Monday, 13 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (74)

ഛാന്ദോഗ്യോപനിഷത്ത്‌ (74)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
74 ദിവസം
ഇതുപോലെ ഈ നദി സമുദ്രത്തെ ലക്ഷ്യമാക്കികൊണ്ട്‌ കുതിക്കുന്നു. അവിടെ നിന്നാണത്‌ ഉത്‌പന്നമായതെന്ന്‌ പറയാം. അതിലേക്ക്‌ ചെന്നു ചേരുകയാണ്‌. രാമകൃഷ്‌ണദേവന്‌ ഈ നദി ചേരുന്നത്‌ കണ്ടാല്‍ സമാധിയാവുമായിരുന്നു. ആ ചേര്‍ച്ചയില്‍ ജീവന്‍ ആ ബോധത്തിലേക്ക്‌ ചേരുന്നതായിട്ട്‌ അദ്ദേഹത്തിന്‌ അനുഭവപ്പെടുമായിരുന്നു. അതുകൊണ്ടാണ്‌ പ്രയാഗ്‌ പോലുള്ള സംഗമത്തിനൊക്കെ വളരെ വിശേഷം കല്‍പ്പിച്ചിരിക്കുന്നത്‌. അതിന്റെ ചേര്‍ച്ചയാണ്‌. സമുദ്രത്തിലേക്ക്‌ ഇതെല്ലാം ചെന്ന്‌ ചേരുന്നു. 
ഇവിടെ പറയുന്നു. ``സമുദ്രാത്‌ താഃ`` അത്‌ സമുദ്രത്തില്‍ നിന്ന്‌ ഉണ്ടായി. ``സമുദ്രമേവ അപിയന്തി`` തുടര്‍ന്ന്‌ സമുദ്രത്തെ തന്നെ പ്രാപിക്കുന്നു. ``സസമുദ്രഃ ഏവ ഭവതി`` അത്‌ സമുദ്രം തന്നെയായി തീരുന്നു. ``യഥാ തത്ര`` എപ്രകാരമാണോ അവിടെ സമുദ്രത്തിലെത്തിയിട്ട്‌ ``അഹം ഇയം അസ്‌മി ഇതി നവിദുഃ`` ഞാന്‍ ഗംഗയാണ്‌, ഞാന്‍ സരസ്വതിയാണ്‌, ഞാന്‍ ഗോദാവരിയാണ്‌, ഞാന്‍ നര്‍മദയാണ്‌, ഞാന്‍ സിന്ധുവാണ്‌, ഞാന്‍ കാവേരിയാണ്‌, അളകനന്ദയാണ്‌.... എന്നൊന്നും അതിനില്ല. ``സമുദ്രമേവ അപിയന്തി`` അത്‌ സമുദ്രമായി തീരുന്നു. വേറിട്ടൊരു അസ്‌തിത്വം അതിനില്ല. കുട്ടി ``ഏവമേവഖലുസോമ്യാ`` ഇപ്രകാരമാണ്‌ ``സര്‍വാഃ പ്രജാഃ`` എല്ലാ ചരാചരങ്ങളും ``സത ആഗമ്യനവിദുഃ ഏവമേവഖലു`` ഇതുതന്നെ ``സത ആഗമ്യ`` ആ ബോധസത്തയില്‍നിന്ന്‌ ഉണര്‍ന്നുവന്നിട്ട്‌ ``സത ആഗച്ഛാമഹേ`` സത്തില്‍നിന്നാണ്‌ തങ്ങള്‍ വരുന്നത്‌ എന്ന്‌ ``ഇതിനവിദുഃ`` അറിയാതിരിക്കുന്നത്‌. 
ഇതില്‍നിന്നാണ്‌ നാം രൂപംകൊണ്ടത്‌. നമുക്കും ഇതിലേക്ക്‌ തന്നെയാണ്‌ പോകാനുള്ളത്‌. ഇത്‌ നന്നായി ധ്യാനിച്ചുറപ്പിക്കേണ്ട ഒന്നാണ്‌. ഈ വിശ്വത്തില്‍ എല്ലാം അതിന്റെ പരമമായിട്ടുള്ള കാരണത്തിലേക്ക്‌ ചുരുങ്ങാന്‍ വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ക്ക്‌ എത്രത്തോളം ചുരുളാന്‍ പറ്റുമോ? അത്രത്തോളം നമുക്ക്‌ ചുരുളാം. അങ്ങനെ ചുരുളുമ്പോഴാണ്‌ നമുക്ക്‌ സുഖം കിട്ടുക. ഏറ്റവും സുഖായിട്ട്‌ കിടന്നുറങ്ങുന്നത്‌ എങ്ങനെയാണ്‌? വളരെ സ്റ്റഡിയായി കിടന്നാല്‍ കുറച്ചുപേര്‍ക്കൊക്കെ സുഖം കിട്ടും. ശവാസനത്തില്‍ വളരെ സ്റ്റഡിയായിട്ട്‌ കിടക്കുക. കുറച്ചൊരു സുഖം കിട്ടണമെങ്കില്‍ മുട്ടുവളഞ്ഞ്‌, കൈവളഞ്ഞ്‌ അങ്ങനെ. ആ ഗര്‍ഭസ്ഥ ശിശുവിന്റെ ഒരു കിടപ്പുണ്ടല്ലോ, അണ്ടിപ്പരിപ്പുപോലെയുള്ള ആകൃതിയില്‍ അങ്ങനെയങ്ങനെ ആവുമ്പോള്‍ ആണ്‌ നമുക്ക്‌ സുഖം. അങ്ങനെയങ്ങനെ,അങ്ങനെയങ്ങോട്ട്‌ ആവാന്‍, ആ പരമകാരണത്തിലേക്ക്‌ ലയിക്കാന്‍, നാം ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്‌. ഓരോരുത്തരും. 
ഈയൊരു പോക്ക്‌, പ്രയാണം, ഈ പ്രപഞ്ചത്തിലെവിടെനോക്കിയാലും കാണാം. സമുദ്രത്തില്‍ നിന്ന്‌ പോകുന്നതും, ഈ നദികള്‍ പോയി സമുദ്രത്തില്‍ ചേരുന്നതും അറിയുന്നില്ല. ``സതആഗമ്യ`` ആ സത്തില്‍നിന്ന്‌ വന്ന്‌ ``സതഃ ആഗച്ഛാമഹേ`` സത്തില്‍നിന്നാണ്‌ വന്നത്‌ ഞങ്ങള്‍ അതിലേക്കാണ്‌ പ്രവേശിക്കുന്നത്‌ എന്ന്‌ ``ഇതിനവിദുഃ`` അറിയാതിരിക്കുന്നത്‌. 
അതെന്താണ്‌ കുട്ടി ``സയ ഏഷോ�ണിമാ`` അത്‌ അത്യന്തം സൂക്ഷ്‌മമാണ്‌. ``ഐതദാത്മ്യം ഇദം സര്‍വ്വം`` അതാണീ കാണുന്നത്‌ മുഴുവന്‍. ``തത്‌ സത്യം`` അതാണ്‌ സത്യം. ``സ ആത്മാഃ`` കുട്ടി അതാണ്‌ ആത്മാവ്‌. ``തത്‌``അത്‌ ``ത്വം`` നീ ``അസി`` ആകുന്നു. ``ഹേ ശ്വേതകേതോ തത്വമസി`` അത്‌ നീ ആകുന്നു. വീണ്ടും കുട്ടി പറയുന്നു ``ഇതി ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി`` അല്ലയോ ഭഗവന്‍, അങ്ങു തന്നെ വീണ്ടും എനിക്ക്‌ പറഞ്ഞുതന്നാലും. ``തഥാസോമ്യേതിഹോവാച`` അങ്ങനെയാവട്ടെ കുട്ടി എന്ന്‌ പറഞ്ഞുകൊണ്ട്‌ ഉദ്ദാലകന്‍ വീണ്ടും പറയുന്നു. 
ആത്മാവ്‌ എല്ലായിടത്തുമുണ്ട്‌. എന്തുകൊണ്ട്‌ അതിനെ അറിയുന്നില്ല? ഈ ഉദാഹരണം വളരെ ഗംഭീരമാണ്‌. എല്ലാ ഉദാഹരണങ്ങളും വളരെ കേമമാണ്‌. ഇവിടെ വീണ്ടും ഉദ്ധരിക്കുന്ന ഈയൊരുദാഹരണം, വളരെ ഹൃദയസ്‌പര്‍ശിയായിട്ടുള്ള, ഹൃദയസ്‌പൃക്കായിട്ടുള്ള ഒന്നാണ്‌. അതില്‍ കുറേ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഈ തത്വമസി മഹാവാക്യം ബോധിക്കുന്നതില്‍നിന്ന്‌ വിട്ട്‌ കുറേ കാര്യങ്ങള്‍ കൂടെ നമ്മളോട്‌ പറയാനുണ്ട്‌. പരിസ്ഥിതിവാദികളൊക്കെ ഇതൊക്കെയൊന്ന്‌ ഓര്‍ത്ത്‌ വെക്കുന്നത്‌ നല്ലതാണ്‌. അവര്‍ക്ക്‌ ഉദ്ധരിക്കാനൊക്കെ ഏറെ സഹായിക്കും. 
എന്തായിരുന്നു നമ്മുടെ ഋഷീശ്വരന്മാരുടെ സങ്കല്‌പങ്ങള്‍ എന്നൊക്കെ നമുക്കറിയാം.
(തുടരും...)

No comments:

Post a Comment