Monday, 13 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (76)

ഛാന്ദോഗ്യോപനിഷത്ത്‌ (76)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
76 ദിവസം
നമ്മുടെയൊക്കെ വീടിന്റെ ഏറ്റവും മുകളിലേക്ക്‌ വെള്ളം പമ്പുചെയ്യുന്ന മോട്ടോറിന്റെ സംവിധാനത്തെക്കുറിച്ച്‌ ഒന്നാലോചിച്ചുനോക്കൂ. ഏറ്റവും അടിത്തട്ടില്‍നിന്ന്‌ വൃക്ഷം, എത്രയും അടിത്തട്ടിലുള്ള വേരുകളില്‍നിന്ന്‌ ആ ജലത്തെ കൊണ്ടുപോയിട്ട്‌, ഏറ്റവും മുകളിലെത്തിക്കുന്ന സംവിധാനം. എന്താണിതിന്റെ ടെക്‌നോളജി? ഇളനീര്‍, കരിക്ക്‌ കുടിക്കുമ്പോള്‍ ആലോചിച്ചിട്ടുണ്ടോ? എങ്ങനെയാണീ ജലം കൃത്യമായിട്ട്‌ ഇതില്‍ എത്തിക്കുന്നത്‌ എന്ന്‌? എന്തൊരു ഫില്‍ട്ടറിങ്ങ്‌. എന്നിട്ട്‌ അതിന്‌ കുറച്ച്‌ മധുരമില്ലെങ്കില്‍, കരിക്കുകാരനെ, അത്‌ തരുന്നവനെ കുറ്റം പറയും. അവനെന്നെ പറ്റിച്ചു എന്ന്‌ പറയും. നിങ്ങള്‍ക്കത്‌ മതിയെന്ന്‌ നിശ്ചയിച്ചിട്ടുണ്ട്‌ അതാണ്‌ കാര്യം.
ആ ജീവന്‍ ഏറ്റവും മുകളിലും മധ്യഭാഗത്തും അടിഭാഗത്തുമുണ്ട്‌. മുറിവേല്‍പ്പിച്ചുകഴിഞ്ഞാല്‍ അറിയാം. ഇനി പറയുന്നു ``യഃ സ ഏഷ`` ഈ വൃക്ഷം ``ജീവേന ആത്മനാ`` ജീവരൂപനായിട്ടുള്ള ആത്മാവിനാല്‍. സസ്യങ്ങളിലും, വൃക്ഷങ്ങളിലും ജീവരൂപമാണ്‌ ആത്മാവ്‌ കൈക്കൊണ്ടിരിക്കുന്നത്‌. ``അനുപ്രഭൂതഃ`` അത്‌ സര്‍വത്ര വ്യാപിക്കപ്പെട്ടവനായിട്ടിരിക്കുന്നു. ഇങ്ങനെയൊക്കെ ഓരോ പ്രയോഗങ്ങളുണ്ട്‌. അതി കേമമായിട്ടുള്ള പ്രയോഗങ്ങളാണ്‌. ``പേപീയമാനഃ മോദമാനഃ തിഷ്‌ഠതി`` അടിവരയിടുന്ന പ്രയോഗമാണ്‌. ജലം കുടിക്കുന്നവനായിട്ട്‌, സന്തോഷിക്കുന്നവനായിട്ട്‌ നിലനില്‍ക്കുന്നു. വൃക്ഷങ്ങള്‍ ജലം കുടിച്ചുകൊണ്ട്‌, സന്തോഷവാനായിട്ട്‌ നിലനില്‍ക്കുന്നു. സന്തോഷമെന്നത്‌ വികാരമാണ്‌. വൃക്ഷങ്ങളുടെ വികാരത്തെ കണ്ട ഋഷി, ആ സ്‌പന്ദനത്തെ അറിഞ്ഞ ഋഷിയുടെ മനസ്സ്‌ ഒന്ന്‌ ധ്യാനിക്കൂ. അച്ഛന്‍ മകന്‌ പഠിപ്പിച്ചുകൊടുക്കുന്നതാണ്‌. അച്ഛന്‍ എന്തൊക്കെ മക്കള്‍ക്ക്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. 
പണ്ട്‌ ഒരച്ഛന്‍ മകള്‍ക്കൊരു കത്തെഴുതിയിട്ടുണ്ടായിരുന്നു. ഇതൊക്കെയാണ്‌ നാം സ്‌കൂളില്‍ വലിയ കേമമായിട്ട്‌ പഠിച്ചിട്ടുള്ളത്‌. നമ്മളും ഈ കത്തൊക്കെ വായിച്ചിട്ടുമുണ്ട്‌. പതിവുപോലെ ഇന്നും ഇഡ്ഡലിയായിരുന്നു. ഇന്ന്‌ ചട്ട്‌ണി കൂടുതലുണ്ടായിരുന്നുവെന്നോ ഒക്കെയാണ്‌. എഴുത്ത്‌ നല്ലത്‌ തന്നെ. ഇരിക്കട്ടെ. പക്ഷേ ഇത്‌ നാം സ്‌കൂളില്‍ പഠിച്ചിട്ടില്ല. ഒരച്ഛന്‍ മകന്‌ പറഞ്ഞുകൊടുക്കുന്ന ഈ വിദ്യ. പഠിക്കേണ്ടതാണ്‌ ഇത്‌. എത്രയോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്‌ മൂലമന്ത്രം നമ്മളിങ്ങനെ പറയുന്നത്‌ ഋഷിക്കൊരു കയ്യടി കൊടുക്കാന്‍ വേണ്ടിയിട്ടല്ല. ``പേപീയമാനഃ മോദമാനഃ തിഷ്‌ഠതി`` എന്നാണ്‌ ഋഷി പറഞ്ഞത്‌. വൃക്ഷങ്ങള്‍ പാപജന്മമല്ല. അങ്ങനെ ചിലരൊക്കെ പറയുന്നുണ്ട്‌. വൃക്ഷം പാപമായിട്ടുള്ളതല്ല. സന്തോഷമായിട്ടവന്‍ നിലനില്‍ക്കുന്നു. വൃക്ഷങ്ങള്‍ പോലും ശ്വേതകേതോ ഇവിടെ സന്തോഷമായിട്ട്‌ നിലനില്‍ക്കുന്നു. നാം വിചാരിക്കുന്നുണ്ടാവും ശാപം കിട്ടി ഇങ്ങനെ നില്‍ക്കുകയാണ്‌ എന്ന്‌. അവര്‍ക്ക്‌ നാം നടന്ന്‌ പോകുമ്പോള്‍ തോന്നും. ഓ കഷ്‌ടം. പാവം. അതെ. ഇത്രയും നല്ല ജന്മമുണ്ടായിട്ട്‌ നശിപ്പിക്കുന്നുവല്ലോ എന്ന്‌ ``പേപീയമാനഃ മോദമാനഃ`` ഒരല്ലലും അലട്ടുമില്ല. അതാണ്‌ വൃക്ഷങ്ങളുടെ ആ മഹത്വം.
വെട്ടുന്നവനും തണലേകുന്ന വൃക്ഷത്തെക്കുറിച്ചൊരു കഥ കേട്ടിട്ടുണ്ട്‌. അത്‌ അതിഗംഭീരമായിട്ടുള്ള കഥയാണ്‌. അത്‌ വായിക്കണം. കരഞ്ഞുപോവും. വൃക്ഷവും ഒരു കുട്ടിയും തമ്മില്‍ സ്‌നേഹത്തിലാവുന്നത്‌, പ്രണയത്തിലാവുന്നത്‌. ആ കുട്ടിക്ക്‌ എല്ലാം വൃക്ഷം കൊടുക്കുന്നത്‌. വലുതായിവരുമ്പോള്‍ വൃക്ഷത്തിനോട്‌ കുട്ടി ചോദിക്കും, നിന്റെ കയ്യിലെന്തുണ്ട്‌? വൃക്ഷം പറയും. നീ എന്റെ മുകളിലും, ചുറ്റിലും ഓടിക്കളിക്കാന്‍ വരുമായിരുന്നല്ലോ? നീയെന്താ ഇപ്പോള്‍ വരാത്തത്‌? എനിക്ക്‌ നിന്നോടൊപ്പം കളിക്കാനൊന്നും സമയമില്ല. കാരണം ഞാന്‍ വലുതായി. എനിക്ക്‌ കാശുവേണം. നീ ദാ എന്റെ മാമ്പഴം കണ്ടോ? നീ ഇതു മുഴുവനും എടുത്തോളു. എന്നിട്ട്‌ കൊണ്ടുപോയി, പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കൂ. എന്നിട്ട്‌ കാശുണ്ടാക്കിക്കോളൂ. അപ്പോള്‍ അവന്‍ കയറി കൊമ്പുകളൊക്കെ ഒടിച്ച്‌ ആ മാമ്പഴം മുഴുവന്‍ ശേഖരിച്ചിട്ട്‌ പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നു. പിന്നെ അവനെ കാണാനേയില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നേയും കണ്ടു എന്നാണ്‌. അവന്‍ വളര്‍ന്നുപോയി. അപ്പോള്‍ വൃക്ഷം പറയുന്നുണ്ട്‌. ഓ നീ വളര്‍ന്നുവല്ലോ എന്ന്‌. എനിക്ക്‌ നിന്റെ, ഈ ശൃംഗാരം അല്ലെങ്കില്‍ പുന്നാരം കേള്‍ക്കാന്‍ സമയമില്ല എന്ന്‌ അവന്‍ പറയും. എനിക്ക്‌ കാശ്‌ വേണം. അപ്പോള്‍ വൃക്ഷം അവസാനം ഇവനോട്‌ പറയുന്നത്‌ എന്താണെന്നോ? എന്റെ ഈ തടി നീ മുറിച്ചെടുത്തോളൂ. എന്നിട്ട്‌ കൊണ്ടുപോയ്‌ക്കോളാന്‍ പറയുകയാണ്‌. അങ്ങനെ അവന്‍ മുറിക്കുന്നു. എന്നിട്ട്‌ ആ കുറ്റിയുമായിട്ട്‌ ആ വൃക്ഷം വീണ്ടും അവനെ കാത്തുനില്‍ക്കുന്നു. എന്നിട്ട്‌ ആ കുറ്റിയും പിഴുതെറിയുന്നതാണ്‌ കഥ. നമ്മെ വളരെ വളരെ സ്‌പര്‍ശിക്കുന്ന കഥ.
(തുടരും...)

No comments:

Post a Comment