ബോധപൂര്‍വ്വം വിലയിപ്പിക്കുന്ന ഒരു പ്രക്രിയയുണ്ട്‌. അതറിഞ്ഞവരാണ്‌ നമ്മുടെ പൂര്‍വ്വികന്മാര്‍. ഇങ്ങനെ വിലയിപ്പിക്കുന്നവരുണ്ട്‌. ഇങ്ങനെയൊരു പ്രക്രിയ തന്നെയുണ്ട്‌. അതുകൊണ്ടവര്‍ പറയും ``ഞാനിതാ ഞാന്‍ ഈ ലോകം വിട്ട്‌ പോവുകയാണ്‌'' എന്ന്‌. ഇതും പറഞ്ഞുകൊണ്ട്‌ ശരീരത്തെ ഇങ്ങനെ പരമമായിട്ടുള്ള തേജസ്സിലേക്ക്‌ വിലയിപ്പിച്ചിട്ടുള്ള എത്രയോ മഹാത്മാക്കള്‍ ഇവിടെയുണ്ടായിട്ടുണ്ട്‌. മഹാത്മാക്കള്‍ മാത്രമല്ല, സാധാരണക്കാരും ഉണ്ടായിട്ടുണ്ട്‌. 
കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടിയില്‍ ഇഷ്‌ടിക ജോലി ചെയ്യുന്ന ഒരാള്‍ ഇങ്ങനെ ചെയ്‌തിട്ടുണ്ട്‌. പുതിയ കള്ളിമുണ്ടൊക്കെ ഉടുത്ത്‌ ഭാര്യയോട്‌ പറഞ്ഞു. ``ഇതാ ഞാന്‍ പോവുകയാണ്‌''. കുളിച്ചിട്ട്‌ ഉമ്മറത്ത്‌ ഒരൊറ്റ കിടപ്പ്‌ കിടന്നു. നീണ്ടുനിവര്‍ന്ന്‌ കിടന്ന്‌ ഒരൊറ്റ വലി, പ്രാണനെ ഉള്ളിലേക്ക്‌. ഒടുക്കത്തെ വലിയായിരുന്നു അത്‌. വരുന്ന വഴി കടകളിലൊക്കെ പലരോടും തന്റെ സമയമായി, സമയമായി എന്നദ്ദേഹം പറഞ്ഞിട്ടാണ്‌ വന്നത്‌. ഇങ്ങനെ ഓരോന്ന്‌, ഓരോന്നില്‍ വിലയിപ്പിക്കുന്നതും സമാധിയാണ്‌. അങ്ങനെ വിലയിപ്പിക്കുന്ന പ്രക്രിയ. ``അഥയദാ അസ്യ`` ഇനിയും എപ്പോഴാണോ ``അഥ ന ജാനാതി`` ഞാന്‍ അറിയുന്നില്ല; എന്ത്‌ അറിയുന്നില്ല എന്നത്‌. ഇവിടെ രണ്ടുപ്രകാരത്തിലാണ്‌ പറയുന്നത്‌. 
ഒന്ന്‌ അജ്ഞാനിയുടെ മരണവും മറ്റേത്‌ ജ്ഞാനിയുടെ മരണവും. ജ്ഞാനി ബോധപൂര്‍വ്വം ഇന്ദ്രിയങ്ങളെ മനസ്സിലേക്കും, മനസ്സിനെ അതിന്റെ കാരണത്തിലേക്കും, ഇങ്ങനെ വിലയിപ്പിച്ച്‌ വിലയിപ്പിച്ച്‌ വിലയിപ്പിച്ച്‌ കൊണ്ടുപോകുന്നു. അജ്ഞാനിക്ക്‌ അറിവില്ല. അറിവില്ലാതെ അതങ്ങനെ പോയിക്കൊണ്ടിരിക്കും. ജ്ഞാനി ബോധപൂര്‍വ്വം അതിനെ വിലയിപ്പിക്കുന്നു. അജ്ഞാനി അബോധപൂര്‍വ്വം. രണ്ടും ഒന്നല്ലേ എന്ന്‌ ചോദിച്ചാല്‍ ഒന്നല്ല. ജ്ഞാനിക്ക്‌ തിരിച്ചുവരവില്ല. അജ്ഞാനിക്ക്‌ തിരിച്ചുവരവുണ്ട്‌ എന്നാണ്‌. വാക്ക്‌ മനസ്സിലും, മനസ്സ്‌ പ്രാണനിലും, പ്രാണന്‍ ജീവാത്മാവിലും, ജീവാത്മാവ്‌ പരമാത്മാവിലും. ``ഏഷ ആത്മാ സയഏഷ അണിമാഃ ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം ശ്വേതകേതോ തത്വമസി`` നീ അതാകുന്നു. 
വീണ്ടും അച്ഛനോട്‌ അവന്‍ പറയുന്നു അച്ഛാ, എനിക്കിത്‌ ഒന്നുകൂടി പറഞ്ഞുതരൂ. ഈയൊരുദാഹരണം, ഇവിടെ പിതാവ്‌ പറയാന്‍ പോകുന്ന ഈ തത്വമസി മഹാവാക്യത്തില്‍ അവസാനത്തെ ഉദാഹരണം, വളരെ ശ്രദ്ധാപൂര്‍വ്വം മനനം ചെയ്യേണ്ടതാണ്‌. ഇതുവരെ പറഞ്ഞുവന്നതുപോലെയുള്ളതല്ല. ഇതില്‍നിന്നും വ്യത്യസ്‌തമായിട്ടുള്ളതാണ്‌. ഇതില്‍നിന്ന്‌ പിന്നീട്‌ കുറേ അനാചാരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ അത്‌ ഉപനിഷത്തില്‍ എങ്ങനെ പറഞ്ഞിരിക്കുന്നുവെന്ന്‌ നമുക്ക്‌ കാണാം. ഈ പറയുന്ന ഉദാഹരണവും പില്‍ക്കാലത്തുണ്ടായിട്ടുള്ള അനാചാരങ്ങളൊക്കെ ഏതുപ്രകാരത്തിലുണ്ടായി എന്നൊക്കെ നമുക്കുനോക്കാം.
(തുടരും...)

No comments:

Post a Comment