Friday, 10 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (73)ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ (73)ദിവസം
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പത്താം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
``ഇമാഃ സോമ്യ നദ്യഃ പുരസ്‌താത്‌ പ്രാച്യഃ സ്യന്ദന്തേ
പശ്ചാത്‌ പ്രതീച്യസ്‌താഃ സമുദ്രാത്സമുദ്രമേവാപിയന്തി
സസമുദ്ര ഏവ ഭവതി യഥാതത്രനവിദുരിയമഹമസ്‌മീയ
മഹമസ്‌മിതി.
ഏവമേവഖലു സോമ്യേമാഃ സര്‍വാഃ പ്രജാഃ സത 
ആഗമ്യനവിദുഃ സത ആഗച്ഛാമഹ ഇതി ത ഇഹ 
വ്യാഘ്രോവാസിംഹോവാ വൃകോവാവരാഹോവാ 
കീടോവാപതംഗോവാ ദംശോവാമശകോവായദ്‌യദ്‌ 
ഭവന്തി തദാ ഭവന്തി.
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം
തത്‌ സത്യം സ ആത്മാ തത്വമസി ശ്വേതകേതോ ഇതി
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി 
തഥാസോമ്യേതിഹോവാച``.
സോമ്യ=കുഞ്ഞേ; ഇമാഃ നദ്യ=ഗംഗ, സിന്ധു തുടങ്ങിയ നദികള്‍; പുരസ്‌താത്‌ പ്രാച്യഃ സ്യന്ദന്തേ= കിഴക്കേ ദിക്കിനെ ലക്ഷ്യമാക്കി അങ്ങോട്ടൊഴുകുന്നു; പശ്ചാത്‌ പ്രതീച്യഃ=പടിഞ്ഞാറേ ദിക്കിനെ ലക്ഷ്യമാക്കി അങ്ങോട്ടൊഴുകുന്നു; താഃ സമുദ്രാത്‌=അവയെല്ലാം സമുദ്രത്തില്‍നിന്നും രൂപംകൊണ്ടവയാണ്‌; സമുദ്രം ഏവ അപിയന്തി= തുടര്‍ന്നു സമുദ്രത്തെത്തന്നെ പ്രാപിക്കുകയും ചെയ്യുന്നു; സഃ സമുദ്രഃ ഏവ ഭവതി= ആ സമുദ്രം തന്നെയായിത്തീരുന്നു; യഥാ തത്ര=എപ്രകാരമാണോ സമുദ്രത്തിലെത്തിയിട്ട്‌ അവ; അഹം ഇയം അസ്‌മി=ഞാന്‍ ഈ നദിയാണ്‌; അഹം ഇയം അസ്‌മി=ഞാന്‍ ഈ നദിയാണ്‌; ഇതി ന വിദുഃ=എന്നു തിരിച്ചറിയാതിരിക്കുന്നത്‌.
സോമ്യ=കുഞ്ഞേ; ഏവം ഏവ ഖലു=അതുപോലെ തന്നെയാണ്‌; സതഃ ആഗമ്യ=ബോധസത്തയില്‍ നിന്നുണര്‍ന്നു വന്നിട്ട്‌; സതഃ ആഗച്ഛാമഹേ=സത്തില്‍ നിന്നാണു ഞങ്ങള്‍ വരുന്നത്‌; ഇതി ന വിദുഃ=എന്നറിയാതിരിക്കുന്നത്‌.
ഇനി മറ്റൊരു ഉദാഹരണം ഉദ്ദാലകന്‍ ശ്വേതകേതുവിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു. ``ഇമാഃ സോമ്യ നദ്യഃ പുരസ്‌താത്‌ പ്രാച്യഃ സ്യന്ദന്തേ പശ്ചാത്‌ പ്രതീച്യഃ - സോമ്യ`` കുട്ടി ``ഇമാഃ നദ്യഃ`` ഇനി നദികളുടെ ഉദാഹരണമാണ്‌. ഇവരുടെ പഠനം ഒരു ഓപ്പണ്‍ എയറിലാണ്‌. ഗംഗ, യമുന, സരസ്വതി, ഗോദാവരി ഇത്യാദി പലനദികളില്‍ ഏതെങ്കിലുമൊക്കെയായിരിക്കും. കൂട്ടത്തോടുകൂടി ഈ നദികളെല്ലാം ``പുരസ്‌താത്‌ പ്രാച്യഃ സ്യന്ദന്തേ`` ഇവ കിഴക്കുദിക്ക്‌ ലക്ഷ്യമാക്കിയിട്ട്‌ അങ്ങനെ ഒഴുകുന്നു, ചിലതൊക്കെ. ``പശ്ചാത്‌ പ്രതീച്യഃ`` പടിഞ്ഞാറോട്ട്‌ ഒഴുകുന്നു. കിഴക്കോട്ട്‌ ഒഴുകുന്നതുണ്ട്‌. പടിഞ്ഞാറോട്ട്‌ ഒഴുകുന്നതുണ്ട്‌. ``താഃ സമുദ്രാത്‌`` അതെല്ലാം തന്നെ സമുദ്രത്തില്‍നിന്നും രൂപംകൊണ്ടതാണ്‌. സമുദ്രത്തില്‍ നിന്നാണ്‌ നദികളൊക്കെ രൂപം കൊണ്ടത്‌. 
