Tuesday, 7 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 43

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 43
തത്ര തം ബുദ്ധിസംയോഗം
ലഭതേ പൗര്‍വ്വദേഹികം
യതതേ ച തതോ ഭൂയഃ
സംസിദ്ധൗ കുരുനന്ദന
അല്ലയോ അര്‍ജ്ജുന, മുമ്പു പറഞ്ഞ പ്രകാരം നല്ല കുലത്തില്‍ പുനര്‍ജന്മം ലഭിക്കുക കാരണം പൂര്‍വ്വജന്മത്തിലെ വാസനയെ ആശ്രയിച്ച്, യോഗസാധനാനുഷ്ഠാനംകൊണ്ട് പാകപ്പെട്ട് ആ ബുദ്ധിയുമായി യോഗത്തെ പ്രാപിക്കുന്നു. അതിനുശേഷം പൂര്‍വ്വജന്മത്തില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്ന ആ യോഗസിദ്ധിയെ പ്രാപിക്കുന്നതിനുവേണ്ടി പിന്നെയും അതിലധികമായിട്ട് അയാള്‍ പ്രയത്നം ചെയ്യുന്നു.
(ബുദ്ധിസംയോഗം = ജ്ഞാനയോഗം.)
അല്ലാത്തപക്ഷം യോഗഭ്രഷ്ടന്‍ യോഗിമാരുടെ ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു. ഈ കുടുബത്തിലെ അംഗങ്ങളെല്ലാം യാഗാഗ്നിയായി ആരാധിക്കുന്നത് യജ്ഞത്തെയാണ്. എല്ലായ്പ്പോഴും സംവദിക്കുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്. പാരമ്പര്യമായി ബ്രഹ്മസുഖത്തെ അനുഭവിച്ചുവരുന്നവരാണ്. സന്തോഷത്തിന്റെ പുഷ്പവാടിയില്‍ പഞ്ചമരാഗം മുഴക്കുന്ന രാപ്പാടികളാണ്. വിവേകജ്ഞാനത്തിന്റെ സ്വാദിഷ്ഠങ്ങളായ ഫലങ്ങള്‍ സമൃദ്ധിയായി കായ്ക്കുന്ന വൃഷത്തണലിലാണ് അവര്‍ ഇരിക്കുന്നത്. അവന്‍ ജനിക്കുമ്പോള്‍ത്തന്നെ ആത്മജ്‍ഞാനം അവനില്‍ ഉദിക്കുന്നു. അരുണോദയത്തില്‍ പ്രകാശം പരക്കുന്നതുപോലെ, ത്രികാലജ്ഞത്വം അവന്‍ യുവാവാകുന്നതിനുവേണ്ടി കാത്തുനില്‍ക്കാതെ അവന്റെ ബാല്യത്തില്‍ത്തന്നെ അവനെ പരിഗ്രഹിക്കുന്നു. അപ്പോള്‍ മുജ്ജന്മത്തില്‍ സമ്പാദിച്ച ബുദ്ധിയും വിദ്യയും കലയും അവനെ സേവിക്കാനെത്തുകയും അവന്‍ ശാസ്ത്രങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങുകയും ചെയ്യുന്നു. യോഗഭ്രഷ്ടനായ ഇവന്‍ ജന്മമെടുത്ത കുലീനമായ കുടുംബത്തില്‍ വന്നു പിറക്കുന്നതിനായി സ്വര്‍ഗ്ഗവാസികള്‍ ജപതപ ഹോമാദികള്‍ നടത്തുകയും മര്‍ത്യലോകത്തെ പ്രശംസിച്ച് സ്തുതിഹീതങ്ങള്‍ പാടുകയും ചെയ്യുന്നു.
മരിച്ചതില്‍പ്പിന്നെ അതേ ആള്‍ വീണ്ടും ജനിക്കുന്നു എന്നല്ല ഇതിനര്‍ഥം. നശിച്ചതിനാല്‍ ഉപേക്ഷിക്കപ്പെടുന്ന ശരീരത്തിന്റെ ഒരര്‍ഥത്തിലുമുള്ള തുടര്‍ച്ചയല്ല പുതുതായി ആര്‍ജിതമാകുന്നത്. കാലഹരണപ്പെട്ട ശരീരത്തെ ഉപേക്ഷിക്കുന്ന രൂപനിര്‍മാണക്ഷേത്രം, പഴയതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തങ്ങളായ ഇന്ദ്രിയമനോബുദ്ധികളുള്ള ഒരു പുതിയ ശരീരം -പുതിയ ഭൗതികക്ഷേത്രം - ആവിഷ്‌കരിക്കുന്നു. ഇത്, വാസനാബലം ഒഴികെ ഒന്നിലും പഴയതിന്റെ തുടര്‍ച്ചയല്ല.
