Friday, 24 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 15

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 15
ന മാം ദുഷ്കൃതിനോ മൂഢാഃ
പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാ
ആസുരം ഭാവമാശ്രിതാഃ
പാപശീലന്മാരും മൂഢന്മാരും ആത്മജ്ഞാനസ്വരൂപമില്ലാത്തവനും ആസുരഭാവത്തെ ആശ്രയിക്കുന്നവരും മനുഷ്യരില്‍ അധമന്മാരായിരിക്കുന്നവരും എന്നെ ശരണം പ്രാപിക്കുന്നില്ല.
എന്നാല്‍, നിര്‍ഭാഗ്യമെന്നുപറയട്ടെ, ബഹുഭൂരിപക്ഷം ആളുകളും അഹംഭാവത്തിന്റെ തിരത്തള്ളലില്‍, ആത്മജ്ഞാനസമ്പാദനമെന്ന യഥാര്‍ത്ഥ ലക്ഷ്യത്തെ വിസ്മരിക്കുന്നു. ആത്മനിയന്ത്രണമാകുന്ന ഉടയാട അവരുടെ ശരീരത്തില്‍നിന്ന് ഊര്‍ന്നിറങ്ങിപ്പോയതും തന്മൂലം നഗ്നരായിത്തീര്‍ന്നതും അറിയാതെ അവര്‍ ലജ്ജാവിഹീനരായി, വേദങ്ങളാല്‍ നിഷേധിക്കപ്പെട്ട കര്‍മ്മങ്ങളില്‍ കുതൂഹലചിത്തരായി മുഴുകി അധഃപതിക്കുന്നു. മനുഷ്യശരീരികളായി ഈലോകത്തു ജന്മമെടുത്തതിന്റെ പ്രത്യേകലക്ഷ്യം എന്താണെന്നറിയാതെ, അവര്‍ വിഷയസുഖങ്ങളില്‍ മുഴുകിയും വിവിധകാരണങ്ങള്‍ക്ക് അടിമപ്പെട്ടും, ഞാനെന്നും എന്‍റേതെന്നുമുള്ള ജല്പനങ്ങള്‍ നടത്തിയും ഇഷ്ടാനുസരണം നടക്കുന്നു
യജ്ഞഭാവനയോടെയല്ലാതെയുള്ള പ്രവൃത്തി ദുഷ്‌കൃത്യം അഥവാ പാപം. അതില്‍ മുഴുകിയ മാനസികാവസ്ഥ മൗഢ്യം. പ്രത്യക്ഷമായതില്‍നിന്ന് അന്യമായ സത്യമില്ലെന്ന നിലപാടു കാരണം അറിവില്‍നിന്ന് അകന്നു നില്ക്കുന്നവന്റെ ജ്ഞാനസാധ്യത മായയാല്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ബാഹ്യവിഷയങ്ങളില്‍ ഭ്രമിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തിത്തരുന്നവ യാണെങ്കില്‍ ഇന്ദ്രിയങ്ങള്‍ ദൈവീസ്വഭാവമുള്ളവയാണ്. വിവേകത്തിന് ഒട്ടും ഇടംകൊടുക്കാതെ വിഷയങ്ങളില്‍ മനസ്സിനെ മോഹിപ്പിക്കുന്നവയാണ് അവയെങ്കില്‍ ആസുരമാണ്. (നാനാഗതികളായ വിഷയങ്ങളോടുകൂടിയ പ്രാണനക്രിയകളാണ് അസുക്കള്‍. അവയില്‍ രമിക്കുന്നവര്‍ അസുരന്മാര്‍. ആസുരീഭാവവും ദൈവീഭാവവും എന്തെന്ന് ദൈവാസുരസമ്പദ്‌വിഭാഗ യോഗമെന്ന പതിനാറാമധ്യായത്തില്‍ വിസ്തരിക്കുന്നുണ്ട്.)
മായയില്‍നിന്നുകൊണ്ടുതന്നെ മായയുടെ കെട്ടുപാടുകളെ മറികടക്കണം. ജ്ഞാനേന്ദ്രിയങ്ങള്‍ നല്കുന്ന ബോധങ്ങളില്‍നിന്നാണ് അറിവിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. മായക്കാഴ്ചകള്‍ ഉപേക്ഷണീയങ്ങളല്ല. കയര്‍ പാമ്പല്ലെന്ന് തിരിച്ചറിയാനും വേണ്ടേ, ഇന്ദ്രിയങ്ങളെയും ഒപ്പം കയറിനെയും ആശ്രയിക്കുക?
(തുടരും..)

No comments:

Post a Comment