ജലം ബാഷ്‌പീകൃതമായി, അതങ്ങനെ മഴയായി, പുഴയായി സമുദ്രത്തില്‍ ചേരുന്നു. ആ ചക്രം, നന്നായിട്ടറിയാം പണ്ടുള്ളവര്‍ക്ക്‌. ഒരു സാധാരണമായിട്ടുള്ള അറിവാണ്‌. ``താഃ സമുദ്രാത്‌`` അതെല്ലാം സമുദ്രത്തില്‍നിന്നുതന്നെയാണ്‌. ``സമുദ്രമേവ അപിയന്തി`` സമുദ്രത്തിലേക്ക്‌ തന്നെ പ്രവേശിക്കുന്നു. അതിനായിട്ട്‌ അതിങ്ങനെ ഒഴുകുന്നു. ഇവിടെ ഈ ഏതൊന്നില്‍ നിന്നാണോ ആവിര്‍ഭവിച്ചത്‌, അതിലേക്കു തന്നെയുള്ളൊരു തിരിച്ചുപോക്ക്‌, ഒരു പ്രയാണം, അത്‌ ഓരോ ജലകണത്തിനുമുണ്ടെന്നാണ്‌. ഏതൊന്നില്‍നിന്ന്‌ ഉദ്‌ഭവിച്ചുവോ അതിലേക്ക്‌ അതിന്‌ തിരിച്ചുവരാന്‍ വല്ലാത്തൊരു ഉത്സാഹം. അതിനായിട്ടാണ്‌ നദികള്‍ ഇങ്ങനെ ഒഴുകുന്നത്‌. നദിയിലെ ജലത്തിന്‌ സമുദ്രത്തെ പ്രാപിക്കാനുള്ളൊരു വെമ്പലാണെന്നാണ്‌ പറയുന്നത്‌. 
വളരെ രസമായിട്ടുള്ള ഒരു വര്‍ണ്ണനയുണ്ട്‌. കൃഷ്‌ണനെ സംബന്ധിക്കുന്നൊരു വര്‍ണ്ണന. ഭഗവാന്‌ യശോദാമ്മ പാല്‍ തിളപ്പിക്കുന്ന സമയത്ത്‌, ആ പാല്‍ തിളച്ച്‌ മറിഞ്ഞുപോവും അഗ്നിയിലേക്ക്‌. ആ ഭാഗത്തെ കവി വര്‍ണ്ണിക്കുന്നുണ്ട്‌. യശോദാമ്മ ഈ പാല്‍ എടുക്കാന്‍ വരുന്നില്ല. കാരണം മടിയിലിരുന്ന്‌ കൃഷ്‌ണന്‍ പാല്‍ കുടിക്കുന്നുണ്ട്‌. രാവിലെ തന്നെ കൃഷ്‌ണന്‍ വന്നിരുന്ന്‌ പാല്‍ കുടിക്കുകയാണ്‌. ആ സമയത്താണ്‌ ഇതിങ്ങനെ തിളച്ചുതൂവുന്നത്‌. കൃഷ്‌ണനെ മാറ്റി അടുക്കളയില്‍ എത്തിയപ്പോഴേക്കും പാല്‍ തിളച്ചു മറിഞ്ഞു. ഇവിടെയോ? തിരിച്ചുവന്നപ്പോഴേക്കും എല്ലാം അടിച്ചു പൊട്ടിച്ചുവെച്ചിട്ടുണ്ട്‌ കൃഷ്‌ണന്‍. അപ്പോള്‍ അതിനെക്കുറിച്ച്‌ അവിടെ ഒരു വര്‍ണ്ണനയുണ്ട്‌. ഈ പാല്‍ സ്വയം ഇങ്ങനെ കാത്തിരിക്കുകയായിരുന്നുവത്രേ. ഭഗവാനിലേക്ക്‌ വിലയിക്കാന്‍ വേണ്ടി. എത്രയും വേഗം ഇതൊന്ന്‌ പാകമായിട്ട്‌, ഭഗവാന്റെ ആ വായില്‍ വന്നിട്ട്‌ വേണം, ഭഗവാന്റെ ഉദരത്തിലെത്താന്‍. പാലിന്‌ അവസാനം ക്ഷമകെട്ടു എന്നാണ്‌ പറയുന്നത്‌. അപ്പോള്‍ ആ പാല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണത്രെ. അതിഗംഭീരമായിട്ടുള്ള വര്‍ണ്ണനയാണ്‌. ഇനി വയ്യ കാത്തിരിക്കാന്‍ എന്നു പറഞ്ഞിട്ട്‌ അത്‌ കലത്തില്‍ നിന്ന്‌ പുറത്തേക്ക്‌ വന്ന്‌, അഗ്നിയിലേക്ക്‌ പോയി ആത്മഹത്യ ചെയ്യുന്നു.
(തുടരും...)

No comments:

Post a Comment