Wednesday, 8 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 44

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 44
പൂര്‍വ്വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്‍ത്തതേ
യോഗഭ്രഷ്ടനായെങ്കിലും പൂര്‍വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന്‍ കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം കൊണ്ടുതന്നെ ആത്മാന്വേഷണത്തിനു പ്രേരിതനായി ഭവിക്കുന്നു. ഈ ജന്മത്തില്‍ യോഗത്തിന്റെ (ബ്രഹ്മപ്രാപ്തിയുടെ) സ്വരൂപമറിയണമെന്ന് ആഗ്രഹമെങ്കിലും ഉണ്ടാകുന്നവന്‍ ശബ്ദനിഷ്ഠമായ പ്രപഞ്ചാനുഭവത്തെ കടക്കാനിടവരുന്നു.
ഇപ്പോള്‍ പൂര്‍വ്വജന്മത്തിന്റെ അവസാനത്തില്‍ കൈവരിച്ചിരുന്ന ജ്ഞാനം അവനു സ്വായത്തമാകുന്നു. ഭൂമിക്കടിയില്‍ ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുപിടിക്കുന്നതിനു കഴിയുന്ന ദിവ്യാഞ്ജനമെഴുതിയ ദൃഷ്ടികള്‍ ഉള്ളവനെപ്പോലെ ദുര്‍ഗ്രഹങ്ങളായ സിദ്ധാന്ത തത്വങ്ങളെ ഗുരുവിന്റെ സഹായം കൂടാതെ അനായാസേന ഗ്രഹിക്കുന്നതിന് അവന് കഴിയുന്നു. അനിയന്ത്രിതമായിരുന്ന അവന്റെ പ്രഭാവമുള്ള ഇന്ദ്രിയങ്ങള്‍ അവന്റെ മനോനിയന്ത്രണത്തില്‍ വരുന്നു. മനസ്സ് പ്രാണവായുവില്‍ ആമഗ്നമാകുന്നു. പ്രാണന്‍ ചിത്തത്തോടുകൂടി ചിദാകാശത്തില്‍ ലയിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ പഴയകാലത്തെ പരിശീലനം കൊണ്ടു യോഗം അവനില്‍ അനായാസേന പരിപുഷ്ടമായി വളരുകയും സമാധി അവനെ തേടിയെത്തുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരുവനെ യോഗവിദ്യയുടെ അധിഷ്ഠാനദേവനായ കാലഭൈരവനെപ്പോലെ കണക്കാക്കണം. യോഗത്തിന്റെ വിവിധ അവസ്ഥകളും ആദ്ധ്യാത്മികജ്ഞാനവും അവന്റെ അന്തരംഗത്തില്‍ അങ്കുരിക്കുന്നു. അവന്‍ പരിത്യാഗത്തിന്റെ പാതയിലെ പരമസത്യമായ വൈരാഗ്യാനുഭവത്തിന്റെ മൂര്‍ത്തീമത്ഭാവമാണ്. പ്രാപഞ്ചികമായ അസ്തിത്വത്തിന്റെ അളവുകോലാണ് അവന്‍. സുഗന്ധം ചന്ദനത്തിന്റെ രൂപം ധരിച്ചിരിക്കുന്നതുപോലെ സന്തോഷം അവന്റെ രൂപം ധരിച്ചിരുന്നു. പരിപൂര്‍ണ്ണതയുടെ ഭണ്ഡാഗാരത്തില്‍ നിന്ന് ആവിര്‍ഭവിച്ചതുപോലെ കാണപ്പെടുന്ന അവന്‍, അവന്‍ സത്യാന്വേഷി ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ ആത്മീയവൈശിഷ്ട്യം പ്രത്യഷമായി പ്രകടമാകുന്നു.
ആരുടെയും വ്യക്തിത്വം വേരില്ലാതെ ഉണ്ടാവുന്നതല്ല. അത് ഇവിടംകൊണ്ട് അവസാനിക്കുന്നുമില്ല. അതില്‍ ഒരിക്കല്‍ ആര്‍ജിച്ച അറിവും കഴിവും സാഹചര്യംകൊണ്ട് മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ല. കൊള്ളക്കാരന്‍ മഹര്‍ഷിയായി മാറുന്നു. എത്ര മലിനമോ കഠിനമോ ആയ അവസ്ഥയില്‍ ജീവിച്ചാലും അറിവുള്ളവന്‍ ശുചിയായും സന്തുഷ്ടനായും ഇരിക്കുന്നു. അഥവാ സിംഹാസനത്തിലാണ് ഇരിപ്പെങ്കിലും മനോഭാവത്തില്‍ മാറ്റംവരുന്നില്ല.
രേതസ്സിനെയും അണ്ഡത്തെയും സമ്മേളിപ്പിച്ച് കോശവര്‍ധനയിലൂടെ രൂപമാര്‍ജിപ്പിക്കുന്നത് നേരത്തേ ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തിന്റെ രൂപനിര്‍മാണക്ഷേത്രമാണെന്ന് കരുതാം. ഇതില്‍ അശാസ്ത്രീയമായി ഒന്നുമില്ല. അങ്ങനെ ഒരു ക്ഷേത്രത്തെ തെളിവുസഹിതം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ശരി. പക്ഷേ, പരമാണുവിനെയോ അണുകണങ്ങളെയോ നമുക്ക് കാണാന്‍ കഴിയുന്നില്ലല്ലോ. അവയുടെ കാര്യത്തില്‍ പരോക്ഷമായ തെളിവുകള്‍ സ്വീകരിച്ചപോലെ വാസനകളുടെ തുടര്‍ച്ചയും ശരീരങ്ങളുടെ പരിണാമവും അതിലെ വൈവിധ്യവും ഇവിടെ തെളിവുകളായി ഉണ്ട്.
യോഗം എന്തെന്ന് അറിയാന്‍ താത്പര്യം ജനിക്കുന്നതോടെത്തന്നെ, വേദങ്ങളിലെ കര്‍മകാണ്ഡത്തില്‍ വിസ്തരിക്കുന്ന അനുഷ്ഠാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫലങ്ങളെ ഒരുവന്‍ അതിവര്‍ത്തിക്കുന്നു എന്നാണ് ആചാര്യസ്വാമികള്‍ ഈ പദ്യത്തിലെ രണ്ടാംപാദത്തെ വ്യാഖ്യാനിക്കുന്നത്. വാക്കുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതീതമായ പാരമാര്‍ഥികാനുഭവം ഉണ്ടായിത്തുടങ്ങുന്നതിനാലാണ് ഈ മറികടക്കല്‍. ശബ്ദാര്‍ഥവിചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുഴുകുന്നവര്‍ പിന്നിലായിപ്പോകുന്നു.
(തുടരും..)

No comments:

Post a Comment