ഇവിടെ നമുക്ക് പരിണാമസിദ്ധാന്തത്തിനും പാരമ്പര്യശാസ്ത്രത്തിനും മൗലികമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്താം. പരിണാമത്തിനുള്ള പ്രേരണ എന്താണ്? നിലനില്പിനുള്ള കഴിവ് വര്‍ധിപ്പിക്കലാണോ? അങ്ങനെയെങ്കില്‍ ഗാലപ്പഗോസ് ആമ കോടിക്കണക്കിന് കൊല്ലമായി പരിണമിക്കാതെ നിലനില്ക്കുന്നതും അതില്‍നിന്ന് പരിണമിച്ചുണ്ടായ 'മെച്ചപ്പെട്ട' രൂപാന്തരങ്ങള്‍ക്ക് വംശനാശം സംഭവിച്ചതും എന്തുകൊണ്ട്? ബഹുസ്വരവത്കരണത്തിലൂടെ ആത്മസ്വരൂപലയമാണ് പരിണാമത്തിന്റെ അജ്ഞാതമായ ലക്ഷ്യം എന്നു കരുതിയാല്‍ മനുഷ്യനിലേക്കുള്ള വഴിയും പരിണാമത്തിന്റെ ഇടനിലകളിലെ സ്തംഭനാവസ്ഥകളും കൂടുതല്‍ നന്നായി മനസ്സിലാക്കാം.
പാരമ്പര്യത്തിലും ഇതേ ലക്ഷ്യം പ്രവര്‍ത്തിക്കുന്നു എന്നും ഇവിടെ പക്ഷേ, സമഷ്ടിയുടെ മൊത്തം പരിണാമാവശ്യത്തിന് പാരമ്പര്യം കരുവാകുക മാത്രമാണ് സംഭവിക്കുന്നതെന്നും കാണാം. ഒരു കഴിവിന്റെയും പുനരുത്പാദനം പാരമ്പര്യത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കില്ലല്ലോ. ഓരോ പ്രാവശ്യം ബീജാണ്ഡങ്ങള്‍ തമ്മില്‍ കലരുമ്പോഴും നാല്പത്തിയാറ് ക്രോമസോമുകളില്‍നിന്നാണ് ഇരുപത്തിമൂന്നെണ്ണം തിരഞ്ഞെടുക്കപ്പെടുന്നത്. എത്ര വിസ്താരമുള്ള സംഭാവ്യതയാണ് ഈ തിരഞ്ഞെടുപ്പില്‍ ഉള്ളതെന്ന് നോക്കുക. നിശ്ചിതപരിധിക്ക് അകത്ത് ഒതുങ്ങുന്നവയെന്നാലും സാധ്യതകള്‍ നിരവധിയാണ്. ഇതില്‍ ഏത് വേണമെന്ന് നിശ്ചയിക്കുന്ന ഘടകം എന്താണ്? അതല്ലെ പരിണമിക്കാനും തുടര്‍ച്ച നിശ്ചയിക്കാനുമുള്ള നിയാമകപ്രേരണ? ഓരോ ശരീരസാധ്യതയും അതിനിണങ്ങുന്ന ഓരോ രൂപനിര്‍മാണക്ഷേത്രത്തെ തിരഞ്ഞെടുക്കുന്നു എന്നോ, മറിച്ച്, ഓരോ രൂപനിര്‍മാണക്ഷേത്രവും അതിനിണങ്ങുന്ന ശരീരസാധ്യതയും ജീവിതസാഹചര്യവും തിരഞ്ഞെടുക്കുന്നു എന്നോ എങ്ങനെ വേണമെങ്കിലും പറയാം. മാതാപിതാക്കള്‍ ഉപാധികള്‍ മാത്രം. പ്രകൃതി സ്വഭാവേന പ്രവര്‍ത്തിക്കുന്നു. 
ഓരോ രൂപനിര്‍മാണക്ഷേത്രത്തെയും വാസനകളുടെ സംഘാതമായി കരുതാം. വിത്തില്‍ വൃക്ഷംപോലെ ഇവ ഇരിക്കുന്നു. ശരീരപ്രാപ്തിയോടെ കിളിര്‍ക്കുന്നു. വാസനാനുസൃതമായ വിദ്യാഭ്യാസം ക്ലേശരഹിതമാണ്. കാരണം, അത് ഏറെക്കുറെ വെറും റിവിഷന്‍ മാത്രം!
(തുടരും..)

No comments:

Post a Comment