Friday, 10 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (72)

ഛാന്ദോഗ്യോപനിഷത്ത്‌ (72)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
അതിലെ ഒന്നാമത്തെ ഉദാഹരണം മനസ്സിലാക്കി. ``യഥാസോമ്യ മധുമധുകൃതോ നിസ്‌തിഷ്‌ഠന്തി നാനാത്യായാനാം വൃക്ഷാണാം രസാന്‍ സമവഹാരമേകതാം രസംഗമയന്തി``എങ്ങിനെയാണ്‌ തേനീച്ചകള്‍ ``മധുനിസ്‌തിഷ്‌ഠന്തി`` തേന്‍ ശേഖരിക്കുന്നത്‌ ``നാനാത്യായാനാം വൃക്ഷാണാം`` പലപ്രകാരത്തിലുള്ള, പലജാതിയില്‍പെട്ട വൃക്ഷങ്ങളില്‍നിന്നും തേന്‍ ശേഖരിച്ചിട്ട്‌ ``സമവഹാരം ഏകതാം രസംഗമയന്തി`` അത്‌ അതെല്ലാംകൂടി കൂട്ടിച്ചേര്‍ത്ത്‌, അതൊന്നായിട്ട്‌. ``തത്ര അമുഷ്യാഹം വൃക്ഷസ്യരസോസ്‌മി അഹം വൃക്ഷസ്യരസോസ്‌മി`` ഞാന്‍ ഇന്ന വൃക്ഷത്തിലെ രസമാണ്‌, ഞാന്‍ ഇന്ന വൃക്ഷത്തിലെ രസമാണ്‌ എന്ന്‌ ഏത്‌ പ്രകാരത്തില്‍ അത്‌ അറിയുന്നില്ലയോ അതുപോലെ എന്താണ്‌ ``സര്‍വ്വാഃ പ്രജാഃ സതിസംപദ്യ നവിദുഃ സതിസംപദ്യാമഹ ഇതിഃ`` നാം ഇതില്‍പോയി ഇരിക്കുന്ന സമയത്ത്‌ ഞാന്‍ ഈ പരമമായിട്ടുള്ള സത്യമാണ്‌ എന്ന്‌ അറിയുന്നില്ല. 
നാം ഇതിലേക്ക്‌ വീണുകഴിഞ്ഞാല്‍ എനിക്ക്‌ വേറിട്ടൊരു നിലനില്‍പ്പില്ല. എന്നാല്‍ ഞാന്‍ സമഷ്‌ടി ബോധമാണെന്ന്‌ അറിയുന്നില്ല. അത്‌ കഷ്‌ടമാണ്‌. അങ്ങനെയാണെങ്കില്‍ പിന്നെ വിഷമമുണ്ടാവില്ല. അതുകൊണ്ട്‌ ഇവിടെ പറയുന്നു ``ത ഇഹ വ്യാഘ്രോവാ സിംഹോവാ വൃകോവാ വരാഹോ വാ കീടോ വാപതംഗോവാ ദംശോവാ മശകോ വായദ്യദ്‌ ഭവന്തി തദാഭവന്തി`` എല്ലാ വ്യത്യസ്‌ത ജീവിവര്‍ഗ്ഗങ്ങളേയും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്‌. ``ഇഹ`` ഇങ്ങനെ ഉണര്‍ന്നിരിക്കുന്ന സമയത്ത്‌ ``വ്യാഘ്രഃ സിംഹഃ വാ`` കടുവയാവട്ടെ, സിംഹമാകട്ടെ ``വൃകഃ വരാഹഃ`` ചെന്നായയാകട്ടെ, പന്നിയാകട്ടെ ``കീടഃ വാ പതംഗഃ`` പുഴുവാകട്ടെ, പാറ്റയാകട്ടെ ``ദംശഃ വാ മംശകഃ വാ`` ഈച്ചയാകട്ടെ, കൊതുകാകട്ടെ ``യദ്‌ യദ്‌ ഭവന്തി`` യാതൊന്നായിട്ടാണോ ഉറങ്ങാന്‍ പോയത്‌, അതായിട്ട്‌ തന്നെ ഉണര്‍ന്നുവരുന്നു. ``തദാഭവന്തി`` അതുതന്നെ ആയി തീരുന്നു. 
ഈ ഭേദങ്ങളൊക്കെ ഉണര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും ഉണ്ടാകുന്നു. അപ്പോള്‍ ഉറക്കത്തില്‍ യാതൊരു ഭേദങ്ങളുമില്ല. ആ ഒരു അവസ്ഥയുണ്ടല്ലോ, ഭേദമില്ലാത്ത അവസ്ഥ ``സയ ഏഷോ�ണിമാ`` അത്‌ അത്യന്തം സൂക്ഷ്‌മമാണ്‌. ``ഐതദാത്മ്യം ഇദം സര്‍വ്വം`` അതാണ്‌ ഈ കാണുന്നത്‌ മുഴുവന്‍. ``തത്‌ സത്യം``. അതാണ്‌ സത്യം. ``സ ആത്മാഃ`` അതാണ്‌ ആത്മാവ്‌. ``തത്വമസി ശ്വേതകേതോ`` അത്‌ നീ ആകുന്നു. വീണ്ടും അവന്‍ അച്ഛനോട്‌ പറയുന്നു. ``ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി`` അച്ഛാ വീണ്ടും പറഞ്ഞുതരൂ. അച്ഛന്‍ പറഞ്ഞു. ``തഥാസോമ്യേതിഹോവാച`` അങ്ങനെയാവട്ടെ കുട്ടി.
ഇവിടെ ഒരാള്‍ കിടന്നുറങ്ങി, പിന്നെ ഉണരുന്ന സമയത്ത്‌ അയാള്‍ക്ക്‌ താന്‍ എവിടെയാണ്‌ കിടന്നുറങ്ങിയത്‌, ആരായിരുന്നു ഉറങ്ങുന്നതിന്‌ മുമ്പ്‌ എന്നൊക്കെ അറിയാം. അതുകൊണ്ട്‌ ഉറങ്ങിക്കഴിഞ്ഞ ഞാന്‍ പിറ്റേന്ന്‌ ഉണരുമ്പോള്‍ ഞാന്‍ അല്ലാതെയായി പോവും എന്ന ധാരണ ആര്‍ക്കും ഉണ്ടാവില്ല. അങ്ങനെയാണെങ്കില്‍ ആരും ഉറങ്ങില്ല. ഉറങ്ങിയ ആളിപ്പോള്‍ ഉണര്‍ന്നുകഴിഞ്ഞാല്‍ അയാള്‍ വേറെ എന്തോ ആയിപ്പോയി, അങ്ങനെ സംഭവിക്കില്ല. 
ഉറക്കത്തില്‍ എന്തുകൊണ്ട്‌ അറിയുന്നില്ല? എന്തുകൊണ്ടാണ്‌ അറിയാത്തത്‌? നാം സ്വരൂപത്തിലായിരുന്നു എന്ന്‌ നാം അറിയുന്നില്ലല്ലോ. അതിനെന്താണ്‌ കാരണം? അങ്ങനെയുള്ള കാരണങ്ങളെക്കുറിച്ച്‌ ഇവിടെ ഉദ്ദാലകന്‍, ആ സംശയങ്ങള്‍ക്ക്‌ മറുപടി പറയുകയാണ്‌.
(തുടരും...)

No comments:

Post a Comment