Tuesday, 7 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (70)

ഛാന്ദോഗ്യോപനിഷത്ത്‌ (70)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
``സയ ഏഷോ�ണിമാ`` കുട്ടീ അത്‌ അത്യന്തം സൂക്ഷ്‌മമാണ്‌. വേറൊരുപനിഷത്ത്‌ പറയുന്നു ``സൂക്ഷ്‌മാത്‌ സൂക്ഷ്‌മതരം തത്‌ സര്‍വ്വം`` അതാണ്‌ ഈ കാണുന്നതെല്ലാം ``തത്‌ ത്വം അസി`` അത്‌ നീ ആകുന്നു. അതല്ലാതെ വേറെയൊന്നും അല്ല. അതാണ്‌ നീ. ``ഹേ ശ്വേതകേതോ`` നീ അത്‌ അറിഞ്ഞാലും. ``തത്വമസി ശ്വേതകേതോ ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം`` അത്‌ നീ ആകുന്നു. ഇപ്രകാരം പറഞ്ഞ അവന്‍ വീണ്ടും ``ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി`` അല്ലയോ ഭഗവന്‍, അച്ഛാ എനിക്ക്‌ വീണ്ടും പറഞ്ഞുതരൂ. ``തഥാ സൗമ്യാ`` കുട്ടീ അങ്ങനെയാവട്ടെ എന്ന്‌ ഉദ്ദാലകന്‍ പറയുന്നു. 
ഇവിടുന്നങ്ങോട്ടുള്ള ഉദാഹരണങ്ങളൊക്കെ അതിഗംഭീരമാണ്‌. ഒരുദാഹരണം പറഞ്ഞിട്ട്‌ അവന്‍ വീണ്ടും പറഞ്ഞുതരൂ അച്ഛാ എന്ന്‌ പറയുമ്പോള്‍ കുറച്ചുകൂടെ ആഴത്തിലേക്ക്‌ അവനെ കൊണ്ടുപോകുന്നു. അത്‌ മനസ്സിലാവുമ്പോള്‍ വീണ്ടും അച്ഛന്‍ ഒന്നുകൂടെ ആഴത്തിലേക്ക്‌ കൊണ്ടുപോകുന്നു. ഇങ്ങനെ കുട്ടിയെ കൈപിടിച്ച്‌ കൊണ്ടുപോവുകയാണ്‌ ഉദ്ദാലകന്‍. 
``നിദ്രയുടെ രഹസ്യത്തെക്കുറിച്ച്‌ നീ എന്നില്‍നിന്ന്‌ അറിഞ്ഞാലും'' എന്ന്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറഞ്ഞിട്ട്‌ നിദ്രയുടെ രഹസ്യം അനാവരണം ചെയ്‌തു. ഇവിടെ നിദ്രയെന്നത്‌ ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ അവശ്യമായി അനുഭവിക്കുന്ന ഒന്നാണ്‌. കാരണം കെട്ടിയിട്ട കിളി ഏതുപ്രകാരത്തിലാണോ സ്വതന്ത്രമാകാന്‍ വേണ്ടി ദിക്കുകള്‍ തോറും പറക്കുന്നത്‌, എന്നിട്ട്‌ ബന്ധനത്തെ തന്നെ ആശ്രയിക്കുന്നത്‌. ഇതുപോലെ മനസ്സ്‌ ഓരോരോ വിഷയങ്ങളിലേക്ക്‌ പതിക്കുന്നു. പലതിന്റെയും ഉറക്കം നഷ്‌ടപ്പെടുന്നത്‌ ഇതുകൊണ്ടാണ്‌. നിദ്ര നഷ്‌ടപ്പെടുന്നത്‌ തന്നെ അനാവശ്യമായിട്ട്‌ മനസ്സിങ്ങനെ പലതിലും പോകുന്നതുകൊണ്ടാണെന്നു പറയാം.
പുതിയ പുതിയ പല വഴികളുമുണ്ട്‌. ഈ കമ്പ്യൂട്ടറിലുണ്ടല്ലോ, ഡെലീറ്റ്‌ ചെയ്യുക എന്നൊരു ഏര്‍പ്പാടുണ്ട്‌. ഈ മെയിലുകളിങ്ങനെ വന്നുകൊണ്ടിരിക്കും. മെയിലു നോക്കുന്നവര്‍ക്കൊക്കെ ഇതറിയാം. ഇ-മെയില്‍ പലേടത്തുനിന്നും ഇങ്ങനെ വരും. അഡ്വര്‍ടൈസ്‌മെന്റ്‌ ഉണ്ടാവും. കാര്‍ ലോണ്‍, മറ്റ്‌ ലോണുകള്‍ എന്നിങ്ങനെ പലതും. നമുക്ക്‌ ചിലപ്പോള്‍ ഇതൊന്നും ആവശ്യമുണ്ടാവില്ല. പക്ഷേ നമ്മുടെ മെയില്‍ബോക്‌സില്‍ ഇതിങ്ങനെ വന്ന്‌ നിറയും. അപ്പോഴാണ്‌ നാം ഇതിനെക്കുറിച്ച്‌ അന്വേഷിച്ചത്‌. ഇതെങ്ങിനെയാണ്‌ ആവശ്യമില്ലാത്തതൊക്കെ കളയുക? അപ്പോള്‍ അതിലൊരു ഓപ്‌ഷനുണ്ടെന്നറിഞ്ഞു. നമുക്ക്‌ ആ വേണ്ടാത്തതിനെ സ്‌പാമാക്കിയാല്‍ മതി. പിന്നെ മെയിലുകള്‍ ആ വഴിക്ക്‌ വരില്ല. അയയ്‌ക്കും പലരും. പക്ഷേ, നമ്മുടെ മെയില്‍ബോക്‌സിലേക്ക്‌ വരില്ല. അപ്പോള്‍ ഓരോന്നിനെ, നമുക്ക്‌ ആവശ്യമില്ലാത്തതിനെയൊക്കെ, സ്‌പാമാക്കണം. എങ്കില്‍ പിന്നെ അതിനെചൊല്ലി അസ്വസ്ഥതയുണ്ടാവില്ല. അപ്പോള്‍ നിങ്ങള്‍ മെയില്‍ അയയ്‌ക്കരുതെന്ന്‌ നാം അവരോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ മൊത്തത്തില്‍ അയയ്‌ക്കുന്നതാണ്‌. അപ്പോള്‍ നമുക്കിതേയുള്ളു വഴി. 
ഇതുപോലെ ഈ വിശ്വത്തില്‍ ഒരുപാട്‌ കാര്യങ്ങളുണ്ട്‌. നിങ്ങളിങ്ങനെ ഞങ്ങളെ പ്രലോഭിപ്പിക്കരുത്‌ എന്നൊന്നും പറഞ്ഞാല്‍ ശരിയാവില്ല. അപ്പോള്‍ നമുക്ക്‌ ഇന്നത്‌ ആവശ്യമില്ലാത്തതാണ്‌ എന്നഅറിഞ്ഞുകഴിഞ്ഞാല്‍ നിദ്ര ഉണ്ടാവും. മനസ്സ്‌ വിഷയങ്ങളില്‍ പോയി നമ്മുടെ നിദ്രയെ നഷ്‌ടപ്പെടുത്തുന്നു. എന്നിട്ട്‌ അതില്‍നിന്ന്‌ രക്ഷ കിട്ടാതെയാകുമ്പോള്‍ തിരിച്ചുവന്ന്‌ പ്രാണനെ ആശ്രയിക്കുമ്പോഴാണ്‌ ഇവിടെ നിദ്ര എന്നു പറയുന്നത്‌. നമ്മുടെ ഒരു അവശതയായിട്ടാണ്‌ ഇവിടെ നിദ്രയെ പറയുന്നത്‌. അപ്പോള്‍ ശാന്തമായിട്ട്‌, നിദ്രയിലേക്ക്‌ പ്രവേശിക്കുന്നത്‌ ഒന്ന്‌ ആലോചിച്ച്‌ നോക്കൂ. ഓരോ ദിവസവും ശാന്തമായിട്ട്‌ ഉറങ്ങാന്‍ പറ്റുന്നവര്‍ ഭാഗ്യവാന്മാരാണ്‌. നാളത്തെക്കുറിച്ച്‌ ആലോചിച്ചിട്ട്‌ കാര്യമൊന്നുമില്ലെങ്കിലും വെറുതെ ഒരു ആലോചന. അയ്യോ, രാവിലെ എന്താണ്‌ കറി വെക്കുക? പുട്ടിന്‌ ഉപ്പ്‌ കൂടിയോ? അല്ലെങ്കില്‍ മാവ്‌ ശരിയായില്ലേ? അനാവശ്യമായിട്ട്‌ പല വേവലാതിയും കൊണ്ട്‌ നാം ഉറങ്ങാന്‍ പോകുന്നു. 
ശാന്തമായിട്ട്‌ ഒന്നുറങ്ങാന്‍ ശ്രമിച്ചുനോക്കൂ. അതായത്‌ ശാന്തമായിട്ട്‌ ഉറങ്ങുക എന്നുപറഞ്ഞാല്‍ കിടന്നുകഴിഞ്ഞാല്‍, മനസ്സിങ്ങനെ ഓരോന്നിലേക്ക്‌ പോകുന്നുണ്ടല്ലോ. ഇതൊന്നുമില്ലാതെ ഉറങ്ങുവാന്‍ കഴിയണം. നമ്മളിങ്ങനെ കിടന്നിട്ട്‌ തിരിഞ്ഞും മറിഞ്ഞും കളിക്കുന്നുണ്ടല്ലോ. കുറച്ചുനേരം മെഡിറ്റേഷനൊക്കെ രാത്രി ഉറങ്ങുന്നതിനുമുമ്പായിട്ട്‌ പറഞ്ഞിട്ടുള്ളത്‌ അതിനാണ്‌. ശാന്തമായിട്ട്‌ 
കിടക്കണം.
(തുടരും....)

No comments:

Post a Comment